ADVERTISEMENT

തൊണ്ണൂറുകളുടെ അവസാന വർഷങ്ങളിൽ സ്വത്വവാദ ചിന്തകൾ കൊളുത്തിവിട്ട ആശയക്കുഴപ്പങ്ങൾക്കു നടുവിലായിരിക്കെയാണു ഞാൻ എഡ്വേഡ് സെയ്ദിന്റെ ‘കവറിങ് ഇസ്‌ലാം’ വായിച്ചത്. ജേണലിസം ഇൻസ്റ്റിറ്റ്യൂട്ട് ലൈബ്രറിയിൽനിന്നാണ് അതു കിട്ടിയത്. പാശ്ചാത്യമാധ്യമങ്ങൾ ഇസ്‍ലാമിനെയും മുസ്‌ലിംകളെയും റിപ്പോർട്ട് ചെയ്യുന്നതിന്റെ പ്രശ്നങ്ങളാണ് ഉള്ളടക്കം. ഒരു ടെക്സ്റ്റ്, കഥയായാലും വാർത്തയാലും, അതു രൂപമെടുക്കുന്ന സാമൂഹികയാഥാർഥ്യങ്ങളോടും അധികാരസ്ഥാപനങ്ങളുടെ ആശയധാരയോടും പ്രതികരിക്കുന്നുണ്ട് എന്ന കാഴ്ചപ്പാട് മുൻനിർത്തിയാണ്, വാർത്തയിലെ മുസ്‌ലിം വിരുദ്ധത സെയ്ദ് വിശകലനം ചെയ്തത്. പാശ്ചാത്യരുടെ ഇസ്‌ലാം നോട്ടത്തെ ഇറാനിയൻ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ വിലയിരുത്തിയ ആ എസേ, ലോകമെമ്പാടും മാധ്യമങ്ങൾ വിതരണം ചെയ്യുന്ന വംശീയമോ മതപരമോ ആയ മുൻവിധികളെ വായനക്കാർ തിരിച്ചറിയണമെന്ന ബോധ്യമാണു പകർന്നുതന്നത്.

 

the-politics-of-dispossession

ഞാൻ ആദ്യം കോഴിക്കോട്ടു ചെല്ലുന്നത് ഒരു ട്രെയിനി ആയാണ്. അന്നു ഞാൻ സെയ്ദിന്റെ ഓറിയന്റിലിസം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. സാഹിത്യവായന എന്നത് സങ്കീർണമായ സാംസ്കാരികവായന കൂടിയാണെന്ന് എനിക്കു മനസ്സിലായി. സെയ്ദിന്റെ ‘പൊളിറ്റിക്സ് ഓഫ് ഡിസ്പൊസസ്ഡ്’ തുടർന്നു വായിച്ചു. (The Palestine Question എന്ന പേരിൽ ആദ്യം പ്രസിദ്ധീകരിച്ച കൃതിയാണ് പിന്നീട് The Politics of Dispossession എന്ന പേരിൽ പ്രസിദ്ധീകരിച്ചത്). അത് 1970-80കളിലെ പലസ്തീൻ രാഷ്ട്രീയം ചർച്ച ചെയ്യുന്ന ലേഖനങ്ങളുടെ ബൃഹത് സമാഹാരമാണ്. 

 

