ADVERTISEMENT

വെയിൽ വഴികളിൽ തണലും തണുപ്പും തേടുന്ന ജീവിതത്തെ പ്രചോദിപ്പിക്കുന്ന പുസ്തകവുമായി ശ്രദ്ധേയയാകുകയാണ് കാതറിന്‍ മെയ് എന്ന ബ്രിട്ടിഷ് എഴുത്തുകാരി. അത്യന്തം ദുരന്തപൂര്‍ണമായ കഥയേക്കാള്‍ വിഷാദഭരിതമാണ് കാതറിന്റെ ജീവിതവും സഹനങ്ങളും. എന്നാല്‍, വേദനകളുടെ തീച്ചൂളകളില്‍ നിന്ന് എഴുത്തുകാരി ലോകത്തിനു സമ്മാനിക്കുന്നത് എന്നെന്നും പ്രചോദിപ്പിക്കുന്ന മനോഹര ഗ്രന്ഥം- ‘വിന്ററിങ്: ദി പവർ ഓഫ് റസ്റ്റ്‌ ആൻഡ് റിട്രീറ്റ് ഇൻ ഡിഫിക്കൾട്ട് ടൈംസ്’.  

 

ജീവിതത്തിന്റെ കനൽപ്പാതകളിൽ  മഞ്ഞുകട്ടകളുടെ കുളിരു കോരിയിടുന്ന അക്ഷരക്കൂട്ടം. 

 

പ്രതിസന്ധികളുടെ ഘോഷയാത്ര തുടങ്ങുന്നത് കാതറിന്റെ നാല്പതാം പിറന്നാളിനായുള്ള കാത്തിരിപ്പിന്റെ ദിവസങ്ങളിൽ. നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയയ്ക്കും മുന്നേ ഭർത്താവിന്റെ രോഗം വഷളായി. കടുത്ത ബുദ്ധിമുട്ടിന്റെ നിമിഷങ്ങളിൽ പങ്കാളിക്കു കൂട്ടിരിക്കുമ്പോൾ കാതറിനും കാരണമറിയാത്ത വയറുവേദന. മാസങ്ങൾ നീണ്ട പരിശോധനയ്ക്കൊടുവിൽ ഫലമെത്തി. ദഹനനാളത്തിൽ നീർക്കെട്ട്. വൈദ്യശാസ്ത്രത്തിൽ പൂർണ്ണ സൗഖ്യമില്ലാത്ത ക്രോൺസ് രോഗത്തിന്റെ തുടക്കം. കാൻറ്റർബറി ക്രൈസ്റ്റ് ചർച്ച് യൂണിവേഴ്സിറ്റിയിലെ ജോലി ഉപേക്ഷിക്കാതെ തരമുണ്ടായില്ല. വേദനകൾക്ക് ആക്കം കൂട്ടി സ്നേഹലാളനകൾ നിരസിക്കപ്പെട്ട ആറു വയസ്സുകാരൻ മകന്റെ മുഖവും.

 

ജീവിതത്തിലെ ആദ്യ ശൈത്യമായിരുന്നില്ല അത്. തിരിച്ചറിയാതെ പോയ ഓട്ടിസം  കാതറിനു സമ്മാനിച്ചത് തണുത്തു മരവിച്ച കുട്ടിക്കാലം. കൗമാരത്തിന്റെ രസപ്പൊട്ടുകൾ തകർത്ത് പതിനേഴാം വയസ്സിൽ വിഷാദ രോഗവും. തുടരെയുള്ള പരിശോധനകൾക്കു ശേഷം അസ്പെർജേഴ്സ് സിൻഡ്രോം എന്ന് രോഗനിർണയം. പോയ കാലത്തിന്റെ നീറ്റലാറുമ്പോഴേക്കും ക്രോൺസിന്റെ രൂപത്തിൽ വിധി വീണ്ടും വില്ലൻ. വെല്ലുവിളികളോട് സമരസപ്പെട്ട് ശീലമായിരുന്നു അപ്പോഴേക്കും.

