ADVERTISEMENT

കവയിത്രിയുടെ കണ്ണിൽ രാത്രിമഴ ഇരവിന്റെ ഖിന്നയായ പുത്രിയാണ്. ചുമ്മാതെ കേണും ചിരിച്ചും വിതുമ്പിയുമുള്ള മഴയുടെ ശോകാർദ്രമായ സംഗീതത്തിൽ കവിമനസ്സ് മൂളുന്ന വരികൾ ഇങ്ങനെ വായിക്കാം: 

 

‘രാത്രിമഴ–ഇന്നെന്റെ

രോഗോഷ്ണശയ്യയിൽ

വിനിദ്രയാമങ്ങളി–

ലിരുട്ടിൽ തനിച്ചു കരയാനും

മറന്നു ഞാനുഴലവേ

ശിലപോലെയുറയവേ, ദുഃഖസാക്ഷി’– 

ആശുപത്രിക്കിടക്കയിൽ രോഗങ്ങൾ ഉറക്കംകെടുത്തിയ യാമങ്ങൾ പിന്നിട്ട് കവയിത്രിയും യാത്രയായിക്കഴിഞ്ഞു. അവശേഷിക്കുന്നത്  പ്രകൃതി സ്നേഹത്തിന്റെ ഹരിതമുദ്രകൾ, സാഹിത്യത്തിന്റെ കാതിലോതിയ ഭാവഗീതങ്ങൾ....

 

കവയിത്രിയായും അധ്യാപികയായും നിരാശ്രയർക്ക് അഭയം നൽകുന്ന മനുഷ്യസ്നേഹിയായും പരിസ്ഥിതി സമരങ്ങളിൽ മുൻനിര പേരാളിയായുമെല്ലാം കേരളക്കരയിൽ നിറഞ്ഞുനിന്ന സുഗതകുമാരി ഇനി ഓർമകളുടെ നിറവിലാണ്. അവരുടെ കാവ്യാക്ഷരങ്ങൾ ഒരുക്കിയ മുത്തുച്ചിപ്പിയും പാതിരാപ്പൂക്കളും  അമ്പലമണിയുമെല്ലാം അമൂല്യങ്ങളായി ശേഷിക്കുന്നുണ്ട്. 

 

ബോധേശ്വരന്റെ മകൾ സുഗതകുമാരിക്ക് കവിത ഉറക്കുപാട്ടോ വെറും ഭാവനാസൃഷ്ടിയോ ആയിരുന്നില്ല. മാനവഹൃദയത്തിന്റെ വികാരവിചാരങ്ങൾ അനുഭവിച്ചറിഞ്ഞതിന്റെ  അക്ഷരസമർപ്പണമായിരുന്നു. നോവിന്റെ ആഴങ്ങളിൽ ആഹ്ലാദത്തിന്റെ കിരണം കണ്ടെത്തുന്ന കവിഹൃദയം ജീവകാരുണ്യത്തിന്റെ വിശാലഭൂമിയിൽ കരുതലിന്റെ തണൽ മരങ്ങൾ നടുന്നതും കേരളം കണ്ടതാണ്. 

 

‘ആരു ചവിട്ടിത്താഴ്ത്തിലും അഴലിൻ

പാതാളത്തിലൊളിക്കിലുമേതോ

പൂർവസ്മരണയിലാഹ്ലാദത്തിൻ

ലോകത്തെത്തും ഹൃദയം–

പാവം മാനവഹൃദയം’

എന്നു പാടിയ കവയിത്രി ശുഭാപ്തിവിശ്വാസത്തിന്റെ ഭാവഗീതം ചമയ്ക്കുകയായിരുന്നു. സുഗതകുമാരിയിൽ പെരുമയുടെ സുഗന്ധം നിറ‍ഞ്ഞത് എഴുത്തിലൂടെ മാത്രമല്ല. ആദർശങ്ങൾ മുറുകെപിടിച്ചുള്ള കർമരംഗങ്ങളിലും അവർ സൗമ്യശോഭയായിരുന്നു. 

 

അറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനിയും കവിയുമായിരുന്ന അച്ഛനിൽ നിന്നു കിട്ടിയ കാവ്യാംശവും സമരവീര്യവും സുഗതകുമാരിയെ എഴുത്തുകാരിയും പരിസ്ഥിതിസംരക്ഷണ പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയുമാക്കുന്നതിൽ സഹായിച്ചിട്ടുണ്ട്. അച്ഛന്റെ അവസാനകാലത്ത് ഒരുനാൾ മകൾ കട്ടിലിനരികിൽ മുട്ടുകുത്തിയിരുന്ന് അച്ഛന്റെ കൈപിടിച്ച്  പറഞ്ഞു ‘‘അച്ഛൻ സങ്കടപ്പെടല്ലേ... അച്ഛൻ എല്ലാം തന്നല്ലോ.’’ ‘‘ഞാൻ എന്തു തന്നു?’’ എന്ന് ബോധേശ്വരൻ.  ‘‘ഒരു പേന കയ്യിൽവച്ചു തന്നില്ലേ? മക്കളായ ഞങ്ങൾ മൂന്നു പേരുടെയും കയ്യിൽ. പിന്നെ, ആരുടെ മുമ്പിലും വളയാത്ത ഒരു നട്ടെല്ലു തന്നില്ലേ, അതിനപ്പുറം എന്താ വേണ്ടത്?’’ പെട്ടെന്ന് അച്ഛന്റെ മുഖമൊന്നു തെളിഞ്ഞു: ‘‘അതു മതിയല്ലേ?’’ ‘‘ധാരാളം മതി. അതുകൊണ്ടു ജീവിച്ചോളാം ഞങ്ങൾ’’ എന്നു സുഗതകുമാരി. 

