ADVERTISEMENT

ബി. മുരളിയുടെ കഥ വായിച്ചില്ലെങ്കിൽ എന്തെങ്കിലും കുഴപ്പമുണ്ടോ? എന്തു കുഴപ്പം? ബി. മുരളിയുടെയെന്നല്ല, ആരുടെ കഥ വായിച്ചില്ലെങ്കിലും ഒരു കുഴപ്പവുമില്ല. എന്തിന്, കഥ പോയിട്ട് നോവലോ കവിതയോ വായിച്ചില്ലെങ്കിലും ആർക്കും ഒന്നും സംഭവിക്കാൻ പോകുന്നില്ല. പിന്നെന്തിനാണ് മനുഷ്യൻ ഇക്കണ്ട പുസ്തകമെല്ലാം വാങ്ങി വായിക്കുന്നത്. വായിക്കാതിരുന്നാൽ എന്തെല്ലാം ലാഭങ്ങളാണെന്നോ? ഏറ്റവും പ്രധാനപ്പെട്ട ലാഭം, കയ്യിലെ കാശ് കൈമോശം വരാതെ കീശയിൽ തന്നെയിരിക്കും എന്നതാണ്. വലിയ വായനക്കാരായ എല്ലാവരുടെയും വാരഫലം  നോക്കിക്കോളൂ. സ്ഥിരമായി ആവർത്തിക്കുന്ന ഒരു വാചകം കാണാം. ധനനഷ്ടം, മാനനഷ്ടം, മനഃക്ലേശം. വാരഫലമെഴുത്തുകാരൻ പറയാത്ത ഒരു നഷ്ടം കൂടി വായനയുടെ അനന്തരഫലമാണ്– സമയനഷ്ടം. 

ശ്ശെടാ, ഇത്രയ്ക്കും കുഴപ്പം പിടിച്ചൊരു കാര്യമാണെങ്കിൽ പിന്നെന്തിന് മനുഷ്യൻ വെറുതെ ജീവിതം പുസ്തകങ്ങളിൽ പാഴാക്കുന്നു. ഇതുവരെ പറഞ്ഞ രഹസ്യം പുസ്തകം വായിക്കുന്നവർ മാത്രം അറിഞ്ഞാൽ മതി. മറ്റാരെങ്കിലും അറിഞ്ഞാൽ, ഒരു പക്ഷേ, വായന നിരോധിക്കണം എന്നാവശ്യപ്പെട്ട് സമരം ചെയ്തൂന്നും സർക്കാർ അതു നടപ്പാക്കി എന്നുമൊക്കെ വരാം. 

ഇനി ആരുമറിയാതെ ഒരു രഹസ്യം പറയാം. എന്തെല്ലാം കുഴപ്പങ്ങളുണ്ടായാലും ലോകമുള്ളിടത്തോളം കാലം പുസ്തകങ്ങൾ കാണും, വായനയും കാണും. അതെന്തുകൊണ്ടാവാം? 

മറ്റുള്ളവരുടെ പുസ്തകങ്ങളും അവയുടെ വായനയും ഒക്കെ അവിടെ നിൽക്കട്ടെ. തലക്കെട്ടിലെ ചോദ്യം ബി. മുരളിയുടെ കഥ വായിച്ചില്ലെങ്കിൽ  കുഴപ്പമുണ്ടോ എന്നാകയാൽ അതിനെക്കുറിച്ചു മാത്രം തൽക്കാലം സംസാരിക്കാം. ഈ ചോദ്യത്തിന് ഒറ്റവാക്കിലുള്ള ഉത്തരം ഇതാണ്– കുഴപ്പമുണ്ട്.

B. Murali
ബി. മുരളി

 

നിങ്ങൾ ഒരുപാടു മനഃപ്രയാസപ്പെട്ടിരിക്കുന്ന ഒരു ദിവസം. നിങ്ങൾക്കുപോലും അറിയുന്നുണ്ടാവില്ല സങ്കടത്തിന്റെ കാരണം. ഇനി അറിയുമെങ്കിൽത്തന്നെ മറ്റൊരാളോടു പറയാൻ കഴിയുന്നതാകണമെന്നില്ല. ഒറ്റയ്ക്കിരുന്നു വിചാരിച്ചു വിചാരിച്ച് നിങ്ങൾ ഉരുകും. സുഹൃത്തേ, ഞാൻ ഉറപ്പു തരുന്നു, അത്തരത്തിൽപെട്ട ഒരു ദിവസം നിങ്ങൾക്കു രക്ഷപ്പെടാനുള്ള പഴുതാണ് ബി. മുരളിയുടെ കഥ. കാൽ നൂറ്റാണ്ടായി മുരളി എഴുതിക്കൊണ്ടിരിക്കുന്നു.വിശ്വസാഹിത്യത്തിൽനിന്ന്  ഉത്തരാധുനികതയെ  മലയാളത്തിലേക്കു കൂട്ടിക്കൊണ്ടു വന്ന ‘ഉമ്പർട്ടോ എക്കോ’ മുതൽ മുരളിയുടെ മിക്ക കഥകളും വായിച്ചിട്ടുള്ള ഉറപ്പിലാണ് ഞാൻ ഈ പ്രസ്താവന നടത്തുന്നത്. 

