ADVERTISEMENT

കാലത്തിന്റെ അതിർവരമ്പുകളെ പ്രതിഭ തോൽപ്പിക്കുന്നതെങ്ങനെ എന്നതിനു തെളിവാണ് ചാൾസ് ഡിക്കൻസ്. അദ്ദേഹത്തിന്റെ 209ാം ജന്മദിനമാണിന്ന്. 1812 ഫെബ്രുവരി 7നു ജോൺ ഡിക്കൻസിന്റെയും എലിസബത്തിന്റെയും മകനായി ഇംഗ്ലണ്ടിലെ പോർട്ട്മൗത്തിലായിരുന്നു ജനനം. വാക്കുകളിൽ സത്യം നിറച്ച എഴുത്തുകാരനായിരുന്നു അദ്ദേഹം. വിക്‌ടോറിയൻ യുഗത്തിലെ ഏറ്റവും മികച്ച ഇംഗ്ലീഷ് എഴുത്തുകാരനായാണ് ചാൾസ് ഡിക്കൻസിനെ കണക്കാക്കുന്നത്. സാമൂഹിക തിൻമകളോടും ആത്മവഞ്ചനയോടും അനീതിയോടും അദ്ദേഹത്തിന്റെ കൃതികൾ കലഹിച്ചു കൊണ്ടിരുന്നു. ബ്രിട്ടീഷ് രാജ്ഞിയായ വിക്ടോറിയയെ വരെ സ്വാധീനിച്ചവയാണ് ഡിക്കൻസിന്റെ നോവലുകൾ. പുരോഗമനപരമായ പല മാറ്റങ്ങളും രാജ്യത്തു നടപ്പാക്കാൻ അവ ബ്രിട്ടീഷ്  പാർലമെന്റിനു പ്രേരണ നൽകി. ജീവിതത്തിൽ നേരിടേണ്ടി വന്ന ക്രൂരമായ അനുഭവങ്ങളാണ് അദ്ദേഹം കഥകളിലൂടെ പകർത്തിയത്.  

ഇടത്തരം കുടുംബമായിരുന്നു ചാൾസിന്റേത്. ജീവിതം മുന്നോട്ടു പോകവേ പിതാവ് ജയിലിലായി. കടബാധ്യതയായിരുന്നു കാരണം. അതോടെ ചാൾസിന്റെ ജീവിതം കീഴ്മേൽ മറിഞ്ഞു. നിത്യജീവിതത്തിനു വകയില്ലാതായി. സ്കൂൾ ഫ‌ീസ് മുടങ്ങി. അതോടെ സ്കൂളിൽ നിന്നു പുറത്തായി. അന്നത്തിനു പോലും വകയില്ല. അമ്മയും സഹോദരങ്ങളും പട്ടിണിയിൽ. 12–ാം വയസ്സിൽ ആ ബാലൻ കുടുംബഭാരം ചുമലിലേറ്റി. കിട്ടാവുന്ന ജോലികളൊക്കെ ചെയ്തു. ഷൂ പോളിഷ് ചെയ്യുന്ന ജോലി മുതൽ ചുമടെടുപ്പുവരെ. ഫാക്ടറികളിൽ ജോലി ചെയ്യവെ ക്രൂരമായ അനുഭവങ്ങളായിരുന്നു നേരിടേണ്ടി വന്നത്.  അക്കാലത്തെ ഏക സന്തോഷം വായനയായിരുന്നു. ആ വായന ലോകത്തിന് ഒരു എഴുത്തുകാരനെ സമ്മാനിച്ചു. കാലം കൽപിച്ചു നൽകിയ ദാരിദ്ര്യവും പട്ടിണിയും അപമാനവും അയാളിൽ കഥകളുടെ വിത്തുപാകി. ആ കഥകൾ ചെടിയായി വളർന്നു. മരമായി പടർന്നു. ആ അനുഭവങ്ങളും ദുരിതവുമെല്ലാം പിൽക്കാലത്തു ലോകം കഥകളായും നോവലുകളായും വായിച്ച് അത്ഭുതപ്പെട്ടു.

