തമ്പുരാക്കന്മാരും തമ്പിമാരുമൊക്കെ സത്യസന്ധരായിരുന്നോ? ആയിരുന്നിരിക്കാം, അല്ലായിരുന്നിരിക്കാം. അല്ല, ഈ സത്യസന്ധതയെന്താ ഏതെങ്കിലും ജാതിയുടെ സ്വഭാവമാണോ? അല്ലല്ലോ, അല്ല. എല്ലാ ജാതികളിലും സത്യസന്ധർ ഉണ്ട്. എല്ലാ ജാതികളിലും കള്ളസന്ധരും ഉണ്ട്. സത്യസന്ധത ജാതിസ്വഭാവം അല്ലെന്നിരിക്കെ ഏതൊരു ജാതിയിൽപെട്ടയാൾക്കും കള്ളം പറയാം. കള്ളം കാണിക്കാം. അതുമാത്രമേ ശ്രീജയും ചെയ്തുള്ളൂ. പക്ഷേ, സത്യസന്ധതയ്ക്ക് രാജാവിന്റെ പട്ടും വളയും വാങ്ങിയ തിരുവട്ടാർ സ്ഥാണുമാലയൻ തമ്പിയുടെ പേരക്കുട്ടി അങ്ങനെ ചെയ്യാമോ എന്നതാണ് ചോദ്യം. ഇതിൽ ചോദിക്കാനെന്തിരിക്കുന്നു. പറ്റില്ല, അത്രതന്നെ. ഇനി അഥവാ ചെയ്താൽ? സംശയിക്കണ്ട. അതു കഥയാക്കാൻ ഇവിടെയൊരു പേരക്കുട്ടി നോക്കിയിരിപ്പുണ്ട്. അതു മാത്രമേ വലപ്പാട് കാഞ്ഞുണ്ണിവീട്ടിലെ രാമവർമന്റെ പേരക്കുട്ടി രേഖ കെ.യും ചെയ്തുള്ളൂ. അങ്കമാലിയിലെ മാങ്ങാക്കറിയും നിന്റെ അപ്പവും വീഞ്ഞും എന്ന കഥയിൽനിന്ന് ശ്രീജേ, നിനക്കിനി മോചനമില്ല. മലയാളത്തിൽ ചെറുകഥയെന്നൊരു സാഹിത്യരൂപം ഉള്ള കാലത്തോളം നീ ഈ കഥയിലെ തടങ്കലിൽ ജീവിക്കേണ്ടി വരും. പാലക്കാട് നെന്മാറ അയിലൂരിലെ കുടുസുമുറിയിൽ റഹ്മാൻ 10 വർഷം ഒളിപ്പിച്ചുവച്ച സജിതയെ പോലെ ആരും കാണാതെ പോവില്ല നീ. കഥ വായിക്കുന്ന എല്ലാവരും കാൺകെ രേഖ നിന്നെ ഈ കഥയുടെ തുറസുമുറിയിൽ പ്രതിഷ്ഠിച്ചിരിക്കുകയാണ്. പക്ഷേ, നിനക്കീ കഥയിൽനിന്നു മോചനമില്ല. അത്രമാത്രം പ്രിയപ്പെട്ടതായി തീർന്നിരിക്കുന്നു മലയാളിക്ക് ഈ കഥ.
HIGHLIGHTS
- രവിവർമ തമ്പുരാൻ എഴുതുന്ന പംക്തി – പുസ്തകക്കാഴ്ച
- ഒരേ സമയം പുസ്തകവും എഴുത്തുകാരനും സംസാരിക്കുന്ന ഇടം