 

ലോകത്തെ തലകീഴായി മറിക്കുന്ന കടുകട്ടി കാര്യങ്ങൾ  കടിച്ചാൽ പൊട്ടാത്തതുപോലെ വിവരിച്ച് മുരളി നിങ്ങളുടെ ഉറക്കം കളയില്ല. പക്ഷേ, മലയാളത്തിൽ ഏറ്റവും നന്നായി വിവരിക്കുന്നവരിലൊരാൾ മുരളിയാണ്. ആ വിവരണം ജീവിതത്തിലെ ലളിതഭംഗികളാണ്, സുന്ദര ദൃശ്യങ്ങളാണ്, ഇരുണ്ട കാഴ്ചകളുടെ തെളിഞ്ഞ വശങ്ങളാണ്. വിവരണകലയിലെ ഈ കയ്യടക്കം കൊണ്ട് മുരളിയുടെ പല കഥകളും മനസ്സിന്റെ ഭിത്തി നിറഞ്ഞു കിടക്കുന്ന സീനറികളായി  പരിണമിക്കുന്നു, രാജാ രവിവർമയുടെയോ എം.വി. ദേവന്റെയോ  മനോഹരമായൊരു ചിത്രം കാണുന്ന അനുഭവമാണ് മുരളിയുടെ പല കഥകളും വായിക്കുമ്പോൾ കിട്ടുക.

 

വിവരണകലയിൽ മുരളിയാടുന്ന മനോധർമങ്ങൾ വായനക്കാരന്റെയുള്ളിൽ തൂവിയിടുന്നത് നർമത്തിന്റെ കുഞ്ഞുകുഞ്ഞു ധൂളികൾ കൂടിയാണ്. ഹാസ്യം എന്നോ നർമഭാവന എന്നോ ഒക്കെ പറഞ്ഞാൽ മുരളിയെഴുത്തിന്റെ കാമ്പുകാണാതെ പോകലാണ്. അതുകൊണ്ട് അങ്ങനെ പറയുന്നില്ല. പക്ഷേ, ഉള്ളിലൊരു ചിരിയോടു കൂടിയല്ലാതെ മുരളിയുടെ പല കഥകളും വായിച്ചു പോകാനാവില്ല. അത്ര പ്രസാദാത്മകമാണവ. ചില കഥകൾ വായിച്ചു കഴിയുമ്പോൾ ഇതിലെവിടെയാണ് കഥ എന്നു തോന്നും. പക്ഷേ, ആ വായന നിങ്ങൾ ആസ്വദിക്കുകയായിരുന്നു അത്ര നേരവും. അതു തന്നെയാണ് മുരളിയുടെ കഥ വായിച്ചാലുള്ള പ്രയോജനം. മനസ്സിനെ ഉഷാറാക്കാനുള്ള മരുന്നാണ് ആ കഥകളിൽ മിക്കവയും. അനന്തമായ ജീവിത വൈചിത്ര്യങ്ങളുടെ ആഖ്യാനരൂപങ്ങൾ.

b-murali-book

 

ഇങ്ങനെയൊക്കെ വിചാരിച്ചുകൊണ്ടാണ് മുരളിയുടെ ഏറ്റവും പുതിയ കഥാസാമാഹാരമായ മൂടി വായിക്കാനെടുത്തത്. പക്ഷേ, ഒന്നു രണ്ടു കഥകളിലൊഴിച്ചാൽ ഈ സമാഹാരത്തിൽ ഞാൻ കണ്ടത് മുരളിയും മുറുകുന്നതാണ്. തായമ്പകയുടെ നാലാംകാലത്തിൽ മേളം മുറുകുന്നതുപോലെ മുരളിയുടെ കഥകളും മുറുകി നിറയുന്നു. കാലത്തിന്റെ കേടുപാടുകൾ കഥാകാരനിൽ ഏൽപിക്കുന്ന ആഘാതമാണോ, പുരയ്ക്കു തീ പിടിക്കുമ്പോൾ ചുമ്മാ ചിരിച്ചുകൊണ്ടിരുന്നാൽ മതിയോ എന്ന വീണ്ടു വിചാരമാണോ മുരളിയെ മാറ്റിയിരിക്കുന്നത് എന്ന് പുസ്തകം വായിച്ചുപോകുമ്പോൾ നമ്മൾ ചുമ്മാ ആലോചിച്ചു പോകും. 

 

b-murali-2

അയുക്തിപ്പയണം എന്ന കഥ തുടങ്ങുന്നത് ഇങ്ങനെയാണ്. 

‘പ്രത്യേകിച്ച് ഒരു പ്രയോജനവുമില്ലാത്ത യാത്രകൾക്കാണു ചന്തം എന്നാണെന്റെ പക്ഷം. ഒരു പരിണാമഗുപ്തിയുമില്ലാത്ത സംഭവങ്ങൾക്കും. മറ്റൊന്നും പ്രതീക്ഷിക്കാതുള്ള യാത്രകൾ. അതുപോലെ നമുക്ക് ദോഷമോ സന്തോഷമോ ഉണ്ടക്കാത്ത സംഭവങ്ങൾ.’ 

 

ഈ സമാഹാരത്തിന്റെ ആകമാന സ്വഭാവം ഈ വാചകങ്ങളിലുണ്ട്. അയുക്തിപ്പയണം തന്നെ പ്രത്യേകിച്ച് പരിണാമഗുപ്തിയുള്ളൊരു കഥ എന്നു പറയാനാവില്ല. തമ്പാനൂരിൽനിന്ന് നാഗർകോവിലിലേക്കുള്ള ബസിൽ ഒരാവശ്യവുമില്ലാതെ കയറിപ്പോയൊരു മനുഷ്യന്റെ കഥയാണിത്. ബസിലെ കാഴ്ചകളാണ് വിവരിക്കുന്നതു മുഴുവൻ. ബസിൽ തൊട്ടടുത്തിരുന്ന പയ്യൻ 20 രൂപ ചോദിക്കുന്നു. അതെടുത്തു കൊടുക്കുമ്പോൾ ഒന്നും പറയാതെ  വാങ്ങി അവൻ പോക്കറ്റിൽ വയ്ക്കുന്നു. അയാളെ നോക്കാതെ അവൻ അടുത്തു തന്നെയിരുന്നു. കുറച്ചുദൂരം ചെന്നപ്പോൾ ഒരു കൊച്ചു ജംക്‌ഷനിൽ വണ്ടി നിന്നു.സീറ്റിനടിയിൽനിന്നു ബാഗ് വലിച്ചെടുത്ത് പയ്യൻ തിരക്കിട്ടിറങ്ങി. തിരിഞ്ഞ് നോക്കാതെ നടന്നു പോയി. 

