ADVERTISEMENT

18–ാം വയസ്സിൽ വിവാഹം കഴിക്കുമ്പോൾ ‘ടുബി ഓർ നോട് ടുബി’എന്ന അനിശ്ചിതത്വം വില്യം ഷേക്സ്പിയർ എന്ന മഹാനായ എഴുത്തുകാരനെ വേട്ടയാടിയിരുന്നില്ലെന്നു വേണം കരുതാൻ. ഇതിൽ നിന്നു വിരുദ്ധമായ വസ്തുതകളൊന്നും ഇതുവരെയുള്ള ജീവചരിത്രങ്ങളിൽ വായിച്ചിട്ടില്ല. ക്ലാസ്സ് മുറികളും സാഹിത്യ സദസ്സുകളും ചർച്ച ചെയ്തിട്ടുമില്ല. എന്നാൽ, ഇന്നും പൂർണമായി വ്യാഖ്യാനിച്ചുതീർന്നിട്ടില്ലാത്ത നാടകങ്ങളും ഗീതകങ്ങളും എഴുതുന്ന നിലവാരത്തിലേക്ക് ഷേക്സ്പിയർ എങ്ങനെ എത്തിച്ചേർന്നു എന്നതിനും സ്വകാര്യ ജീവിതത്തിലെ വിവാഹം ഉൾപ്പെടെയുള്ള പല സംഭവങ്ങൾക്കും ഇതുവരെ വ്യക്തമായ വിശദീകരണമോ ന്യായീകരണങ്ങളോ ലഭിച്ചിട്ടുമില്ല. 

 

16–ാം നൂറ്റാണ്ടിന്റെ ചരിത്ര പശ്ചാത്തലത്തിൽ സവിശേഷതകളൊന്നും അവകാശപ്പെടാനില്ലാത്ത കുടുംബ പശ്ചാത്തലത്തിൽനിന്നുള്ള ഒരു യുവാവ് എങ്ങനെ ലോകത്തെ അതിശയിക്കുന്ന കൃതികൾ എഴുതി എന്ന ചോദ്യം ബാക്കിയാണ്. കാലം നമിച്ച, നൂറ്റാണ്ടുകളുടെ കാലദൈർഘ്യത്തെപ്പോലും അപ്രസക്തമാക്കിയ കൃതികൾ എങ്ങനെ ഷേക്സ്പിയറുടെ തൂലികയിൽ നിന്നു പിറന്നുവീണെന്നതിലാണ് അതിശയം ബാക്കി. ഉത്തരം ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ചോദ്യങ്ങളെക്കുറിച്ച് അന്വേഷിക്കുകയാണ് ലെന കോവൻ ഓർലിൻ എന്ന അമേരിക്കൻ സാഹിത്യ ഗവേഷക. അസാധ്യമായ ചരിത്രത്തെ സാധ്യമായ വർത്തമാനമാക്കി പരിവർത്തിപ്പിക്കാനാണു ശ്രമം. അപൂർവും ഇതുവരെ ആരും കണ്ടിട്ടുപോലുമില്ലാത്ത ഒട്ടേറെ രേഖകൾ കണ്ടെടുത്തും ഷേക്സ്പിയറിന്റെ നാട്ടിൽ വർഷങ്ങളോളം ജീവിച്ചും ഓർലിൻ കണ്ടെടുത്ത ഉത്തരങ്ങളാണ് ദ് പ്രൈവറ്റ് ലൈഫ് ഓഫ് വില്യം ഷേക്സ്പിയർ എന്ന പുതിയ പുസ്തകത്തിന്റെ ഉള്ളടക്കം. കാലാകാലങ്ങളായി പറയുന്നതും പ്രചരിക്കുന്നുതുമായ പലതും സത്യങ്ങളല്ലെന്നും അർധസത്യങ്ങൾ പോലുമല്ലെന്നും തിരുത്തേണ്ട വസ്തുതകളാണെന്നും ഓർലിൻ പറയുന്നു. വാഷിങ്ടണിൽ ജോർജ് ടൗൺ യൂണിവേഴ്സിറ്റിയിൽ ഇംഗ്ലിഷ് പ്രഫസറായ അവർ അറിയപ്പെടുന്ന പണ്ഡിതയാണ്. ഷേക്സ്പിയർ അസോസിയേഷൻ ഓഫ് അമേരിക്ക എക്സിക്യുട്ടീവ് ഡയറക്ടർ കൂടിയായ ഓർലിൻ മുഴുവൻ ജീവിതവും മഹാനായ എഴുത്തുകാരനെക്കുറിച്ചുള്ള പഠനങ്ങൾക്കും ഗവേഷണത്തിനുമായി നീക്കിവച്ചിരിക്കുകയാണ്. 

