ADVERTISEMENT

‘മരണത്തിന്റെ ഫണംതോറും മത്താടിക്കൊണ്ടു ജീവിതം അമൃതത്തിന്റെ സംഗീത,മാലപിക്കുമനാകുലം’ എന്ന ജിയുടെ വരികളെ സാക്ഷ്യപ്പെടുത്തുന്നവയാണ് ഇത്തവണ സാഹിത്യ നൊബേൽ ജേതാവായ അമേരിക്കൻ കവി ലൂയി ഗ്ലിക്കിന്റെ കവിതകൾ.  

അകാലമരണങ്ങളും േവർപാടുകളും സ്നേഹനഷ്ടങ്ങളും ചേർന്നു മനുഷ്യരെ ഞെരുക്കുമ്പോൾ, തങ്ങൾ ജീവിക്കുന്ന ഇത്തിരി ഇടത്തിലേക്ക് അവർ ചുരുങ്ങിയില്ലാതാകുമ്പോൾ കവി എന്താണു ചെയ്യുന്നത്? കവി സ്നേഹങ്ങൾ ഓരോന്നായി എടുത്തുവയ്ക്കുന്നു. അനായാസവും സരളവുമായ വാക്കുകളിൽ സംസാരിക്കുന്നു. 

 

കവി പ്രേമരക്ഷയ്ക്കായി മരണത്തോടും ദുർവിധിയോടും പൊരുതുന്നു. അതിനായി ഭാഷയിൽ ചെയ്യുന്നതാണു യഥാർഥ ആത്മാവിഷ്കാരം എന്ന് ഉറച്ചു വിശ്വസിക്കുന്നു. താരാട്ട് എന്ന ഗ്ലിക്കിന്റെ കവിതയിൽ അമ്മയുടെ ഹൃദയസ്പന്ദനമായ താരാട്ടിലൂടെ അമ്മ കുഞ്ഞിനെ മറ്റൊരു ലോകത്തേക്കു കൊണ്ടുപോകുന്നു. താലാട്ടുന്നു. മന്ത്രിക്കുന്നു. ഒച്ചയില്ലാതെ പാടുന്നു. ഉറക്കാൻ വേണ്ടിയാണിതെല്ലാം. 

 

It’s the same thing, really, preparing a person

for sleep, for death. The lullabies—they all say

don’t be afraid, that’s how they paraphrase

the heartbeat of the mother.

So the living slowly grow calm; it’s only

the dying who can’t, who refuse.

 

ഒരാളെ ഉറക്കാനായി ഒരുക്കുന്നു, മരിക്കാനായും എന്ന് കവി പറയുന്നു. ഒന്നു പേടിക്കാനില്ല എന്നും. ഇത്തരത്തിൽ മരണവും ജീവിതവും താലാട്ടുന്ന താളം ഈ കവിതയിൽ മാത്രമല്ല, അറുപതുകൾ മുതൽ ഈ നൂറ്റാണ്ടിന്റെ ആദ്യദശകം വരെ ഗ്ലിക് എഴുതിയ എല്ലാ കവിതകളിലുമുണ്ട്. അനായാസവും നാഗരികവുമല്ലാത്ത ഒരു ലോകത്താണ് ഈ കാഴ്ചകളെല്ലാം. വീടിനകത്തും പുറത്തും ജന്മത്തിനും മരണത്തിനുമിടയിൽ ജീർണിക്കുന്ന നമ്മുടെ ആന്തലുകളെ എടുത്തുസൂക്ഷിക്കുന്നു കവിത.  

 

നാം മരിച്ചാൽ നമ്മുടേതായി എന്തെങ്കിലും ഈ ലോകത്തു ബാക്കിയുണ്ടാവുമോ എന്ന ചോദ്യം എപ്പൊഴെങ്കിലും സ്വയം ചോദിച്ചിട്ടുള്ളവർക്കുേവണ്ടിയാണു ഗ്ലിക് എഴുതുന്നത്. നൊബേൽ പുരസ്കാരസമിതി ഗ്ലിക്കിനെ എമിലി ഡിക്കിൻസണുമായി താരതമ്യം ചെയ്തത് ഈ മരണസമ്പർക്കം കൊണ്ടാവാം. എമിലി ഡിക്കിൻസൺ ജീവിതമൃതികൾക്കിടയിലെ മഹാവിരസതകളോട് വീടിനുള്ളിലിരുന്നു സമരം ചെയ്ത കവിയാണ്. ഭൂമിയിലെ ഏതൊന്നിനും പ്രാണനാണു സൗന്ദര്യം പകരുന്നതെന്ന് അവർ എഴുതി. പ്രാണൻ നഷ്ടമാകുന്നതോടെ സൗന്ദര്യവും നഷ്ടപ്പെടുന്നു. പ്രാണനെ നഷ്ടപ്പെടുത്താത്ത പ്രേമരക്ഷയാണു ഭാഷ. through the still grass the wind moves into a human language എന്ന് ഗ്ലിക് അപ്പോൾ എഴുതുന്നു.

