ക്രിക്കറ്റിലെ രജനീകാന്ത്; 1971 മുതൽ 84 വരെയുള്ള മത്സരങ്ങളുടെ സ്കോർകാർഡ് ഈ കൈകളിലുണ്ട്...
Mail This Article
കൊച്ചി ∙ ക്രിക്കറ്റിനോടുള്ള കമ്പംകൊണ്ടുമാത്രം 1971 മുതൽ 84 വരെയുള്ള മുഴുവൻ മത്സരങ്ങളുടെയും സ്കോർകാർഡ് എഴുതിവച്ച ഒരാൾ കൊച്ചി എസ്ആർഎം റോഡ് പാർവതീവിലാസത്തിലുണ്ട്. ഡി. രജനീകാന്തൻ. പ്രാദേശിക മത്സരങ്ങൾ കൂടാതെ, 71–84 കാലയളവിൽ നടന്ന എല്ലാ രാജ്യാന്തര മത്സരങ്ങളുടെയും സ്കോർകാർഡുകൾ സ്വന്തം കൈപ്പടയിൽ എഴുതിവച്ചിട്ടുണ്ടദ്ദേഹം. ക്രിക്കറ്റ് വിഷയമായ അപൂർവ പുസ്തകങ്ങളുടെ വലിയ ശേഖരവുമുണ്ട്.
അഞ്ഞൂറിലേറെ പുസ്തകങ്ങൾ. അതിൽ ഡോണൽഡ്‍ ബ്രാഡ്മാന്റെയും (ദ് ഡോൺ), സുനിൽ ഗാവസ്കറുടെയും (സണ്ണി ഡേയ്സ്), കപിൽദേവിന്റെയും (സ്ട്രെയിറ്റ് ഫ്രം ദ് ഹാർട്ട്), അലൻ ഡോണൽഡിന്റെയും (വൈറ്റ് ലൈറ്റ്നിങ്) ആത്മകഥകളുമുണ്ട്. ബ്രാഡ്മാൻ എഴുതിയ ‘ഹൗ ടു പ്ലേ ക്രിക്കറ്റ്’ എന്ന വിഖ്യാതഗ്രന്ഥവും ഇതിലുണ്ട്.
പത്താം വയസ്സിലാണ് ഈ ഹോബി തുടങ്ങിയത്. ഇന്ത്യയിലും വിദേശത്തുമിറങ്ങിയിരുന്ന എല്ലാ പ്രമുഖ സ്പോർട്സ് മാസികകളുടെയും എഴുപതുകൾ മുതലുള്ള ശേഖരം കൈവശമുണ്ട്. ക്രിക്കറ്റ് നിയമങ്ങൾ, അപൂർവ സംഭവങ്ങൾ, റെക്കോർഡുകൾ തുടങ്ങിയവയുടെയെല്ലാം കുറിപ്പുകളുടെ വിസ്മയശേഖരമാണത്.
1977ൽ കൊച്ചിയിൽ ബ്ലൂ സ്റ്റാർ ക്രിക്കറ്റ് ക്ലബ് തുടങ്ങിയപ്പോൾ മുതൽ രജനീകാന്തൻ അതിൽ അംഗമായി. മികച്ച പേസ് ബോളറായിരുന്ന അദ്ദേഹത്തിന് 77ൽതന്നെ അണ്ടർ–19 ജില്ലാ ടീമിലേക്കു സിലക്‌ഷൻ കിട്ടി. മധ്യമേഖലാ ടീമിലും അംഗമായി.
കഴിഞ്ഞ വർഷം ഫോർഡ് മലയാളത്തിൽനിന്നു വിരമിച്ച രജനീകാന്തൻ തന്റെ അത്യപൂർവ ശേഖരം എന്തു ചെയ്യുമെന്ന ആശങ്കയിലാണ്.
കേരള ക്രിക്കറ്റ് അസോസിയേഷനോ മറ്റോ സമീപിച്ചാൽ അവർക്കു കൈമാറാനും തയാറാണെന്ന് അദ്ദേഹം പറയുന്നു.
English Summary : D Rajanikanthan's collection of score cards and cricket books