സ്വയം പട്ടിണി കിടന്ന് മരിച്ചതുകൊണ്ട് അടുത്ത തലമുറയുടെ വിശപ്പില്ലാതാകില്ല
Mail This Article
പിതാവ് മരണാസന്നനായി കിടന്ന ദിവസങ്ങളിൽ, വിദേശത്തു നിന്നുള്ള മക്കളെല്ലാം കിടക്കയുടെ സമീപത്ത് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സംരക്ഷണത്തിന്റെ ഉത്തരവാദിത്വം പൂർണമായും താനാണ് ഏറ്റെടുത്തതെന്ന് തോന്നിക്കുംവിധമായിരുന്നു ഓരോരുത്തരുടെയും പെരുമാറ്റം. അധികം താമസിയാതെ പിതാവ് മരിച്ചു. സംസ്കാരം കഴിഞ്ഞയുടൻ മക്കൾ വിൽപ്പത്രമെടുത്തു. അതിൽ ഇപ്രകാരം എഴുതിയിരുന്നു. ഞാൻ ബുദ്ധിമാനായതുകൊണ്ട് ജീവിച്ചിരുന്നപ്പോൾ തന്നെ എന്റെ സ്വത്തുക്കൾ മുഴുവൻ ചെലവഴിച്ചു. സ്വയം ജീവിക്കാൻ മറക്കുന്നതാണ് ഏറ്റവും വലിയ വിഡ്ഢിത്തം. ആരെങ്കിലും അവനവനുവേണ്ടി ക്രിയാത്മകമായി ജീവിക്കുന്നുണ്ടാകുമോ? ഒന്നുകിൽ വരുംതലമുറയ്ക്കായി എല്ലാം കരുതലോടെ സംഭരിക്കുകയും സൂക്ഷിക്കുകയും ചെയ്യും.
അല്ലെങ്കിൽ ആർത്തുല്ലസിച്ച് സ്വന്തം ജീവിതം പോലും മുഴുമിപ്പിക്കാതെ കടന്നുപോകും. മറ്റൊരാൾക്കുവേണ്ടി ജീവിക്കുന്നതിൽ രണ്ട് അപകടങ്ങളുണ്ട്. ഒന്ന് സ്വന്തം ജീവിതത്തിന്റെ ആവശ്യകതയും ആസ്വാദ്യതയും തിരിച്ചറിയാതെ പോകും. രണ്ട്, അടുത്ത തലമുറയെ നിർഗുണരും സ്വയംപ്രചോദനശേഷി ഇല്ലാത്തവരുമാക്കി മാറ്റും. ഒരാൾക്കും വേറൊരാൾക്കുവേണ്ടി പറുദീസ ഒരുക്കാനാകില്ല. സ്വന്തം കാലിൽ നിൽക്കാനും സ്വന്തം വഴികൾ കണ്ടെത്താനും പിറകെ വരുന്നവരെ പ്രാപ്തരാക്കുകയാണ് മുൻപേ നടക്കുന്നവരുടെ ഉത്തരവാദിത്തം. സ്വയം പട്ടിണി കിടന്ന് മരിച്ചതുകൊണ്ട് അടുത്ത തലമുറയുടെ വിശപ്പില്ലാതാകില്ല. തങ്ങളുടെ ജീവിതകാലം ആവേശഭരിതമാക്കാനും ശ്രേഷ്ഠമാക്കാനും ശ്രമിച്ചവർക്ക് കൈമാറാൻ ചില സ്വഭാവിക പാഠങ്ങൾ നിശ്ചയമായും ഉണ്ടാകും.
English Summary: Subhadinam, Thoughts for the day