ADVERTISEMENT

എപ്പോഴും വരണ്ട ചുണ്ടുകള്‍. കവിളുകളിലേക്കു വീണുകിടക്കുന്ന അലസമായ തലമുടി. സാരിത്തുമ്പ് എല്ലാനേരവും വലതുതോളിലേക്ക് വലിച്ചിട്ടിരിക്കും. ആഴങ്ങളെ ഓര്‍മിപ്പിക്കുന്ന ചലനങ്ങള്‍. രൂപത്തിലും ഭാവത്തിലും നോവിന്റെ പീഡ. കണ്ണുകളില്‍ തെളിയുന്നത് നിസ്സഹായതയുടെ ആഴം - കാഴ്ചയില്‍ പോലും അസാധാരണയായ സുഗതകുമാരിയെ ഈ വാക്കുകളില്‍ വരച്ചിട്ടത് കഥാകാരനായ അക്ബര്‍ കക്കട്ടില്‍. രൂപത്തിലും ഭാവത്തിലും മാത്രല്ല, കവിതയിലും അസാധാരണയായിരുന്നു സുഗതകുമാരി. മലയാള കവിതയിലെ ഏറ്റവും നൈസര്‍ഗ്ഗിക മുഖം. സുഗതകുമാരിയുടെ ജീവിതത്തെ വ്യത്യസ്തമാക്കുന്നതില്‍ അവരുടെ സാമൂഹിക പ്രവര്‍ത്തനമുണ്ട്. അവശര്‍ക്കും ആലംബഹീനര്‍ക്കും വേണ്ടി നടത്തിയ നിസ്വാര്‍ഥമായ പ്രവര്‍ത്തനങ്ങളുണ്ട്. കവിതയ്ക്കുവേണ്ടി മാത്രം സമര്‍പ്പിച്ചതായിരുന്നില്ല ആ ജീവിതം എന്നു സാരം. എന്നാല്‍ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചെഴുതിയ കവിതകളില്‍ പോലും കവിത്വം കാത്തുസൂക്ഷിച്ചു എന്നതാണ് സുഗതകുമാരിയുടെ കവിതയെ വ്യത്യസ്തമാക്കുന്നതും നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും ആര്‍ജവവും ആത്മാര്‍ഥതയുമുള്ള ശബ്ദമാക്കുന്നതും. 

 

സമകാലിക സംഭവങ്ങളെക്കുറിച്ചും സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചുമെല്ലാം മിക്ക കവികളും കവിതകളിലൂടെ പ്രതികരിക്കാറുണ്ട്. അവയില്‍ പലതും ശുഷ്കവും നിഷ്ഫലവും മുദ്രാവാക്യ സമാനവുമാണെങ്കില്‍ സുഗതകുമാരിയുടെ കവിതകളില്‍ ഒന്നുപോലുമില്ല ആ ഗണത്തില്‍. സൈലന്റ് വാലിയെക്കുറിച്ചായാലും അട്ടപ്പാടിയെക്കുറിച്ചായാലും പ്രണയനഷ്ടത്തെക്കുറിച്ചായാലും രാഷ്ട്രീയ കലാപത്തെക്കുറിച്ചായാലും അവരുടെ വരികളില്‍ കവിതയുണ്ട്. കവിതയില്‍ കവിത്വമുണ്ട്. അവ നമ്മെ ഉന്മുഖരാക്കുന്നതിനൊപ്പം അവര്‍ ഇടപെടുന്ന പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നു. 

 

ആരുടേതാണീ ജഡം ? 

തിളങ്ങും വാര്‍നെറ്റിമേ-

ലാകവേ ചുരുള്‍മുടി 

ചിതറും യുവജഡം 

എന്നവര്‍ എഴുതിയത് തലശ്ശേരികള്‍ എന്ന കവിതയിലാണ്. 