ഒരു നന്ദിനോട്ടം ഞാൻ പ്രതീക്ഷിക്കാൻ പാടില്ലായിരുന്നു എന്ന, തുടർന്നുള്ള വാചകത്തിൽ മുരളി നമ്മുടെ തലയ്ക്കിട്ട് ഒരടി അടിക്കുകയാണ്. കൂടം കൊണ്ടുള്ള അടി. നിത്യേനയെന്നോണം ചുറ്റിലും കാണുന്ന ഒരു പാടു നന്ദികേടുകളോട്, നന്ദികേടാണ് സത്യാനന്തരകാലത്തിന്റെ സത്യം എന്നു വിശ്വസിച്ചുവശായവരോട് ഒരു കഥാകൃത്ത് ഇതിലും മനോഹരമായി എങ്ങനെ പ്രതികരിക്കും. ഈ കഥയിലെ സംഭവങ്ങൾ നമുക്ക് ദോഷമോ സന്തോഷമോ ഉണ്ടാക്കുന്നില്ല. പക്ഷേ, കഥ നമ്മൾ ആകാംക്ഷയോടെ വായിച്ചുപോകും. ഒരു തട്ടും തടവുമില്ലാതെ മനോഹരമായ മലയാളത്തിൽ നടത്തുന്ന ലളിതമായ ആഖ്യാനത്തിനൊടുവിലെ ഒറ്റവാചകം ഈ കഥയെ ക്രാഫ്റ്റ്‌സ്മാന്റെ കലയിലേക്ക് ഉയർത്തും. 

 

നന്ദിപറയാതെ പോയ പയ്യനെ ചുമ്മാ നോക്കിയിരിക്കാനേ അയുക്തിപ്പയണത്തിൽ മുരളിക്കു കഴിയുന്നുള്ളൂവെങ്കിൽ മമാനന്ദദേശേ വസിച്ചും... എന്ന കഥയിൽ ചതിയനായ മനുഷ്യനെ മുരളി കൊന്നുകളയുകയാണ്; ഒരു തെളിവും അവശേഷിപ്പിക്കാതെ. അതെ, മുരളിയുടെ കഥ മാറുകയാണ്. കഥകൊണ്ടു കാലത്തെ ചികിൽസിക്കാനല്ല, അത്ര നിഷ്‌കളങ്കമല്ല ഇക്കാല ജീവിതമെന്ന് ഓർമിപ്പിക്കാനാണ് ഇതിലെ പല കഥകളും മുരളി എഴുതിയിരിക്കുന്നത്. മൂടി എന്നു പേരുള്ള കഥയിൽ ആ ഓർമപ്പെടുത്തലിന്റെ ഗുപ്തസൗന്ദര്യം ഏറ്റവും മനോഹരമായി നമുക്ക് ആസ്വദിക്കാനാവും.

 

ഇനി മുരളി പറയട്ടെ. 

 

ഉമ്പർട്ടോ എക്കോ മുതൽ മുരളിയുടെ കഥകൾ വായിക്കുന്ന ആളാണ് ഞാൻ. മുമ്പൊക്കെ മുരളിയുടെ കഥകൾ വായിക്കുമ്പോൾ അറിയാതെ മനസ്സിലൊരു ചിരി വരും. നർമ ഭാവനയോ തമാശയോ ഒന്നും അല്ല മുരളി എഴുതുന്നത്. പക്ഷേ, വായിക്കുന്നയാളിന്റെ മനസ്സിൽ ഒരു ആനന്ദം സൃഷ്ടിക്കാൻ ആ കഥകൾക്കു കഴിയും. സംഘർഷ നിർഭരമായ ലോകത്തിൽ ജീവിക്കുന്നവർക്ക് വായനയിലൂടെ ആഹ്ലാദം ലഭിക്കുന്നത് ചില്ലറക്കാര്യമല്ല. ബോധപൂർവമാണോ ആ എഴുത്ത്? അതോ ചിരിയുടെ എലമന്റ് സ്വയം സംഭവിക്കുന്നതാണോ?

 

അത് എഴുത്തിലെ ഒരു പോളിസിയൊന്നുമല്ല. Humour Sense ഒരു മനോനിലയാണ്. എനിക്കത് കുറവാണ്. എന്നാൽ കാര്യങ്ങളെ ഉപഹാസപൂർവം കാണുന്നവരെ വളരെ ഇഷ്ടമാണ്. വലിയ വലിയ ആൾക്കാരെ വിട്ടേക്കുക. അതിസാധാരണക്കാരായ പലരെയും എനിക്കറിയാം. തനി നാട്ടിൻപുറത്തുകാരും മറ്റും. ഏതു ലോകോത്തര വിഷയത്തെയും ഒരു ചിരി വർത്തമാനത്തിലൂടെ അവർ വിശകലനം ചെയ്തു കളയും. അതു കഴിയുമ്പോൾ ആ വിഷയത്തിന്റെ നിലയും നിലപാടും തന്നെ മാറിയിരിക്കും.