 

കവി 18–ാം വയസ്സിൽ വിവാഹം കഴിച്ചു എന്നത് ഓർലിൻ നിഷേധിക്കുന്നില്ല. എന്നാൽ ചെറുപ്പത്തിലേയുള്ള വിവാഹം കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ വേണ്ടിയായിരുന്നെന്ന് അടിവരയിട്ടു പറയുന്നു. ഒരിക്കൽ ഗ്രാമത്തിലെ എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന അവസ്ഥയിലായിരുന്നു കവിയുടെ പിതാവ്. എന്നാൽ പിന്നീട്, അദ്ദേഹം കടക്കെണിയിലായി. അറസ്റ്റ് ഭയന്ന് വീടിനു പുറത്തിറങ്ങാൻ പോലും മടിച്ചു. ഇക്കാലത്താണ് കുടുംബത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കവി വിവാഹിനാകുന്നത്. പിതാവിന്റെ നല്ല നാളുകൾ തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യവും ഷേക്സ്പിയറിന് ഉണ്ടായിരുന്നത്രേ. അച്ഛനു നഷ്ടപ്പെട്ടതെല്ലാം തിരിച്ചെടുക്കുക എന്നത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ലക്ഷ്യം തന്നെയായിരുന്നു. ഒരുപക്ഷേ, ഷേക്സ്പിയർ എന്ന കവിയുടെ ജീവിതത്തെ തന്നെ നിർണയിച്ച സത്യം. വിവാഹത്തിനു ശേഷം മൂന്നു മക്കളുമായതോടെ ഗ്രാമം വിട്ട് ലണ്ടനിലേക്കു പോയതോടെയാണ് ഷേക്സ്പിയർ എഴുത്തിലേക്കു തിരിഞ്ഞതും വിജയങ്ങൾ ഒന്നൊന്നായി സ്വന്തമാക്കിയതും. 

 

എന്നാൽ 8 വയസ്സിന് മൂത്ത യുവതിയെയാണ് കവി വിവാഹം കഴിച്ചതെന്ന പാഠം പൂർണമായി വിശ്വസിക്കാൻ ലെന തയാറല്ല. 1566 കാലത്തെ മാമോദീസ രേഖ തെളിവായി ഹാജരാക്കുന്നു. ഷോട്ടറി എന്ന സ്ഥലത്തെ റിച്ചഡ് ഹാത്ത് വേയുടെ മകൾ ജൊഹാന ഹാത്ത് വേ എന്ന പെൺകുട്ടിയുടെ ജനന രേഖകളാണ് 455 വർഷങ്ങൾക്കു ശേഷം ഓർലിൻ കണ്ടെത്തിയത്. ജൊഹാന തന്നെയാണ് ആനി ഹാത്ത് വേ എന്ന പേരിൽ അറിയപ്പെട്ടത് എന്നു വിശ്വസിക്കാനും ന്യായമുണ്ടത്രേ. അങ്ങനെയാണെങ്കിൽ ആനി 8 കവിയേക്കാൾ 8 വയസ്സിനു മൂത്തതല്ല. 2 വയസ്സിന് ഇളയതാണു താനും. 

 

ചെറുപ്പത്തിൽ തന്നെ ജൻമഗ്രാമം വിട്ടു ലണ്ടനിലേക്കു പോയ ഷേക്‌സ്പിയർ പിന്നീട് അധികമൊന്നും നാട്ടിലേക്കു തിരിച്ചുവരാൻ താൽപര്യം കാട്ടിയിട്ടില്ല. വർഷത്തിൽ ഒരു തവണ മാത്രമായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനങ്ങൾ. മകൻ ഹാംനറ്റിന്റെ സംസ്‌കാരത്തിൽ പങ്കെടുത്തതിനു തെളിവുകളും ഇല്ല. 

