ADVERTISEMENT

കൊല്ലാമല എന്ന വാക്കിന്റെ അർഥം കൊല്ലാത്ത മല എന്നാണ്. കൊല്ലാത്ത മലയിൽ ഒരു കൊലപാതകം നടന്നാൽ? ഒട്ടും പ്രസക്തിയില്ലാത്ത ചോദ്യം. കൊല്ലാത്ത മലയിൽ എങ്ങനെയാണ് കൊലപാതകം നടക്കുക? ചോദിക്കാൻ പാടില്ലാത്ത ചോദ്യത്തിനു പിന്നാലെ പോയി വിഷമത്തിലായിത്തീർന്ന പോളിയുടെ സങ്കടമാണ് കൊല്ലാമല എന്ന ചെറുകഥ. എഴുത്ത് -വി.ജി. നകുൽ. പോളിയും അടുത്ത കൂട്ടുകാരനായ സുരേന്ദ്രനും കൂടി കൊല്ലാമലയുടെ ഉയരത്തിൽ താമസിക്കുന്ന ബിന്ദുവിനെ അന്വേഷിച്ചു പോകുന്നു. സുരേന്ദ്രൻ അന്വേഷിച്ചുപോകുന്നത് ജീവനുള്ള ബിന്ദുവിനെയാണ്. പോളി അവനു കൂട്ടുപോകുന്നു എന്നേയുള്ളൂ. സുരേന്ദ്രൻ ഉള്ളിൽ പ്രവേശിച്ച് നടപടികൾ പൂർത്തിയാക്കി പുറത്തുവരും വരെ പോളി വെളിയിലെ കുറ്റിക്കാട്ടിൽ മലർന്നു കിടന്നു. അവനും അവളെ ഇഷ്ടമാണ്. പക്ഷേ, കൂട്ടുകാരൻ സുരേന്ദ്രൻ തനിക്കു മുന്നേ ഉള്ളിൽ പ്രവേശിച്ച് ആധിപത്യം ഉറപ്പിച്ചതിനാൽ എന്നും അവനു കൂട്ടുപോകലിലാണ് സന്തോഷം കണ്ടെത്താറ്. കുറ്റിക്കാട്ടിൽ മലർന്നു കിടന്ന് ആരുമറിയാതെ ബിന്ദുവിനെ സ്വപ്നം കണ്ടാൽ മതി പോളിക്ക്. ജീവനുള്ള ബിന്ദുവിനെ അന്വേഷിച്ചുപോയ സുരേന്ദ്രൻ അവളെ കണ്ടുവോ? അറിയില്ല. എന്തായാലും മടങ്ങിവന്ന ശേഷം അയാൾ പറയുന്നു, ഞാനവളെ കൊന്നു എന്ന്. 

 

അകത്തു നിന്നിറങ്ങിവരുന്ന സുരേന്ദ്രൻ താനവളെ കൊന്നു എന്നു പറയുമ്പോൾ മരവിച്ചുപോകുന്ന പോളി സങ്കടം തീർക്കുന്നത് വീട്ടിൽപോയി വിഷമിച്ചുകിടന്നാണ്. ഭയന്നും വിഷമിച്ചും പോയ പോളി രണ്ടാം ദിവസം സുരേന്ദ്രനില്ലാത്തപ്പോൾ കൊല്ലാമല കയറുകയാണ്. 

 

ഇത്തവണ പോളി കൊല്ലാമല കയറുന്നത് ജീവനില്ലാത്ത ബിന്ദുവിനെ കാണാനാണ്. ബിന്ദുവിന്റെ ശവം മറവുചെയ്യാനാണ്. പക്ഷേ, കൊല്ലാമലയുടെ മുകളിൽ ഒറ്റയ്ക്കിരിക്കുന്ന വീട്ടിൽ ബിന്ദുവോ അവളുടെ ശവമോ ഇല്ല. തിരിച്ചിറങ്ങിയ പോളിയുടെ വഴി തടഞ്ഞ് സുരേന്ദ്രൻ.

എനിക്കറിയാമായിരുന്നു നീയവിടെ പോകുമെന്ന്.

പോളിക്കു സങ്കടവും ദേഷ്യവും വന്നു. കണ്ണുകൾ നിറഞ്ഞു.

 

എടാ എന്താന്നുവച്ചാ ഒന്നു പറ... നീ അവളെ കൊന്നോ, അതോ എന്നെ വട്ടാക്കുന്നതാണോ?

അവൻ ബീഡി ആസ്വദിച്ചുവലിച്ചു പുകയൂതിപ്പറത്തിയതല്ലാതെ മിണ്ടിയില്ല. നിയന്ത്രിക്കാനായില്ല. പോളി അവന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ചുകൊണ്ട് അലറി.