 

ഇപ്പോൾ മറ്റൊരു അമേരിക്കക്കാരിയെ കുറിച്ചുകൂടി ഇതിനോടു ചേർത്തു പറയാം. കഥാകൃത്തും വിവർത്തകയും കവിയുമായ ലിഡിയ ഡേവിസ്. ഏട്ടുപത്തു വർഷം മുൻപ് ലിഡിയ ഡേവിസിന്റെ തിരഞ്ഞെടുത്ത കഥകളുടെ സമാഹാരമാണ് ഞാനാദ്യം വായിച്ചത്. നാലോ അഞ്ചോ വരികൾ മുതൽ പരമാവധി ഒന്നര പേജു വരെ മാത്രമുള്ള കഥകൾ. ചെറുത്, അതേസമയം ആന്തരികപ്രകമ്പനമുണ്ടാക്കുന്നവ. 

 

ഞാൻ ഇതേവരെ ശരിക്കു വായിക്കാത്ത വലിയ യൂറോപ്യൻ എഴുത്തുകാരിൽ ഒരാൾ മാർസൽ പ്രൂസ്റ്റാണ്. വലിയ എഴുത്തുകാരുടെ ഗുണം അവർക്കു വേണ്ടി നാം തിടുക്കപ്പെടേണ്ടതില്ല, അവർ എപ്പോഴും അവിടെയുണ്ടാകും എന്നതാണ്. പ്രൂസ്റ്റിന്റെ ഇൻ സേർച്ച് ഓഫ് ലോസ്റ്റ് ടൈം പരമ്പരയിൽ ആദ്യ പുസ്തകമായ സ്വാൻസ് വേ ഫ്രഞ്ചിൽനിന്ന് ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്തത് ലിഡിയ ഡേവിസാണ്. ഞാൻ തികച്ചു വായിച്ച ഏക പ്രൂസ്റ്റ് പുസ്തകം അതാണ്. അതിനാൽ അന്നു മുതൽ ലിഡിയ ഡേവിസിനെ ഞാൻ ഇഷ്ടപ്പെടുന്നു. ഭാഷയോടും ചിന്തയോടുമുള്ള അവരുടെ പ്രതിബദ്ധതയെ ആദരിക്കുകയും ചെയ്യുന്നു. 

 

സ്കൂളിൽ തന്നെ ഫ്രഞ്ച് പഠിപ്പിച്ച അധ്യാപികയെ പട്ടണത്തിലെ ഒരു ലൈബ്രറിയിൽ വച്ച് ലിഡിയ കാണുന്നു. അവരോടു താൻ പ്രൂസ്റ്റിനെ പരിഭാഷ ചെയ്യുന്നു എന്ന് അറിയിക്കുന്നു. തന്റെ വിദ്യാർഥി ഇതിലും വലിയ ഉയരത്തിൽ ഇനി എത്താനില്ലെന്ന് ആ ഫ്രഞ്ച് അധ്യാപിക അഭിമാനം കൊണ്ടിരിക്കാം. പക്ഷേ, സത്യത്തിൽ അപ്പോഴാണ് ഈ അധ്യാപിക എന്നോ മരിച്ചുപോയതാണല്ലോ എന്ന സത്യം ലിഡിയ ഓർക്കുന്നത്. എഴുത്തുകാരി അമ്മയോടു പറഞ്ഞു- അമ്മേ, എന്റെ ഫ്രഞ്ച് അധ്യാപികയ്ക്ക് ഇപ്പോഴും എന്നെ കാണാം. അവർക്ക് എന്നെ മനസ്സിലാകുന്നുണ്ട്. അമ്മ ഞെട്ടിപ്പോയി. നീയിതു ശരിക്കും വിശ്വസിക്കുന്നില്ലല്ലോ!