 

ഷേക്‌സ്പിയർ എന്ന എഴുത്തുകാരനെ രൂപപ്പെടുത്തിയ സാഹചര്യങ്ങളെക്കുറിച്ചാണ് ഇന്നും പ്രധാനമായ തർക്കം. ഒരുവിഭാഗം ഗവേഷകരുടെ അഭിപ്രായത്തിൽ ഗ്രാമത്തിലെ ആദ്യകാലജീവിതമാണ് അദ്ദേഹത്തിലെ എഴുത്തുകാരന്റെ കരുത്ത്. കുട്ടിക്കാലത്തു തന്നെ വീട്ടിലും നാട്ടിലും നേരിടേണ്ടിവന്ന സാമ്പത്തിക ഞെരുക്കം ഉൾപ്പെടെയുള്ള അനുഭവങ്ങൾ,. എന്നാൽ മറ്റു ചിലർ പറയുന്നത് ലണ്ടനിൽ എത്തിയശേഷം മാത്രമാണ് ഇന്നത്തെ ഷേക്‌സ്പിയർ എന്ന നിലയിലേക്ക് അദ്ദേഹം ഉയർന്നത് എന്നാണ്. എന്നാലും ആരൊക്കെയായിരുന്നു സുഹൃത്തുക്കൾ, പ്രണയ ബന്ധങ്ങൾ ഉണ്ടായിരുന്നോ എന്ന കാര്യത്തിലൊന്നും വ്യക്തമായ ഉത്തരങ്ങൾ പുതിയ ജീവചരിത്രത്തിലും ഇല്ല. എന്നാൽ, 

കുറ്റാന്വേഷണ കഥ പോലെ ഉദ്വേഗഭരിതവും വെളിപ്പെടുത്തലുകളാൽ സമ്പന്നവുമാണ് ഓർലിന്റെ പുസ്തകം. ഷേക്‌സ്പിയറിന്റെ സാഹിത്യ ജീവിതത്തിന്റെ സമഗ്ര ചരിത്രമായി പുസ്തകം മാറുന്നില്ല. പൂർണമായ ജീവിതകഥ എന്നും വിശേഷിപ്പിക്കാനാവില്ല. എന്നാലും നാലു നൂറ്റാണ്ടുകൾക്കു മുമ്പുള്ള രേഖകൾ കണ്ടെത്താനും അവയെ ബന്ധപ്പെടുത്തി ലോകം ആരാധിക്കുന്ന വ്യക്തിയുടെ ജീവിതചിത്രം പൂർത്തിയാക്കാനും നടത്തിയ ശ്രമമാണ് ലോകത്തിന്റെ ആദരം നേടിയിരിക്കുന്നത്. 

 

നഗരത്തിൽ നിന്നു നാട്ടിലേക്കു വരുന്നത് കുറവായിരുന്നെങ്കിലും ഓരോ ചെറിയ കാര്യത്തിലും അദ്ദേഹം ശ്രദ്ധ വച്ചിരുന്നു. പിതാവിന്റെ കടങ്ങൾ വീട്ടി. നഷ്ടപ്പെട്ട സ്വത്തുക്കൾ ഒന്നൊന്നായി തിരിച്ചെടുത്തു. വിൽപത്രം പോലും വ്യക്തമായി എഴുതി. കിടക്ക, വസ്ത്രങ്ങൾ, കയ്യെഴുത്തുപ്രതികൾ എന്നിവ ആർക്കൊക്കെ അവകാശപ്പെട്ടതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

 

ജൻമഗ്രാമത്തിൽ സ്വന്തമായി വാങ്ങിയ വലിയ വീട്ടിലിരുന്നാണ് അവസാന കാല കൃതികൾ ഷേക്‌സ്പിയർ എഴുതിയത്. മുകൾനിലയിൽ സ്വകാര്യമുറിയുണ്ടായിരുന്നത്രേ. പടിഞ്ഞാറു നിന്നു വരുന്ന വെളിച്ചത്തിൽ കുളിച്ച് ജനാലയിലൂടെ പുറത്തേക്കു നോക്കിയായിരിക്കാം കവി കഥാപാത്രങ്ങളെ മനസ്സിന്റെ തിരശ്ശീലയിൽ സൃഷ്ടിച്ചത് എന്നാണ് ഓർലിൻ പറയുന്നത്. 