പറയെടാ പന്നേ..... നിന്റെ നാക്കെന്താ താണുപോയോ?...

സുരേന്ദ്രൻ ശാന്തതയോടെ പോളിയെ നോക്കി. ബീഡി തുപ്പിക്കളഞ്ഞുകൊണ്ടു ചോദിച്ചു. 

നിനക്കെന്താ അറിയണ്ടേ?...

നീയവളെ കൊന്നോ... സത്യം അറിയണം. 

കൊന്നു....

nakul-vg-writer
നകുൽ വി.ജി.

എന്തിന്....

അവക്കു നിന്നോടു പ്രേമം. 

dhaivathinte-pendrive-1

 

ജീവനുള്ള ബിന്ദുവിനെയോ മരിച്ച ബിന്ദുവിനെയോ കാണാതെ മലയിറങ്ങേണ്ടി വരുമ്പോൾ  പോളിയുടെ ഉള്ളിൽ വളരുന്നത് ഗദ്ഗദം മാത്രമല്ല, ദുരൂഹത കൂടിയാണ്. ആ ദുരൂഹത സൃഷ്ടിക്കുന്നിടത്താണ് കൊല്ലാമലയുടെ രചനാകൗശലം വിജയിക്കുന്നത്.  

 

nakul-vg
നകുൽ വി.ജി.

വി.ജി. നകുൽ പറയുന്നു:

 

കവിതകളാണ് എഴുതിത്തുടങ്ങിയത്. പിന്നീട് കഥകളും. എന്നാൽ രണ്ടും കുറേക്കാലത്തിനു ശേഷം വിട്ടു. ജോലിയുടെ ഭാഗമായി എഴുത്തുകാരുടെ അഭിമുഖങ്ങൾ തയാറാക്കിയും സാഹിത്യസംബന്ധിയായ ഫീച്ചറുകളും ലേഖനങ്ങളുമൊക്കെയെഴുതിയും അവയുൾപ്പെടുത്തി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചുമൊക്കെ മുന്നോട്ടു പോകെ മൊത്തത്തിൽ ഒരു മടുപ്പ് ബാധിച്ചു. നിർത്തി. ഒന്നുമെഴുതാതെ വായന മാത്രം ഒപ്പം കൂട്ടിയ രണ്ടു വർഷം. അങ്ങനെയിരിക്കെയാണ് പലപ്പോഴായി എഴുതിയതും പലയിടങ്ങളിലായി പ്രസിദ്ധീകരിച്ചവയുമായ എന്റെ കുറേയധികം കഥകൾ വായിച്ച്, ഇവയൊക്കെച്ചേർത്ത് ഒരു പുസ്തകമാക്കാമെന്ന ആശയം ജീവിത പങ്കാളി അഞ്ജലി മുന്നോട്ടു വച്ചത്. നിർബന്ധം കടുത്തപ്പോൾ അത്രകാലം എഴുതിയവയിൽ നിന്നു തിരഞ്ഞെടുത്ത ഇരുപതോളം കഥകൾ പുതുക്കിയെഴുതാൻ തുടങ്ങി. ഓരോ കഥകളിൽ പണിയെടുക്കുമ്പോഴും പതിയെപ്പതിയെ മനസ്സിൽ നിറഞ്ഞ ആവേശം പുതിയ കഥകളെഴുതുന്നതിനുള്ള ഇന്ധനമാകുകയായിരുന്നു. അങ്ങനെ സെൽഫി ഫിഷ് എന്ന കഥാസമാഹാരം വന്നു. അതിനിടെ പുതിയ കഥകൾക്കുള്ള കുറേയധികം ആശയങ്ങളും ചിന്തയിൽ തെളിഞ്ഞിരുന്നു. അതിലൊന്നാണ് ‘കൊല്ലാമല.’ സെൽഫി ഫിഷ് പ്രസിദ്ധീകരിച്ച് ഏറെ വൈകാതെ എഴുതിയവയിൽ ഒരു കഥ. 

 

