ADVERTISEMENT

കോടതികളും നീതിന്യായവ്യവസ്ഥകളും മറ്റും എൻ.എൻ.പിള്ളയുടെ ചിന്തകളെ എക്കാലവും വേട്ടയാടിയിട്ടുള്ളവയാണ്. പല നാടകങ്ങളിലും അതിന്റെ തിക്കിത്തികട്ടൽ വായനക്കാരന് അനുഭവിക്കാനും കഴിയും. നിയമത്തിന്റെ പഴുതുകളിലൂടെ അപരാധികൾ രക്ഷപ്പെടുന്നതും നിരപരാധികൾ ശിക്ഷിക്കപ്പെടുന്നതുമായ അനേകം സംഭവങ്ങൾ നാട്ടിൽ നടക്കുമ്പോൾ അതിനെ കുറിച്ചൊക്കെ എഴുതാതിരിക്കുന്നതെങ്ങനെ. പ്രത്യേകിച്ച് സാമൂഹിക നിരീക്ഷണവും വിമർശനവും മുഖമുദ്രയാക്കിയ ഒരു നാടകകൃത്ത്. ഒരു ശക്തിക്കും തടയാനാകാത്ത വിധം അദ്ദേഹം എഴുതിക്കൊണ്ടേയിരുന്നു. സ്വന്തം അഭിപ്രായങ്ങളും ആക്ഷേപങ്ങളും കൃത്യമായി രേഖപ്പെടുത്തിക്കൊണ്ടു തന്നെ. ഇൗ ശ്രേണിയിൽ പെട്ട ഏകാങ്കമാണ് എൻ.എൻ.പിള്ളയുടെ ജഡ്ജ്മെന്റ്. 

writer-nn-pillai
എൻ.എൻ.പിള്ള

കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ട രാമൻ കേശവന്റെ വിധി പറയുന്നതിന്റെ തലേദിവസം രാത്രി സെഷൻസ് ജഡ്ജി രാമൻ തമ്പിയുടെ മുറിയിൽ ക്ഷണിക്കപ്പെടാതെ ഒരതിഥി എത്തുന്നിടത്താണ് ഇൗ  നാടകം ആരംഭിക്കുന്നത്.  രാമൻ കേശവന്റെ 21 വയസ്സുള്ള മകനാണ് ആ വീട്ടിൽ എത്തുന്നത്. നാളത്തെ വിധിന്യായത്തിൽ‌ എന്താണ് എഴുതിയിരിക്കുന്നത് എന്നറിയാനുള്ള ഉൽക്കണ്ഠയാണ് അയാളെ അവിടെ എത്തിച്ചത്. കാർക്കശ്യമുള്ള നിയമം തന്റെ നിരപരാധിയായ അച്ഛനെ തൂക്കുമേടയിലേക്ക് ആനയിക്കും എന്നയാളുടെ ഉപബോധമനസ് പറയുന്നു. അതിന്റെ വേദനയും മനഃപ്രയാസവുമാണ് ജഡ്ജിയുടെ വീട്ടിലേക്ക് ഒളിച്ചുവരാൻ അയാളെ പ്രേരിപ്പിക്കുന്നത്. 

എന്നാൽ ആ യുവാവ് എത്ര ശ്രമിച്ചിട്ടും വിധിന്യായത്തിൽ എന്താണ് എഴുതിയിരിക്കുന്നതെന്ന് വെളിപ്പെടുത്താൻ ജഡ്ജി തയാറാവുന്നില്ല. അതുകൊണ്ടുതന്നെ രാമൻ കേശവൻ എന്ന തന്റെ പിതാവിന് തൂക്കുകയർ ഉറപ്പാണ് എന്നു യുവാവ് തീരുമാനിക്കുന്നു. അതെഴുതിയ ജഡ്ജിയെ കൊല്ലാൻ വടിവാളും കൊണ്ടാണ് അയാളുടെ വരവ്. അതയാൾ ജഡ്ജിയോട് തുറന്നു പറയുന്നുമുണ്ട്. പക്ഷേ കൃത്യമായ ചലനങ്ങളിലൂടെ യുവാവിനെ കീഴ്പ്പെടുത്തി വടിവാൾ കരസ്ഥമാക്കുന്ന തമ്പി അയാളോട് പിറ്റേന്ന് താൻ പ്രഖ്യാപിക്കാൻ പോകുന്ന വിധിയെക്കുറിച്ച് അറിയിക്കുന്നു. ‘രാമൻ കേശവനെ നിരുപാധികം വിട്ടയയ്ക്കുന്നു...’ യുവാവ് പൊട്ടിക്കരഞ്ഞ് ജഡ്ജിയുടെ കാൽക്കൽ വീഴുന്നു. അത് അപ്രതീക്ഷിതവും സുഖകരവുമായ ക്ലൈമാക്സിലേക്ക് നാടകത്തെ എത്തിക്കുന്നു. ഉടനീളം ഉത്ക്കണ്ഠ നിലനിർത്തി മുന്നോട്ടു നീങ്ങുന്ന ജഡ്ജ്മെന്റ് എന്ന നാടകം വായനക്കാരനെ പിടിച്ചിരുത്തുകതന്നെ ചെയ്യും. 

Content Summary : N N Pillai's one act play Judgement

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com