ആ ഒരു ട്രാക്കിനോടുള്ള ബഹുമാനം കൊണ്ട് അത് കഥകളിലേക്ക് കടന്നു വന്നതാവാം. നമ്മൾ Supreme Poetic utterance എന്നൊക്കെപ്പറയുന്ന സാഹിത്യ മുഹൂർത്തങ്ങൾ എടുത്തു നോക്കിയാൽ കാണാവുന്നത്, ഉപഹാസത്തിന് ഉദാത്തമായ ഒരു സ്ഥാനം ഉണ്ടെന്നാണ്. കൂട്ട നിലവിളിയുടെ സ്ഥാനത്ത് സങ്കടത്തിൽ മുങ്ങിയ ഒരു ചിരി വരുമ്പോഴാണ് എഴുത്ത് ശക്തമാകുന്നത് എന്നതാണ് എന്റെ വായനാനുഭവം. അത് സൃഷ്ടിക്കുന്നത് എളുപ്പമല്ല.

 

25  വർഷത്തിലധികമായി ചിരിയുടെ ഗുപ്ത സാമ്രാജ്യം ഭരിച്ചു വന്ന മുരളി മൂടി എന്ന കഥാസമാഹാരത്തിൽ ആകെ സീരിയസാണ്. ചിരിയുടെ സാധ്യതകൾ അങ്ങിങ്ങ് കാണുന്ന നിഴൽ രൂപങ്ങൾ മാത്രം. ഇപ്പോൾ, മുരളിക്ക് ചിരിക്കാനും ചിരിപ്പിക്കാനും പ്രയാസമുണ്ടാക്കുന്ന ഘടകം എന്താണ്? ഈ കാലസ്ഥിതിയാണോ?

b-murali-3

 

ഞാൻ കൂടുതലും എഴുതിയിട്ടുള്ളത് ഉപഹാസത്തിൽ കൊരുത്തിടുന്ന കഥകളല്ല. മറ്റു ഭാവങ്ങളാണ് കൂടുതൽ. എങ്കിലും നേരത്തേ പറഞ്ഞതുപോലെ വൈകാരിക വിക്ഷോഭങ്ങളിൽ വിങ്ങിപ്പൊട്ടിത്തകരുന്ന കഥാപാത്രങ്ങളെ ഈ കഥകളിൽ കാണാൻ പറ്റിയെന്നുവരില്ല. അടങ്ങിയൊതുങ്ങി നിശ്ശബ്ദരാകുന്ന കഥാപാത്രങ്ങളാണ് ഏറെയും എന്ന് തോന്നിയിട്ടുണ്ട്. ചോദ്യത്തിൽ പറയുന്ന പോലെ, കാലസ്ഥിതി കഠിനമാണ്. എന്നാൽ അതുകൊണ്ട് കഥ കഠിനവികാരങ്ങൾ തുളുമ്പുന്നവ ആവണമെന്നില്ല. ഏതു കാലത്തിനും അതിന്റേതായ Complexities ഉണ്ട്, ഉണ്ടായിരുന്നു. എന്നാൽ ലോകം മുഴുവൻ അസാധാരണമാം വിധം മാറി മറിഞ്ഞു പോയ ഈ കാലത്തെ നിർവചിക്കുക പ്രയാസമാണ്. അതിനെത്തന്നെയും  ഉപഹാസ നിരീക്ഷണത്തിന് വിധേയമാക്കുന്ന സാഹിത്യം വരണം. അപ്പോൾ ലോകത്തെ കൂടുതൽ തെളിമയോടെ വായിച്ചെടുക്കാനാവും. മാറ്റിയെടുക്കാനുമാവും.

 

വലിയ കാൻവാസിൽ വരച്ചിട്ട എണ്ണച്ചായ ചിത്രങ്ങൾ പോലെയാണ് പല മുരളിക്കഥകളും. മനോഹരമായ സീനറികളാണവ. അതിസൂക്ഷ്മമായ കാഴ്ചാ വിശദാംശങ്ങൾ വരെ ഉൾപ്പെടുത്തിയ നരേഷൻ. ഈ നരേഷൻ രീതി എങ്ങനെയാവാം മുരളിയിൽ വികസിച്ചുവന്നത്?

 

കഴിഞ്ഞ ദിവസം എന്റെ ഓഫിസിലെ ഒരു എഡിറ്ററും ആർട്ടിസ്റ്റും തമ്മിൽ വലിയൊരു തർക്കം നടക്കുകയായിരുന്നു. ഈയിടെ ഇറങ്ങിയ ഒരു സിനിമയെപ്പറ്റിയാണ്. അതിൽ യുക്തിയില്ല എന്നാണ് എഡിറ്ററുടെ വാദം. ആർട്ടിസ്റ്റ് തിരിച്ചൊരു ചോദ്യം ചോദിച്ചതു കേട്ട് ഞാൻ എഴുന്നേറ്റു നിന്നു: ‘‘എല്ലാം റിയലിസ്റ്റിക് ആവണമെന്ന് വിചാരിക്കുന്നത് എന്തിനാണ്?’’ എന്നായിരുന്നു ചോദ്യം. ആ ചോദ്യമാണ് ശരിയും. കഥയിൽ റിയലിസത്തിന് റോൾ കുറവാണ്. എഴുത്തുകാരന്റെ ഫിസിക്കൽ ജേണിയല്ല കഥ, മനോസഞ്ചാരമാണ് അത്. ഉത്തരത്തിലേക്കു വന്നാൽ, എന്റെ കഥകളിൽ ഭൗതിക ലോകത്തിന്റെ നരേഷൻ കുറവാണ്. അത് ഒരു പശ്ചാത്തലമായിട്ടൊക്കെ മാത്രമേ വരുന്നുള്ളു. ഭാവനയിലാണ് ഞാൻ വിശ്വസിക്കുന്നത്. ഇതിൽ പറയുന്ന സീനറികൾ ഒന്നും ലോകത്തെങ്ങുമില്ല. അപ്രകാരം ഒരു ലോകസഞ്ചാരം നടത്തുന്നതിന് ഒരു രസമുണ്ട്. അതു മാത്രമാണ് എഴുത്തിലെ സുഖം. വെർച്വൽ ആയിട്ടുള്ള,  അല്ലെങ്കിൽ അയഥാർഥമായ സീനറികളാണവ. വായിക്കുന്നവർക്ക്, അവരവരുടെ ഇമാജിനേഷനൊപ്പം സഞ്ചരിക്കാവുന്ന ഇടങ്ങൾ സൃഷ്ടിക്കുകയാണ് ഒരു സർഗാത്മക എഴുത്തുകാരന്റെ പണി എന്നാണ് എന്റെ പക്ഷം. അത് സഞ്ചാര സാഹിത്യം പോലെ റിയലിസ്റ്റിക് അല്ല; ആവരുത്.