എനിക്ക് പരിചയമുള്ള ഭൂപ്രകൃതിയിലേക്ക് തീർത്തും സാങ്കൽപികമായ ഒരു കഥയെയും കുറേ കഥാപാത്രങ്ങളെയും തുന്നിച്ചേർക്കുകയായിരുന്നു ‘കൊല്ലാമല’യിൽ. ഞാൻ ജനിച്ചു വളർന്ന ഗ്രാമത്തോടു ചേർന്ന പ്രദേശമാണ് കൊല്ലാമല. കഥയിൽ കൊല്ലാമലയെന്ന പേരിൽ വരുന്ന പാടവും ഇടവുമൊക്കെ ഞങ്ങളുടെ സ്വന്തം കണ്ടവും അതിന്റെ ചുറ്റുപാടുകളുമാണ്. ആ ബാക്ക്ഗ്രൗണ്ട് മനസ്സിൽ വച്ചാണ് കഥയെഴുതിയത്. കാഴ്ചകളെ വിശദീകരിക്കുന്നതിലും പശ്ചാത്തലം പരുവപ്പെടുത്തുന്നതിലുമൊക്കെ അത് സഹായിച്ചു. മാത്രമല്ല, കഥാപാത്രങ്ങളിൽ ചിലതിന് എനിക്കു പരിചയമുള്ള ചില ആളുകളുടെ ശൈലികൾ പകുത്തു കൊടുത്തിട്ടുമുണ്ട്.

 

എന്റെ പല കഥകളെയും പോലെ വായനക്കാർക്ക് അവരുടെ ഭാവനയനുസരിച്ച് പൂരിപ്പിക്കാവുന്ന തരത്തിലാണ് കൊല്ലാമലയും അവസാനിക്കുന്നത്. വായനക്കാരെക്കൂടി സങ്കൽപമെന്ന പ്രക്രിയയിൽ പങ്കാളിയാക്കിക്കൊണ്ടാണ് കൊല്ലാമല വികസിക്കുന്നതും. എഴുത്തിൽ സ്പൂൺ ഫീഡിങ് എന്ന ഏർപ്പാട് വേണ്ടതാണോ എന്ന് ചിന്തിക്കണം. ഞാനതിന് എതിരാണ്. അധികം ഡീറ്റെയിലിങ് റീഡബിലിറ്റിയെ ബാധിക്കും. അതിവേഗം മുന്നോട്ടു ചലിക്കുന്നതാകണം കഥ. അതിൽ അനാവശ്യമായ തൊങ്ങലുകൾ തൂക്കി വായിക്കുന്നവരെ മുഷിപ്പിക്കരുത്. എന്റെ അഭിപ്രായമാണേ... അല്ലെങ്കിൽ എന്നിലെ വായനക്കാരന്റെ താൽപര്യം...

 

ഒരു കഥ പൂർണമായി മനസ്സിൽ സങ്കൽപ്പിച്ച് പകർത്തുന്നതല്ല എന്റെ രീതി. ഒരു വാക്കോ വരിയോ മനസ്സിൽ തെളിയും. അവിടെ നിന്നു തുടങ്ങുന്ന എഴുത്ത് അപ്പപ്പോഴുണ്ടാകുന്ന തോന്നലുകളിലൂടെ വികസിക്കുകയാണ്. കഥ അവസാനിക്കുമ്പോഴാണ് ഞാനും അതിന്റ വികാസത്തെക്കുറിച്ചും അന്ത്യത്തെക്കുറിച്ചും മനസ്സിലാക്കുക. ആ പ്രോസസ് വേണമെങ്കിൽ വായനക്കാർക്കു തുടരാം.... ചിലപ്പോൾ ഒരു പേരിൽ നിന്നാണ് കഥ തുടങ്ങുക. ആ പേര് മൊത്തം കഥയെയും തരും. അത്തരം അനുഭവങ്ങൾ ധാരാളം. 

 

കൊല്ലാമല പ്രണയകഥയാണ്. അതിൽ സൗഹൃദമുണ്ട്., പൊസസീവ്‌നെസ്സ് ഉണ്ട്. രതിയും പകയും വയലൻസുമുണ്ട്. സാധാരണക്കാരിലെ അസാധാരണക്കാരാണ് കഥാപാത്രങ്ങൾ. അവരുടെ വിചിത്രമായ ധാരണകളാണ് കഥയുടെ ജീവൻ. ദൈവത്തിന്റെ പെൻഡ്രൈവ് എന്ന സമാഹാരത്തിലെ ആദ്യ കഥയായി കൊല്ലാമല ഉൾപ്പെടുത്തിയിട്ടുണ്ട്. പലരും ആ കഥയെക്കുറിച്ച് നല്ല അഭിപ്രായങ്ങൾ പറഞ്ഞു. സന്തോഷം. പിന്നീട് ‘ഭാഷാപോഷിണി’യിൽ കൊല്ലാമല കൂടി പശ്ചാത്തലമാകുന്ന ‘കുളത്തുവയൽ പ്രണയകാലങ്ങൾ’ എന്ന കഥയും ഞാനെഴുതി. കൊല്ലാമലയിലെ ചില കഥകൾ ഇനിയും മനസ്സിലുണ്ട്. ഒരു നോവലും പ്രതീക്ഷിക്കാം.

 

Content Summary: Kadhayude Vazhi column by Ravivarma Thampuran on writer Nakul V.G.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com