ADVERTISEMENT

വിഖ്യാത സാഹിത്യകാരൻ ദസ്തയേവ്സ്കിയുടെ രണ്ടാം ജന്മശതാബ്ദി വർഷമാണ് 2021. ദസ്തയേവ്സ്കിയുടെ ജീവിതത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് പെരുമ്പടവം ശ്രീധരൻ എഴുതിയ 'ഒരു സങ്കീർത്തനം പോലെ' എന്ന കൃതിയും 100 പതിപ്പുകൾ പൂർത്തിയാക്കിയിരിക്കുന്നു. പെരുമ്പടവം എന്ന കൊച്ചുഗ്രാമത്തിന്റെ പച്ചപ്പിലിരുന്നാണ് പെരുമ്പടവം ശ്രീധരൻ എന്ന മലയാളി എഴുത്തുകാരൻ തന്റെ ഭാവനാസൃഷ്ടിയുടെ കരുത്തിൽ 'ഒരു സങ്കീർത്തനം പോലെ' എന്ന ശക്തമായ കൃതിയൊരുക്കുന്നത്. ഒന്നര നൂറ്റാണ്ടോളം മുമ്പ് സ്വന്തം കഥാപാത്രങ്ങൾ ആഘോഷിച്ചും കലഹിച്ചും നടന്ന തെരുവുകളിലേക്ക് ഇപ്പോഴെത്തുമ്പോൾ എന്തായിരിക്കും ആ എഴുത്തുകാരന്റെ മനസിലൂടെ കടന്നുപോയിരിക്കുക? അത്തരമൊരു അന്വേഷണമാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ സക്കറിയ തിരക്കഥ എഴുതി മാധ്യമപ്രവർത്തകയും ചലച്ചിത്രകാരിയുമായ ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്ത 'ഇൻ റിട്ടേൺ: ജസ്റ്റ് എ ബുക്ക്' എന്ന ഡോക്യുഫിക്ഷൻ. മികച്ച ജീവചരിത്ര സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ സംവിധായികയാണ് ഷൈനി ജേക്കബ് ബെഞ്ചമിൻ.

പെരുമ്പടവത്തിന്റെ റഷ്യൻ യാത്ര എന്നതിനപ്പുറത്തേക്ക് സിനിമയുടെ സങ്കേതങ്ങളിലൂടെ കഥാകൃത്തിന്റെ മനസിലൂടെയും ഒരു ആത്മസഞ്ചാരം നടത്തുന്നുണ്ട് ഈ ചിത്രം. മികച്ച ഓഡിയോഗ്രഫിക്കുള്ള ദേശീയ പുരസ്കാരം നേടിയ ചിത്രം ഗോവൻ രാജ്യാന്തര ചലച്ചിത്രമേളയിലും കേരള രാജ്യാന്തര ഡോക്യുമെന്ററി ഫെസ്റ്റിവലിലും പ്രദർശിപ്പിച്ചിരുന്നു. മനോരമ ഓൺലൈനിലൂടെയും ‘മൂവിരാഗ’ ചാനലിലൂടെയും ചിത്രം പ്രേക്ഷകരിലേക്ക് എത്തുകയാണ്. മമ്മൂട്ടിയാണ് ചിത്രം പ്രേക്ഷകർക്കു മുൻപിൽ അവതരിപ്പിച്ചത്. 'ഇൻ റിട്ടേൺ: ജസ്റ്റ് എ ബുക്ക്' എന്ന ഡോക്യുഫിക്ഷന്റെ നിർമാണവഴികൾ സംവിധായിക ഷൈനി ജേക്കബ് ബെഞ്ചമിൻ പങ്കുവയ്ക്കുന്നു.