അതിൽ റുഷ്ദിയും സെയ്ദും തമ്മിലുള്ള ഉഗ്രൻ ദീർഘ സംഭാഷണം ഉണ്ട്. അമേരിക്കൻ വിദേശനയത്തിലെ വംശീയതയെയും പലസ്തീൻ വിഷയത്തിൽ ഗൾഫ് രാജ്യങ്ങളുടെ കാപട്യങ്ങളെയും പറ്റി സെയ്ദ് ആവർത്തിച്ചെഴുതിയ ആ ലേഖനങ്ങൾ മധ്യപൂർവ ദേശത്ത് ഇസ്രയേലും പലസ്തീനും സമാധാനപരമായ സഹവർത്തിത്വത്തിലൂടെ മുന്നോട്ടു പോകുന്നതിനായുള്ള രാഷ്ട്രീയ ആലോചനകളാണു മുന്നോട്ടു വച്ചത്. അക്കാലത്ത് യുഎസ് സർവകലാശാലകളിൽ പലസ്തീനീകളെ ഭീകരരായി മാത്രമാണു കണ്ടിരുന്നത്. പലസ്തീൻ പ്രതിരോധം എന്നത് ന്യായസമരമാണ് എന്ന നിലപാടെടുത്ത സെയ്ദ് ഏതാണ്ടു പൂർണമായി ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. അദ്ദേഹത്തിനെതിരെ ഭീഷണികളും ഉയർന്നു. ഓറിയന്റലിസം ആരും പ്രതീക്ഷിക്കാത്ത രാജ്യാന്തര ശ്രദ്ധ നേടിയെങ്കിലും അതിന് അനുകൂലികളും എതിരാളികളും ഒരേപോലെയുണ്ടായിരുന്നു. (മുഖ്യധാരാ പ്രസാധകരെല്ലാം നിരസിച്ച ഓറിയന്റലിസം ഒരു സമാന്തര പ്രസാധകരാണ് ആദ്യം പ്രസിദ്ധീകരിച്ചത്)

cultural-imperialism

 

സെക്യുലർ ക്രിട്ടിസിസം എന്ന പേരിൽ എഡ്വേഡ് സെയ്ദിന്റെ ഒരു ലേഖനമുണ്ട്. സെക്യുലർ ക്രിട്ടിസിസം എന്ന പ്രയോഗം സംഘടിത മതങ്ങളുടെ നിരാസം എന്ന അർഥത്ഥത്തിലല്ല, സാമൂഹിക യാഥാർഥ്യങ്ങളും മനുഷ്യാനുഭവങ്ങളും അധികാര സ്ഥാപനങ്ങളും അധികാരവും ചേർന്ന സംവിധാനങ്ങളോടുള്ള പ്രതികരണമാണ് ഓരോ ടെക്സ്റ്റും എന്ന നിലയിൽ സാഹിത്യനിരൂപണം സംബന്ധിച്ച സെയ്ദിന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്ന ലേഖനമാണിത്. അതെന്നെ ശക്തമായി സ്വാധീനിച്ചു. ഞാൻ നിശ്ചയിച്ചു, ഗദ്യം എഴുതുകയാണെങ്കിൽ അതിൽ വികാരവും വിമർശനവും ഇതേപോലെ ലയം കൊള്ളണം. 

The-Selected-Works-of-Edward-Said

 

ഈ നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ എന്റെ ലേഖനങ്ങളിലെ പ്രധാന ധൈഷണിക സ്രോതസ്സ് എഡ്വേഡ് സെയ്ദിന്റെയും നോം ചോംസ്കിയുടെയും രചനകളായിരുന്നു. ഞാൻ ആദ്യം എഴുതിയ പുസ്തകം ചോംസ്കിയെപ്പറ്റിയാണ്. ഈ രണ്ടു പൊതുബുദ്ധിജീവികളും വ്യവസ്ഥാപിത ആശയങ്ങളോട് പൊരുതി തനിച്ചു നിൽക്കുന്നതിന്റെ ഉദാഹരണങ്ങളായി.

 

സാഹിത്യകൃതിയിൽ എന്തെല്ലാമാണു നിർണായകമാകുക, ഒരു കൃതി വായിക്കപ്പെടുമ്പോൾ സാംസ്കാരികമായ പ്രതിനിധാനങ്ങൾ എന്തെല്ലാമായിരിക്കും തുടങ്ങിയ ആലോചനകൾ എന്നിൽ ഉണർത്തിയത് സെയ്ദിന്റെ ‘കൾച്ചർ ആൻഡ് ഇംപീരിയലിസം’ എന്ന കൃതിയാണ്. ബുദ്ധിപരമായ ഉണർവും ഉൾക്കാഴ്ചയും പകർന്ന അതുപോലെ അധികം പുസ്തകങ്ങളില്ല. കോളനിവാഴ്ചയുടെ ധൈഷണികവും ഭാവുകത്വപരവുമായ ആവിഷ്കാരങ്ങളായി ഇംഗ്ലിഷ് നോവൽ പ്രസ്ഥാനം വികസിച്ചതായിരുന്നു സെയ്ദിന്റെ മുഖ്യാന്വേഷണം. 

