ADVERTISEMENT

കഴിഞ്ഞ ദിവസം ലോകത്തോടു വിട പറഞ്ഞ എഴുത്തുകാരി കേരി ഹൗമിന്റെ ജീവിതം ഒരു പോരാളിക്കു സമാനമായിരുന്നു. അക്ഷരങ്ങൾക്കൊണ്ട് തീർത്ത കൊട്ടാരത്തിൽ വാഴുന്ന കേരിയെ മാത്രമാണു നമ്മൾ കണ്ടത്. എന്നാൽ അവൾ നടന്നു തീർത്ത വഴികൾ കഠിനമായ മുള്ളുകൾ നിറഞ്ഞതായിരുന്നു. ദുരന്തങ്ങൾ പന്താടിയ ബാല്യത്തിലും  ഉത്തരവാദിത്തങ്ങളുടെ അള്ളിപ്പിടുത്തത്തിലും കേരിയുടെ ആശ്രയം അക്ഷരങ്ങളായിരുന്നു. ആ ചങ്ങാത്തമാണ് കേരിയെ ലോക പ്രശസ്തയാക്കിയത്.

 

എഴുതി പൂർത്തിയാക്കിയ ആദ്യ നോവലുമായി അലഞ്ഞത് 12 വർഷം. ന്യൂസീലൻഡിലെ പ്രമുഖ പ്രസാധകരുടെ വാതിലുകളൊന്നും അവർക്കു മുന്നിൽ തുറന്നില്ല. ഒടുക്കം സ്പൈറൽ എന്ന പേരിൽ വനിതകളുടെ ഒരു കൂട്ടായ്മയിൽ പ്രവർത്തിച്ചിരുന്ന പബ്ലിഷിങ് സെന്റർ കേരിയുടെ പുസ്തകം ഏറ്റെടുത്തു. അങ്ങനെ ദ് ബോൺ പീപ്പിൾ വെളിച്ചം കണ്ടു. 1985ൽ അത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതോടെ കേരിയുടെ തലവര മാറുകയായിരുന്നു. ആ വർഷത്തെ ബുക്കർ പ്രൈസ് നേടിയത് കേരിയുടെ ദ് ബോൺ പീപ്പിളാണ്. ന്യൂസീലൻഡിൽ നിന്ന് ബുക്കർ പുരസ്കാരം നേടിയ ആദ്യത്തെ വ്യക്തിയാണ് കേരി.

 

ബുക്കർ പ്രൈസ് ലഭിക്കുമെന്ന പ്രതീക്ഷയേ കേരിക്ക് ഉണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ ലണ്ടനിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ അവർ പോയതുമില്ല. ടെലിഫോണിലൂടെ സംഘാടകർ പുരസ്കാരം ലഭിച്ചതായി വിളിച്ചറിയിച്ചപ്പോൾ നിങ്ങൾ എന്നെ കളിയാക്കുകയാണോ, ഇത് എനിക്കു വിശ്വസിക്കാൻ കഴിയുന്നില്ല എന്നായിരുന്നു അവരുടെ പ്രതികരണം.

 

ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിലെ ബൂർവുഡ് ഹോസ്പിറ്റലിൽ 1947 മാർച്ച് 9ന് ജോൺ വില്യമിന്റെയും മേരി ആൻ മില്ലറിന്റെയും മകളായാണു കേരിയുടെ ജനനം. ആറു മക്കളിൽ മൂത്തയാൾ. കേരി ചെറുപ്പം മുതൽ തന്നെ കഥകളും കവിതകളും എഴുതിത്തുടങ്ങി. ബെയ്റ്റ്, ഓൺ ദ് ഷാഡോ സൈഡ്, ദ് സൈലൻസ് ബിറ്റ്‌വീൻ, ലോസ്റ്റ് പൊസെഷൻസ്, സ്ട്രാൻഡ്സ് എന്നിവയാണ് പ്രധാന കൃതികൾ.

 

വിഖ്യാതയായ എനിഡ് മേരി ബ്ലിറ്റോണിന്റെ കഥകൾ സ്വന്തമായ രീതിയിൽ മാറ്റിയെഴുതിയാണ് കേരി സാഹിത്യത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്. അന്നവർക്ക് 12 വയസ്സ്. ചെറു പ്രായത്തിൽ തന്നെ അക്ഷരങ്ങളോടായിരുന്നു ചങ്ങാത്തം. സ്കൂളിലെ കയ്യെഴുത്തു മാസികയ്ക്കു വേണ്ടി അവൾ കവിതകളും കഥകളും എഴുതിയിരുന്നു. അമ്മയും അധ്യാപകരും അവളിൽ ഒരു എഴുത്തുകാരിയുണ്ടെന്നു വിശ്വസിച്ചു. അവധി ദിനങ്ങൾ കേരിയും സഹോദരങ്ങളും അമ്മയുടെ നാടായ മൊയെറാക്കിയിലാണ് സമയം ചെലവഴിച്ചത്.

