ADVERTISEMENT

ഒരാഴ്ചയായി അബ്ദുൽ റസാഖ് ഗുർനയും കേൾക്കുന്നുണ്ട്; ഒട്ടേറെ പേരുകൾ ഉയർന്നത്. ഈ വർഷത്തെ നൊബേൽ സമ്മാനം ലഭിക്കാൻ സാധ്യതയുള്ളവരുടെ പേരുകൾ. പത്തു നോവലുകളും ചെറുകഥാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുള്ള, രണ്ടു തവണ ബുക്കർ സമ്മാനത്തിനുള്ള ചുരുക്കപ്പെട്ടികയിൽ വന്ന ഗുർനയ്ക്കും സ്വാഭാവികമായി കൗതുകം തോന്നി. ആരായിരിക്കും ഇത്തവണത്തെ ജേതാവ്. ഫ്രഞ്ച് എഴുത്തുകാരി ആനി ഇർണു, ഹാരുകി മുറകാമി, മാർഗരറ്റ് അറ്റ്‍വുഡ്... പേരുകൾ പിന്നെയും ഉയർന്നുകൊണ്ടിരുന്നു. വാതുവയ്പും സജീവമായിരുന്നു. 

 

ഒടുവിൽ, പതിവു പോലെ എല്ലാവരെയും അദ്ഭുതപ്പെടുത്തി സ്വീഡിഷ് അക്കാദമിയുടെ പ്രഖ്യാപനം വന്നു. അടുക്കളയിലായിരുന്ന ഗുർനയ്ക്കു വിളി എത്തി. സ്വീഡിഷ് അക്കാദമിയുടെ വിളി തന്നെ. ഇത്തവണത്തെ നൊബേൽ സമ്മാനം അദ്ദേഹത്തിനാണെന്ന ഔദ്യോഗിക അറിയിപ്പ്. പാരഡൈസിന്റെ രചയിതാവ് ഒരു നിമിഷം അന്ധാളിച്ചു. തന്നെ കബളിപ്പിക്കാൻ ആരെങ്കിലും വിളിക്കുന്നതാണോ എന്നു സംശയിച്ചു. എന്നാൽ, ലോകമാകെയുള്ള മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടതോടെ അദ്ദേഹം ഉറപ്പിച്ചു. ആഫ്രിക്കയിലെ സാൻസിബാർ എന്ന ജൻമദ്വീപിൽ നിന്ന് ജീവിതം തേടി ബ്രിട്ടനിൽ എത്തിയ അഭയാർഥിക്ക് കാലം കാത്തുവച്ച പുരസ്കാരം. 

 

ഗുർന എഴുതിയതെല്ലാം അഭയാർഥികളെക്കുറിച്ചാണ്. സ്വന്തം എന്നു വിളിക്കുന്ന മണ്ണിൽ നിന്ന് കാറ്റിൽ പൊടിപടലങ്ങൾ എന്ന പോലെ വിദൂര ഭൂഖണ്ഡങ്ങളിലേക്ക് തൂത്തെറിയപ്പെട്ട നിസ്സഹായ ജീവിതങ്ങളെക്കുറിച്ച്. അതാണ് അദ്ദേഹത്തിന്റെ ജീവിതം. സ്വന്തം കഥയും ജീവിതവും. അതല്ലാതെ മറ്റെന്താണ് ഏറ്റവും ആത്മാർഥതയോടെ, സമർപ്പണത്തോടെ അദ്ദേഹത്തിന് എഴുതാനാകുക. എന്നാൽ, വിദ്വേഷത്തിന്റെ ഒരു തരി പോലുമില്ലാതെ ഗുർന എഴുതി. അതിർത്തികൾക്കപ്പുറം ആട്ടിയോടിക്കപ്പെട്ടവരുടെ ജീവിതത്തെ അങ്ങേയറ്റം സഹതാപത്തോടെ അക്ഷരങ്ങളാക്കി. ആ ജീവിതത്തിലെ സന്തോഷവും സങ്കടവും ഇനിയും തീരാത്ത അലച്ചിലും അനശ്വരമാക്കി. ആ എഴുത്തിൽ കുടിയേറിയ തലമുറകളുടെ സങ്കടം ഉറഞ്ഞുകൂടി. ലോക മനഃസാക്ഷിക്കു മുന്നിൽ ഒരു കറുത്ത വർഗക്കാരൻ സമർപ്പിച്ച നിവേദനങ്ങൾ എന്നുപോലും അദ്ദേഹത്തിന്റെ രചനകളെ വിശേഷിപ്പിക്കാം. 

