ADVERTISEMENT

ജീവിതത്തില്‍ ഒരു സവിശേഷ സാഹചര്യം സുനിശ്ചിതമാണെങ്കില്‍ അതിനുവേണ്ടി ഏറ്റവും നന്നായി തയാറാകുക എന്നതാണ് മനുഷ്യനു ചെയ്യാന്‍ കഴിയുന്ന ഏറ്റവും പ്രായോഗികമായ കാര്യം. എന്നാല്‍, അനിവാര്യവും ഒഴിച്ചുകൂടാന്‍ കഴിയില്ല എന്ന് ഉറപ്പുള്ളതുമാണെങ്കിലും ആരും തയാറാകുന്നില്ല മരണത്തിനുവേണ്ടി; മരണം അടുത്തെത്തി എന്നറിയുമ്പോള്‍ പോലും. 

പൗലോ കൊയ്‍ലോ പറഞ്ഞിട്ടുണ്ട്, ഒരു മനുഷ്യന്റെയും ജീവിതം ഒരിക്കലും അടുത്തുവരുന്ന മരണത്തെക്കുറിച്ച് സൂചിപ്പിക്കുന്നേയില്ല എന്ന്. ജീവിതാഘോഷം മരണത്തിന്റെ നിഴല്‍പോലുമില്ലാതെയാണ്. എന്നാല്‍ മരണം അടുത്തെത്തിക്കഴിയുമ്പോഴാകട്ടെ, ഒരു നിമിഷം പോലും ജീവിച്ചിട്ടേയില്ല എന്ന നിസ്സഹായതയോടെ മനുഷ്യന്‍ മരണത്തിനു കീഴടങ്ങുന്നു. 

ഇതാണു വൈരുദ്ധ്യം. ഒരുപക്ഷേ ജീവിതത്തിലെ ഏറ്റവും ദുരൂഹവും സങ്കീര്‍ണവും എന്നാല്‍ ഏറ്റവും ലളിതവുമായ സത്യം. മരണത്തിനുവേണ്ടി ജീവിച്ചിരിക്കുന്ന ആരും തയാറായിട്ടില്ല എന്നിരിക്കെ, തയാറെടുപ്പിനെക്കുറിച്ച് ഓര്‍മിപ്പിക്കുന്ന ഒരു പുസ്തകം പുറത്തിറങ്ങുന്നു. രാഷ്ട്രീയത്തിലുള്‍പ്പെടെ നിറഞ്ഞുനിന്ന വ്യക്തിത്വം അരുണ്‍ ഷൂരിയാണ് ഗ്രന്ഥകാരന്‍. സ്വന്തം ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ മരണത്തിന്റെ അനിവാര്യതയെക്കുറിച്ചു ചിന്തിക്കുന്ന പുസ്തകത്തിന്റെ പേര് പ്രിപെയറിങ് ഫോര്‍ ഡെത്ത്. മരണത്തിനുവേണ്ടി ഒരുങ്ങുമ്പോള്‍. 

അരുണ്‍ ഷൂരിയുടെ ഭാര്യ അനിത വര്‍ഷങ്ങളായി പാര്‍ക്കിന്‍സന്‍സ് രോഗിയാണ്. മകന്‍ ആദിത് എന്നു വിളിക്കുന്ന ആദിത്യന് ഇപ്പോള്‍ 44 വയസ്സായെങ്കിലും ചെറുപ്പത്തിലേ സെറിബ്രല്‍ പാള്‍സി ബാധിച്ചതിനാല്‍ വെല്‍ച്ചെയറില്‍ തന്നെയാണ്. സംസാരിക്കാനോ സ്വന്തമായി എന്തെങ്കിലും ചെയ്യാനോ ആദിത്തിന് കഴിയില്ല. ഇരുവരുടെയും സംരക്ഷണം ജീവിതവ്രതമായി സ്വീകരിച്ച ഷൂരിക്ക് കഴിഞ്ഞ ഡിസംബറില്‍ ഒരു അപകടത്തെത്തുടര്‍ന്ന് ആശുപത്രിയെ അഭയം പ്രാപിക്കേണ്ടിവന്നു. 