 

ചോരയില്‍ കിടപ്പോനേ, 

മകനെന്നല്ലോ നിന്റെ 

പേര്?, നിന്‍രാജ്യം നിന്നെ- 

ക്കുറിച്ചു കരയുന്നു

എന്നു സുഗതകുമാരി എഴുതുമ്പോള്‍ ആ വാക്കുകള്‍ക്ക് രാഷ്ട്രീയത്തിന്റെ നിറത്തിനു പകരം മനുഷ്യന്റെ ചോരയുടെ നിറമാണുള്ളത്. ആ വാക്കുകളില്‍ തേങ്ങുന്നത് മകനെക്കുറിച്ച് ഉള്ളു നീറുന്ന അമ്മയുടെ ഹൃദയമാണ്. സഹോദരിമാരുടെ തേങ്ങല്‍. ഭാര്യമാരുടെ അടങ്ങാത്ത വിലാപം.  നഷ്ടപ്പെട്ട അച്ഛനെക്കുറിച്ചുള്ള മക്കളുടെ തോരാത്ത സങ്കടം.

 

അകാലത്തില്‍ ജീവിതം അവസാനിപ്പിച്ച എഴുത്തുകാരി രാജലക്ഷ്മിയെക്കുറിച്ച് എഴുതിയ കവിത സുഗതകുമാരിയുടെ ഏറ്റവും മികച്ച സൃഷ്ടികളില്‍ ഒന്നാണ്. 

പാവമാം, കുഞ്ഞേ, നിന്നെയോര്‍ത്തു നില്‍ക്കുമീയെന്റെ 

ജീവനില്‍ യുഗങ്ങള്‍ തന്‍ വാര്‍ധക്യം നിറയുന്നു 

എന്നവര്‍ എഴുതിയത് യൗവനത്തിന്റെ ഓജസ്സില്‍ നില്‍ക്കുമ്പോഴാണ്. 

 

ഗുരുവായി കരുതി ആരാധിച്ച ജി. ശങ്കരക്കുറുപ്പിന്റെ മരണവേളയിലാണ് അമൃതംഗമയ എന്ന കവിത അവര്‍ കുറിച്ചത്. മഹാകവിയുടെ ജീവനറ്റ ശരീരം കണ്ടതിനുശേഷം സുഗതകുമാരി എഴുതിയ കവിതയില്‍ മരണത്തിന്റെ തണുപ്പല്ല, ജീവിതത്തിന്റെ ചൂടും ചൂരുമാണ് നിറഞ്ഞുനില്‍ക്കുന്നത്. മരണത്തെ ജയിക്കുന്ന ജീവന്റെ സംഗീതമാകുകയാണ് കവിത. ജീവനസംഗീതം. അനശ്വര ജീവന്റെ മരുന്നായ അമൃത് പോലെ ആ കവിത മരണത്തെ എഴുതിത്തോല്‍പിക്കുന്നു.

 

എനിക്കു മരണത്തെ പേടിയില്ലിനിഗ്ഗുരോ 

ശരിക്കു കണ്ടേന്‍ ഇന്നു ഞാനതിന്‍ മുഖം ദിവ്യം ! 

എന്നു സുഗതകുമാരി പാടുമ്പോള്‍ തോറ്റുപോകുന്നതു മരണമാണ്; ജയിക്കുന്നതു കവിതയും. സാഹിത്യമായാലും സാമൂഹിക പ്രവര്‍ത്തനമായാലും എല്ലാ യുദ്ധങ്ങളും സുഗതകുമാരി നടത്തിയത് കവിതയിലൂടെയാണ്. അക്ഷരങ്ങളായിരുന്നു അവരുടെ ഏകായുധം. ആ ആയുധം കയ്യിലെടുക്കുമ്പോള്‍ അവര്‍ സര്‍വശക്തയാകുന്നു. ആ വാക്കുകളുടെ മുന്നില്‍ കൈരളി കൈകൂപ്പി വണങ്ങുന്നു. എവിടെനിന്നോ കാറ്റിലൂടെ അലയടിച്ചെത്തുന്ന തേങ്ങല്‍ പോലെ ആ വരികള്‍ തേടിയെത്തുന്നു. 

 

നിഷ്ഫലമല്ലീ ജന്‍മം തോഴ- 

നിനക്കായ് പാടുമ്പോള്‍ 

നിഷഫലമല്ലീ ഗാനം, 

നീയിതു മൂളി നടക്കുമ്പോള്‍... 

 

English Summary: Sugathakumari - a poetess whose writings are immortal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com