ADVERTISEMENT

തന്റെ വീട്ടിൽ ശ്രീരാമന്റെ ഭരണമാണ് എന്ന് കുട്ടിക്കാലത്ത് കെ.ജി. ശങ്കരപ്പിള്ളയ്ക്ക് തോന്നിയിട്ടുണ്ട്. കെജിഎസിന്റെ അമ്മ അടിയുറച്ച ശ്രീരാമഭക്തയായിരുന്നു. രാമായണം വായിച്ച് അതിൽ ലയിച്ച് അമ്മ കരയുമായിരുന്നു. 

 

എന്തുകാര്യം തുടങ്ങുന്നതിന് മുൻപും അമ്മയ്ക്ക് രാമായണം വേണം. അച്ഛന് പ്രധാനപ്പെട്ട ഒരു കാര്യത്തിന് പോവണമെന്നു കരുതുക. ഉടനെ അമ്മ ചെന്ന് കണ്ണടച്ച് പ്രാർഥിച്ച് രാമായണം തുറക്കും. 

 

തുറക്കുന്ന ഭാഗത്തെ വലതു താളിൽ മുകളിൽ നിന്നുള്ള ഏഴു വരിയും ഏഴക്ഷരവും തള്ളും. ബാക്കി വായിച്ചു തുടങ്ങും. അത് ഹനുമാൻ ലങ്ക ദഹിപ്പിക്കുന്നതോ ദുഃഖകരമായ മറ്റെന്തെങ്കിലും സന്ദർഭമോ ആണെങ്കിൽ അച്ഛന്റെ അന്നത്തെ യാത്ര റദ്ദാക്കും. 

 

അതല്ല ബാലകാണ്ഡമോ മറ്റോ ആണെങ്കിൽ നന്നായി. നെൽക്കൃഷി തുടങ്ങാനും ചേന, വാഴ, മരച്ചീനി എന്നിവ നടുന്നതിനും മുൻപ് പോലും അമ്മ രാമായണം നോക്കുമായിരുന്നു. 

 

അമ്മയ്ക്ക് കൂടെക്കൂടെ വീട്ടിൽ എല്ലാവരുമായി ടാക്സി പിടിച്ച് ആലുവയിലെ ഒരാശ്രമത്തിൽ പോവുന്ന പതിവുണ്ടായിരുന്നു. ശ്രീരാമപട്ടാഭിഷേകത്തിന്റെ ചില്ലിട്ട ഫോട്ടോ മടിയിൽ പിടിച്ച് അമ്മ പിന്നിലിരിക്കും. 

അവിടെയെന്നല്ല എവിടെപ്പോയാലും അമ്മ ഈ ഫോട്ടോ എടുക്കും. 

സുഖമില്ലെന്നറിഞ്ഞ് മുത്തശ്ശിയെ കാണാൻ ഒരു ദിവസം ചെന്നതാണ് കെജിഎസും അമ്മയും. അമ്മ ആദ്യം തന്നെ മുത്തശ്ശി വായിക്കുന്ന രാമായണം നോക്കി. അപ്പോൾ കണ്ടത് 

 

‘കാലചക്രത്തിൻ ഭ്രമണ 

വേഗത്തിനു 

മൂലമിക്കർമ്മ 

ഭേദങ്ങളറിക നീ’ 

എന്ന അയോധ്യാകാണ്ഡത്തിലെ വരികൾ. മൂന്നാം നാൾ മുത്തശ്ശി യാത്രയായി. 

 

English Summary: K. G. Sankara Pillai's memoir about Ramayana month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com