ADVERTISEMENT

ഓണം ഓർമകൾ എത്തി നിൽക്കുന്നത് നാടകത്തിന്റെ റിഹേഴ്സൽ ക്യാംപുകളിലാണ്. വിശ്വകേരള കലാസമിതിയുടെ മുറ്റത്താണു ഞാൻ കളിച്ചു വളർന്നത്. നാടകത്തിന്റെ പല റിഹേഴ്സുലുകളും മരത്തണലുകളിലായിരുന്നു. അച്ഛൻ എൻഎൻ പിള്ളയ്ക്കു പക്ഷേ, ഓണവും സംക്രാന്തിയും ഒന്നുമില്ലായിരുന്നു. അമ്മയെ ചുറ്റിപ്പറ്റിയായിരുന്നു എന്റെ ഓണം.

 

അമ്മയുടെ തറവാട്ടിൽ പൂക്കളം പതിവുണ്ട്. കുട്ടിക്കാലത്ത് അതു കാണാൻ ഞാൻ ഓടിപ്പോകും. ചേച്ചിമാരൊക്കെയാണ് പൂക്കൾ കൊണ്ടു വന്നു കളം ഒരുക്കുന്നത്. എന്നെ കളത്തിലേക്ക് അടുപ്പിക്കില്ല. പൂവ് ഇതൾ അടർത്തിയെടുക്കാനൊക്കെ ഞാൻ വേണം. പൂക്കളം മെഴുകാനുള്ള ചാണകവും വെള്ളവും കൊണ്ടുവരണം. പൂക്കളം ഇടാൻ അനുവദിക്കില്ല. പിന്നെ കോടിയുടുപ്പിന്റെ മണമാണ് ഓണം. എന്നാൽ ഓണക്കോടി എടുക്കുകയെന്ന ചിട്ട പണ്ട് ഇല്ല. കാരണം ഓണം നാളുകളിലെല്ലാം നാടകവും കാണും.

 

തിരുവോണത്തിനു റോഡിൽ കിടന്നു അടിപിടി കൂടുന്ന മകനെ കാണേണ്ടി വരുന്ന അച്ഛന്റെ മനോവേദന എന്തായിരിക്കും. അങ്ങനെയും ഒരു ഓർമയുണ്ട്. പക്ഷേ, ജീവിതത്തിലല്ല. ഹിറ്റ് സിനിമയായ ഗോഡ്ഫാദറിന്റെ ഷൂട്ടിങ് കോഴിക്കോട് നടക്കുന്ന കാലം. അച്ഛൻ അഭിനയിക്കുന്നുണ്ട്. കോഴിക്കോട് തന്നെ കടലോരക്കാറ്റ് എന്ന ചിത്രത്തിൽ ഞാനും അഭിനയിക്കുന്നു. ഗോഡ് ഫാദറിന്റെ ഒരു സീൻ കഴിഞ്ഞ് അച്ഛൻ ലോഡ്ജിലേക്ക് പോവുകയാണ്. പോകുന്ന വഴിയിൽ വലിയ അടിപിടി നടക്കുന്നു. ഭയങ്കര ബ്ലോക്ക്. അച്ഛൻ ഇറങ്ങി നോക്കിയപ്പോൾ മകനാണ് പ്രശ്നക്കാരൻ. ഷൂട്ടിങ് കഴിഞ്ഞപ്പോഴാണ് അന്നു തിരുവോണ ദിവസമായിരുന്നു എന്നു ഞങ്ങൾ രണ്ടു പേരും അറിയുന്നത്.

 

നടനാകുന്നതിനു മുൻപും ഞാൻ നാടക സമിതിയുമായി സഹകരിച്ചു പ്രവർത്തിക്കുമായിരുന്നു. ട്രൂപ്പിനോടൊപ്പം യാത്രയിലായിരിക്കും ഓണം നാളുകളിൽ. അതിനാൽ വീട്ടിലെ ഓണത്തിന് അത്രയ്ക്ക് ആഘോഷ തിമിർപ്പ് ഉണ്ടായിരുന്നില്ല. എനിക്ക് ആറു വയസ്സു മുതലുള്ള ഓർമകൾ ഉണ്ട.് ഇപ്പോൾ മുത്തച്ഛനായി.

 

പിന്നിൽ ഒരു മറയും മുന്നിൽ ഒരു തറയും ഉണ്ടെങ്കിൽ നാടകം കളിക്കും എന്നാണ് അച്ഛൻ പറഞ്ഞിരുന്നത്. നാടകവുമായി അത്രയ്ക്ക് ഇഴുകി ചേർന്ന ജീവിതമായിരുന്നു അച്ഛന്റേത്.നാടകം ബുക്കിങ് ഇല്ലാതെ എല്ലാവരും വീട്ടിൽ ഇരിക്കുന്ന നാളുകളിലാണ് സത്യത്തിൽ ഇത്തവണത്തെ ഓണം. മുൻപൊക്കെ ചിങ്ങമാസത്തിൽ വെറുതേയിരിക്കുകയെന്നതു ചിന്തിക്കാൻ പോലും കഴിയില്ല.  കൊറോണക്കാ ലമായതിനാൽ ഇപ്പോൾ വീട്ടിൽ തന്നെ കൂടാൻ കഴിയുന്നു. ഓർമകളിൽ ഓണവും ഓടിയെത്തുന്നു.

 

English Summary :  Actor Vijaya Raghavan Talks About His Onam Memories 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com