ADVERTISEMENT

അഞ്ചു വർഷത്തെ തിരച്ചിലിനൊടുവിൽ സാഹിത്യലോകത്തെ അദ്ഭുതപ്പെടുത്തുകയും ആശങ്കയിലാഴ്ത്തുകയും ചെയ്ത ദുരൂഹതയ്ക്ക് അവസാനം. പ്രശസ്തരുടെയും നവാഗതരുടെയും ഉൾപ്പെടെ പ്രസിദ്ധീകരിക്കാനാരിക്കുന്ന പുതിയ കൃതികളുടെ കയ്യെഴുത്തുപ്രതികൾ സ്വന്തമാക്കിയ യുവാവ് പിടിയിൽ. എഴുത്തുലോകത്ത് ഇതുവരെ കേട്ടിട്ടില്ലാത്ത തട്ടിപ്പിനാണ് ഇതോടെ വിരാമമായിരിക്കുന്നത്. യുവാവിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും തട്ടിപ്പ് ഇനിയും ആവർത്തിക്കില്ല എന്ന പ്രതീക്ഷയിലാണ് എഴുത്തുകാർ.

 

കഴിഞ്ഞ ദിവസം അമേരിക്കയിൽ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിലാണ് യുവാവ് പിടിയിലായത്. പ്രശസ്തമായ ഒരു പ്രസാധക കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു ഇയാൾ. എന്നാൽ തട്ടിപ്പിന് ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ പേര് ഉപയോച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. പ്രസാധക സ്ഥാപനത്തിനുവേണ്ടിയെന്ന് പരിചയപ്പെടുത്തിയാണ് എഴുത്തുകാരെ പരിചയപ്പെട്ടിരുന്നത്. വിശ്വാസം പിടിച്ചുപറ്റിയ ശേഷം എഴുതിപ്പൂർത്തിയാക്കിയ കൃതികളുടെ കയ്യെഴുത്തുപ്രതികൾ സ്വന്തമാക്കും. എന്നാൽ പിന്നീട് ബന്ധപ്പെടാൻ ശ്രമിക്കുമ്പോഴേക്കും യുവാവ് അപ്രത്യക്ഷനായിരിക്കും. ഇ മെയിൽ വഴിയോ ഫോൺ വഴിയോ ബന്ധപ്പെടാൻ ശ്രമിച്ചാലും ഫലമില്ല.

 

നൂറു കണക്കിന് വ്യാജ ഇ മെയിൽ വിലാസങ്ങൾ ഉണ്ടാക്കിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നതെന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. എഴുത്തുകാരുമായി ബന്ധപ്പെട്ട് കയ്യെഴുത്തുപ്രതി സ്വന്തമാക്കുന്നതോടെ ആ വിലാസം പിന്നീട് ഉപയോഗിക്കാതാകും. മറ്റൊരു എഴുത്തുകാരനെ പിന്നീട് വ്യത്യസ്തമായ ഇമെയ്ൽ ഐഡിയിൽ നിന്നാകും ബന്ധപ്പെടുക. പരിചയപ്പെട്ട് സംസാരിക്കുമ്പോൾ ഒരു അസ്വഭാവികതയും തോന്നിയിരുന്നില്ലെന്നാണ് പലരും പറയുന്നത്. ക്ലിക്ക് ആകാൻ സാധ്യതയുള്ള പുസ്തകങ്ങൾ, സിനിമയാക്കാൻ കഴിയുന്നവ ഒക്കെ ഇയാൾ ഇത്തരത്തിൽ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ, മാസങ്ങളോളം ഒരു വിവരവും ഇല്ലാതെ വരുന്നതോടെ പ്രസാധകരെ ബന്ധപ്പെടുമ്പോഴാണ് ഇങ്ങനെയൊരു വ്യക്തിയുമായി ഒരു ബന്ധവുമില്ലെന്ന് അവർ കൈമലർത്തുന്നത്. അതോടെ എഴുത്തുകാർ ആശങ്കയിലാകുന്നു. തട്ടിപ്പ് പറ്റിയ വിവരം മനസ്സിലാകുമ്പോഴേക്കും കൃതി നഷ്ടപ്പെട്ടിരിക്കും. മാർഗരറ്റ് അറ്റ് വുഡ്, സാലി റൂണി ഉൾപ്പെടെ പ്രശസ്തരായ എഴുത്തുകാരും ഇത്തരത്തിൽപറ്റിക്കപ്പെട്ടുകഴിഞ്ഞു. മാർഗരറ്റ് അറ്റ് വുഡിന്റെ ഏറ്റവും പുതിയ കൃതിയും ഇത്തരത്തിൽ നഷ്ടപ്പെട്ടുപോയിരുന്നു. മറ്റൊരു കോപ്പി കൈവശമുണ്ടായിരുന്നതുകൊണ്ടുമാത്രമാണ് അറ്റ് വുഡിന് പുതിയ കൃതി പ്രകാശിപ്പിക്കാൻ കഴിഞ്ഞത്. തട്ടിപ്പ് വ്യാപകമായതോടെ പലരും പരാതിപ്പെട്ടു. അതോടെ അജ്ഞാതനായ വ്യക്തിയെത്തേടി പൊലീസ് തിരച്ചിൽ തുടങ്ങി. കഴിഞ്ഞ 5 വർഷമായി നടത്തുന്ന തിരച്ചിലിനൊടുവിൽ കഴിഞ്ഞ ദിവസമാണ് പ്രതിയെ പൊലീസ് കണ്ടുപിടിക്കുന്നത്. അമേരിക്കയിലെ വിമാനത്താവളത്തിൽ ഇറങ്ങുമ്പോളാണ് ഇയാൾ പിടിയിലാകുന്നത്.