 

സെയ്ദിന്റെ പ്രധാന രചനകളെല്ലാം സമാഹരിച്ച ‘ദ് എഡ്വേഡ് സെയ്ദ് റീഡർ’ രണ്ടായിരമാണ്ടിലാണ് ഇറങ്ങിയത്. അക്കാലത്ത് എനിക്ക് ഏറ്റവും പ്രിയപ്പെട്ട കൃതി അതായിരുന്നു. സാഹിത്യമോ കവിതയോ വായിക്കുന്നതു പോലെ പല വർഷങ്ങളിൽ സെയ്ദ് റീഡർ ഞാൻ വായിച്ചു. ബലമില്ലാത്തവരുടെ കൂടെ നിൽക്കുന്നതാണ് യഥാർഥ രാഷ്ട്രീയം എന്ന അടിസ്ഥാന തത്വമാണു രാഷ്ട്രീയത്തിലും സാഹിത്യത്തിലും സെയ്ദ് പ്രയോഗിച്ചത്. സെയ്ദിനെതിരെ വിമർശനങ്ങൾ പോലും അദ്ദേഹം നിർത്തിയിടത്തുനിന്നാണു തുടങ്ങിയതെന്നതു കൗതുകകരമാണ്. 

 

എഡ്വേഡ് സെയ്ദാണ് ധൈഷണികമോ ഭാവുകത്വപരമോ ആയ അന്വേഷണങ്ങളിൽ നിങ്ങൾ ഒരു വ്യവസ്ഥാപിത പ്രസ്ഥാനത്തിന്റെയും, വിശേഷിച്ചും അധികാരശക്തിയായ പ്രത്യയശാസ്ത്രങ്ങളുടെ വക്താവായി നിലകൊള്ളരുത് എന്ന നിലപാട് പകർന്നു തന്നത്. ഐഡന്റിറ്റി സംബന്ധിച്ച സെയ്ദിന്റെ വീക്ഷണങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത്, ഒരാളുടെ സ്വത്വബോധം എന്നത് അയാളുടെ ധാർമികചിന്തയുടെ ഭാഗമാണെന്നതാണ്. അതെന്നെ വല്ലാതെ ആകർഷിച്ചു. തന്റെ പ്രവാസജീവിതം തന്റെ ധൈഷണികതയെയും സർഗാത്മകതയെും ഗുണപരമായി വികസിപ്പിച്ചു എന്നാണ് അദ്ദേഹം കരുതിയത്. പ്രവാസം (exile) എന്നതു പിറന്ന നാട്ടിൽനിന്നുള്ള പലായനം മാത്രമല്ല, വേദനയ്ക്കൊപ്പം സമാധാനവും പകരുന്ന യാത്ര കൂടിയാണ്. പ്രവാസത്തെ ഒരു മനോഭാവമായി അദ്ദേഹം കൊണ്ടുനടന്നു. അതിനെ എഴുത്തിൽ പ്രയോഗിച്ചു. 1967 ലെ ഇസ്രയേൽ-അറബ് യുദ്ധത്തോടെ പൂർണമായും അവസാനിച്ചുപോയ ജന്മദേശത്തെപ്പറ്റിയുള്ള ഓർമകളിൽനിന്നാണ്, സ്വന്തം സ്വത്വത്തെ അദ്ദേഹം നിർമിച്ചെടുത്തത്. 1990 കളുടെ അവസാനം എനിക്ക് ഈ സ്വത്വചിന്തയുടെ അലകൾ വലിയ പ്രചോദനമാണു നൽകിയത്. സ്വന്തം കാലത്തോടു പ്രതികരിക്കുക എന്നതു സങ്കീർണമായ ഒരു പ്രക്രിയ തന്നെയാണ്. നാം നോക്കിയിരിക്കെ നമ്മുടെ സമൂഹവും സാഹചര്യങ്ങളും മാറിമറിഞ്ഞുപോകും. നാം ഉയർത്തിയ കൊടികൾ നാമറിയാതെ മറ്റുള്ളവരുടേതായി മാറും. നാം കണ്ട കിനാവുകൾ പോലും വ്യാജമായിരുന്നുവെന്നും തിരിച്ചറിയും. മൂന്നു ദശകത്തിലേറെ സെയ്ദ് എഴുതിയതും ജീവിച്ചതും തിരസ്കൃതരായവരുടെ സ്വാതന്ത്ര്യം എന്ന ആശയത്തെ ഉയർത്തിപ്പിടിച്ചായിരുന്നു. ആ ദശകങ്ങളിൽ ഇസ്രയേലുമായി ഗൾഫ് രാജ്യങ്ങൾക്കു നയതന്ത്രബന്ധമുണ്ടായിരുന്നില്ല. നിത്യശത്രുവായ രാജ്യം എന്ന നിലയിൽനിന്ന് ഗൾഫ് നാടുകൾ ഓരോന്നായി ഇപ്പോൾ ഇസ്രയേലുമായി നയതന്ത്രം സ്ഥാപിച്ചുകഴിഞ്ഞു. 20 വർഷം മുൻപ് പലസ്തീൻ രാഷ്ട്രീയം ഉയർത്തിയ തീവ്രവികാരങ്ങളോ വിപ്ലവചിന്തകളോ ഇന്ന് ഗൾഫിൽ മാത്രമല്ല ലോകത്തൊരിടത്തും ഇല്ല. കാരണം മിഡിൽ ഈസ്റ്റിൽ ഇസ്രയേലിനും ഗൾഫ് നാടുകൾക്കും ഇപ്പോൾ ഇറാൻ എന്ന പൊതു ശത്രു മാത്രമേയുള്ളു. അതിനിടയിൽ പലസ്തീനികളുടെ ദാരിദ്ര്യവും ദുരിതവും അപ്രസക്തമായിക്കഴിഞ്ഞു. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും സമാനമായ പലായനങ്ങൾ ഉണ്ടാകുന്നതും നാം സമീപകാലത്തു കണ്ടു- സിറിയയിലെ പലായനങ്ങൾ മുതൽ ചൈനയിലെ ഉയിഗറുകൾ,  മ്യാൻമറിലെ റോഹിൻഹ്യകൾ നേരിടുന്ന വംശീയ ഉന്മൂലനങ്ങൾ വരെ.