ദസ്തയേവ്സ്കിയും പെരുമ്പടവും

Shiny Benjamin
ഷൈനി ബെഞ്ചമിൻ

 

ഏഴാം ക്ലാസ്സിലെ വേനൽ അവധിക്ക് മലയാളി എഴുത്തുകാരുടെ കഥകളിൽനിന്ന് പെട്ടെന്നാണ് ഒരു ഉന്മാദം പോലെ ദസ്തയേവ്സ്കി എന്നിലേക്കു പ്രവേശിച്ചത്. പിന്നീട് ആ അവധി മുഴുവൻ അദ്ദേഹം എനിക്കു കൂട്ടായിരുന്നു. അപരിചിത പേരുകളഉള്ള കഥാപാത്രങ്ങളുടെ നിസ്സഹായതയും പീഡയും അവഗണനയും പ്രണയവും വൈരവും എന്നെ നീറ്റി. നേവാ നദിയും സെന്റ് പീറ്റേഴ്സ്ബർഗും പരാതി പറയാനായി ഫിയോദർ പോയിരുന്ന മാതാവിന്റെ പള്ളിയും കുതിരവണ്ടികളും എന്റെ ഗ്രാമത്തിനുള്ളിലായി. സോവിയറ്റ് നാട് എന്നു പേരുള്ള, മിനുസമുള്ള ടാബ്ലോയിഡ് വലുപ്പത്തിലുള്ള മാഗസിനിലെ (പുസ്തകം പൊതിയാൻ മാത്രം ഞാനുപയോഗിച്ച) റഷ്യൻ സമകാലീനത അന്നെന്നെ ഒട്ടും ആകർഷിച്ചിരുന്നില്ല. അവിടെനിന്നു ഫിയോദറിനൊപ്പം കൂടി ഉന്മാദത്തിലും അതിവൈകാരികതയിലും കാല്പനികതയിലും പെട്ട് ശ്വാസംമുട്ടലോളം എന്റെ ആരാധന വളർന്നു.  

 

പിന്നെയും ഏറെക്കഴിഞ്ഞാണ് എന്നോളം ഭ്രാന്തമായ സന്ദേഹങ്ങളുമായി പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീർത്തനം പോലെ’ എന്ന നോവൽ വായിക്കുന്നത്. അതെന്നെ അദ്ഭുതപ്പെടുത്തി. ഒരിക്കലും കണ്ടിട്ടില്ലാത്ത റഷ്യയെപ്പറ്റി വാചാലനാകുന്ന എഴുത്തുകാരനെ ഞാൻ കൊതിയോടെ നോക്കി. ഇതൊക്കെ പിന്നീട് ജീവിതത്തിലെ പ്രധാന വഴിത്തിരിവാകുമെന്നു ഞാൻ വിചാരിച്ചതേ ഇല്ല.

 

ഡോക്യുഫിക്‌ഷന്റെ തുടക്കം

 

2014ൽ റഷ്യൻ കൾചർ സെന്റർ ഡയറക്ടർ രതീഷ് സി. നായർ എന്നോട് ഒരു ഡോക്യുമെന്ററി ചെയ്യുന്നതിനെ പറ്റി സംസാരിച്ചു. റഷ്യ കാണാതെ ‘ഒരു സങ്കീർത്തനം പോലെ’ എഴുതിയ പെരുമ്പടവം ശ്രീധരനെ റഷ്യ കാണിക്കുക എന്നത് അദ്ദേഹത്തിന്റെ ഒരു ചിരകാല അഭിലാഷമായിരുന്നു. ആ സ്വപ്നത്തിനൊപ്പം സഞ്ചരിച്ച് ഒരു സിനിമ ഉണ്ടാക്കുക എന്നതായിരുന്നു എന്നെ ഏൽപിച്ച ജോലി. സക്കറിയ സ്ക്രിപ്റ്റും ബേബി മാത്യു സോമതീരം നിർമാണവും ഏറ്റെടുത്തതോടെ കാര്യങ്ങൾ എളുപ്പമായി. ‘ഇൻ റിട്ടേൺ: ജസ്റ്റ് എ ബുക്ക്’ (പകരം, ഒരു പുസ്തകം മാത്രം) എന്നായിരുന്നു പടത്തിന്റെ പേര്.