 

11-ാം വയസ്സിൽ പിതാവു മരിച്ചതോടെ ഹൈസ്കൂൾ പഠനം ഉപേക്ഷിച്ച് പുകയില നുള്ളുന്ന ജോലിയിൽ പ്രവേശിച്ചു. പക്ഷേ, അവൾ പഠനം ഉപേക്ഷിച്ചില്ല. കാന്റർബറി യൂണിവേഴ്സിറ്റിയിൽ പ്രൈവറ്റായി നിയമം പഠിച്ചു. ജോലിയും പഠനവും ഒരുമിച്ച് കൊണ്ടുപോയി. എങ്കിലും ജീവിത സാഹചര്യം പഠനത്തിനു വിലങ്ങായപ്പോൾ ഉപേക്ഷിക്കേണ്ടതായി വന്നു. എന്നാൽ ആത്മാവിൽ ലയിച്ച രചന അവൾ കൈവിട്ടില്ല.

 

1972 ആയപ്പോൾ മുഴുവൻ സമയ എഴുത്തുകാരിയായി മാറാൻ കേരിയുടെ മനസ്സ് കൊതിച്ചു. അന്നുവരെയുള്ള സമ്പാദ്യം അതിനു തികയില്ലായിരുന്നു. ഒൻപതു മാസക്കാലം അതിനായി ശ്രമിച്ചെങ്കിലും പുകയില നുള്ളുന്ന ജോലിയിലേക്കു തന്നെ തിരികെ വരേണ്ടതായി വന്നു. പല ജോലികൾ മാറിമാറി ചെയ്തുനോക്കി. പത്ര പ്രവർത്തകയായും ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസറായും പ്രവർത്തിച്ചു. ഇക്കാലത്തും കേരിയുടെ സാഹിത്യ രചനകൾ പല മഗസിനുകളിലും പ്രസിദ്ധീകരിച്ചുവന്നു. പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനായി അനുവദിച്ചിരുന്ന പല ഗ്രാൻഡുകളും ഇക്കാലയളവിൽ  കേരിയെ തേടിയെത്തി. ഇക്കാലയളവിലത്രയും ആദ്യ നോവലായ ദ് ബോൺ പീപ്പിളിന്റെ പണിപ്പുരയിലായിരുന്നു അവർ.  

 

1986 ൽ രണ്ടാമത്തെ നോവലായ ബെയ്റ്റ്, മൂന്നാമത്തെ നോവലായ ഓൺ ദ് ഷാഡോ സൈഡ് എന്നിവ പുറത്തിറങ്ങി. ഈ രണ്ടു നോവലുകളെ ഇരട്ട നോവലുകൾ എന്നാണ് വിശേഷിപ്പിക്കുന്നത്. മനുഷ്യരുടെ സ്വത്വ ബോധവും ഏകാന്തതയുമായിരുന്നു കേരിയുടെ എഴുത്തുകളുടെ പ്രധാന ഇതിവൃത്തം. കഥാപാത്രങ്ങൾ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് അവരുടെ ജീവിതം തന്നോടു പറയുന്നു, താനതു കഥകളായി  എഴുതുന്നു എന്നാണ് തന്റെ എഴുത്തുകളെക്കുറിച്ച് കേരി പറയുന്നത്. കേരിക്ക് 18 വയസ്സുള്ളപ്പോൾ അവളുടെ സ്വപ്നങ്ങളിൽ, മുടി നീട്ടി വളർത്തിയ ഒരു ആൺകുട്ടി പ്രത്യക്ഷപ്പെടുമായിരുന്നു. ആ കുട്ടിയെ നായകനാക്കി എഴുതിയ കഥയാണ് സൈമൺ പീറ്ററുടെ ഷെൽ എന്ന കഥ. കഥയെഴുതിയിട്ടും കഥാപാത്രം എഴുത്തുകാരിയെ വിടാൻ കൂട്ടാക്കിയില്ല. അങ്ങനെ അതേ കഥാപാത്രം നോവലിലും ജനിച്ചു. ദ് ബോൺ പീപ്പിളിലെ പ്രധാന കഥാപാത്രമായും വന്നത് ഇതേ ആൺകുട്ടിയാണ്. ന്യൂസിലാൻഡിലെ പടിഞ്ഞാറൻ ദ്വീപായ വെയ്മേറ്റിലെ വസതിയിലായിരുന്നു കേരിയുടെ മരണം.

 

Content Sumary: Booker Prize winning novelist Keri Hulme dies at 74

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com