ADVERTISEMENT

പത്താം വയസ്സു മുതൽ കവിതകൾ എഴുതാൻ തുടങ്ങുകയും 20 വയസ്സായപ്പോഴേക്കും രാജ്യത്തെ പ്രമുഖ കവിയായി മാറുകയും ചെയ്‌ത, ചിലെയുടെ മഹാകവിയാണ് പാബ്ലോ നെരൂദ. കവി എന്നതിനൊപ്പംതന്നെ കമ്യൂണിസ്‌റ്റ് പ്രവർത്തകൻ, ജനനേതാവ്, ഭരണകർത്താവ് തുടങ്ങിയ വിശേഷണങ്ങളും നെരൂദയ്‌ക്കു നന്നായി ചേരും. 1904 ൽ ചിലെയിൽ ജനിച്ച റിക്കാർഡോ റെയസ് ബസാൽറ്റോ ആണ് പിന്നീട് പാബ്ലോ നെരൂദ എന്ന പേരിൽ ലോകമറിയപ്പെട്ട, നൊബേൽ പുരസ്‌കാരം നേടിയ കവിയായി മാറിയത്.

 

ജനിച്ച വർഷംതന്നെ നെരൂദയ്‌ക്ക് അമ്മയെയും കുറച്ചു വർഷത്തിനു ശേഷം അച്‌ഛനെയും നഷ്‌ടപ്പെട്ടു. അമ്മ ക്ഷയരോഗം പിടിപെട്ട് മരിച്ചെങ്കിൽ, അച്‌ഛൻ തീവണ്ടിയിൽനിന്നു വീണ് പരുക്കേറ്റാണ് മരണത്തിനു കീഴടങ്ങിയത്.

 

പത്താം വയസ്സു മുതൽ കവിതകൾ എഴുതിത്തുടങ്ങിയ നെരൂദ 20 വയസ്സായപ്പോഴേക്കും ചിലെയിൽ അറിയപ്പെടുന്ന കവിയായി മാറി. 1927ൽ ബർമയിൽ ചിലെയുടെ സ്‌ഥാനപതിയായി. ഇക്കാലയളവിൽ, 1929 ൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ കൊൽക്കത്ത സമ്മേളനത്തിൽ സൗഹൃദ പ്രതിനിധിയായി നെരൂദ പങ്കെടുത്തിട്ടുണ്ട്. 1931ൽ സിംഗപ്പൂരിൽ സ്‌ഥാനപതിയായി. 

 

1940ൽ ചിലെയിൽ തിരിച്ചെത്തിയ നെരൂദ രാഷ്‌ട്രീയത്തിൽ സജീവമായി. 1945 ൽ ചിലെയൻ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആ വർഷംതന്നെ ചിലെയൻ കമ്യൂണിസ്‌റ്റ് പാർട്ടിയിൽ അദ്ദേഹം അംഗമായി. 1948ൽ ചിലെ സ്വേച്ഛാധിപത്യ ഭരണത്തിലെത്തിയപ്പോൾ അതിനെ ശ്‌കതമായി നെരൂദ വിമർശിച്ചു. ഇതിനെ തുടർന്ന് ചിലെയിൽ കമ്യൂണിസം നിരോധിക്കുകയും നെരൂദയെ അറസ്‌റ്റ് ചെയ്യാൻ വാറണ്ട് പുറപ്പെടുവിക്കുകുകയും ചെയ്‌തു. വിവരമറിഞ്ഞ നെരൂദ ഒളിവിൽപോയി. സൃഹൃത്തുക്കളുടെ സഹായത്തോടെ മാസങ്ങളോളം ഒളിവിൽ കഴിഞ്ഞ സമയത്താണ് തന്റെ പ്രശസ്‌തമായ ‘കാന്റോ ജനറൽ’ എന്ന കാവ്യസമാഹാരം നെരൂദ എഴുതിയത്. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ ഈ പുസ്തകം എല്ലാറ്റിനെയും കുറിച്ചുള്ള കവിതകളുടെ സമാഹാരം തന്നെയായിരുന്നു. 15 ഖണ്ഡങ്ങളിലായി 300 കവിതകളുടെ സമാഹാരമായിരുന്നു ‘കാന്റോ ജനറൽ’. ഒളിജീവിതത്തിനിടെ അർജന്റീനയിലേക്കും അവിടെനിന്ന് മെക്‌സിക്കോയിലേക്കും രക്ഷപ്പെട്ട നെരൂദ പിന്നീട് പാരിസിലെത്തി. നൊബേൽ സമ്മാനം, രാജ്യാന്തര സമാധാന പുരസ്‌കാരം തുടങ്ങി പല ലോക ബഹുമതികളും നെരൂദയെ തേടിയെത്തി.

 

പ്രവാസകാലം കഴിഞ്ഞ് ചിലെയിൽ തിരിച്ചെത്തിയ നെരൂദ രാഷ്‌ട്രീയത്തിൽ സജീവമാകുന്നതാണു കണ്ടത്. ചിലെയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ മുഖ്യ പ്രചാരകനായി. തൊഴിലാളികളുടെ റാലികളെ കവിതകൾകൊണ്ട് അദ്ദേഹം ഇളക്കിമറിച്ചു.

ചിലെയൻ സോഷ്യലിസ്‌റ്റ് പ്രസിഡന്റായ സാൽവദോർ അലെൻഡയുടെ ഉറ്റസുഹൃത്തായി മാറിയ നെരൂദ ചിലെയുടെ പ്രസിഡന്റ് സ്‌ഥാനം തന്റെ സുഹൃത്തിനായി വഴിമാറിക്കൊടുത്തു. അലെൻഡ നെരൂദയെ ഫ്രാൻസിൽ ചിലെയുടെ അംബാസഡറായി നിയോഗിച്ചു.

പട്ടാള അട്ടിമറിയുടെ ഭാഗമായി 1973 സെപ്‌റ്റംബർ 11ന് കൊട്ടാരത്തിലേക്ക് ബോംബേറ് നടക്കുകയും അലെൻഡ കൊല്ലപ്പെടുകയും ചെയ്‌തു. അലെൻഡയുടെ മരണം നെരൂദയ്‌ക്കു താങ്ങാവുന്നതിലും അധികമായിരുന്നു. സെപ്റ്റംബർ 13ന് വേദനയുടെ ആ അഗ്നിപർവതം കത്തിയമർന്ന് നെരൂദ എന്ന കാവ്യജീവിതം എന്നെന്നേക്കുമായി അവസാനിച്ചു.

നെരൂദയുടെ ജീവിതമവസാനിച്ചെങ്കിലും അദ്ദേഹത്തിന്റെ മരണത്തിലെ ദുരൂഹതയ്‌ക്ക് ഇന്നും വിരാമമായിട്ടില്ല. നെരൂദയെ വിഷം നൽകി കൊല്ലുകയായിരുന്നുവെന്ന് അന്നുമുതലേ വാർത്തകൾ പ്രചരിച്ചിരുന്നു. പല കാലങ്ങളിൽ ഈ ദുരൂഹത നീക്കാൻ അന്വേഷണങ്ങൾ നടന്നെങ്കിലും ഇന്നും മരണകാരണം ദുരൂഹമായിത്തന്നെ തുടരുന്നു.

 

English Summary : Pablo Neruda - a poet who served the people

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com