ADVERTISEMENT

കഥയായാൽ അങ്ങനെ വേണം.. തുടങ്ങുമ്പോൾ പൊള്ളിക്കണം.. പിന്നീടങ്ങോട്ട് ഉമിത്തിയിൽ നീറ്റണം.. തീരുമ്പോൾ നെറുകത്തലയിൽ ഒരടി വീഴ്ത്തണം.. -‘ഘാതകൻ’ എന്ന പുസ്തകം തുറന്നപ്പോൾ ആദ്യത്തെ വരി തന്നെ പൊള്ളിച്ചു...

 

നിങ്ങളെപ്പോഴെങ്കിലും ഒരു വധശ്രമത്തെ നേരിട്ടുണ്ടോ? എന്ന ചോദ്യത്തിൽ തുടങ്ങി ഉള്ളു നീറിപ്പിടഞ്ഞു.. ഉമിതീയിൽ വെന്തുരുകി.. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി.. ഒരു കുറ്റാന്വേഷകയുടെ വേഷം കെട്ടി.. പല കഥാപാത്രങ്ങളുടെ ജീവിത സത്യങ്ങളുടെ കെട്ടുകഥയഴിച്ച്.. അവരോടൊപ്പം ചേർന്നു മരിച്ചും ജീവിച്ചും സന്തോഷിച്ചും ദുഃഖിച്ചും പ്രണയിച്ചും പ്രതികാരം ചെയ്തും രാഷ്ട്രീയ നിലപാടുകളിലുറച്ചും അങ്ങനെ അങ്ങനെ ഒടുവിൽ നെറുകത്തലയിൽ ഒരടി വീഴ്ത്തിയ പോലെ അവസാന പേജും മറിച്ചു പുസ്തകം മടക്കി വെയ്ക്കുമ്പോൾ തലയിലെ തരിപ്പും നെഞ്ചിലെ പിടപ്പും മായാതെ എത്ര നേരം ഇരുന്നു എന്നെനിക്കു ഓർമയില്ല !

 

കെ.ആർ. മീരയുടെ ‘ഓർമ്മയുടെ ഞരമ്പി’ലൂടെ ‘മോഹമഞ്ഞ’യിലൂടെ ‘ആരാച്ചാരി’ലൂടെ വായന ഒരു ശീലമായി മാറിയപ്പോൾ ‘ഘാതകൻ’ എന്നതിനേക്കാളും കെ.ആർ. മീര എന്ന പേരാണ് ആദ്യം തിരഞ്ഞത്.... ‘ഘാതകൻ’ കൈയിലെത്തിയപ്പോൾ പ്രിയപ്പെട്ട, അത്രയധികം ആരാധിക്കുന്ന.. ഒരെഴുത്തുകാരിയുടെ പുസ്തകം ആർത്തിയോടെ വായിച്ചു തുടങ്ങിയതാണ്...

 

വായനയുടെ പുതിയ ലോകം തുറന്ന പോലെ പിന്നീടങ്ങോട്ട് മറച്ചിട്ട ഓരോ താളുകളും ഓരോ കഥകളിൽ ഓരോ ജീവിതകളിൽ ഓരോ അനുഭവങ്ങളിൽ കുരുക്കി ശ്വാസം മുട്ടിച്ചു കൊണ്ടേയിരുന്നു...

 

സത്യപ്രിയ എന്ന കഥാപാത്രത്തോടൊപ്പം ഞാനും ചേർന്നു തന്നെ വധിക്കാൻ നടക്കുന്ന ഘാതകനെ തേടി... സത്യപ്രിയയുടെ ഭൂതകാലത്തേക്ക്...

 

പ്രതാപശാലിയായ അച്ഛനും ഏതു പ്രതിസന്ധികളിലും സധൈര്യം നേരിടുന്ന നെഞ്ചുറപ്പുള്ള അമ്മയും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്ന ചേച്ചിയും രക്തബന്ധത്തേക്കാൾ സ്നേഹബന്ധത്തിനു വില കൽപ്പിക്കുന്ന സന്ദീപസെന്നിനെ പോലെ ജോയോയെ പോലെ കുറച്ചു നല്ല മനുഷ്യരും മാവോവാദികളുടെ ഹൃദയത്തിലും പ്രണയവും സ്നേഹവും ഉണ്ടെന്നു തെളിയിച്ച സമീർ സായിതും മനുഷ്യന്റെ ഇരട്ട മുഖങ്ങൾ കാണിച്ചു തരുന്ന അഭിലാഷിനെ പോലുള്ള ദിനകരൻ പിള്ളയെ പോലുള്ള ഉലഹാന്നാനെ പോലുള്ള ശ്രീറാമിനെ പോലുള്ള നീചന്മാർ.... അങ്ങനെ ഒരുപാടു കഥാപാത്രങ്ങൾ....