 

ഉവ്വ്, ഞാൻ വിശ്വസിക്കുന്നുണ്ട്. മരിച്ചവർ ജീവിക്കുന്നുവെന്ന് എനിക്കു തോന്നിയിരുന്നില്ല. പക്ഷേ താൻ നിലപാടു മാറ്റിയെന്നു ലിഡിയ എഴുതുന്നു.

 

എന്നോ മരിച്ചു പോയ ആ ഫ്രഞ്ച് അധ്യാപികയെ അന്വേഷിച്ച് ലിഡിയ തന്റെ പഴയ സ്കൂളിലേക്കു പോയി. ആ കെട്ടിടത്തിന്റെ നിലവറയിൽ പരതി നടന്നു-എമൽ റോസർ എന്ന അധ്യാപിക ജീവിച്ചിരുന്നുവെന്നതിന്റെ തെളിവു തേടി. അവിടെ ചില കത്തുകളും ഏതാനും ഫോട്ടോകളും കണ്ടെത്താനായി. കാഴ്ചയ്ക്കു നല്ല മതിപ്പു തോന്നിക്കുന്ന ഒരു സ്ത്രീയായിരുന്നു, ആ ഫോട്ടോയിൽ. എന്നാൽ ആ ഫോട്ടോ കണ്ടതോടെ എന്തായിരുന്നു എമൽ റോസറെക്കുറിച്ചുള്ള തന്റെ യഥാർഥ സ്മരണ എന്നതു ഓർത്തെടുക്കാൻ ലിഡിയ ഡേവിസിനു കഠിനമായി പ്രയത്നിക്കേണ്ടിവന്നു. ഈ ഫോട്ടോ ഇല്ലാതെ തന്നെ, ഒരു ഫോട്ടോയുടെ സഹായമില്ലാതെ എന്താണ് യഥാർഥത്തിൽ എനിക്ക് ഓർമിക്കാൻ സാധിക്കുക?

 

Essays One എന്ന ഉജ്ജ്വലമായ ലേഖനസമാഹാരത്തിൽ, എല്ലാ വായനക്കാർക്കുമായി ലിഡിയ ഡേവിസ് ഒരു ഉപദേശം നൽകുന്നത് ഈ സന്ദർഭത്തിലാണ്. അതിതാണ്:

‘എന്തെങ്കിലുമൊന്ന്  ഓർമയിൽ നിൽക്കില്ലെന്നു തോന്നിയാൽ അത് അപ്പോൾ തന്നെ എഴുതിവയ്ക്കുക. നോട്ട് ബുക്കിലോ ഒരു കഷ്ണം കടലാസിലോ എവിടെയെങ്കിലും. വീടു മുഴുവൻ ഇത്തരം കടലാസുകൾ ഉണ്ടാവും. ബാഗിലും പോക്കറ്റിലും മേശവലിപ്പുകളിലുമെല്ലാമായി എന്തെങ്കിലും എഴുതിയിട്ട കടലാസുകൾ. നിങ്ങളുടെ ഓർമയിൽനിൽക്കില്ലെന്നു തോന്നിയവ. ഓർമയിൽ നിൽക്കുന്നവയും അതിലുണ്ടാകും. നിങ്ങളുടെ സ്മരണയുടെ ജീവകോശങ്ങൾക്കു പുറത്തേക്ക്, നിങ്ങളുടെ തലച്ചോറിനു പുറത്തേക്ക് ഈ കടലാസുകളിലേക്ക് ഓർമ കുടിയേറുന്നതാണത്.