 

ഉത്തരാധുനികതയെ മലയാളത്തിനു പരിചയപ്പെടുത്തിയത് മുരളി ആണെന്ന് പറയാം. ആധുനികതയുടെ 'കരാള ' ഹസ്തങ്ങളിൽനിന്ന് ശരിക്കും മലയാള സാഹിത്യത്തെ രക്ഷിച്ചെടുത്ത അഞ്ചുപേരുടെ പേരു പറഞ്ഞാൽ അതിൽ മുരളിയും കാണും. ഒന്ന് ഓർക്കാമോ എഴുത്തിന്റെ ആ ആദ്യകാലം; ആ പരിശ്രമങ്ങൾ എങ്ങനെ സ്വീകരിക്കപ്പെട്ടു എന്നും?

 

കുറച്ചുപേരുടെ പേരിൽ അത് ഒതുക്കാൻ പറ്റില്ല. എഴുത്തിലും വായനയിലും പ്രകടമായ വ്യതിയാനങ്ങൾ വന്ന സമയമായിരുന്നു അത്. അതു സ്വീകരിച്ച വായനക്കാർക്കാണ് സ്തുതി പറയേണ്ടത്. കൃത്രിമ ഭാഷയുടെയും കപടപ്രത്യയശാസ്ത്രങ്ങളുടെയും കോട്ടകൾ ഉണ്ടാക്കി അതിനുള്ളിൽ കയറിയിരുന്ന് സാഹിത്യം സൃഷ്ടിക്കുകയായിരുന്നു ആധുനികതയുടെ ഇരകളായ എഴുത്തുകാരിൽ ഭൂരിപക്ഷം പേരും. അവർ ആ സിസ്റ്റത്തിന്റെ ഇരകളായിരുന്നു (ഇന്നും സജീവമായിട്ടുള്ള പല മുതിർന്ന എഴുത്തുകാരുടെയും ഇന്നത്തെയും അന്നത്തെയും കഥകൾ എടുത്തു വായിച്ചാൽ മാത്രം മതി, അക്കാലത്തെ എഴുത്തിന്റെ തട്ടിപ്പ് തിരിച്ചറിയാൻ). പലതിനെയും പൊളിച്ചു കൊണ്ടാണ് ആധുനികാനന്തര കഥ വന്നത്. ഭാഷയും ചിന്തയും ഒരേപോലെ നവീകരിക്കപ്പെടുകയും സത്യസന്ധമാവുകയും ചെയ്തു എന്നാണ് എന്റെ വിശകലനം. ഇമ്മട്ടിലുള്ള എഴുത്ത് ഉണ്ടാക്കുന്ന തെളിച്ചം വായനയിലൂടെ അനുഭവിക്കാനാവും. എന്നാൽ നിർമിതി ഒട്ടും എളുപ്പമല്ല. അർഥരഹിതമായ ഒരു വാക്കിന്, ഒരു വിചാരത്തിന് ഇതിൽ ഇടമില്ല. ഈ ‘എളുപ്പത്തര’ത്തിൽ ഭ്രമിച്ച് കുഴിയിൽ വീണു പോകുന്ന എഴുത്തുകാരുടെയും കാലമാണിത് എന്നും നമ്മൾ കാണേണ്ടതുണ്ട്. വിമർശനം സമ്പൂർണമായി അപ്രത്യക്ഷമായതിനാൽ ആ മട്ടിലുള്ള വിചാരണകൾ നടക്കുന്നില്ലെന്നേയുള്ളൂ. ഗൗരവമാർന്ന വിമർശനം അരങ്ങുവാണിരുന്ന മലയാള സാഹിത്യത്തിൽ ഇന്ന് സോഷ്യൽ മീഡിയയിലുള്ള സ്തുതിഗീത അശ്ലീലങ്ങൾ മാത്രമേയുള്ളു. ഇതു നല്ലതല്ല.

 

ഉത്തരാധുനിക ശൈലിയുടെ വർത്തമാനകാല പ്രസക്തി എന്താണ്? ശരിക്കും ആ ആഖ്യാനരീതി കാലഹരണപ്പെട്ടുവെന്നതിന്റെ  സൂചന കൂടിയാണോ ഈ സമാഹാരത്തിൽ മുരളിയുടെ എഴുത്തു രീതിയിലും സംഭവിക്കുന്ന മാറ്റം?