 

ആ വാഗ്ദാനം സുഗതകുമാരി പാലിച്ചു. ആരുടെ മുന്നിലും മുട്ടുമടക്കാതെ ഉയരങ്ങളിലെത്തി. ജീവിതാർഥങ്ങളെ പൊലിപ്പിച്ച് കവിതയിലും കരുണയിലും പുതിയ മാനങ്ങൾ സൃഷ്ടിച്ചു. കാൽപനിക കവിതയ്ക്കു പുതിയഭാവവും ഈണവും പകരുന്നതായിരുന്നു അവരുടെ രചനകൾ.  കവിതയെഴുത്ത് പാവനമായ സാമൂഹികപ്രവർത്തനം തന്നെയാണെന്നായിരുന്നു അവരുടെ പക്ഷം. മനുഷ്യരും പ്രകൃതിയും ഒന്നായിത്തീരുന്ന കാവ്യഭാവനകളും സഹജീവിസ്നേഹത്തിന്റെ വറ്റാത്ത ഉറവകളും സുഗതകുമാരിയുടെ  നിസ്വാർഥമായ സാമൂഹിക സേവനത്തിനു മാതൃരൂപമായി.  

 

പ്രകൃതിയെ ചൂഷണം ചെയ്യുന്നവർക്കെതിരെയും അതിനു കൂട്ടുനിൽക്കുന്ന അധികാരികൾക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സുഗതകുമാരിയുടെ അക്ഷരങ്ങൾക്ക് മൂർച്ച കൂട്ടി. അക്ഷരത്താളുകളിലും സമരവേദികളിലും നിറഞ്ഞ പോരാട്ടവീര്യം സൈലന്റ് വാലി, ആറന്മുള പ്രശ്നങ്ങളിൽ ആളിക്കത്തിയതിനു കേരളം സാക്ഷിയാണ്. സംസ്ഥാനത്തെ  മനോരോഗാശുപത്രികളെ മാനവീകരിക്കുക എന്ന ലക്ഷ്യത്തിനായി അവർ നടത്തിയ പ്രതിഷേധങ്ങളും സമരങ്ങളും ഫലം കണ്ടതിനു തെളിവാണ്  സർക്കാർ  നടപ്പാക്കിയ പുതിയ മാനസികാരോഗ്യനയം. സുഗതകുമാരി സ്ഥാപിച്ച അഭയ മാനസികവെല്ലുവിളി നേരിടുന്നവർക്കും അഗതികൾക്കും തെരുവുബാല്യങ്ങൾക്കും ലഹരിക്ക് അടിപ്പെട്ടവർക്കും അത്താണിയായിരുന്നു.

 

പ്രകൃതിയെ ചൂഷണം ചെയ്യുന്നവർക്കെതിരെയുള്ള പേരാട്ടങ്ങൾക്കിടെ ഭൂമി കയ്യേറ്റക്കാരുടെയും രാഷ്ട്രീയക്കാരുടെയും ഭരണാധികാരികളുടെയും മറ്റും  അധിക്ഷേപങ്ങൾക്കും അക്രമങ്ങൾക്കും  ഇരയാകേണ്ടി വന്നിട്ടും നിലപാടുകളിൽ ഉറച്ചുനിൽക്കാനുള്ള തന്റേടം കാണിച്ചത് പ്രകൃതിസ്നേഹികളടക്കമുള്ള അനേകരുടെ പിന്തുണ ലഭിക്കാൻ കാരണമായി. മലയാളിക്കു മൂന്നു കാര്യങ്ങൾ ഒരിക്കലും ചെയ്യാൻ പറ്റില്ലെന്നു സുഗതകുമാരി പലപ്പോഴും പരിതപിച്ചിരുന്നു.  കുടിവെള്ളം സംരക്ഷിക്കൽ, പെൺകുട്ടികളെ സംരക്ഷിക്കൽ, ഭാഷയെ സംരക്ഷിക്കൽ എന്നിവയായിരുന്നു അവർ ചൂണ്ടിക്കാട്ടിയ ആ മൂന്നു കാര്യങ്ങൾ. മനുഷ്യരാശിയുടെ ഭാവിയിൽ ആകുലപ്പെട്ടും  അനേകർക്ക് അഭയസ്ഥാനം ഒരുക്കിയും കവിതയെ മാറോടുചേർത്തും പുരുഷായുസ്സ് പൂർണമാക്കി ആ മഹതി മടങ്ങുകയാണ്. കവിതയെ സ്നേഹിച്ച, പ്രകൃതിയെ പ്രണയിച്ച മാനവഹൃദയങ്ങൾക്ക് വലിയ നോവായി. 

 

English Summary : In Memories Of Sugathakumari

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com