ADVERTISEMENT

ലോകരാജ്യങ്ങള്‍ കോവിഡിനെ വരുതിയിലാക്കുകയും വാക്സിനേഷന്‍ വേഗത്തിലാക്കി പ്രതിരോധം കടുപ്പിക്കുകയും ചെയ്യുമ്പോഴും ഇന്ത്യയിലെ സ്ഥിതി ആശങ്കാജനകമായി തുടരുന്നു. പ്രതിദിന മരണം കൂടുകയും പോസിറ്റിവിറ്റി റേറ്റ് ഉയരുകയും ചെയ്തതോടെ ഒട്ടേറെ ഗ്രാമങ്ങളും കോവിഡ് പിടിയിലാണ്. ആശുപത്രി സംവിധാനങ്ങള്‍ സമഗ്രമല്ലാത്ത ഗ്രാമങ്ങളില്‍ വൈറസ് വ്യാപനം വലിയ ആശങ്കയാണു സൃഷ്ടിച്ചിരിക്കുന്നത്. 

 

ഇന്ത്യയിലെ കോവിഡ് വ്യാപനം ലോക മാധ്യമങ്ങളിലും വാര്‍ത്തയായതോടെ സഹായമെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് ലോകമെങ്ങുമുള്ള എഴുത്തുകാരും. വാക്സിനേഷന്‍ വേഗത്തിലാക്കാനും ആശുപത്രി സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും വേണ്ടി ഫണ്ട് ശേഖരിക്കുന്ന തിരക്കിലാണു പ്രസാധകരും. ബ്രിട്ടനിലെ എഴുത്തുകാരാണ് ഇക്കാര്യത്തില്‍ മുന്‍നിരപ്പടയാളികളായി പ്രവര്‍ത്തിക്കുന്നത്. ഹാരി പോട്ടര്‍ എഴുത്തുകാരി ജെ.കെ. റൗളിങ്ങും ബുക്കര്‍ പുരസ്കാര ജേതാവ് ഹിലറി മാന്റിലും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയതോടെ ഫണ്ട് സമാഹരണവും ഊര്‍ജിതമായി. 

 

ഫണ്ട് സമാഹരണത്തില്‍ പങ്കു ചേരുന്നവര്‍ക്ക് ഹിലറി മാന്റില്‍ ഉള്‍പ്പെടെയുള്ള എഴുത്തുകാര്‍ ഒപ്പിട്ട പ്രിയപ്പെട്ട പുസ്തകങ്ങള്‍ സമ്മാനമായി ലഭിക്കും. ഇതിനോടകം 23,000 പൗണ്ട് (ഏകദേശം 24 

ലക്ഷത്തോളം ഇന്ത്യന്‍ രൂപ) ഇത്തരത്തില്‍ സമാഹരിച്ചുകഴിഞ്ഞു.  

 

ലിറ്റററി ഏജന്റ് ജോണി ഗെല്ലറുടെ നേതൃത്വത്തില്‍ തുടങ്ങിയ ബുക്സ് ഫോര്‍ വാക്സീന്‍ എന്ന പദ്ധതിയില്‍ 1000 പൗണ്ട് (ഏകദേശം ഒരു ലക്ഷത്തോളം ഇന്ത്യന്‍ രൂപ) സമാഹരിച്ചു. പദ്ധതിയില്‍ ചേരുന്നവര്‍ക്ക് വോള്‍ഫ് ഹാള്‍ പരമ്പയില്‍ ഹിലറി എഴുതിയ മൂന്നു പുസ്തകങ്ങള്‍എഴുത്തുകാരിയുടെ കയ്യൊപ്പോടെ ഒറ്റ സെറ്റായി ലഭിക്കും. നോവലുകളുടെ 

ആദ്യവാചകം എഴുത്തുകാരി സ്വന്തം കൈപ്പടയില്‍ എഴുതിയ പുസ്തകങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഒരു സെറ്റിന് 600 പൗണ്ടാണു വില. ഈ മാസം 21 വരെയാണു പദ്ധതിയുടെ കാലാവധി. 

 

ഉദാരമായി സംഭാവന ചെയ്യുന്നവരെ കാത്ത് വേറെയും അതിശയങ്ങളുമുണ്ട്. നെറ്റ്ഫ്ലിക്സില്‍ 

പരമ്പരയായ ബിഹൈന്‍ഡ് ഹൈ ഐസ് എന്ന നോവലെഴുതിയ സാറ പിന്‍ബറോയുടെ പുതിയ നോവലിലെ കഥാപാത്രത്തിന്റെ പേര് മികച്ച സംഭാവന ചെയ്യുന്നവരില്‍ നിന്നായിരിക്കും തിര‍ഞ്ഞെടുക്കുക. ജില്‍ മാന്‍സെല്‍ പുതിയ നോവല്‍ സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നതും ഇത്തരത്തില്‍ 

സംഭാവന ചെയ്യുന്നവര്‍ക്കാണ്. മികച്ച സംഭാവന ചെയ്യുന്നവരുടെ പേരുകള്‍ എഴുത്തുകാരന്‍ നോവലിന്റെ ആദ്യ പേജിലെ സമര്‍പ്പണത്തില്‍ തന്നെ ഉള്‍പ്പെടുത്തും. 

 

റോബര്‍ട്ട് ഗാല്‍ബ്രെയ്ത്ത് എന്ന തൂലികാനാമത്തില്‍ കുറ്റാന്വേഷണ നോവലുകള്‍ എഴുതുന്ന ഹാരിപോട്ടര്‍ എഴുത്തുകാരി ജെ. കെ. റൗളിങ്ങും പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. റൗളിങ്ങ് കയ്യൊപ്പിട്ട പുസ്തകങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയുണ്ടത്രേ. 

 

കെയര്‍ ഇന്റര്‍നാഷണല്‍ എന്ന സന്നദ്ധ സംഘടനയുടെ അക്കൗണ്ടിലേക്കാണ് ഈ തുകയത്രയും എത്തുന്നത്. വാക്സീന്‍ വിതരണത്തില്‍ അസമത്വം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ തുകയെത്തിക്കുക 

എന്നതാണു ലക്ഷ്യം. മുഴുവന്‍ പേര്‍ക്കും വാക്സീന്‍ എത്തിക്കുന്നതിലൂടെ ലോകജനതയെ കോവിഡ് മുക്തമാക്കുക എന്നതാണ് എഴുത്തുകാരുടെയും പ്രസാധകകരുടെയുമൊക്കെ ലക്ഷ്യം. 

 

English Summary: Hilary Mantel and JK Rowling add lots to auction for global vaccine rollout

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com