ഇരുചുമലിലും പുസ്തകഭാരവുമായി നീങ്ങുന്ന കഴുതകൾ, ഇത് സഞ്ചരിക്കുന്ന ലൈബ്രറി
Mail This Article
കൊളംബിയൻ മലയോരഗ്രാമങ്ങളിലേക്കുള്ള യാത്രയിൽ ലൂയിസ് സൊരിയാനോയ്ക്കു കൂട്ട് രണ്ടു കഴുതകൾ. കഴുതപ്പുറത്ത് പുസ്തകങ്ങള്‍. വെള്ളം ചുമക്കേണ്ട കഴുതച്ചുമലുകളിൽ പുസ്തകവും നിറച്ച് സൊരിയാനോ പോകുന്നതു കുട്ടികളെ കാണാൻ. ഗ്രാമങ്ങളില്‍ അക്ഷരവെളിച്ചമെത്തിക്കാൻ. സഞ്ചരിക്കുന്ന പുസ്തകശാലയുടെ പേര് : ബിബ്ലിയോബറോ.
സൊരിയാനോയ്ക്കിതു പതിവു യാത്ര. രണ്ടു ദശാബ്ദങ്ങളായുള്ള ദിനചര്യ. ആൽഫ, ബേറ്റോ എന്നിങ്ങനെ പേരിട്ട കഴുതകളുടെ ഇരുചുമലിലും പുസ്തകഭാരവുമായുള്ള യാത്ര. നേരം പുലരും മുന്നേ തുടങ്ങും നടപ്പ്. ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക്. താണ്ടാൻ കാടും പുഴയും മലയും. പാട്ടും പാടി കുട്ടിക്കൂട്ടം പിറകേ.
കുന്നിൻ ചെരുവിലെ മരച്ചോടുകളില്‍ കൂട്ടം കൂടും. കഥകൾ പറയും.
കവിതകൾ ചൊല്ലും. പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തും, കടം കൊടുക്കും. മണിക്കൂറുകളവിടെയങ്ങനെ. സൂര്യാസ്തമയത്തിനു മുമ്പ് മടക്കം.
അക്രമവും ആഭ്യന്തരയുദ്ധങ്ങളും പതിവായ ഉത്തര കൊളംമ്പിയയിൽ വിദ്യാർത്ഥികളുടെ നന്മ മുന്നിൽ കണ്ട് സൊരിയാനോ തുടങ്ങിയതാണ് ബിബ്ലിയോബറോ. ഉൾനാടുകളിൽ വളരെ ദൂരത്താണ് സ്കൂളുകൾ. നടന്നോ കഴുതപ്പുറത്തോ പോകണം കുട്ടികൾക്ക് അവിടെയെത്താൻ. നാട്ടിൻപുറങ്ങളിൽ വന്നു പഠിപ്പിക്കാൻ താല്പര്യമുള്ള അധ്യാപകരും കുറവ്.
അക്ഷാരാഭ്യാസമില്ലാത്ത മാതാപിതാക്കളും പുസ്തകങ്ങളുടെ ദൗർലഭ്യവും തളർത്തിക്കളയുന്ന ബാല്യങ്ങൾ. അവരുടെ ജീവിതങ്ങളില്‍ വെളിച്ചം നിറച്ച് സൊരിയാനോ.
സൊരിയാനോയെ കോമാളിയെന്നു വിളിച്ചിരുന്നവരുണ്ട്. സർക്കസ് സീസൺ കഴിഞ്ഞെന്നു കളിയാക്കിയവരുണ്ട്. വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും മറുപടി പറയാന്‍ കൂട്ടാക്കിയില്ല. നാലും അഞ്ചും മണിക്കൂറുകളുടെ നീണ്ട യാത്ര. ചെന്നെത്താൻ പതിനഞ്ചോളം ഗ്രാമങ്ങൾ. മുന്നിൽ വലിയ ദൗത്യം. ഭാവി വളർന്നു വരുന്ന തലമുറയിലാണെന്ന് അധ്യാപകൻ കൂടിയായ സൊരിയാനോയ്ക്ക് അറിയാം.
അയ്യായിരത്തിലധികം മണിക്കൂറുകൾ അദ്ദേഹം ഇതുവരെ പിന്നിട്ടു കഴിഞ്ഞു. കഴുതപ്പുറത്തു നിന്നുള്ള വീഴ്ചകളും കൊള്ളക്കാരുടെ ആക്രമണങ്ങളും അവശനാക്കിയെങ്കിലും മടുത്തില്ല അദ്ദേഹത്തിന്റെ മനസ്സ്.
"ആവശ്യമായി തുടങ്ങി, കടമയായി തുടരുന്നു" ബിബ്ലിയോബറോയെപ്പറ്റി സൊരിയാനോയുടെ വാക്കുകൾ.
തുടക്കം 70 പുസ്തകങ്ങളുമായി. ഇന്ന് 5000 ത്തിൽ അധികം പുസ്തകങ്ങള്‍. സൂക്ഷിക്കാൻ ഇടം പോരാതെ വന്നപ്പോൾ ഭാര്യ ഡയാനയ്ക്കൊപ്പം ലാ ഗ്ലോറിയ ഗ്രാമത്തിൽ ലൈബ്രറി സ്ഥാപിച്ചു. ഇരുനൂറ്റിയമ്പതിലധികം കുട്ടികളുടെ വായനാമുറി. പുസ്തകങ്ങൾ കാണുമ്പോൾ മുഖത്തു ചിരി വിടരുന്ന കുട്ടികളിലാണ് പ്രതീക്ഷ. അക്ഷരങ്ങളെ, വായനയെ സ്നേഹിക്കുന്ന തലമുറ വളർന്നു വരുന്നതിന്റെ സന്തോഷം.
ഇന്നും യാത്രയിലാണ് സൊരിയാനോ. ചുമക്കുന്ന ഭാണ്ഡത്തിന്റെ വിലയറിഞ്ഞ് ആല്‍ഫയും ബേറ്റോയും. കാത്തിരിപ്പുണ്ട് പിഞ്ചു കുഞ്ഞുങ്ങളുടെ ദൈവദീപ്തമായ കണ്ണുകള്‍.
English Summary : Biblioburro a traveling library