 

ഫിലിപ്പിനോ ബെർണാർഡിനി എന്നാണ് 29 വയസ്സുള്ള യുവാവിന്റെ പേര്. ഇയാൾ ഇറ്റാലിയൻ പൗരനാണ്. 5 വർഷത്തിലേറെയായി നൂറു കണക്കിനുപേരെയാണ്  കബളിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ആൾമാറാട്ടം, വ്യാജ വിലാസങ്ങൾ സൃഷ്ടിച്ചിട്ടുള്ള തട്ടിപ്പ് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ന്യൂയോർക് ജില്ലാക്കോടതിയിൽ ചുമത്തിയിരിക്കുന്നത്. 2016 മുതൽ നടത്തിയ തട്ടിപ്പിൽ 160-ൽ അധികം വ്യാജ വിലാസങ്ങൾ ഇന്റർനെറ്റിൽ ഇയാൾ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്.

 

പ്രസാധകരും എഴുത്തുകാരിൽ പലരും വർഷങ്ങളായി തട്ടിപ്പിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. ആർക്കും ഒരു പരിചയവുമില്ലാത്ത അജ്ഞാതനായ ഒരു വ്യക്തി വ്യാപകമായി എഴുത്തുകാരുടെ പുതിയ കൃതികൾ സ്വന്തമാക്കുന്നു എന്നു മാത്രമേ അവർക്ക് അറിയാമായിരുന്നുള്ളൂ. ഇങ്ങനെ സ്വന്തമാക്കുന്ന കൃതികൾ പ്രസിദ്ധീകരിക്കുകയോ സിനിമയാക്കുകയോ ചെയ്തിരുന്നുമില്ല. അതോടെ ദൂരൂഹതയ്ക്ക് വീണ്ടും ആഴം കൂടി. തട്ടിപ്പാണോ നടത്തുന്നത് എന്നുപോലും ആർക്കും വ്യക്തമായി പറയാനാവാത്ത സ്ഥിതിയായിരുന്നു. തട്ടിപ്പാണെങ്കിൽ പിന്നിൽ പ്രവർത്തിച്ചത് ഒരു വ്യക്തിയാണോ അതോ സ്ഥാപനങ്ങൾ തന്നെയുണ്ടോ എന്നീ കാര്യങ്ങളിലും വ്യക്തതയുണ്ടായിരുന്നില്ല. എഴുത്തുകാർ, ഏജന്റ്, എഡിറ്റർമാർ, ബുക്കർ സമ്മാനത്തിന്റെ വിധികർത്താക്കൾ ഉൾപ്പെടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ബ്രിട്ടിഷ് നടൻ എതൻ ഹോക്കിന്റെ പുതിയ പുസ്തകത്തിന്റെ കയ്യെഴുത്തുപ്രതിയും ഇത്തരത്തിൽ നഷ്ടപ്പെട്ടിരുന്നു.