പതിനഞ്ചാം വയസ്സിൽ ചാൾസ് ഡിക്കൻസ് ഗുമസ്തനായി ഔദ്യോഗിക ജീവിതം തുടങ്ങി. മോണിങ് ക്രോണിക്കിൾ ദിനപത്രത്തിന്റെ റിപ്പോർട്ടറായും ജോലി ചെയ്തു. 1832ൽ പ്രഫഷനൽ നടനായി. 1833ൽ കഥകളും ലേഖനങ്ങളും എഴുതിത്തുടങ്ങി. മിറർ ഓഫ് പാർലമെന്റ്, മോണിങ് ക്രോണിക്കിൾ, ലണ്ടൻ ഡെയ്‌ലി ന്യൂസ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചു. 1833 മുതൽ അദ്ദേഹത്തിന്റെ ചെറുകഥകളും ലേഖനങ്ങളും തുടർച്ചയായി പ്രസിദ്ധീകരിക്കപ്പെട്ടു തുടങ്ങി. ബോസ് എന്ന അപരനാമത്തിൽ ചാൾസ് എഴുതിയ ലണ്ടൻ ജീവിതവുമായി ബന്ധപ്പെട്ട കോളം വളരെ വേഗം ജനപ്രിയമായി. ഈ ജനപ്രീതി കണ്ട് അന്നത്തെ പ്രശസ്‌തനായ പുസ്‌തക പ്രസാധകൻ ചാൾസിനെ കൊണ്ടു നോവൽ എഴുതിച്ചു. ‘പിക്വിക് പേപ്പേഴ്‌സ്’ എന്ന ആ നോവൽ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. ചാൾസിനു പണവും പ്രശസ്‌തിയുമായി.

Charles-Dickens
ചാൾസ് ഡിക്കൻസ്

ഒലിവർ ട്വിസ്റ്റ് എന്ന നോവൽ 1937–39 കാലഘട്ടത്തിൽ എഴുതി. ബാല്യകാലസ്‌മരണകൾ ചേർത്ത് എഴുതിയ ‘ഡേവിഡ് കോപ്പർഫീൽഡ്’ സാഹിത്യലോകത്തു വൻ മുന്നേറ്റമുണ്ടാക്കി. ഫ്രഞ്ചു വിപ്ലവത്തിന്റെ പശ്‌ചാത്തലത്തിൽ എഴുതിയ ‘എ ടെയ്‌ൽ ഓഫ് ടു സിറ്റീസ് ’ ഫ്രാൻസിന്റെയും ഇംഗ്ലണ്ടിന്റെയും അക്കാലത്തെ ജീവിതം വിവരിക്കുന്നതാണ്. ഗ്രേറ്റ് എക്സ്പെക്ടേഷൻസ്, ക്രിസ്മസ് കാരൾ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന രചനകളായി. 1836 ൽ അദ്ദേഹം കാതറിൻ ഹോഗാർട്ടിനെ വിവാഹം കഴിക്കുന്നത്. കാതറിനിൽ അദ്ദേഹത്തിനു പത്തു മക്കളുണ്ടായി. പിന്നീട് ആ ബന്ധം തകർന്നു. 1858 ൽ അവർ വിവാഹമോചിതരായി. ലണ്ടനിൽ പല പാർപ്പിടങ്ങളിലായി ജീവകാലം കഴിച്ചുകൂട്ടിയ ഡിക്കൻസ് പ്രധാനപ്പെട്ട പല കൃതികളുമെഴുതുമ്പോൾ ഹോൾബോണിലെ 48, ഡോട്ടി സ്ട്രീറ്റിലെ വസതിയിലായിരുന്നു. ഇതാണ് ഇപ്പോൾ സന്ദർശകരെ ആകർഷിക്കുന്ന ചാൾസ് ഡിക്കൻസ് മ്യൂസിയം. ‌1860 മുതൽ കെന്റിലെ ഗാഡ്‌ഷിൽ പാലസിലാണ് അദ്ദേഹം താമസിച്ചിരുന്നത്.  ദ് മിസ്‌റ്ററി ഓഫ് എഡ്വിൻ ട്രൂത്ത് എഴുതിക്കൊണ്ടിരിക്കുന്നതിനിടെ 1870 ജൂൺ ഒൻപതിന് അവിടെ വച്ച്  ആ പ്രതിഭ ലോകത്തോടു വിടപറഞ്ഞു. പക്ഷേ, കാലം അദ്ദേഹത്തെ ചേർത്തു പിടിച്ചു. 

English Summary : Literary World - Writer Charles Dickens 209th Birth Anniversay 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com