ADVERTISEMENT

പുതുതലമുറ കേരളം വിടുകയാണോ? അനുഭവത്തിന്റെ വെളിച്ചത്തിൽ സംശയം ഉന്നയിക്കുന്നതു 25 വർഷമായി അധ്യാപകനും കവിയും എഴുത്തുകാരനുമായ ബിജോയ് ചന്ദ്രനാണ്. മുൻകാലങ്ങളേതിനേക്കാൾ വളരെക്കൂടുതലാണോ കേരളത്തിൽ നിന്നു വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ഇപ്പോൾ? എഴുപതുകളിലും എൺപതുകളിലും ഗൾഫായിരുന്നു മലയാളിയുടെ സ്വപ്നഭൂമിയെങ്കിൽ ഇപ്പോഴത്തെ യുവതലമുറ കാനഡിയിലേക്കോ യൂറോപ്യൻ രാജ്യങ്ങളിലേക്കോ കുടിയേറാനും തുടർന്ന് അവിടെത്തന്നെ സ്ഥിരതാമസമാക്കാനും ഇഷ്ടപ്പെടുന്നവരാണെന്നു ബിജോയ് ചൂണ്ടിക്കാട്ടുന്നു. ഗൾഫിൽ പോകുന്നവർ ജോലി ചെയ്യുന്ന കാലയളവിനു ശേഷം തിരിച്ചു കേരളത്തിലേക്കു വരുമായിരുന്നെങ്കിൽ പുതുതലമുറ കുടിയേറ്റത്തിൽ ആ സാധ്യത കൂടി അവസാനിക്കുകയാണ്. പ്ലസ് ടു കഴിയുമ്പോൾ തന്നെ കഴിവതും കുടിയേറാൻ തൽപര്യപ്പെടുന്ന യുവാക്കൾ പിന്നീടൊരു മടക്കത്തെക്കുറിച്ച് ആലോചിക്കുന്നതേയില്ല. ഉന്നതപഠനത്തിനായി കാനഡയിലേക്കും യൂറോപ്പിലേക്കും പോകുകയും പിന്നീടു ജോലി നേടി അവിടെത്തന്നെ സ്ഥിരതാമസമാക്കുന്നതുമാണു പുതിയ ട്രെൻഡ്. ദീർഘകാലാടിസ്ഥാനത്തിൽ കേരളത്തിന്റെ ജനസംഖ്യാ ഭൂപടത്തെത്തന്നെ മാറ്റിമറിച്ചേക്കാവുന്ന കുടിയേറ്റ ട്രെൻഡിനെപ്പറ്റി സർക്കാരുകളുടെ നയരൂപീകരണ വിദഗ്ധർ വിശദമായ പഠനങ്ങൾ നടത്തേണ്ടതാണെന്നും ബിജോയ് പറയുന്നു. തന്റെ വിദ്യാർഥികളുമായുള്ള ആശയസംവാദത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ചില വസ്തുതകൾ ബിജോയ് അവതരിപ്പിക്കുന്നതു ചുവടെ:

 

Bijoy
ബിജോയ് ചന്ദ്രൻ

പ്ലസ് ടു കഴിഞ്ഞാൽ നമ്മുടെ കുട്ടികൾ ഒന്നടങ്കം യുകെ, കാനഡ, ജർമനി, ന്യൂസിലൻഡ് എന്നിങ്ങനെ പല രാജ്യങ്ങളിലേക്ക് കുടിയേറുകയാണ് ഇപ്പോൾ. പല വീടുകളിലും ഇപ്പോൾ അച്ഛനമ്മമാർ മാത്രം ആയിക്കഴിഞ്ഞു. നമ്മുടെ നാട് കുട്ടികൾക്ക് തീരെ താൽപര്യമില്ലാതാകുന്നു എങ്കിൽ അതിൽ വലിയ അത്ഭുതം ഇല്ല. കുട്ടികൾ തന്നെ പറഞ്ഞ ചില കാരണങ്ങൾ ചുവടെ. 

 

1.ഒരു വിധത്തിലുള്ള ജീവിത സൗകര്യങ്ങളും നിയമപരമായ സുരക്ഷയും ഇവിടെ കുട്ടികൾ കാണുന്നില്ല.

2.പഠനശേഷം ഒരു ജോലി കിട്ടുക എന്നത് ഇവിടെ ഏറെക്കുറെ അസാധ്യമായി മാറിയിരിക്കുന്നു. കോഴ കൊടുക്കാതെ സർക്കാർ ജോലി പോലും കിട്ടാൻ സാധ്യത വളരെ കുറവ് എന്ന് അവർ വിശ്വസിക്കുന്നു.

3.ദിനംപ്രതി കേൾക്കുന്ന കൊലപാതക വാർത്തകൾ, അക്രമങ്ങൾ, പൊലീസിനെ പോലും ആക്രമിക്കാം എന്ന അവസ്ഥ. ലഹരിമരുന്നും മദ്യവും പതിവാക്കിയ ഒരു കൂട്ടം ആളുകൾ നടത്തുന്ന അഴിഞ്ഞാട്ടം ഇതെല്ലാം അവരെ അരക്ഷിതരാക്കുന്നു.

4.മൂക്കുപൊത്താതെ കയറാൻ പറ്റിയ ഒരു പബ്ലിക് ടോ‌‌യ്‌ലറ്റ് പോലും നമ്മുടെ നാട് പുതുതലമുറയ്ക്ക് നൽകുന്നില്ല.

നമ്മുടെ ബസ് സ്റ്റാൻഡുകൾ പോലെ ഇത്രയും വൃത്തിഹീനമായ ഇടങ്ങൾ ലോകത്ത് മറ്റെവിടെയെങ്കിലും കാണാൻ ബുദ്ധിമുട്ട്.

5.അനാവശ്യമായ അടിച്ചേൽപ്പിക്കലുകൾ ആണു നിയമം നടപ്പാക്കൽ എന്നു വിശ്വസിക്കുന്ന പൊലീസ്, മോട്ടർ വാഹനവകുപ്പുകൾ. അഴിമതിയും കൈകൂലിയും ഇല്ലാതെ ഒരു കാര്യവും നടക്കാത്ത സർക്കാർ ഓഫിസുകൾ.

6.യുവതലമുറക്കെതിരെ നടക്കുന്ന നിരന്തരമായ ആക്രമണങ്ങൾ, അധിക്ഷേപങ്ങൾ. സുരക്ഷ എന്നത് ഇവിടെ പൂജ്യം.

7.കുണ്ടും കുഴിയും മാത്രം നിറഞ്ഞ റോഡുകൾ.

8.ഡ്രൈവിങ് സ്കൂളുകാർ സെറ്റ് ചെയ്ത് വച്ച വാഹനം ഉരുട്ടിക്കാണിച്ചാൽ ലൈസൻസ് കിട്ടുന്ന നമ്മുടെ മണ്ടൻ സിസ്റ്റം!

9.ഇവയെക്കാൾ എന്തുകൊണ്ടും മികച്ച ഒരു ലൈഫ് വിദേശരാജ്യങ്ങൾ അവർക്ക് വാഗ്ദാനം ചെയ്യുന്നു.

 

യുവാക്കൾ നാടുവിടുകയാണ്. ഇതു നമ്മുടെ നാട്ടിൽ, വരുന്ന ഭാവിയിൽ കടുത്ത ബൗദ്ധിക വരൾച്ച ഉണ്ടാക്കും എന്നതു നടക്കാൻ പോകുന്ന മറ്റൊരു വാസ്തവം!

 

Content Summary: Writer Bijoy Chandran on youths migrating out of Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com