 

ആധുനികതയെന്നു വിശേഷിപ്പിക്കപ്പെട്ട എഴുത്തുരീതി വായനക്കാർ ഉപേക്ഷിക്കാൻ കാരണം അത് ഒരിടത്തു നിലയുറപ്പിച്ച് ജഡമായി പോയതിനാലാണ്. ആധുനികാനന്തരം കഥയുടെ വഴിയും രൂപവും മാറി. എന്നാൽ അതിന്റെയും തുടർച്ചയായ പരിണാമം ആവശ്യമുണ്ട്. അതു സംഭവിക്കണമെങ്കിൽ അനുകരണങ്ങളിൽനിന്ന് (അവനവൻതന്നെ അനുകരിക്കുന്നതും) ഒഴിഞ്ഞു നിന്നുള്ള പുതുക്കലുകൾ വേണം. സാഹിത്യമാസികകളുടെ രുചിക്കൊത്ത് പാചകം ചെയ്യുന്ന എഴുത്ത് ഏറി വരുന്നുണ്ടെന്നു തോന്നുന്നുണ്ട്. വായനക്കാരുടെ അഭിപ്രായമാണ് ഞാൻ പറയുന്നത്. വിജയിച്ചാലും ഇല്ലെങ്കിലും എഴുത്തിൽ‍ മാറിക്കൊണ്ടിരിക്കുകയും സ്വയം പുതുക്കുകയും വേണമെന്നാണ് എന്റെ അഭിപ്രായം. മാറ്റം വായനക്കാർ തിരിച്ചറിയുന്നതാണ് ഏറ്റവും സന്തോഷകരമായ കാര്യം.

 

വായനശാലകളിൽ വായന ഇല്ലാതാകുന്നതിന്റെയും അവിടേക്ക് വായനയല്ലാത്തതെല്ലാം കടന്നു വരുന്നതിന്റെയും സങ്കടം പങ്കുവയ്ക്കുന്ന കഥയാണ് വായനശാലയിലെ പെൺകുട്ടി. നമ്മുടെ വായനശാലകൾ മരിച്ചു കൊണ്ടിരിക്കുകയാണോ? ആരാണതിനെ കൊല്ലുന്നത്?

 

കോവിഡ് കാലത്തിനുശേഷം ഉണ്ടാകുന്ന ഒരു മാറ്റം വായനശാലകളുടെ സമ്പൂർണ മൃത്യു ആണോ എന്ന് ഞാൻ പേടിക്കുന്നു. കാരണം ഓരോ മേഖലയിലും അത്യാവശ്യമില്ലാത്തത് എന്നു തോന്നുന്ന കാര്യങ്ങൾ ഈ ഒരു വർഷം കൊണ്ടു തന്നെ അപ്രത്യക്ഷമായിക്കഴിഞ്ഞു. വായിക്കാൻ മറ്റു മാർഗങ്ങൾ തെളിഞ്ഞു വരുന്നു. വായനശാലക്കാലം തിരിച്ചു പിടിക്കണമെങ്കിൽ വായനശാലാ പ്രവർത്തകർ തന്നെ ഉത്സാഹമെടുക്കണം. കുറഞ്ഞത് സർക്കാർ വായനശാലകളെങ്കിലും. സർക്കാരാപ്പീസുകൾ പോലെ പ്രവർത്തിക്കുന്ന വായനശാലകൾ എത്രകാലം നിൽക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. സാംസ്കാരിക പ്രവർത്തനങ്ങളുടെയും ആലോചനകളുടെയും കേന്ദ്രങ്ങളായി ഇവ മാറിയെങ്കിലേ ജനം പുസ്തകങ്ങളുടെ അടുത്തേക്കു വരികയുള്ളു. സാംസ്കാരിക വകുപ്പും ഗ്രന്ഥശാലാ സംഘവുമൊക്കെ പച്ചയ്ക്കുള്ള രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിച്ച് പൊതുസമൂഹത്തെ മുന്നിൽ കാണണം.

 

മൂടിയിൽ മൂടിവച്ചൊരു ക്രൈം, കറൻസിയിൽ മറ്റൊരു ക്രൈം, മമാനന്ദ ദേശേ വസിച്ചും എന്ന കഥയിൽ പക, പ്രതികാരം, കൊലപാതകം.... കുറ്റകൃത്യങ്ങളും കുറ്റ്വാനേഷണവും മലയാള കഥകളിലേക്കും  നോവലുകളിലേക്കും വർധിത വീര്യത്തോടെ തിരിച്ചു വരുന്ന കാലത്ത് മുരളിക്കും രക്ഷയില്ലാതെയായിരിക്കുന്നു എന്നാണോ മനസ്സിലാക്കേണ്ടത്. മുമ്പ് ഒറ്റപ്പെട്ട ക്രൈം സ്റ്റോറീസ് മുരളി എഴുതിയിട്ടുള്ള കാര്യം വിസ്മരിച്ചു കൊണ്ടല്ല ഈ ചോദ്യം. ക്രൈം ലിറ്ററേച്ചറിനോട് അടുത്ത കാലത്ത് ഉണ്ടായിട്ടുള്ള അമിതാഭിമുഖ്യത്തെ എങ്ങനെ കാണുന്നു?

 

പുതിയ കാലത്ത് ‘ക്രൈം സ്റ്റോറി ബൂം’ ഉണ്ടായിട്ടുണ്ടോ എന്ന് എനിക്ക് അറിഞ്ഞു കൂടാ. ഞാൻ എന്നും ക്രൈം ഫിക്‌ഷന്റെ ആരാധകനാണ്. ലോകോത്തര എഴുത്തുകാർക്കൊപ്പം ഞാൻ ആർതർ കോനൻ ഡോയലിനെയും അഗതാക്രിസ്റ്റിയെയും ഡൊറോത്തി സെയേഴ്സിനെയും വയ്ക്കും. എഴുത്ത് ഒരു മനോസഞ്ചാരമാണെങ്കിൽ ക്രൈം സ്റ്റോറീസ് അതിന്റെ ഉൻമാദാവസ്ഥയാണ്. കഥകളിൽ അത്തരം മുഹൂർത്തങ്ങൾ ഉണ്ടാക്കുന്നതിൽ ഒരു രസവുമുണ്ട്. പകയും പ്രതികാരവുമൊക്കെ പ്രണയം പോലെ തന്നെ ഉൻമാദം തീർക്കുന്ന വികാരങ്ങളാണ്. ഭ്രാന്തിന്റെ വരമ്പിൽ നിൽക്കുന്നവയാണവ. വായനയെ ഇത് എക്കാലവും ഉൻമേഷപ്പെടുത്തിയിട്ടുണ്ട്. നല്ല ക്രൈം സ്റ്റോറിയിൽ വായനക്കാരൻ ഡിറ്റക്ടീവിനെ തോൽപിച്ച് അയാൾക്കു മുൻപേ നടക്കും.

