ADVERTISEMENT

അരനൂറ്റാണ്ടിനു മുൻപു ജീവിച്ച ഒരപ്‌ഫൻ നമ്പൂതിരിയുടെ ജീവചരിത്രമോ ആത്മകഥയോ എഴുതുന്നതുപോലെ അത്ര എളുപ്പമായ പണി വേറെയില്ല. എഴുത്തുകാരനും സാമൂഹിക വിപ്ലവകാരിയുമായിരുന്ന വി.ടി. ഭട്ടതിരിപ്പാടിന്റെ ആത്മകഥ ‘കണ്ണീരും കിനാവും’ ആരംഭിക്കുന്നത് അങ്ങനെയാണ്. ഏറിയാൽ അരപ്പേജിലധികം ഏതു സാഹിത്യകാരനും വലിച്ചുനീട്ടാൻ സാധിക്കാത്തത്ര സംഭവവിരളമാണ് ഒരപ്‌ഫൻ നമ്പൂതിരിയുടെ ജീവിത ചരിത്രമെന്നും അദ്ദേഹം പറയുന്നു. എന്നിട്ടു വിവരിക്കുന്നതോ, സംഭവബഹുലമായ ജീവിത കഥയും. 

 

മച്ചിലെ കല്ലുവിളക്കുപോലെ പടുതിരി കത്തി കെട്ടണഞ്ഞുപോകുമായിരുന്ന നമ്പൂതിരിസ്‌ത്രീകളെ അടുക്കളയിൽനിന്ന് അരങ്ങത്തേക്കു കൊണ്ടുവരുകയും അനാചാരങ്ങൾക്കെതിരെ നിരന്തരം പടവെട്ടുകയും ചെയ്‌ത വി.ടി യുടെ ആത്മകഥ അങ്ങനെയാകാതിരിക്കാൻ വഴിയില്ല.

ഒരു സാധാരണ നമ്പൂതിരി ഗൃഹത്തിലെ അപ്‌ഫനായി പൊന്നാനി താലൂക്കിലെ  മേഴത്തൂരിൽ ജനിച്ചു. അച്‌ഛൻ തുപ്പൻ ഭട്ടതിരിപ്പാട്. അമ്മ ശ്രീദേവി അന്തർജനം. ആറാം വയസ്സിൽ ഉപനയനം. വേദാധ്യയനവും വൈദികവൃത്തിയും ശീലിച്ച് യൗവനാരംഭത്തിൽ ഷൊർണ്ണൂരിനടുത്ത് മുണ്ടമുക ശാസ്‌താംകോവിലെ ശാന്തിക്കാരനായി. മീശ കുരുത്തിട്ടും തനിക്ക് അക്ഷരം പോലും വായിക്കാനറിയില്ലല്ലോ എന്ന തിരിച്ചറിവിൽ ക്ഷേത്രത്തിനടുത്തുള്ള ഒരു പെൺകുട്ടിയിൽ നിന്നാണ് അക്ഷരം അഭ്യസിക്കുന്നത്. രാത്രി എല്ലാവരും ഉറങ്ങുമ്പോൾ, അദ്ദേഹം ആ പെൺകുട്ടി എഴുതിക്കൊടുത്ത മലയാള അക്ഷരങ്ങൾ ഉരുവിട്ടു പഠിച്ചു. തിടപ്പള്ളിയിൽ പായസം ഉണ്ടാക്കാൻ ശർക്കര വാങ്ങിക്കൊണ്ടുവന്ന പഴയ പത്രക്കടലാസിലെ ‘മാൻമാർക്ക് കുടകൾ’ എന്ന പരസ്യവാചകം തപ്പിതടഞ്ഞ് വായിച്ചപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ആഹ്ലാദമാണ് അദ്ദേഹത്തിനുണ്ടായത്. ജീവിതത്തിൽ ആദ്യമായി കൂട്ടിവായിച്ച വാചകം. ആ തിയ്യാടിപ്പെൺകുട്ടി കൊളുത്തിത്തന്ന കെടാവിളക്കാണ് പിൽക്കാല ജീവിതത്തിൽ എനിക്ക് മാർഗനിർദേശം നൽകിയ മഹാജ്യോതിസ്സെന്ന് വി.ടി. കൃതജ്‌ഞതയോടെ സ്‌മരിക്കുന്നുണ്ട്. 

 

അറിവിന്റെ തീപ്പൊരി വി.ടി.യുടെ ഉള്ളിലെ വിപ്ലവക്കനലുകളെ ആളിക്കത്തിച്ചു. നാട്ടിൽ നടക്കുന്ന പരിവർത്തനങ്ങളൊന്നു മറിയാതെ ആത്മീയമെത്തമേൽ അമർന്നിരുന്ന് ഉറക്കം തൂങ്ങിപ്പോയ നമ്പൂതിരിയുടെ അവസ്‌ഥകൾ കണ്ടും അനുഭവിച്ചും മനസ്സു മടുത്തിരിക്കുകയായിരുന്നു അദ്ദേഹം. പുരുഷാധിപത്യത്തിന്റെ ബലിയാടുകളായി നരകിച്ചു കഴിയുന്ന സ്‌ത്രീകളുടെ അവസ്‌ഥയിൽ മനംനൊന്തു. ആ അനുഭവതീവ്രതയിലാണ് നമ്പൂതിരിസമുദായത്തിലെ ദുഷ്‌പ്രവണതകൾക്കെതിരെ ശബ്‌ദമുയർത്തിയിരുന്ന യോഗക്ഷേമ പ്രസ്‌ഥാനവുമായി വി.ടി. അടുക്കുന്നത്. ‘വിദ്യാർഥി’യെന്ന പേരിൽ പ്രസിദ്ധീകരിച്ചിരുന്ന ദ്വൈമാസികയുടെ പത്രാധിപരായി. എഴുത്തിൽ വിപ്ലവം കൂടിപ്പോയതിന്റെ പേരിൽ ആ മാസിക നിരോധിച്ചതോടെ യോഗക്ഷേമം, ഉണ്ണിനമ്പൂതിരി, പാശുപതം, ഉൽബുദ്ധ കേരളം എന്നിവയുടെ പത്രാധിപത്യവും ഏറ്റെടുത്തു. 

