18 വർഷം മുൻപേ കൊറോണ പ്രവചിച്ച് സിമോവെ എഴുതി; കയ്യിൽ തന്നെ ഇരിക്കട്ടെ എന്നു പ്രസാധകർ !
Mail This Article
ഷെഡ് സിമോവെ എന്ന ഇംഗ്ലിഷ് എഴുത്തുകാരന്റെ വെബ്സൈറ്റില്‍ ഇതുവരെയുള്ള 400 പോസ്റ്റുകളും സമാന സ്വാഭാവത്തിലുള്ളതാണ്- പ്രസാധകരുടെ മറുപടികള്‍, എന്തുകൊണ്ട് നോവല്‍ പ്രസിദ്ധീകരിക്കാന്‍ കഴിയില്ലെന്നുള്ള വിശദീകരണം.. എന്നാല്‍ തളര്‍ന്നിട്ടില്ല അദ്ദേഹം. 400 വിശദീകരണങ്ങള്‍ കൊണ്ടും തൃപ്തനായിട്ടുമില്ല. ബ്രിട്ടനിലെ എല്ലാ പ്രസാധകരുടെയും വിശദീകരണമാണ് അദ്ദേഹത്തിനുവേണ്ടത്. അവയോരോന്നും വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്യണം.
അസാധാരണമായ എഴുത്തുജീവിതമാണു ഷെഡ് സിമോവെ എന്ന എഴുത്തുകാരന്റേത്. ലണ്ടനില്‍ താമസിക്കുന്ന അദ്ദേഹം 18 വര്‍ഷമായി ഒരു നോവലിന്റെ പണിപ്പുരയിലാണ്. ഒരു രാജ്യത്ത് ഒരാളൊഴികെ മറ്റെല്ലാവരെയും കൊല്ലുന്ന ഒരു വൈറസിന്റെ കഥ. കൊറോണ ബ്രിട്ടനില്‍ മാത്രം വന്‍ ആൾനാശം വിതച്ചപ്പോഴെങ്കിലും തന്റെ നോവല്‍ പ്രസിദ്ധീകരിക്കാന്‍ കഴിയും എന്നദ്ദേഹം ആശിച്ചു. അതിനുവേണ്ടിയുള്ള ശ്രമങ്ങളും ആരംഭിച്ചു. എന്നാല്‍ നിരാശയായിരുന്നു ഫലം. ഓരോ പ്രസാധകനും നോവല്‍ തിരിച്ചയച്ചുകൊണ്ടിരുന്നു; നിസ്സഹായത പ്രകടിപ്പിച്ചുകൊണ്ട്. തിരസ്കാരങ്ങളുടെ പട്ടിക കൂടിയതോടെയാണ് അദ്ദേഹം വെബ്സൈറ്റ് സൃഷ്ടിച്ച് അതില്‍ തനിക്കു ലഭിച്ച വിശദീകരണങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയത്. ഇതുവരെ 400 തിരസ്കാരങ്ങള്‍ ലഭിച്ചുകഴിഞ്ഞു. ഇനി ഒരു ലക്ഷ്യം മാത്രമേയുള്ളൂ. ബ്രിട്ടനിലെ മുഴുവന്‍ പ്രസാധകരില്‍നിന്നും നിരസിക്കപ്പെട്ട എഴുത്തുകാരനായി മാറുക. ആല്‍ഫ മെയ്ല് എന്നാണ് സിമോവെയുടെ നോവലിന്റെ പേര്.
ഇതാദ്യമായല്ല വിചിത്രമായ പ്രതികരണങ്ങളിലൂടെ സിമോവെ ശ്രദ്ധേയനാകുന്നത്. 2011 ല്‍ അദ്ദേഹം ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ 200 പേജുകളില്‍ ഒരു വാക്കുപോലും ഉണ്ടായിരുന്നില്ല. ‘രതിയെക്കുറിച്ചല്ലാതെ പുരുഷന്മാര് ചിന്തിക്കുന്ന വിഷയം’ എന്നായിരുന്നു പുസ്തകത്തിന്റെ പേര്. പുസ്തകം ഹിറ്റായി എന്നു മാത്രമല്ല ഒട്ടേറെ ഭാഷകളിലേക്കു വിവര്‍ത്തനവും ചെയ്തു.
ആല്‍ഫ മെയ്ല് ഇതുവരെ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല എന്നതു സത്യം തന്നെ. എന്നാല്‍ എന്നെങ്കിലും പ്രസിദ്ധീകരിക്കപ്പെട്ടു എന്നിരിക്കട്ടെ, ആദ്യത്തെ മൂന്നുമാസം സ്ത്രീകള്‍ക്കു മാത്രമായിരിക്കും പുസ്തകം വാങ്ങിക്കാന്‍ അവകാശം ! പുരുഷന്മാരുടെ കഥയല്ലേ, അതാദ്യം സ്ത്രീകള്‍ വായിക്കട്ടെ, പുരുഷന്മാര് കാത്തിരിക്കട്ടെ എന്നാണു സിമോവെ പറയുന്നത്.
English Summary : Writer Shed Simove has book about a pandemic rejected 400 times thanks to Covid