 

പ്രസാധക സ്ഥാപനങ്ങളിൽ നിന്നാണെന്ന മട്ടിലാണ് യുവാവ് എഴുത്തുകാരെ പരിചയപ്പെട്ടിരുന്നത്. ഇയാളുടെ ഇ മെയിൽ വിലാസത്തിൽ പല കമ്പനികളുടെയും ലോഗോകളും മുദ്രണം ചെയ്തിട്ടുണ്ട്. ഇതു കാണുന്നതോടെ പലരും ഇയാളെ കണ്ണുമടച്ചു വിശ്വസിക്കുന്നതായിരുന്നു പതിവ്. പലരും തങ്ങൾ എഴുതാൻ പോകുന്ന കൃതികളെക്കുറിച്ച് വിശദമായി സംസാരിച്ചിരുന്നു. ഫിലിം കമ്പനികളുമായി നടത്തിയ ചർച്ചകളെക്കുറിച്ചും ഉടൻ വരാൻ പോകുന്ന പ്രോജക്ടുകളെക്കുറിച്ചും ചർച്ചകളും പതിവായിരുന്നു. ഒരിക്കലും നേരിട്ടു പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത വ്യക്തി ഈ മേഖലയിൽ വർഷങ്ങളുടെ പരിചയമുള്ള ആളെപ്പോലെയാണ് പെരുമാറിയിരുന്നത്. ഒരാൾക്കും ഒരിക്കലും നേരിയ സംശയം പോലും തോന്നാത്ത രീതിയിൽ സൗഹൃദം സ്ഥാപിച്ച് കയ്യെഴുത്തുപ്രതി സ്വന്തമാക്കി മുങ്ങും.

 

അറസ്റ്റ് വാർത്തയറിഞ്ഞ പ്രസാധക കമ്പനി ഞെട്ടൽ രേഖപ്പെടുത്തി. തങ്ങളുടെ സ്ഥാപനത്തിൽ മുൻപ് ജോലി ചെയ്ത വ്യക്തിയാണ് ബെർണാർഡിനിയെന്ന് സമ്മതിച്ച അവർ, പ്രതി ഇപ്പോൾ കമ്പനിയുടെ ഭാഗമല്ലെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. പ്രതിയെ തങ്ങൾ നേരത്തേ സ്ഥാപനത്തിൽ നിന്ന് പുറത്താക്കിയതാണെന്നും അവർ അറിയിച്ചു.

എഴുത്തുകാരുടെ വിവരങ്ങളും അവരുടെ കൃതികളെക്കുറിച്ചുള്ള വിവരങ്ങളും രഹസ്യ സ്വഭാവത്തോടെയാണ്  സൂക്ഷിച്ചിട്ടുള്ളതെന്നും ഭാവിയിലും  ആ രീതി തുടരുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ബെർണാർഡിനി തട്ടിപ്പ് നടത്തിയതിനെക്കുറിച്ച്  ഒരു വിവരവുമില്ലെന്നും വ്യക്തമാക്കി. എന്തായാലും പ്രതിയെ പിടിച്ചതിൽ ആശ്വസിക്കുന്നതായും അന്വേഷണം നടത്തി തുമ്പു കണ്ടെത്തിയ ഫെഡറൽ ഇൻവെസ്റ്റിഗേറ്റിങ് അതോറിറ്റിക്ക് നന്ദി അറിയിക്കുന്നതായും വ്യക്തമാക്കി. ന്യൂയോർക്ക് ജില്ലാ കോടതിയിലെ കുറ്റപത്രത്തിൽ പ്രതിയുടെ പേരിനൊപ്പം സ്ഥാപനങ്ങളുടെ പേര് ചേർത്തിട്ടില്ലെന്നാണ് പ്രാഥമിക സൂചനകൾ.