 

1921–ൽ അഹമ്മദാബാദിൽ നടന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നതിനു കപ്പൽയാത്ര നടത്തിയെന്ന പേരിൽ സ്‌കൂളിൽനിന്നു പുറത്താക്കിയത് മുഴുവൻ സമയ കോൺഗ്രസ് പ്രവർത്തനത്തിനുള്ള വഴിയൊരുക്കി. യുവജനങ്ങളെ സംഘടിപ്പിച്ചുള്ള സമുദായ വിപ്ലവ പ്രവർത്തനങ്ങളെ ആചാരക്കോട്ട തകർക്കാനുള്ള ആദ്യത്തെ ആറ്റംബോംബായിട്ടാണ് വി.ടി. വിശേഷിപ്പിക്കുന്നത്. നമ്പൂതിരിയെ മനുഷ്യനാക്കാനായി വി.ടി. പരീക്ഷിച്ച ആറ്റം ബോംബ്. അത് ഏറെക്കുറെ ഫലിക്കുകയും ചെയ്‌തു. 

 

1970 ഡിസംബറിൽ പ്രസിദ്ധീകരിച്ച, വി.ടി.യുടെ ‘കണ്ണീരും കിനാവും’ എന്ന ആത്മകഥയ്ക്ക് 1972–ലെ കേരള സാഹിത്യ അക്കാദമി അവാർഡും 1976 ലെ  കേരളസാഹിത്യ അക്കാദമി ഫെലോഷിപ്പും ലഭിച്ചു. കേരളത്തിലെ ആദ്യ സാമുദായിക പ്രഹസനമായി വിശേഷിപ്പിക്കപ്പെടുന്ന, അദ്ദേഹത്തിന്റെ ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’ എന്ന നാടകം 1929 ഡിസംബറിൽ യോഗക്ഷേമസഭയുടെ 22–ാം വാർഷികത്തിനാണ് അരങ്ങേറിയത്. തൃത്താല വിദ്യാവിലാസിനി സംസ്കൃതം സ്കൂളിൽ‌ അധ്യാപകൻ, തൃശൂർ യോഗക്ഷേമം കമ്പനിയിൽ ക്ലാർക്ക്, തൃത്താല പിസിസി സൊസൈറ്റിയിൽ കലക്‌ഷൻ ഏജന്റ് എന്നീ ജോലികളിലും അദ്ദേഹം ഏർപ്പെട്ടിരുന്നു. ‘അയിത്തോച്ചാടനത്തിന് ഇനി നമുക്ക്  അമ്പലങ്ങൾക്ക് തീ കൊളുത്തുക’ എന്ന ലഘുലേഖ പ്രസിദ്ധപ്പെടുത്തിയതിന്റെ പേരിൽ കൊച്ചി മഹാരാജാവിന്റെ അറസ്റ്റ് വാറന്റ് ലഭിച്ചു. 1935–ൽ പട്ടാമ്പിക്കടുത്ത്  കൊടുമുണ്ടയിൽ 25 ഏക്കർ വിലയ്ക്കെടുത്ത് നമ്പൂതിരികുടുംബങ്ങളും മറ്റു ജാതിമതസ്ഥരും ഒരുമിച്ചു താമസിച്ച് തൊഴിൽചെയ്യുന്ന കോളനി  സ്ഥാപിച്ചു. പൊന്നാനി താലൂക്ക് കേന്ദ്രകലാസമിതി അധ്യക്ഷനായിരുന്ന അദ്ദേഹം 1950–ൽ കോൺഗ്രസ് വിട്ടതിനുശേഷമാണ്  എഴുത്തും  കലാസാംസ്കാരിക പ്രവർത്തനങ്ങളും  ഊർജിതമാക്കിയത്.

 

വി.ടി.ഭട്ടതിരിപ്പാട്

ജനനം : 1896 മാർച്ച് 26ന്

ഭാര്യ: ശ്രീദേവി അന്തർജനം. 

മകൻ : വാസുദേവൻ

മരണം : 1982 ഫെബ്രുവരി 12

പ്രധാന കൃതികൾ : കണ്ണീരും കിനാവും,അടക്കളയിൽ നിന്ന് അരങ്ങത്തേക്ക്, ദക്ഷിണായനം,കർമ വിപാകം,

വി.ടി.യുടെ കഥകൾ, വെടിവട്ടം, രജനീരംഗം,പോംവഴി, സത്യമെന്നത്  ഇവിടെ മനുഷ്യനാകുന്നു, കാലത്തിന്റെ സാക്ഷി,എന്റെ മണ്ണ്,ജീവിത സ്മരണകൾ.

English Summary : Athmakathayanam Column by Dr. M. K. Santhosh Kumar - V. T. Bhattathiripad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com