In Return: Just a Book
‘ഇൻ റിട്ടേൺ: ജസ്റ്റ് എ ബുക്ക്’ എന്ന ഡോക്യുഫിക്‌ഷനിൽ നിന്ന്

 

പെരുമ്പടവം സെന്റ് പീറ്റേഴ്സ്ബർഗിലെത്തിയപ്പോൾ

 

ഞാനും ക്യാമറമാൻ കെ.ജി. ജയനും അസിസ്റ്റന്റ് ക്യാമറമാൻ ശിവകുമാറും പെരുമ്പടവം ശ്രീധരനും 2015 ജൂലായ് 17 ന് റഷ്യയ്ക്ക് വിമാനം കയറി. ആദ്യം മോസ്കോയിലേക്കും അവിടെനിന്ന് ഞങ്ങളുടെ സുഹൃത്തും വഴികാട്ടിയും സ്പോൺസറും ആയ ഡോ. ചെറിയാനും ചേർന്ന് സെന്റ് പീറ്റേഴ്സ് ബർഗിലേക്കും യാത്രയായി. ഞാനും കെ.ജി. ജയനും നേരത്തേ ലൊക്കേഷൻ നോക്കാനും അഭിനേതാക്കളെ കണ്ടുപിടിക്കാനുമായി ഒരു തവണ പോയിരുന്നതിനാൽ കുറേയൊക്കെ പരിചിതമായിരുന്നു അന്തരീക്ഷം. വിമാനം കയറിയപ്പോൾ തൊട്ട് പെരുമ്പടവം വേറേ ഏതോ ലോകത്തായിരുന്നു. മിണ്ടലും ചിരിയും തമാശയും ഒക്കെ കുറഞ്ഞു. അപരിചിതത്വത്തിന്റെ അന്ധാളിപ്പാണെന്നാണ് ഞാൻ ആദ്യം ഓർത്തത്. സെന്റ് പീറ്റേഴ്സ്ബർഗിൽ വിമാനം ഇറങ്ങിയതും അദ്ദേഹം മണ്ണിൽ തൊട്ടു വന്ദിച്ചു. പിന്നെ കുറച്ചു പച്ചപ്പുല്ലുകൾ പറിച്ചെടുത്തു നെഞ്ചോടു ചേർത്തു. അപ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു. വർഷങ്ങളായി പിരിഞ്ഞിരിക്കുന്ന കൂടപ്പിറപ്പിന്റെ നാട്ടിൽ എത്തിയ പോലെ. അദ്ദേഹം തന്നെ എഴുതിയപോലെ, ‘ഒരു സങ്കീർത്തനം പോലെ എഴുതുമ്പോൾ ഞാനീ നഗരവും തെരുവും കണ്ടിരുന്നില്ല. എങ്കിലും എഴുത്തിന്റെ ഹർഷോന്മാദം നിറഞ്ഞ രാത്രികളിൽ ദസ്തയേവ്സ്കി എന്റെ തോളിൽ കയ്യിട്ടു നടക്കും പോലെ എനിക്ക് തോന്നി’. ശരിയാണ്, പെരുമ്പടവം... തിരിച്ചു വരും വരെ അജ്ഞാതമായ ആ സാമീപ്യം ഞങ്ങളും അനുഭവിച്ചു.

 

ദസ്തയേവ്സ്കിയെ ഓർമിപ്പിച്ച തെരുവുകൾ 

documentary-in-return-just-a-book
‘ഇൻ റിട്ടേൺ: ജസ്റ്റ് എ ബുക്ക്’ എന്ന ഡോക്യുഫിക്‌ഷൻ ചിത്രീകരണ സമയത്ത് പകർത്തിയ ചിത്രം

 

