ADVERTISEMENT

ലക്ഷ്യം നേടണമെന്ന് അതിതീവ്രമായി ആഗ്രഹിച്ചാൽ പ്രപഞ്ചം മുഴുവൻ കൂടെ നിൽക്കും. ജീവിതയാത്രയിൽ ആത്മവിശ്വാസം പകരുന്ന, ചിരപരിചിതമായ പ്രചോദനസന്ദേശം. ലോകപ്രശസ്തമായ ഈ വരികളുടെ ഉറവിടമായ പുസ്തകം വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ സ്വപ്നസാഫല്യത്തിന്റെ നിർവൃതിയിലാണ്. 15 കോടി കോപ്പികൾ വിറ്റഴിഞ്ഞ, 80 ഭാഷകളിൽ വിവർത്തനം ചെയ്ത, പൗലോ കൊയ്‍ലോയുടെ ‘ദി ആൽക്കമിസ്റ്റി’ന് ചലച്ചിത്ര സാക്ഷാത്കാരം. നോവൽ പ്രസിദ്ധീകരിച്ചു മൂന്നു പതിറ്റാണ്ടിനു ശേഷം ബിഗ് സ്ക്രീനിലേക്ക്. 

 

ജീവിച്ചിരിക്കുന്ന എഴുത്തുകാരുടെ രചനകളിൽ ഏറ്റവുമധികം ഭാഷകളിൽ മൊഴിമാറ്റം ചെയ്ത പുസ്തകം എന്ന ലോക റെക്കോർഡിന് ഉടമയാണ് ആൽക്കമിസ്റ്റ്. ആവർത്തിച്ചു കാണുന്ന സ്വപ്നത്തിന്റെ പൊരുൾതേടി മരുഭൂമികൾ താണ്ടുന്ന ഇടയബാലന്റെ കഥ. ഈജിപ്തിലെ പിരമിഡുകളിൽ ഒളിഞ്ഞിരിക്കുന്ന നിധിയാണു സാന്തിയാഗോയുടെ ലക്ഷ്യം. മണൽപ്പരപ്പിലെ ഇടത്താവളങ്ങളിലൊന്നിൽ അവൻ ഈയം സ്വർണമാക്കുന്ന വിദ്യ സ്വന്തമാക്കുന്നു, എല്ലാ ലോഹവും സ്വർണ്ണമായി മാറുമ്പോൾ സ്വർണത്തിനു വിലയില്ലാതെയാകുന്നുവെന്ന സത്യവും. നിധിയല്ല, നിയോഗമാണു തന്നെ നയിക്കുന്നതെന്ന തിരിച്ചറിവിൽ സാന്തിയാഗോ ഹൃദയമന്ത്രങ്ങൾക്കു ചെവിയോർക്കുന്നു. പ്രപഞ്ചത്തിന്റെ ഭാഷ പഠിക്കുന്നു. ആത്മാവിനെ അറിയുന്നു. നിമിത്തങ്ങളുടെ അകമ്പടിയുള്ള യാത്രയ്ക്കൊടുവിൽ നിധിയും വിധിയും കണ്ടെത്തുന്നു. നീ തേടുന്നതെന്തോ അത് നിന്നെയും തേടുന്നുവെന്ന കവിവചനം സാർത്ഥകമാകുന്ന കഥ. 

 

കഥയിലേതിനു സമാനമായ പ്രതിസന്ധികളും, കഥയെ വെല്ലുന്ന ക്ലൈമാക്സും നോവൽ സിനിമയാക്കാനുള്ള യാത്രയിലും ഉടനീളമുണ്ടെന്നതു യാദൃശ്ചികം. 1988 ലാണ് ആൽക്കമിസ്റ്റിന്റെ പ്രസിദ്ധീകരണം. പോർച്ചുഗീസ് ഭാഷയിൽ നോവലെഴുതിയ ബ്രസീലിയൻ എഴുത്തുകാരനും പുസ്തകവും അതിവേഗം ലോകശ്രദ്ധ നേടി. 1994 ൽ ആൽക്കമിസ്റ്റ് സിനിമയാക്കാനും തീരുമാനമായി. 2 കോടിയോളം രൂപയ്ക്ക് പകർപ്പവകാശം കൈമാറിയത് അമേരിക്കൻ ചലച്ചിത്ര നിർമ്മാണ കമ്പനിയായ വാർണർ ബ്രദേഴ്സിന്. എന്നാൽ നോവലിലെ കഥാസന്ദർഭങ്ങളോടു നീതി പുലർത്താൻ കഴിയാതെ പോയ സിനിമാച്ചർച്ചകകളിൽ നിന്ന് കൊയ്‌ലോയ്‌ക്കു പിന്മാറേണ്ടി വന്നു. നഷ്ടപരിഹാരമായി 14 കോടി രൂപ കമ്പനിക്കു നൽകാമെന്നുള്ള നിർദ്ദേശവും യാഥാർഥ്യമായില്ല. 