 

പ്രതി പിടിയിലായെങ്കിലും ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ട്. ബെർണാർഡിനി സ്വന്തമാക്കിയ കൃതികളിൽ ഒന്നുപോലും ഇതുവരെ ഓൺലൈൻ സൈറ്റുകളിലോ മറ്റ് എവിടെയെങ്കിലുമോ പ്രസിദ്ധീകരിച്ചിട്ടില്ല. ഒരു കൃതി പോലും ഇതുവരെ സിനിമയാക്കാൻ കരാറും ഒപ്പുവച്ചിട്ടില്ല. പിന്നെ എന്തിനാണ് ഇയാൾ കൃതികൾ സ്വന്തമാക്കിയത് എന്ന ചോദ്യത്തിന് ഉത്തരവുമില്ല. വരാൻ പോകുന്ന പ്രോജക്ടുകളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ആർക്കെങ്കിലും ചോർത്തിക്കൊടുത്ത് പ്രതി സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്ന കാര്യവും വ്യക്തമല്ല.

ഒരുപക്ഷേ, തട്ടിപ്പ് എന്നതിനേക്കാൾ, സാഹിത്യത്തിലുള്ള അമിത താൽപര്യവും ആസക്തിയുമാണോ ബെർണാർഡിനിയെക്കൊണ്ട് ക്രൂരകൃത്യം ചെയ്യിച്ചതെന്ന സംശയവും ഇല്ലാതില്ല. മറ്റാരും വായിക്കുന്നതിനുമുൻപ് കൃതികൾ വായിക്കുക എന്ന ആഗ്രഹമാണോ കുറ്റകൃത്യത്തിനു പിന്നിൽ എന്നും വ്യക്തമല്ല. സാമ്പത്തിക നേട്ടമല്ല കുറ്റകൃത്യത്തിനു പിന്നിൽ എന്നാണ് ഇതുവരെയുള്ള അന്വേഷണം വ്യക്തമാക്കുന്നത്. എന്നാൽ യഥാർഥ ലക്ഷ്യം എന്തെന്ന കാര്യം ആരും പറയുന്നുമില്ല.

 

കുറ്റാന്വേഷണ കൃതിയുടെ അവസാനത്തിൽ പ്രധാന ചോദ്യത്തിനു മാത്രം ഉത്തരം തരാതെ അടുത്ത പുസ്‌കത്തിലേക്കുള്ള ക്ലൂ അവശേഷിപ്പിക്കുന്നതുപോലെ ബെർനാർഡിനിയും ഇനി ജയിലിലേക്ക്. എഴുത്തുകാർക്കും പ്രസാധകർക്കും ആശ്വസിക്കാം. തട്ടിപ്പിന്റെ വേരറുത്തു എന്നു പൊലീസിനും അഭിമാനിക്കാം. ബെർണാർഡിനിയുടെ ഭാവി വ്യക്തമല്ല, അയാൾ സ്വന്തമാക്കിയെങ്കിലും ഇനിയും വെളിച്ചം കണ്ടിട്ടില്ലാത്ത കയ്യെഴുത്തുപ്രതികൾ പോലെ. ഒരുപക്ഷേ ഇതൊന്നും ആയിരിക്കില്ല ക്ലൈമാക്‌സ്. അതിനുവേണ്ടി ഇനിയും കാത്തിരിക്കണമായിരിക്കും. എത്രയും പെട്ടെന്ന് രഹസ്യത്തിന്റെ ചുരുളഴിയട്ടെ എന്ന പ്രതീക്ഷിയിലാണവർ. ബെർണാർഡിനി വിശദമായി സംസാരിക്കുന്നതോടെ എല്ലാം വ്യക്തമാകുമെന്ന പ്രതീക്ഷിക്കാം. എല്ലാ തട്ടിപ്പിനും അവസാനമുണ്ടല്ലോ. എല്ലാ രഹസ്യവും ഒരിക്കൽ പരസ്യമാകുമല്ലോ. നീട്ടിക്കൊണ്ടുപോകുന്ന സസ്‌പെൻസും ഒരിക്കൽ അവസാനിക്കുമല്ലോ. അങ്ങനെതന്നെ പ്രതീക്ഷിക്കാം....

 

Content Summary: Man who steals unpublished manuscripts held 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com