പെരുമ്പടവത്തിന്റെ ‘ഒരു സങ്കീർത്തനം പോലെ’യെ അടിസ്ഥാനമാക്കിയായിരുന്നു സക്കറിയ തിരക്കഥ ഒരുക്കിയത്. റഷ്യൻ തിയേറ്റർ ആർട്ടിസ്റ്റുകളായ വ്ലാഡിമിർ പോസ്റ്റ്നിക്കോവും ഓസ്‌കാന കാർമിഷിനയും ഫിയോഡർ ആയും അന്നയായും വേഷമിട്ടു. അവരുടെ പ്രണയത്തിനും വഴക്കിനും വിരഹത്തിനും ഒക്കെ സാക്ഷിയായി ഞങ്ങൾ. ഷൂട്ടിങ് തുടങ്ങുമ്പോൾ റഷ്യയിൽ ‘വൈറ്റ് നൈറ്റ്സ്’ (വെളുത്ത രാത്രികൾ) ആയിരുന്നു. രാത്രി, സൂര്യൻ അസ്തമിക്കാതെ പകലുകളായി നിന്നു. ഷൂട്ടിങ് കഴിഞ്ഞുള്ള സമയങ്ങളിലൊക്കെ ഞങ്ങൾ ദസ്തയേവ്സ്കി അലഞ്ഞ സെന്റ് പീറ്റേഴ്സ്ബർഗിലെ തെരുവുകളിലൂടെ നടന്നു. ഓരോ തെരുവും ഉന്മാദത്തിലും അനുരാഗത്തിലും പെട്ട് ഞങ്ങളെ ദസ്തയേവ്സ്കിയെ ഓർമിപ്പിച്ചുകൊണ്ടേയിരുന്നു.

perumbadavam
പെരുമ്പടവം ശ്രീധരൻ. ചിത്രം – മനോരമ

 

ദസ്തയേവ്സ്കിയുടെ എഴുത്തുമുറി

 

നെവ്‌സ്‌കി തെരുവിൽ റോഡിനോടു ചേർന്നുതന്നെയാണ് ദസ്തയേവ്സ്കി മ്യൂസിയം. അദ്ദേഹം ഇവിടെയിരുന്നാണ് പല കൃതികളും എഴുതിയിട്ടുള്ളത് എഴുത്തുമേശയും മുറികളും അദ്ദേഹം ഉപയോഗിച്ച സിഗരറ്റു പാക്കറ്റും ഒക്കെ അവിടെ ആകർഷകമായി ഒരുക്കിവെച്ചിട്ടുണ്ട്. ഞങ്ങൾ നേരത്തെ ഷൂട്ടിങ്ങിന് അനുവാദം വാങ്ങിയിരുന്നതിനാൽ മ്യൂസിയം ഡയറക്ടർ നതാലിയ ഹാഷിംബയേവ അവിടെ ഞങ്ങളെ സ്വീകരിക്കാനുണ്ടായിരുന്നു. ദസ്തയേവ്സ്കിയുടെ എഴുത്തുമുറിയിൽ പ്രവേശിച്ചതും പെരുമ്പടം മുട്ടുകുത്തി ഒരു അൾത്താരയ്ക്ക് മുൻപിലെന്നപോലെ ഇരുന്നു. അദ്ദേഹം കരയുന്നുണ്ടായിരുന്നു; ഞാനും. ആനന്ദമാണോ പ്രണയമാണോ ആരാധനയാണോ എന്നെ കരയിച്ചതെന്ന് ഇന്നും എനിക്കറിയില്ല. അഭിനേതാക്കളുടെ വേഷത്തിൽ വ്ളാഡിമിറും ഒസ്‌കാനയും കൂടി വന്നതോടെ ഞങ്ങൾ സ്ഥലവും കാലവും നഷ്ടപ്പെട്ടവരായി. 