 

ഇംഗ്ലണ്ടിലെ വൈറ്റ്സ്ടബിളിലാണ് ഇന്ന്  കുടുംബത്തോടൊപ്പം കാതറിന്റെ  സ്ഥിരതാമസം. ‘ബർണിങ് ഔട്ട്‌’, ‘നോ സ്ട്രെസ് മെഡിറ്റേഷൻ’, ‘ദി ഇലക്ട്രിസിറ്റി ഓഫ് എവരി ലിവിങ് തിങ്ങ്’ തുടങ്ങിയ ജീവിത സഹായി ഗ്രന്ഥങ്ങളുടെ രചയിതാവ്. ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ‘വിന്ററിങ്’ ജീവിതത്തിന്റെ ശൈത്യകാലങ്ങളിൽ വിറങ്ങലിക്കാതെ പോരാടിയ എഴുത്തുകാരിയുടെ ജീവിതമാണ് ; സമാന സാഹചര്യങ്ങളെ നേരിടുന്നവർക്കുള്ള പാഠപുസ്തകവും.

 

കാതറിന്റെ അതിജീവനകഥയിൽ  കൗതുകങ്ങളേറെയുണ്ട്. പ്രകൃതിയുടെ തണുപ്പ് ജീവിതത്തിന്റെ ‘തണുത്ത’ കാലങ്ങൾക്കു മറുമരുന്നേകുമെന്ന വിശ്വാസത്തിലാണു ജീവിതചര്യകൾ. മരവിപ്പിക്കുന്ന യാഥാർഥ്യങ്ങൾക്കിടയിലും യാത്ര പോകാറുള്ളത് മഞ്ഞുമലകളുടെ നാടായ ഐസ്‌ലാൻഡിലേക്ക്. തണുത്തുറഞ്ഞ മഞ്ഞുപാളികൾക്കിടയിലെ ഐസ് സ്വിമ്മിംഗ് പ്രിയ വിനോദം. പ്രതിരോധ കവചങ്ങൾ പോലും ഉപേക്ഷിച്ച് തടാകങ്ങളിലെ കൊടുംതണുപ്പിൽ കുളി പതിവു ശീലം. ശാന്തമായ ചിന്തകൾക്കും പ്രസന്നമായ ജീവിതത്തിനും തണുപ്പുകാലമാണ് യുക്തമെന്നാണ് കാതറിന്റെ ഭാഷ്യം. സഹന ക്ഷമത വർദ്ധിപ്പിക്കുന്നതിന് അനുയോജ്യവും.

 

ശൈത്യകാലത്തെ ചെറുത്തു തോൽപ്പിക്കാനുള്ള ജീവജാലങ്ങളുടെ ജന്മസിദ്ധമായ തന്ത്രങ്ങൾകാതറിനെ അത്ഭുതപ്പെടുത്തുന്നുണ്ട്.  കൂടിനുള്ളിലെ താപനില നിലനിർത്താൻ ചിറകുകൾ നിശ്ചലമാക്കി കമ്പനം കൊള്ളുന്ന തേനീച്ചകളും ശീതകാല നിദ്രകൾ പ്രതിരോധ മാർഗ്ഗമാക്കുന്ന കരടിക്കൂട്ടങ്ങളും  എഴുത്തുകാരിയുടെ അദ്ധ്യാപകരാകുന്ന കാഴ്ച. പ്രകൃതിയെക്കാൾ വലിയ ഗുരുവും വൈദ്യനുമില്ലെന്ന കണ്ടെത്തൽ.

 

മന്ദതയുടെ മുഖപടമുള്ള ശീതകാലം ജീവിതത്തിൽ സ്വാഭാവികമാണെന്ന് പഠിപ്പിക്കുന്നു ‘വിന്ററിങ്’. ഉറഞ്ഞു കൂടുന്ന തണുപ്പിന്റെ മുറിവാറ്റാനുള്ള ശക്തി പ്രകൃതിജന്യമാണെന്നും. വസന്തവും ശിശിരവും വർഷവും ഹേമന്തവും പോലെ ശൈത്യവും അനിവാര്യതയാണ്. ഒഴിവാക്കേണ്ടതോ ഓടിയൊളിക്കേണ്ടതോ അല്ല, ജീവിതത്തോടു ചേർത്തു നിർത്തേണ്ട ഋതു. 

 

ജീവിതത്തിലെ മഞ്ഞുവീഴ്ചകളെ സ്വാഗതം ചെയ്യാനും അവയോടു സഹിഷ്ണുത പുലർത്താനുമുള്ള അപേക്ഷയാണ് ‘വിന്ററിങ്ങ്’ എന്ന പുസ്തകം. ശൈത്യത്തിനു പിന്നാലെ അനിവാര്യമായ വസന്തം  വിരുന്നെത്തുമെന്ന പ്രതീക്ഷയും.

 

English Summary: Wintering The Power of Rest and Retreat in Difficult Times Book by Katherine May 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com