ADVERTISEMENT

എഴുത്തച്ഛൻ പുരസ്ക്കാരത്തിന്  എഴുത്തുകാരൻ സക്കറിയ അർഹനാകുമ്പോൾ ആഹ്ലാദത്തിന്റെ കുന്നിൽ അദ്ദേഹത്തിന്റെ ജന്മദേശമായ ഉരുളികുന്നവും പ്രിയപ്പെട്ടവരും.

പൈക ∙ ഉരുളികുന്നത്തിന്റെ എഴുത്തുകാരനു മലയാളത്തിന്റെ ആദരം. എപ്പോഴും നാടിനെക്കുറിച്ചു സംസാരിക്കാൻ ഇഷ്ടപ്പെടുന്ന സക്കറിയയെ തേടി എഴുത്തച്ഛൻ പുരസ്കാരം എത്തുമ്പോൾ കോട്ടയം ജില്ലയിലെ ഉരുളികുന്നം ഗ്രാമത്തിനും ആഹ്ലാദം. ഉരുളികുന്നത്ത് മുണ്ടാട്ട് ചുണ്ടയിൽ എം.പി.സ്കറിയയാണ് പിന്നീട് നമ്മൾ അറിഞ്ഞ സക്കറിയ ആയത്.  ഉപയോഗിക്കുന്ന ഓരോ വാക്കിന്റെയും പിന്നിലെ മാറ്റൊലിക്കു വേണ്ടി ഉരുളികുന്നത്തേക്കാണ് ചെവിയോർക്കുകയെന്നു സക്കറിയ കുറിച്ചിട്ടുണ്ട്.

ഇന്ന് ഉരുളികുന്നത്ത് സക്കറിയയുടെ ആ വീടില്ല. സഹോദരി സിസ്റ്റർ മേരി മുണ്ടാട്ട് ചുണ്ടയിൽ പൈകയിലെ ആരാധനാമഠത്തിലാണ്. സഹോദരൻ എം.പി.ജോസഫ് നിര്യാതനായി. സഹോദരിയെ കാണാൻ സക്കറിയ പൈകയിൽ എത്താറുണ്ടെന്നു ബന്ധു സ്റ്റാൻലി ജോസഫ് പറയുന്നു.‘ഓലമേഞ്ഞ് മിനുസമുള്ള ഇഷ്ടികയിട്ട തിണ്ണയും ചാണകം മെഴുകിയ മുറികളുമുള്ള സൗമ്യമായ മുണ്ടാട്ടുചുണ്ടയിലെ വീടി’നെക്കുറിച്ച് സക്കറിയ ഏറെ വികാരവായ്പോടെയാണ് എഴുതിയത്. ആ ലോകത്ത് ഇന്ന് അവശേഷിക്കുന്നത് പെങ്ങളും താനും മാത്രമെന്നും അദ്ദേഹം എഴുതി.

ഞാന്‍ വേറൊന്നുമല്ല ഉരുളികുന്നത്തെ കല്ലിന്റെയും മണ്ണിന്റെയും കാറ്റിന്റെയും മുള്ളിന്റെയും മേഘത്തിന്റെയും വെള്ളത്തിന്റെയും ഒരു പാർശ്വോൽപ്പന്നം മാത്രമാണ്. ഉരുളികുന്നത്തെ മനുഷ്യർ എന്നെ ചിരിക്കാനും സന്തോഷിക്കാനും പഠിപ്പിച്ചു. ആടയാഭരണങ്ങളില്ലാത്ത ഭാഷ എനിക്കു തന്നു. എന്നെ ഉരുളികുന്നംകാരനാക്കിയതിന് ഞാൻ ദൈവത്തിനും എന്റെ അപ്പനും അമ്മക്കും നന്ദി പറയുന്നു – സക്കറിയ

അധ്യാപകരെ ആദരിക്കുന്ന ചടങ്ങുകളിൽ സക്കറിയ എത്തിയിരുന്നെന്നു സ്റ്റാൻലി പറയുന്നു. കോവിഡ് കാലമായതിനാൽ അടുത്തൊന്നും വരാൻ സാധിച്ചിട്ടില്ല. ‘തരക്കേടില്ലാത്ത’ അവാർഡെന്നാകും എഴുത്തച്ഛൻ പുരസ്കാരത്തെ സക്കറിയ നോക്കിക്കാണുക. അതിനു കാരണവും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ഉരുളികുന്നത്തിന്റെ ഭാഷയിൽ തരക്കേടില്ലാത്തത് എന്നു പറഞ്ഞാൽ വളരെ നല്ലതെന്നു തന്നെയാണ് അർഥം. അത്ര എളുപ്പത്തിൽ വിശേഷണ പദങ്ങളും പ്രശംസാ വചനങ്ങളും ഉപയോഗിക്കുന്നവരല്ല ഉരുളികുന്നത്തുകാർ.

English Summary : Ezhuthachan award winner writer Paul Zacharia on his native place Paika in Kottayam

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com