 

as the sun rises cold and single over the map of language എന്ന ലൂയി ഗ്ലൂക്കിന്റെ വരി വായിച്ചപ്പോൾ എനിക്ക് ലിഡിയ ഡേവിസിന്റെ വാക്കുകൾ കുറച്ചുകൂടി വ്യക്തമായി. വീടിനകത്തും പുറത്തുമായി, സ്നേഹത്തിനകത്തും പുറത്തുമായി, മരണത്തിനകത്തും പുറത്തുമായി വസിക്കുന്ന നാം എത്ര നിസ്സാരമായാണു തീർന്നുപോകുന്നത്. എല്ലാ വേർപാടുകളിൽനിന്നു തിരിച്ചെത്തി സ്നേഹത്തിൽ പറ്റിക്കിടക്കാനും എത്രകാലം പോയാലും പ്രിയപ്പെട്ടവരെ മരണത്തിൽനിന്ന് തിരിച്ചുകൊണ്ടുവരാനും സ്നേഹത്താൽ നാം നേടുന്ന ധന്യതകളെ സൂക്ഷിച്ചുവയ്ക്കാനും ശ്രമിക്കുന്ന കവിതകളാണു ഗ്ലിക് എഴുതിയത്. ‘എങ്ങനെ ഞാനീയന്തരംഗം ഹാ, സൂക്ഷിക്കേണ്ടൂ മങ്ങൽ പറ്റാതേ, പാടും വടുവും തടവാതെ...’ എന്ന ജിയുടെ ചോദ്യം ഓരോ വേർപാടിനുശേഷവും ഓരോ വേദനയ്ക്കുശേഷവും ഗ്ലിക് ചോദിക്കുന്നുണ്ട്. കുഞ്ഞായിരിക്കുമ്പോഴേ മരിച്ചുപോയ സഹോദരിയാണ് ഈ കവിതകളിലെ ഏറ്റവും സ്നേഹഭരിതമായ സാന്നിധ്യം. 

 

My sister spent a whole life in the earth.

She was born, she died.

In between,

not one alert look, not one sentence.

 

പലതരം മരണങ്ങൾ കൊണ്ടാണു നാം കാലത്തെ എഴുതാൻ നോക്കുന്നതെന്ന് കവിക്ക് അറിയാം. അങ്ങനെയാണു ഭാഷ നമ്മുടെ മറവികളെ തോൽപിച്ച് പുൽനാമ്പുകളായി കാറ്റത്ത് ഉലയുന്നത്. മറ്റൊരു കവിതയിൽ, ഒരു ചരമ വാർഷികത്തിന്റെ അന്ന് തലേ വർഷം മൃതദേഹം പള്ളിയിലേക്കു കൊണ്ടുപോയ അതേ ഇടവഴിയിൽ വീട്ടിലെ കുട്ടികൾ ഇരുന്നു കളിക്കുന്നതു വിവരിക്കുന്നു. മരിച്ച മനുഷ്യനെ ആരോർക്കുന്നുവെന്ന ചോദ്യത്തിനുളള ഉത്തരം, മരിച്ച സഹോദരിയെ ഓരോ നിമിഷവും ഓർമിച്ച്, പിരിഞ്ഞ സ്നേഹത്തെ ഓരോന്നിലും എടുത്തുവച്ചുകൊണ്ടാണു നൽകുക. 

അസാന്നിധ്യമാണു സ്നേഹത്തിന്റെ കരുത്ത്. I wanted to be child enough. I’m still the same, like a toy that can stop and go, but not change direction. Anyone can love a dead child, love an absence. 

ലോകം കാത്തുനിന്ന ഒരു പിറവിക്കു മുൻപ് ആ ശിശുവിനെ ഗർഭത്തിൽ ചുമന്ന സ്ത്രീയുടെ മനസ്സിൽ എന്തായിരിക്കും എന്ന് സങ്കൽപിച്ചിട്ടുണ്ടോ?. അവന്റെ ഓരോ അനക്കവും അവൾ ശ്രദ്ധിച്ചു, കാരണം അവൻ അച്ഛനില്ലാത്ത കുട്ടിയാണ്. ആരാധിക്കാനും കുമ്പിടാനും മനുഷ്യർ പുറത്തു കാത്തുനിൽക്കുമ്പോഴും, തന്റെ ഉടൽ വിട്ടുപോകാൻ അവൻ ആഗ്രഹിച്ചില്ല എന്ന് പറയുന്ന അമ്മ, യേശുവിന്റെ അമ്മയാണെന്നു നാം ഓർക്കുക. ഒരു സ്നേഹവും ഉടൽ വിട്ടുപോകാനല്ല മിടിക്കുന്നത്, വിട്ടുപോകാതെ കഴിയില്ലെങ്കിലും. 

 

English Summary: Ezhuthumesha Column written by Ajai P Mangattu, Poems on death and memories by by Nobel laureate Louise Gluck

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com