 

പാതിരാവിലെ കറക്കം

 

ഒരു ദിവസം രാത്രി പെട്ടെന്നുണ്ടായ ഉൾവിളിപോലെ പെരുമ്പടവം, അന്ന് ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന രതീഷ് സി. നായരോട് കുറ്റവും ശിക്ഷയിലെയും നായകൻ റസ്കോൾ നിക്കോവ് വാടകയ്ക്ക് താമസിച്ചിരുന്ന വീടു കാണാൻ പോയാലോ എന്നൊരാഗ്രഹം പ്രകടിപ്പിച്ചു. രാത്രി ഏറെ വൈകിയിരുന്നു. എങ്കിലും സൂര്യൻ അസ്തമിച്ചിരുന്നില്ല. സെന്റ് പീറ്റേഴ്സ്ബർഗിൽ പുതിയ കെട്ടിടങ്ങളൊന്നും ഇല്ലാത്തതിനാൽ പുരാതനനഗരത്തിലൂടെ നടക്കുന്ന ഒരു ഫാന്റസിയിൽ ആയിരുന്നു എല്ലാവരും. പ്രാന്ത പ്രദേശത്തുള്ള ആ കെട്ടിടത്തിനു മുൻപിൽ ചെല്ലുമ്പോൾ വേറെയും ആളുകൾ അവിടെയുണ്ട്. ഫ്ലാറ്റ് പോലെയുള്ള അനേകം കെട്ടിടങ്ങൾ ചേർന്ന ഒരു സമുച്ചയം ആണത്. ആ കെട്ടിടത്തോടു ചേർന്നുതന്നെ ദസ്തയേവ്സ്കിയുടെ ഒരു കരിങ്കൽ പ്രതിമയും ഉണ്ട്. പലരും അതിനു മുൻപിൽ പൂക്കൾ വയ്ക്കുന്നു. റഷ്യക്കാർക്ക് ദസ്തയേവ്സ്കി ഒരു പുണ്യവാളനാണെന്ന് എനിക്ക് യാത്രയിലുടനീളം തോന്നിയിരുന്നു.

 

ഈ പൂക്കൾ ഫിയോദറിന്!

 

അലക്‌സാൻഡ്രനേവസ്കി മൊണാസ്ട്രിയോട് ചേർന്ന ശ്മശാനത്തിൽ ആണ് ദസ്തയേവ്സ്കിയുടെ ശവകുടീരം. അവിടെ ഷൂട്ടിങ്ങിനു പോകും മുൻപ് പെരുമ്പടവം കുറച്ചു പൂക്കൾ ആവശ്യപ്പെട്ടു. തെരുവോരത്തു പ്രായം ചെന്ന ധാരാളം പുരുഷന്മാരും സ്ത്രീകളും പൂക്കളും ഫലങ്ങളും വിൽക്കാനായി ഇരിപ്പുണ്ട്. കാലത്തിന്റെ എല്ലാ ചുളിവുകളും അനുഭവങ്ങളും അവരുടെ മുഖത്തുണ്ട്. ഡോ. ചെറിയാൻ അവരോട് കുറച്ചു പൂക്കൾ വാങ്ങി (അദ്ദേഹത്തിനു മാത്രമാണ് റഷ്യൻ ഭാഷ അറിവുള്ളത്). തിരിച്ചുനടക്കുമ്പോൾ ഇന്ത്യാക്കാരോടുള്ള കൗതുകം കൊണ്ടാകും, അവർ ചോദിച്ചു, പൂക്കൾ എന്തിനാണെന്ന്. ദസ്തയേവ്സ്കിയുടെ ശവകുടീരത്തിൽ വയ്ക്കാനാണെന്നു പറഞ്ഞ ഉടൻ അവർ വേറൊരു പൂക്കെട്ട് കൂടി നീട്ടി, ‘എനിക്കു വേണ്ടി ഫിയോദറിന് കൊടുക്കു’, അവർ ആവശ്യപ്പെട്ടു. ഞങ്ങൾ അന്തിച്ചുപോയി; പ്രത്യേകിച്ചു പെരുമ്പടവം! അദ്ദേഹം കണ്ണുകൾ തുടച്ചു.

