ADVERTISEMENT

കാൽപനികതയ്ക്കൊപ്പമാണ് ഏഴാച്ചേരി രാമചന്ദ്രൻ കവിതകളെഴുതിത്തുടങ്ങിയത്. ആധുനികത കവിതയുൾപ്പെടെ എല്ലാ സാഹിത്യരൂപങ്ങളെയും കീഴടക്കിയപ്പോഴും അദ്ദേഹം എഴുതിക്കൊണ്ടിരുന്നു. ഉത്തരാധുനികത കവിതയെ ആലിഗനം ചെയ്ചപ്പോഴും എഴുത്ത് നിർത്തിയില്ല അദ്ദേഹം. എന്നാൽ കാൽപനികനായി പേരെടുത്തില്ല അദ്ദേഹം. 

ആധുനികൻ എന്ന സാഹിത്യാർഥത്തിൽ ആധുനികതനായിരുന്നില്ല അദ്ദേഹം; ഉത്തരാധുനികനുമായിരുന്നില്ല. കവിതയിൽ ഏഴാച്ചേരി പിൻതുടർന്നത് സ്വന്തം വഴി. റിയലിസത്തിന്റെ തീക്ഷ്ണതയും കാൽപനികതയുടെ സൗന്ദര്യവും ആധുനികതയുടെ തീവ്രതയും ഉത്തരാധുനികതയുടെ ഗദ്യതാൽപര്യവും ഇഴുകിച്ചേർന്ന, എന്നാൽ അവയോടൊന്നും പൂർണമായി കൂട്ടുകൂടാത്ത തനതായ കാവ്യപ്രസ്ഥാനം. ഇത്തവണത്തെ വയലാർ ‌പുരസ്കാരം അംഗീകരിച്ചിരിക്കുന്നതും ഏഴാച്ചേരിയുടെ തനതായ കാവ്യവ്യക്തിത്വത്തെയാണ്. അതൊരു ഓർമപ്പെടുത്തൽ കൂടിയാണ്. ഏഴാച്ചേരി എന്ന കവിയെ ശ്രദ്ധിക്കാൻ മലയാളത്തിനുള്ള ഓർപ്പെടുത്തൽ.

 

കവിതയിൽ സജീവമായ ഏഴാച്ചേരി ഇടതുസഹയാത്രികൻ എന്ന നിലയിൽ സംഘടനാ പ്രവർത്തനത്തിലും സജീവമാണ്. പ്രഭാഷകനായും അദ്ദേഹം പേരെടുത്തിട്ടുണ്ട്. എന്നാൽ ഒരു പ്രത്യയശാസ്ത്രത്തിന്റെ വക്താവായി നിൽക്കുമ്പോഴും ഏഴാച്ചേരിയുടെ പ്രതിഭ വ്യക്തമാക്കുന്ന കവിതകൾ മനുഷ്യപക്ഷത്താണ് നിലകൊള്ളുന്നത്. അടിച്ചമർത്തപ്പെട്ടവരുടെയും അരികുകളിൽ അതിജീവിക്കാൻ കഷ്ടപ്പെടുന്നവരുടെയും മുഖ്യധാരയിൽ നിന്ന് പുറംതള്ളപ്പെട്ടവരുടെയും കൂടെ.

 

എം. കൃഷ്ണൻ നായർ എന്ന നിരൂപകൻ മലയാള സാഹിത്യം അക്ഷരാ‍ഥത്തിൽ അടക്കിഭരിച്ച കാലത്ത് അദ്ദേഹത്തിന്റെ പ്രശംസ ആവോളം ഏറ്റുവാങ്ങിയിട്ടുണ്ട് ഏഴാച്ചേരി. വിമർശിക്കാനെങ്കിലും കൃഷ്ണൻനായരുടെ പാരമർശത്തിനുവേണ്ടി പലരും കാത്തിരിക്കുന്നതിനിടെയാണ് അക്കാലത്ത് ഒരു വാരികയിൽ പ്രസിദ്ധീകരിച്ച കള്ളിയങ്കാട്ടെ കറുത്ത നീലി എന്ന കവിതയെ ഏറ്റവും ശക്തമായ പെൺപക്ഷ കവിതയെന്ന് അദ്ദേഹം വാഴ്ത്തിയത്. കൃഷ്ണൻനായരുടെ പ്രവചനം ശരിവച്ചുകൊണ്ട് നീലി പിന്നീട് മലയാളത്തിൽ ആഘോഷിക്കപ്പെട്ടു. യുവജനോത്സവങ്ങൾ ഉൾപ്പെടെ വിവിധ വേദികളിൽ ആവർത്തിച്ചുചൊല്ലപ്പെട്ട നീലിക്ക് ഇന്നും അരാധകരേറെയുണ്ട്. 