മഹാരാഷ്ട്രയിലെ ലവാസ എന്ന സ്ഥലത്താണ് ഷൂരി താമസിക്കുന്നത്. വീടിനു സമീപം നടക്കുന്നതിനിടെയായിരുന്നു വീണ് തലയ്ക്ക് പരുക്കേറ്റതും അത്യാഹിത വാര്‍ഡില്‍ ദിവസങ്ങളോളം ചികിത്സയ്ക്ക് വിധേയനാകേണ്ടിവന്നതും. അപ്രതീക്ഷിതമായ ദുരന്തത്തിന്റെ നാളുകളില്‍ ഷൂരി ചിന്തിച്ചത് ജീവിതത്തെക്കുറിച്ചല്ല; മരണത്തെക്കുറിച്ച്. സംരക്ഷകനായ താന്‍ പെട്ടെന്നൊരുനാള്‍ ഇല്ലാതായാല്‍ അനിതയ്ക്ക് ആദിതിനും ആരുണ്ട് എന്നതിനെക്കുറിച്ച്. ജീവിതത്തിന്റെ അര്‍ഥത്തെക്കുറിച്ചും. മരണം എന്ന അനിവാര്യതയെക്കുറിച്ചും ജീവിതാഘോഷങ്ങളുടെ വ്യര്‍ഥതയെക്കുറിച്ചും. 

പ്രിപെയറിങ് ഫോര്‍ ഡെത്തില്‍ സ്വന്തം കഥ മാത്രമല്ല ഷൂരി പറയുന്നത്. സാഹിത്യത്തിലും സംസ്കാരത്തിലും മത ഗ്രന്ഥങ്ങളിലും മറ്റും ഇതുവരെ മരണം കൈകാര്യം ചെയ്തതിനെക്കുറിച്ച് ആഴത്തില്‍ പഠിച്ച അദ്ദേഹം ഓരോ വ്യക്തിയും ജീവിതത്തില്‍ തയാറാകേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചാണ് പറയുന്നത്. ആശങ്കകളില്ലാതെ, അസ്വസ്ഥതകളില്ലാതെ, സമാധാനത്തോടെയും ശാന്തിയോടെയും മരണത്തെ നേരിടേണ്ടതിനെക്കുറിച്ചും. 

എഡിറ്റര്‍, സാമ്പത്തിക ശാസ്ത്രജ്ഞന്‍, രാഷ്ട്രീയക്കാരന്‍ എന്നിങ്ങനെ വ്യത്യസ്ത റോളുകളില്‍ പ്രതിഭ അടയാളപ്പെടുത്തിയ 78 വയസ്സുകാരനായ ഷൂരിയുടെ ജീവിത തത്ത്വചിന്തകളുടെ സമാഹാരമാണ് പ്രിപെയറിങ് ഫോര്‍ ഡെത്ത്. 

ശ്രീ ബുദ്ധന്‍, ശ്രീരാമകൃഷ്ണ പരമഹംസന്‍, രമണ മഹര്‍ഷി, മഹാത്മാ ഗാന്ധി, വിനോബാ ഭാവെ എന്നിവരുടെ മരണവും അതിനു തൊട്ടുമുന്‍പുള്ള നിമിഷങ്ങളും ആഴത്തില്‍ പഠിച്ചാണ് ഷൂരി പുസ്തകം തയാറാക്കിയിരിക്കുന്നത്. പ്രത്യേകിച്ചും ബുദ്ധ, ടിബറ്റന്‍ ചിന്തകളുടെ വ്യാഖ്യാനവും വിശദീകരണവും ഷൂരിയുടെ പുസ്തകത്തെ മികച്ച തത്വചിന്താ ഗന്ഥമാക്കുന്നു. 

‘ഓരോ അധ്യായവും പുസ്തകത്തില്‍ പ്രതിപാദിക്കുന്ന ഓരോ സംഭവവും പ്രായോഗിക പാഠങ്ങളാണ്. ധ്യാനത്തിലൂടെ ഞാന്‍ കണ്ടെത്തിയ സത്യങ്ങളും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ആശുപത്രി ജീവിതത്തില്‍ ഉള്‍പ്പെടെ മനസ്സിലൂടെ മിന്നിമറഞ്ഞ വെളിപാടുകളും’- തന്റെ പ്രിയപ്പെട്ട പുസ്തകത്തെക്കുറിച്ച് ഷൂറി പറയുന്നു. ഈ മാസം അവസാനം പെന്‍ഗ്വിന്‍ പുസ്തകം വിപണിയിലെത്തിക്കും. 

English Summary: Preparing For Death book written by Arun Shourie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com