 

പത്തു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ശുഭസൂചന. വാർണർ ബ്രദേഴ്സ് പിൻവാങ്ങി. ഏറെ നാളത്തെ പരിശ്രമഫലമായി 2005 ൽ അഭിനേതാവും സംവിധായകനുമായ ലോറൻസ് ഫിഷ്ബേൺ സിനിമയുടെ നിർമ്മാണാവകാശം നേടിയെടുത്തു. 2008 ൽ വീണ്ടും അട്ടിമറി. 22 കോടി രൂപ കച്ചവടത്തിൽ ദ് വീൻസ്റ്റീൻ കമ്പനി ഉടമയായ ഹാർവി വീൻസ്റ്റീൻ ഫിഷ്ബേണിൽ നിന്നു ചിത്രീകരണത്തിനുള്ള അവകാശം സ്വന്തമാക്കി.

 

മന്ദഗതിയിൽ ചർച്ചകൾ പുരോഗമിക്കുമ്പോൾ വീണ്ടും വഴിത്തിരിവ്.

48 കോടി രൂപയ്ക്ക് ആൽക്കെമിസ്റ്റിന്റെ പകർപ്പവകാശം വീൻസ്റ്റീനിൽ നിന്നും കെവിൻ ഫ്രക്സിന്റെ പാം സ്റ്റാർ കമ്പനിയുടെ കയ്യിൽ. ദശാബ്ദങ്ങൾ നീണ്ട ചർച്ചകൾക്കു പര്യവസാനം കുറിച്ച ഏറ്റവും ഒടുവിലത്തെ ആ നീക്കം നടന്നത് കഴിഞ്ഞ ആഴ്ച. രണ്ടരപ്പതിറ്റാണ്ടിലധികം ഇഴഞ്ഞു നീങ്ങിയ പദ്ധതിയിൽ 450 കോടിയിൽ നിന്ന് 750 കോടി രൂപയായി ബജറ്റ് ഉയർന്നു. എഴുത്തുകാരന്റെയും അണിയറ പ്രവർത്തകരുടെയും പ്രതിസന്ധികൾ നിറഞ്ഞ നീണ്ട കാലയളവിനാണു വിരാമമാകുന്നത്. 

 

നിർമ്മാതാക്കളിൽ ഒരാളായ കെവിൻ ഫ്രെക്സാണ് ചിത്രത്തിന്റെ സംവിധാനം. മറ്റൊരു നിർമ്മാതാവായി 

പ്രേക്ഷകരുടെ പ്രിയതാരവുമുണ്ട്. വിൽസ്മിത്ത്. ദ് ഗ്രേറ്റ്‌, നോർമൽ പീപ്പിൾ എന്നീ സിനിമകളിലൂടെ പ്രശസ്തനായ സെബാസ്റ്റ്യൻ ഡി സൗസയാണ് സാന്റിയാഗോയുടെ വേഷത്തിൽ. ടോം ഹൊളണ്ടർ, ജോർഡി മൊല്ല, യൂസഫ് കെർകൗർ, അഷ്‌റഫ്‌ ബർഹോം എന്നിവരുമുണ്ട് പ്രധാന കഥാപാത്രങ്ങളുടെ കൂട്ടത്തിൽ. 

 

എഴുത്തുകാരനാകാൻ ആഗ്രഹിച്ചതിന്റെ പേരിൽ മാനസിക രോഗത്തിനു ചികിത്സ തേടേണ്ടിവന്നിട്ടുണ്ട് കൗമാരത്തിൽ കൊയ്‍ലോയ്ക്ക്. സ്വന്തം ആഗ്രഹം പ്രപഞ്ചത്തിന്റെ ആഗ്രഹമാണെന്ന വിശ്വാസം കഥാകൃത്തിനെ ഒടുവിൽ എഴുത്തു ലോകത്തെത്തിച്ചു. ആ വരികൾ വെള്ളിത്തിരിയിലും അന്വർത്ഥമാകാൻ ഇനി അധികം കാത്തിരിക്കേണ്ടതില്ല. വരുന്ന സെപ്റ്റംബറിൽ മൊറൊക്കോയിൽ ആൽക്കമിസ്റ്റിന്റെ ചിത്രീകരണം ആരംഭിക്കും. അക്ഷരങ്ങൾ ചിത്രങ്ങളാകുന്ന സപര്യയിൽ ഇനി കാത്തിരിപ്പ് സ്വപ്നതുല്യമായ ദൃശ്യവിരുന്നിനുവേണ്ടി.

 

English Summary: Paulo Coelhos bestselling the alchemist will finally be made into a movie 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com