 

ഏതു പ്രശ്നങ്ങളിലും തളരാതെ ചങ്കുറപ്പോടെ നേരിടുന്ന വസന്തലക്ഷ്മിയെ പോലെ ഒരമ്മ ഉണ്ടെങ്കിൽ ഏതു മക്കൾക്കും ജീവിതത്തെ നെഞ്ചും വിരിച്ചു നേരിടാനുള്ള ശക്തി ഉണ്ടാവും...

 

സത്യപ്രിയയുടെ ആളുകളിക്കലും കൂസലില്ലാതെ എന്തിനും മറുചോദ്യം ചോദിക്കുന്നതും തന്റെ ഉൾഭയം മറ്റുള്ളവർ അറിയാതെ ധൈര്യവതിയാണെന്ന് സ്വയം പ്രഖ്യാപിച്ച് എന്തും ആരെയും നേരിടുന്ന അസാമാന്യ ധൈര്യവും അത്ഭുതപ്പെടുത്തി... പകച്ചു പോവുന്ന സന്ദർഭങ്ങളിൽ പോലും അതിജീവനത്തിന്റെ പാതയിൽ ജീവിതം വെന്തുരുകാൻ വിട്ടു കൊടുക്കാതെ മുന്നോട്ടു പോവുന്ന സത്യപ്രിയ എന്നും എല്ലാം സ്ത്രീകൾക്കും ഒരു മാതൃക തന്നെയാണ്.... ‘അമ്മയുടെ വിപദി ധൈര്യം’ കഥകാരി തന്നെ പറയുന്നു....

 

നോട്ടുനിരോധനത്തിന്റെ എട്ടു ദിവസത്തിന് ശേഷം നടന്ന വധശ്രമത്തിൽ തുടങ്ങി പിന്നീടങ്ങോട്ടു ഓരോ ഭാഗങ്ങളിലും നോട്ട് ഒരു പ്രധാന കഥാപാത്രമായി മുന്നേറി കൊണ്ടിരിക്കുന്നു... അവസാനിക്കുമ്പോഴും നോട്ടുകൾ തന്നെ മുൻഗണനാ പട്ടികയിൽ....

 

പണം മനുഷ്യനെ എത്രത്തോളം അധഃപതിപ്പിക്കുമെന്നും എത്രത്തോളം അഹങ്കാരിയാക്കുമെന്നും എത്രത്തോളം നിസ്സഹായരാക്കുമെന്നും എന്നെല്ലാം കഥയിലുടനീളം കുറിച്ചിടുന്നു....

 

അറ്റം വളഞ്ഞ S ആകൃതിയിലുള്ള കത്തിമുനയുടെ മൂർച്ച പോലെ പല ചോദ്യങ്ങളുമായി നമ്മുടെ നെഞ്ചിലെ ആഴങ്ങളിൽ കുത്തിമുറിവേൽപ്പിച്ചു കൊണ്ടാണ് ഘാതകൻ അവസാനിക്കുന്നത്..!

 

സ്വന്തം നിഴലിൽ പോലും നമ്മുടെ ഘാതകൻ ഒളിഞ്ഞു കിടപ്പുണ്ടാവും... ചിരിക്കുന്ന മുഖങ്ങൾക്കു പുറകിലെ ചതി അറിയാതെ പോവുമ്പോഴാണ് നമ്മുടെ ഘാതകരിലേക്കുള്ള ദൂരം കൂടുന്നതും....

 

കെ. ആർ. മീരയുടെ ഘാതകൻ എന്ന നോവലിന് ധന്യശ്രീ എഴുതിയ ആസ്വാധനകുറിപ്പ്. (കെ.ആർ. മീര സമൂഹമാധ്യമത്തിൽ പങ്കുവച്ചത്)

Content Summary: Ghathakan book written by K.R. Meera

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com