 

അഭയം തേടുന്നവർ മാത്രമല്ല അദ്ദേഹത്തിന്റെ കൃതികളിലുള്ളത്. ജനിച്ച നാട്ടിലല്ലാതെ മറ്റു രാജ്യങ്ങളിൽ വ്യാപാരം നടത്തുന്നവർ. പഠിക്കാനും ജോലി ചെയ്യാനും വേണ്ടി അതിർത്തി കടന്നവർ. ബൈ ദ് സീ എന്ന ഗുർനയുടെ നോവൽ മനസ്സിൽ അവശേഷിപ്പിക്കുന്ന ഒരു ചിത്രമുണ്ട്. ഹീത്രു വിമാനത്താവളത്തിൽ ഒരു പെട്ടി ചന്ദനത്തിരികളുമായി വിമാനം ഇറങ്ങുന്ന ഒരു മനുഷ്യന്റെ ചിത്രം. അയാളുടെ കൈയിൽ ആകെ ഉള്ളത് അതാണ്. അതു മാത്രം. പെട്ടികളോ ബാഗോ ഒന്നുമില്ല. ഒരു വിലാസം പോലുമില്ല. അയാൾ വിമാനം ഇറങ്ങുന്നു. അയാൾക്കു പറയാൻ ഒരു വാക്കേ ഉള്ളൂ. അഭയം. ആ വാക്കു തന്നെയാണ് ഗുർനയുടെ നോവലുകളിലേക്കുള്ള താക്കോൽ. 

 

ആഫ്റ്റർ ലൈവ്സ് എന്ന നോവൽ ഇക്കഴിഞ്ഞ വർഷമാണ് പുറത്തുവന്നത്. സ്വന്തം ഭാഷ സ്വാഹിലിയാണെങ്കിലും ഇംഗ്ലിഷിലാണ് ഗുർന എഴുതുന്നത്. ഇല്യാസ് എന്ന കുട്ടിയുടെ ജീവിതമാണ് ആഫ്റ്റർ ലൈവ്സ്. കുട്ടിയായിരുന്നപ്പോൾ തന്നെ അവനെ ജർമൻകാർ തട്ടിയെടുക്കുന്നു. ജർമൻ കോളനി ശക്തിയുടെ സമര ഭടനാകുന്നു ഇല്യാസ്. യുദ്ധം ചെയ്യുന്നത് സ്വന്തം ജനങ്ങൾക്കെതിരെ. അതായിരുന്നു അവന്റെ വിധി. ഉള്ളിൽ കരഞ്ഞുകൊണ്ട് സ്വന്തം സഹോദരൻമാരെ കൊന്നൊടുക്കാൻ നിയോഗിക്കപ്പെട്ടതിനേക്കാളും ക്രൂരമായ വിധി മറ്റേത് മനുഷ്യനും ലഭിക്കും. ആ ദുരന്തം പറയാൻ ഗുർനയല്ലാതെ മറ്റൊരു എഴുത്തുകാരൻ ഇന്ന് ലോകത്തില്ല. അതുതന്നെയാണ് നൊബേൽ കമ്മിറ്റിയും അംഗീകരിച്ചത്. ഒടുവിൽ സ്വന്തം ഗ്രാമത്തിലേക്ക് ഇല്യാസ് മടങ്ങുന്നുണ്ട്. തന്റെ നേതൃത്വത്തിൽ തച്ചുടച്ച ഭൂമിയിലേക്ക് തിരിച്ചുവരുമ്പോൾ അവന്റെ മനസ്സ് അവനെത്തന്നെ ശപിക്കുന്നുണ്ടാകും. ആ യാത്ര പുനർജൻമം അല്ലെങ്കിൽ മറ്റെന്താണ്. കഴിഞ്ഞുപോയ ജീവിതം പിന്നിൽ ഉപേക്ഷിക്കുന്നതുതന്നെയല്ലേ പുനർജൻമം. 

 

ഗുർനയുടെ നോവലുകളിൽ എല്ലാം എല്ലായ്പ്പോലും മാറിക്കൊണ്ടിരിക്കുന്നു. പേരുകൾ. ഓർമകൾ. അനുഭവങ്ങൾ. സംഭവങ്ങൾ. നിരന്തരം യാത്ര ചെയ്യുന്നവരുടെ ലോകം എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതുപോലെ. കാഴ്ചകൾ അവരെ കടന്നുപോകുന്നു. വ്യക്തികൾ മാറിക്കൊണ്ടിരിക്കുന്നു. ഒടുവിൽ സ്വന്തം വ്യക്തിത്വവും മാറുമ്പോൾ ബാക്കിയാകുന്നതെന്തോ അതാണ് ഗുർനയുടെ സാഹിത്യം. ഇതുവരെ ബ്രിട്ടനപ്പുറം അധികമൊന്നും അറിയപ്പെടാതിരുന്ന ഒരു എഴുത്തുകാരൻ ഇനി ലോകത്തിന്റെ സ്വന്തം. 

ഗുർന അഭയാർഥിയല്ല. ലോകത്തിനു പ്രിയപ്പെട്ടവൻ. സ്വന്തത്തേക്കാൾ സ്വന്തമെന്നു ഹൃദയത്തിൽ തൊട്ടു പറയാം. ഗുർനയോടു മാത്രമല്ല. എല്ലാ അഭയാഥികളോടും. 

സ്വന്തം രാജ്യത്തുനിന്ന് നിങ്ങൾക്കു പലായനം ചെയ്യേണ്ടിവന്നേക്കാം. എന്നാൽ, ഞങ്ങളുടെ ഹൃദയത്തിൽ നിങ്ങൾക്ക് ഇടമുണ്ട്. മനുഷ്യത്വം മരിക്കാത്ത കാലത്തോളം. 

 

Content Summary: Novelist Abdulrazak Gurnah wins 2021 Nobel Prize in literature

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com