നാടകീയ കഥാ സന്ദർഭങ്ങളെ ആവിഷ്‌കരിച്ചതും ഗീതകങ്ങളിലൂടെ പ്രണയത്തിന്റെ ആഴം തേടിയതും. 

 

ലണ്ടൻ ജീവിതകാലത്ത് സാഹിത്യ പ്രഭാഷണങ്ങൾ കേൾക്കാൻ ഷേക്‌സ്പിയർ പോയിട്ടുണ്ട്. ചർച്ചകളിൽ പങ്കെടുക്കുകയും അലഞ്ഞുനടക്കുകയും ചെയ്യുന്ന സാഹിത്യ പ്രണയി തന്നെയായിരുന്നു അദ്ദേഹം. അഭിനയത്തിൽ ഭാഗ്യം തേടിയ നടനും. വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന എഴുത്തുകാരന്റെ രൂപം അവ്യക്തമായ വാക്കുകളിൽ നിന്നും ഓർമകളിൽ നിന്നും രൂപ്പപെടുത്തുകയാണ് ഓർലിൻ. ഏറെ തിളക്കമുള്ള രൂപമാണ് ലെന വാർത്തെടുക്കുന്നത്. ജീവിതത്തിലെ, ചരിത്രത്തിലെ എണ്ണമറ്റ സന്ദർഭങ്ങളെ പുനഃസൃഷ്ടിച്ച്  എക്കാലത്തെയും വലിയ കവിയുടെ സ്വകാര്യ ജീവിതം. ഇതുവരെയും സംശയങ്ങളിലും ദുരൂഹതകളിലും മുങ്ങിക്കിടന്ന ജീവിതത്തിന്റെ വീണ്ടെടുപ്പ്. 

 

ഹാംലറ്റിന്റെ ധർസങ്കടങ്ങൾ. ഒഥല്ലോയുടെ തലവേദനയുടെ കാരണങ്ങൾ. മാക്ബത്തിന്റെ അതിമോഹം വരുത്തുന്ന അപകടങ്ങൾ. മാർക് ആന്റണിയുടെ ചരമോപചാര പ്രസംഗം. റോമിയോ–ജൂലിയറ്റ് അനശ്വര പ്രണയം. അക്ഷരങ്ങൾ സമ്മാനിക്കുന്ന ഷേക്സ്പിയറിന്റെ സവിശേഷമായ ഒരു രൂപമുണ്ട്. കുത്തുകളിൽ നിന്ന് മുഖം വരച്ചെടുക്കാൻ ശ്രമിക്കുന്നതുപോലെ ഓർലിൻ വ്യക്തിചിത്രം വ്യക്തമാക്കുകയാണ്. ഇന്നത്തെയും ഇനി വാരനിരിക്കുന്നവരുമായ ഷേക്‌സ്പിയർ ആരാധകർക്കു വേണ്ടി. വികൃതിക്കുട്ടികൾ തുമ്പികളെക്കൊണ്ടു കല്ലെടുപ്പിക്കുന്നതുപോലെ വേദനയും വിഷാദങ്ങളുമായി സ്രഷ്ടാവ് ഭാരപ്പെടുത്തുമ്പോൾ ആശ്രയം ഇന്നും ആ വാക്കുകളാണല്ലോ. കവിതകളാണല്ലോ. സ്രഷ്ടാവ് എന്ന പേരിന് പൂർണമായും അർഹത നേടിയ സാക്ഷാൽ ഷേക്‌സ്പിയറിന്റെ കാലം പൊറലേൽപിക്കാത്ത വാക്കുകൾ. 

 

Content Summary: The Private Life of William Shakespeare Book by Lena Cowen Orlin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com