 

തകഴിയുടെ ‘വെള്ളപ്പൊക്കത്തിൽ’ അതിപ്രശസ്തമായ കഥയാണ്. അതൊരു പട്ടിയുടെ കഥയായിരുന്നു. പട്ടിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ. മുരളിയുടെ ‘വെള്ളപ്പൊക്കത്തിൽ’ ഒരു കുട്ടിയുടെ കഥയാണ്. പഠിത്തം കഴിഞ്ഞിട്ടും എവിടെയും ജോലിക്കു കയറാത്ത, എന്നാൽ മഹത്തായ ജോലിയിലേക്ക് താൻ പ്രവേശിക്കാൻ പോകുന്നു എന്ന് പറഞ്ഞു നടക്കുന്ന അൽപം  മുതിർന്ന കുട്ടിയുടെ കഥ. പണ്ട് പഠിച്ചിറങ്ങിയാലുടൻ എങ്ങനെയും ഒരു ജോലി കിട്ടണം എന്നതായിരുന്നു നമ്മുടെയൊക്കെ ആഗ്രഹം. ഇപ്പോഴത്തെ പല ചെറുപ്പക്കാരും ജോലിക്കു പോകാൻ മടിയുള്ളവരാണ്. ഉത്തരവാദിത്തങ്ങളിൽനിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്ന, എന്നാൽ എന്തിനെക്കുറിച്ചും വലിയ വായിൽ അഭിപ്രായം പറയുന്ന പ്രവണത കേരളത്തിൽ കൂടി വരികയാണോ എന്ന് സംശയം തോന്നുന്ന കാലം. അക്കാര്യം സൂചിപ്പിക്കുകയായിരുന്നോ ആ കഥയുടെ ലക്ഷ്യം?

 

പുതിയ ചെറുപ്പക്കാരുടെ മാറുന്ന മനോനില ‘വെള്ളപ്പൊക്കത്തിൽ’ എന്ന കഥയിൽ വരയ്ക്കാൻ ശ്രമിക്കുന്നുണ്ട്. അത് പക്ഷേ വളരെ പോസിറ്റീവായിട്ടാണ് ഞാൻ കാണുന്നത്. അപാരമായ ആത്മവിശ്വാസം ഈ യുവത്വത്തിനുണ്ട്. ആത്മവിശ്വാസം കുറഞ്ഞവരുടെ ഒരു കൂട്ടമായിരുന്നു എന്റെ തലമുറ എന്നു തോന്നിയിട്ടുണ്ട്. ഒരു ജോലിക്കോ ഭാവിക്കോ വേണ്ടി ഭരണകൂടത്തിനു നേരെ യാചിക്കേണ്ടി വന്ന യുവത്വമായിരുന്നു അത്. ഇന്ന് വിജ്ഞാന വിസ്ഫോടനത്തിന്റെയും മാറിയ ക്രമങ്ങളുടെയും ഭാഗമായി സഞ്ചരിക്കാനുള്ള വഴി യുവാക്കൾ സ്വയം തിരഞ്ഞെടുക്കാൻ ശേഷിയുള്ളവരായി മാറിയിരിക്കുന്നു. പണ്ട് വലിയ വായിലുള്ള വർത്തമാനമായിരുന്നു കൂടുതൽ. തുടർന്നുള്ള നിരാശ ആധുനികതയുടെ കാലത്തെ വമ്പൻ പ്രത്യയശാസ്ത്രവുമായിരുന്നു. ആ തേങ്ങിക്കരച്ചിലുകൾ വായിച്ചാൽ പുതിയ യുവത്വത്തിന് ചിരിവരുമായിരിക്കും. അത്തരം രണ്ടു തലമുറയുടെ ചിത്രമാണ് ഈ ‘വെള്ളപ്പൊക്കത്തിൽ’.

 

മലയാള സാഹിത്യത്തിൽ മുരളി സ്വയം അടയാളപ്പെടുത്തുന്നതെങ്ങനെ? കേരളം കണി കണ്ടുണരുന്ന നന്മ എന്നൊക്കെ പറയും പോലെ മുരളിക്കഥകളുടെ ഒറ്റ വാചക ടാഗ് ലൈൻ?

 

ടാഗ്‌ലൈൻ ഒക്കെ പരസ്യ ഡിപ്പാർട്ടുമെന്റിന്റെ തലവേദനകളല്ലേ? കഥ ഒരു രഹസ്യ പ്രവൃത്തിയാണ്, ഗൂഢ പ്രക്രിയയാണ്. വായനക്കാരൻ കഥാകൃത്തിനെ മനസ്സിലാക്കുന്നത് അയാളുടെ സ്വഭാവമോ വേഷമോ ഒന്നും കൊണ്ടല്ല. കഥ കൊണ്ടു തന്നെയാണ്. സ്വന്തം കഥയാണ് എഴുത്തുകാരന്റെ ടാഗ്‌ലൈൻ.

 

നോവൽ ആഭിമുഖ്യം കുറവാണോ? അതോ കഥകളാണോ തൃപ്തി തരുന്നത്?