 

എന്നാൽ പ്രതിരോധമാണ് ഏറ്റവും ശക്തമായ സർഗാത്മകത എന്ന സെയ്ദിന്റെ ചിന്ത ഒരിക്കലും കാലഹരണപ്പെടുന്നില്ല. ഭൂപടത്തിൽനിന്ന് അപ്രത്യക്ഷമായതോ അപ്രത്യക്ഷമാകാൻ പോകുന്നതോ ആയ ജന്മദേശങ്ങൾക്കുവേണ്ടിയുള്ള സമരങ്ങൾ അവസാനിക്കുകയുമില്ല. അതുകൊണ്ടാണ് ദ് എഡ്വേഡ് സെയ്ദ് റീഡർ എന്ന പുസ്തകം എഡിറ്റ് ചെയ്ത സെയ്ദിന്റെ വിദ്യാർഥികൾ, മുസ്ഫത ബയൂണിയും ആൻഡ്രൂ റൂബിനും,  അതിന്റെ പരിഷ്കരിച്ച പതിപ്പ് The Selected Works of Edward Said (1966-2006) എന്ന പേരിൽ ഇറക്കിയത്. ഇതിൽ സാഹിത്യശൈലി സംബന്ധിച്ച സെയ്ദിന്റെ അവസാന കാല രചന അടക്കം പ്രധാന കൃതികളെല്ലാം ഉൾപ്പെടുത്തിയിരിക്കുന്നു. സെയ്ദിന്റെ ഭാര്യയുടെ ഹൃദയസ്പർശിയായ ആമുഖക്കുറിപ്പും എഡിറ്റർമാരുടെ സുദീർഘമായ പഠനവും ഉണ്ട്. 

 

English Summary: Ezhuthumesha column written by Ajai P Mangattu on Edward Said

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com