 

അൾത്താരയുടെ മുന്നിൽ നിറകണ്ണുകളോടെ പെരുമ്പടവം

അവിടെ ഞങ്ങൾ ചെല്ലുമ്പോൾ ഒരു സ്ത്രീ ശവകുടീരത്തിനു മുൻപിൽ  ഇട്ടിരിക്കുന്ന ബെഞ്ചിൽ കരഞ്ഞുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. പെരുമ്പടവവും അവിടെ ചെന്നിരുന്ന് കരയാൻ തുടങ്ങി. പരസ്പരം മനസ്സിലാകാത്ത ഭാഷയിൽ രണ്ട് ആരാധകർ ഫിയോദോറിനോട് സങ്കടങ്ങൾ പറഞ്ഞു കണ്ണുനീരൊഴുക്കി. ഒരു അൾത്താരയുടെ മുന്നിലെന്നപോലെ... സെന്റ് പീറ്റേഴ്സ് ബർഗിലെ മാതാവിന്റെ പള്ളിയിൽ പതിവായി ദസ്തയേവ്സ്കി പോകുകയും അവിടുത്തെ മാതാവിനോട് കലഹിക്കുകയും പതിവായിരുന്നു. ഇത്തവണ പെരുമ്പടവത്തിന്റെ ഊഴം ആയിരുന്നു. രോഷാകുലനായി പള്ളിയിൽനിന്ന് ഇറങ്ങിവന്ന പെരുമ്പടവത്തോട് ഞാൻ ചോദിച്ചു ‘ഇതെന്താണപ്പാ ഒരു രോഷഭാവം. മാതാവ് വിരട്ടിയോ?’ ചെറു ചിരിയോടെ അദ്ദേഹം പറഞ്ഞു ‘അല്ല, ഞാൻ വിരട്ടി!!’

 

പെരുമ്പടവം ശ്രീധരന് പറയാനുള്ളത്...

 

ദസ്തയേവ്സ്കിയുടെ രണ്ടാം ജന്മശതാബ്ദി വർഷമാണിത്. ദസ്തയേവ്്സ്കി ‘ഗാംബ്ലർ’ എന്ന നോവൽ എഴുതുന്ന കാലത്തെ ദുരന്തപൂർണമായ അവസരങ്ങൾ ‘ഒരു സങ്കീർത്തനം പോലെ’ എന്ന നോവലിൽ ആവിഷ്ക്കരിക്കുമ്പോൾ ഞാൻ അനുഭവിച്ച അന്തർസംഘർഷം അത്രയേറെയായിരുന്നു. തോരാതെ പെയ്യുന്ന ഒരു പെരുമഴയിൽ എന്റെ മനസ്സിലെ പച്ചക്കാടുകൾ കത്തിക്കൊണ്ടിരുന്നു. ഒരു സങ്കീർത്തനം പോലെ എന്ന നോവലിനെ ആധാരമാക്കി ഷൈനി ജേക്കബ് ബഞ്ചമിൻ സംവിധാനം ചെയ്ത ‘In Return: Just A Book’ എന്ന ഡോക്യുമെന്ററി ഫിലിം സഹൃദയരെ വളരെയേറെ ആകർഷിച്ചു. സക്കറിയയും ബേബി മാത്യു സോമതീരവും രതീഷ് സി. നായരും ഒത്തുകൂടിയ ഒരു സന്ദർഭത്തിലാണ് അങ്ങനെ ഒരാശയം രൂപം കൊണ്ടത്. ലോകം ആദരിക്കുന്ന ഒരു മഹാപ്രതിഭയുടെ ഓർ‌മയ്ക്കുവേണ്ടി സമർപ്പിക്കപ്പെട്ട ഒരു സ്മാരകമാണ് അത്. ഷൈനിയുടെ പ്രതിഭ അതിന് പത്തര മാറ്റ് നൽകി അതിനെ അവിസ്മരണീയമായ ഒരു സൗന്ദര്യാനുഭവമാക്കിത്തീർത്തു. മനോരമയുടെ ഓൺലൈനിൽ അത് വരുന്നു എന്നറിയുമ്പോൾ വലിയ ആഹ്ലാദം!  

English Summary: ‘In Return: Just a Book’ documentary written by Paul Zacharia and directed by Shiny Benjamin, inspired by novel Oru sankeerthanam pole 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com