 

കഥയോടുള്ള ആഭിമുഖ്യം കൂടുതൽ ആണെന്നേയുള്ളു. അത് കുരുക്കു പിടിച്ച ഒരു ചെസ് കളിപോലെയാണ്. ഒരു തരം Rapid Chess Game. അതിലൂടെയുള്ള സഞ്ചാരത്തിന്റെ രസവും തീർന്നു കിട്ടുമ്പോഴുള്ള സന്തോഷവും. ആലോചനയിൽ നോവലുണ്ട്.

 

പത്രപ്രവർത്തനവും കഥയെഴുത്തും എങ്ങനെ കൂട്ടിയോജിപ്പിക്കുന്നു.?

 

ഞാൻ ആവർത്തിച്ചു നേരിട്ടിട്ടുള്ള ചോദ്യമാണിത്. ഇതു രണ്ടും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു. പത്രപ്രവർത്തകന് പുതിയ പുതിയ തീമുകൾ കിട്ടുന്നു എന്നൊക്കെയാണ് ഒരു വാദം. എന്നാൽ, ആ തീം പിറ്റേന്നത്തെ പത്രത്തിലെ വാർത്തയായി വന്നു കഴിഞ്ഞാൽ അത് മറ്റുള്ളവരുടെയും കൂടി തീം അല്ലേ? അപ്പോൾ പുതിയ എന്തു വ്യത്യാസം? പിന്നെ പത്രപ്രവർത്തനവുമായി ബന്ധപ്പെട്ട് കുറെ യാത്രകളും മറ്റും ഉണ്ടായിട്ടുണ്ട്. പല സംസ്ഥാനങ്ങളിലെയും പലരും കണ്ടിട്ടില്ലാത്ത ഉൾപ്രദേശങ്ങളിലേക്കും സംസ്കാരങ്ങളിലേക്കും പോയിട്ടുണ്ട്. പക്ഷേ അതൊന്നും ഞാൻ കഥയാക്കിയിട്ടില്ല. കഥ മറ്റൊന്നാണ്.

 

എഴുത്ത്, വായന എന്നിവയ്ക്ക് ഒട്ടും അനുകൂലമല്ല പത്രപ്രവർത്തനം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്തു പറയുന്നു?

 

എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. 27 വർഷമായി സജീവ പത്രപ്രവർത്തകനാണ് ഞാൻ. അധികം വായിച്ചിട്ടുള്ളതും എഴുതിയിട്ടുള്ളതും ഇക്കാലത്തു തന്നെയാണ്.

 

മലയാളത്തിൽ എഴുത്തുകാർ ഒരുപാട് കൂടിയിട്ടുണ്ട്. അതനുസരിച്ച് എഴുത്തിന്റെ  നിലവാരം കൂടുന്നുണ്ടോ?

 

സാഹിത്യത്തിന്റെ നിയന്ത്രണം സാഹിത്യ പ്രസിദ്ധീകരണങ്ങളുടെ കൈയിൽനിന്ന് ഏതാണ്ട് പൂർണമായും വിട്ടുപോയ കാലമാണിത്. എഴുത്തിന്റെ നിയന്ത്രണം എഴുത്തുകാരന്റെയും സഹായികളുടെയും കൈകളിൽ വന്നു ചേർന്നിരിക്കുന്നു. അപ്പോൾ എഴുത്തുകാർ കൂടും. എഴുത്തുകാർ കൂടുന്നത് സാഹിത്യത്തിനും വായനയ്ക്കും നല്ലതു തന്നെയാണ്. എന്നാൽ ‘ഗുണനിലവാര പരിശോധനാ സംവിധാനം’ പൂജ്യത്തിലേക്ക് എത്തിക്കഴിഞ്ഞു. നിരൂപണം എന്ന ശാഖ വെന്റിലേറ്ററിൽ ആയിക്കഴിഞ്ഞു. സാഹിത്യ സഹകരണ സംഘങ്ങളുടെ Promotion March മാത്രമാണ് കാണാനുള്ളത്. കഥയെഴുതിയാൽ കോപ്പി വാരികകൾക്ക് കൊടുക്കും മുൻപു തന്നെ ‘കക്ഷികൾ’ക്ക് എഴുത്തുകാർ നൽകിയിരിക്കും. വാരികയുടെ താൾ വായനക്കാരൻ മറിക്കും മുൻപേ, സ്തുതി Social Media യിൽ വന്നിരിക്കും. ഞാൻ പരിശോധിച്ചു നോക്കിയിട്ടുള്ളവയിലൊന്നും ഒറ്റ വിമർശനവും കണ്ടിട്ടില്ല. വിമർശനം സൂചിപ്പിക്കുന്നവരോട് കഠിനമായ പരിഭവം പരസ്യമായി പ്രകടിപ്പിക്കുന്ന എഴുത്തുകാരെയും ഇവിടെ കണ്ടുമുട്ടാം. ഈ ആഹ്ലാദപ്രവർത്തനത്തിന് പുറത്താണ് കഥയും വായനക്കാരും.

 

ചന്ത്രക്കാറനും സി.വി.രാമൻപിള്ളയും കാഫ്കയുമൊക്കെ യഥേഷ്ടം വിഹരിച്ചിരുന്ന സ്വന്തം കഥകളെ എങ്ങനെ തിരിഞ്ഞു നോക്കുന്നു.?

 

‘മുറിയിൽ മൈക്കൽ ആഞ്ചലോയെപ്പറ്റി സംസാരിച്ചുകൊണ്ട് പെണ്ണുങ്ങൾ വന്നും പോയുമിരിക്കുന്നു’ എന്നാണല്ലോ എലിയട്ടിന്റെ കവിതയിൽ പറയുന്നത്. അതുപോലെ കഥാപാത്രങ്ങളായി ഇവരൊക്കെ വന്നും പോയും ഇരിക്കും! ഇനിയും വരുമായിരിക്കും!

 

English Summary: Pusthakakkazhcha column by Ravivarma Thampuran on B. Murali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com