 

ശക്തിയും സൗന്ദര്യവും നിറഞ്ഞ കള്ളിയങ്കാട്ടെ കറുത്ത നീലിയുടെ മിത്തിനെ ഉപജീവിച്ച് സ്ത്രീയുടെ ശക്തി ബോധ്യപ്പെടുത്തുന്നതാണ് നീലി എന്ന കവിത. കണ്ണുകളിൽ തീനാളമുണ്ടെങ്കിലും അതറിയാതെ ജീവിക്കുന്ന നീലി. കാറ്റും കാടും പറഞ്ഞിട്ടും നീലി ഇരയാക്കപ്പെട്ടുകൊണ്ടിരുന്നു. ആ തേജസ്സ് അറിയേണ്ടവർ അറിഞ്ഞില്ല. ആ ശക്തി ദൗർബല്യമായിപ്പോലും കൊണ്ടാടപ്പെട്ടു. ഏഴാച്ചേരിയുടെ വാക്കുകൾ ഹോമകുണ്ഡത്തിൽ അഗ്നിയെന്നപോലെ സ്ത്രീയുടെ ആന്തരിക ശക്തിയെ ഉണർത്തിയെടുത്ത് ആളിക്കത്തിക്കുന്നു. സ്ത്രീ ശക്തിയുടെ കാര്യത്തിൽ കളവരരുതെന്ന് സമൂഹത്തെ  ഓർമിപ്പിക്കുന്നുണ്ട് നീലി. ഓരോ യാത്രയിലും ഓരോ വഴിയിലും ഓരോ രൂപത്തിൽ നീലിയെ കാണുന്നുണ്ട് കവി.തലമുറകളായി ചൂഷണം ചെയ്യപ്പെടുന്നവർ.  കാറ്റു പറഞ്ഞു. കാടു പറഞ്ഞു. കവിത പറഞ്ഞു ആ കണ്ണുകളിലെ തീനാളത്തെക്കുറിച്ച്. എന്നാൽ ചൂഷണത്തിന്റെ ഓരോ കഥ കേൾക്കുമ്പോഴും കവി അതിശയിക്കുന്നു. കള്ളം. പറഞ്ഞതെല്ലാം കള്ളം. 

 

നീലി എല്ലാക്കാലത്തും ചൂഷണം ചെയ്യപ്പെടുന്ന ഇരയുടെ ആത്മകഥയാണെങ്കിൽ സമകാലീന സാഹചര്യങ്ങളോട് പ്രതികരിച്ചും ഒട്ടേറെ കവിതകൾ എഴുതിയിട്ടുണ്ട് അദ്ദേഹം. കവിതയിൽ സജീവമാണെങ്കിലും മുഖ്യധാരയിൽ കവിതാ ചർച്ചകളിൽ ഇടംപിടിക്കാതിരുന്ന ഏഴാച്ചേരിയെ അംഗീകരിച്ചതിലൂടെ വയലാർ പുരസ്കാര കമ്മിറ്റി ഏകാന്തമെങ്കിലും ശക്തമായ ആത്മനിഷ്ഠതയുടെ കവിതയെയാണ് അംഗീകരിച്ചിരിക്കുന്നത്. അത് ആത്മവീര്യത്തിനുള്ള അംഗീകാരം കൂടിയാണ്. കവിതയെന്ന നിത്യകന്യകയെ കൂടിക്കൂട്ടിയ വിശ്വസ്തതയ്ക്കും പ്രതിബദ്ധതയ്ക്കും സാഹോദര്യത്തിനും ആത്മസമർപ്പണത്തിനുമുള്ള അംഗീകാരം. 

 

English Summary: Ezhacherry Ramachandran bags Vayalar Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com