ADVERTISEMENT

മുഴുക്കുടിയനായ ഭര്‍ത്താവിനെ  മദ്യപാനത്തിന്റെ വിപത്തില്‍ നിന്നു രക്ഷിച്ച യുവതിയുടെ കഥ അമേരിക്കന്‍ ചരിത്രത്തിന്റെ ഭാഗമാണ്. മദ്യപാനം നിയന്ത്രിച്ച ഭര്‍ത്താവ് പിന്നീട് അമേരിക്കയുടെ പ്രസിഡന്റായി. ഭാര്യ വൈറ്റ് ഹൗസിലെ റാണിയും. എന്നാല്‍ ദുഃഖിതയായിരുന്നു അവര്‍. ദുഃഖിക്കാന്‍ ഒട്ടേറെ കാരണങ്ങളുണ്ടായിരുന്നു അവര്‍ക്ക്; ലോകത്തിനും. ഒരിക്കല്‍ അവര്‍ കരഞ്ഞതിങ്ങനെ: 

‘അദ്ദേഹം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാന്‍ കാരണം എന്റെ തെറ്റ്. ഇറാഖ് യുദ്ധത്തിനു കാരണക്കാരി ഞാനല്ലാതെ മറ്റാര്. അന്ന് ഞാനയാളെ മദ്യപാനത്തില്‍ നിന്ന് പിന്തിരിപ്പിക്കരുതായിരുന്നു. മദ്യപരായ പുരുഷന്‍മാരോടൊപ്പം എത്രയോ സ്ത്രീകള്‍ ജീവിക്കുന്നു. ഞാനും അങ്ങനെ ജീവിച്ചാല്‍ പോരായിരുന്നോ. എങ്കില്‍ ഇന്നദ്ദേഹം അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ എത്തുമായിരുന്നില്ല. യുദ്ധവും ഉണ്ടാകുമായിരുന്നില്ല’ 

 

മാരകമായ തെറ്റിനെക്കുറിച്ച് വിലപിച്ചതു ലോറ ബുഷ്. ജോര്‍ജ് ബുഷ് എന്ന അമേരിക്കന്‍ പ്രസിഡന്റിനെക്കറിച്ചായിരുന്നു വിലാപം. 

2008 -ല്‍ പുറത്തിറങ്ങിയ ‘ അമേരിക്കന്‍ വൈഫ്’  എന്ന നോവലിലാണ് ലോറ ബുഷിന്റെ വിലാപവും അവര്‍ ചെയ്ത കൊടിയ തെറ്റും വിവരിക്കുന്നത്. കര്‍ട്ടിസ് സിറ്റന്‍ഫെല്‍ഡ് എന്ന വനിതാ നോവലിസ്റ്റിന്റെ കുപ്രശസ്തമായ നോവല്‍. അമേരിക്കന്‍ വൈഫ് കോളിളക്കം സൃഷ്ടിച്ചെങ്കില്‍ കര്‍ട്ടിസിന്റെ പുതിയ നോവല്‍ വീണ്ടും കൊടുങ്കാറ്റ് സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ്. റൊധാം എന്നാണ് നോവലിന്റെ പേര്. നായിക ഹിലറി റൊധാം ക്ലിന്റണ്‍. സ്വാഭാവികമായും ബില്‍ ക്ലിന്റനും കഥപാത്രം തന്നെ. ലൈംഗിക അപവാദ കഥയിലെ നായകിയായ മോനിക്ക ലെവിന്‍സ്കി അദൃശ്യ കഥാപാത്രവും. 

 

ലോറയുടെയും ബുഷിന്റെയും കഥ യഥാര്‍ഥമായിരുന്നെങ്കില്‍ ഹിലറിയുടെയും ക്ലിന്റന്റെയും കഥ പറയുന്ന റൊധാം വിചിത്ര ഭാവനയാണ്. എന്തൊക്കെ സംഭവിച്ചു എന്നല്ല എന്തൊക്കെ സംഭവിച്ചില്ല എന്ന്. ക്ലിന്റനെ ഹിലറി വിവാഹം കഴിക്കാതിരുന്നിരുന്നെങ്കില്‍ എന്തൊക്കെ സംഭവിക്കാമെന്ന ചിന്ത. ഒരേസമയം രസകരവും ആവേശ ഭരിതവും എന്നാല്‍ ചരിത്രത്തിന്റെ ബദല്‍ വായനയുമാണ് റൊധാം. 

 

പ്രണയം ചിലപ്പോള്‍ മനുഷ്യരെ മികച്ച വഴികളിലേക്കു നയിക്കാം. അവര്‍ ഭാഗ്യം ചെയ്തവര്‍. ചിലപ്പോള്‍ പ്രണയം നയിക്കുന്നത് തെറ്റായ വഴികളിലേക്ക്. അവര്‍ക്ക് വിധിയെ പഴിക്കുകയല്ലാതെ വേറെന്തു ചെയ്യാന്‍. ഹിലറിയും തെറ്റായ പ്രണയത്തിന്റെ ഇരയാണെന്ന് കര്‍ട്ടിസിന്റെ  നോവല്‍ പറയുന്നു. 

 

ജീവിതത്തില്‍ യഥാര്‍ഥത്തില്‍ സംഭവിച്ചതുപോലെ യേല്‍ യൂണിവേഴ്സിറ്റിയില്‍ വച്ചുതന്നെയാണ് ബില്ലും ഹിലറിയും കൂടിക്കാണുന്നത്. യേലില്‍ നിന്നാണ് സാന്‍ ഫ്രാന്‍സിസ്കോയിലേക്കു ബില്‍ മാറുന്നത്. പിന്നെ അര്‍ക്കന്‍സാസിലേക്കും. എന്നാല്‍ കര്‍ട്ടിസിന്റെ നോവലില്‍, പ്രണയ നാളുകളില്‍ തന്നെ കാമുകന്റെ കാമഭ്രാന്ത് തിരിച്ചറിയുന്ന കാമുകിയെ കാണാം. പാതിരാത്രി ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തി രതിയെക്കുറിച്ചു പറയുന്ന കാമുകനെ എങ്ങനെ ജീവിതത്തിലെ പങ്കാളിയാക്കുമെന്നു സംശയിക്കുന്ന യുവതിയെ. 

 

ക്ലിന്റന്‍ പ്രസിഡന്റ് പദവിയിലേക്കു നടന്നടുക്കുമ്പോള്‍ അവിവാഹിതയാണ് നോവലിലെ ഹിലറി. തന്റെ കാമുകനായിരുന്ന ആള്‍ ലോക നേതാക്കളുടെ മുന്‍ നിരയിലേക്കു കുതിച്ചെത്തുന്നതും ചരിത്രത്തിലെ ഏറ്റവും വലിയ അപവാദത്തിലെ നായകനാകുന്നുതും മാറിനിന്നു നോക്കുന്നുണ്ട് ഹിലറി. 

 

ചരിത്രത്തിന്റെ ബദല്‍ വായനയിലെ ഹിലറി അമേരിക്കന്‍ ചരിത്രത്തിന്റെ തലതിരിഞ്ഞ വായനയാണ്. കൗതുകകരമായ വായന. വിചിത്രവും വിഭ്രാമകവും അതിശയിപ്പിക്കുന്നതും. ഭാവനയുടെ വിചിത്രമായ വിളയാട്ടം. 

 

English Summary : Rodham by Curtis Sittenfeld- Where would Hilary be without Bill Clinton

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com