ADVERTISEMENT

കവിത കുറ്റകൃത്യമല്ല. കവിയെ തടവിലിടുന്നത് ന്യായവുമല്ല. ഭരണകൂടത്തെ വിമർശിച്ചതിന്റെ പേരിൽ നിശ്ശബ്ദനാക്കാനാണു ഭാവമെങ്കിൽ നടക്കില്ല. ഞങ്ങൾക്കു ചോദ്യങ്ങളുണ്ട്. അവയുടെ ഉത്തരം വേണം.

ലോകത്ത് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രശസ്തരായ എഴുത്തുകാർ ഒപ്പിട്ട അപേക്ഷയാണിത്. മാർഗരറ്റ് അറ്റ് വുഡ്, ബെൻ ഓക്രി, ജെ.എം. കൂറ്റ്‌സി, എലിഫ് ഷഫാക്ക് ഉൾപ്പെടെയുള്ളവർ. ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലെ ഭരണകൂടത്തിനു മുന്നിലാണ് അപേക്ഷ സമർപ്പിക്കുന്നത്. ഭരണകൂടത്തെ വിമർശിച്ച് കവിതയെഴുതിയതിന്റെ പേരിൽ നേരത്തേ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ഇന്നസെന്റ് ബഹതി എന്ന കവിയുടെ തിരോധാനവുമായി ബന്ധപ്പെട്ട്. ഒരു വർഷമായി ബഹതിയുടെ ഒരു വിവരവുമില്ല. അധികൃതർ ഒരു വിവരവും പുറത്തുവിടുന്നുമില്ല. കവി എവിടെ എന്നാണ് അറിയേണ്ടത്. പരാതികൾകൊണ്ടൊന്നും കാര്യമില്ലാതെവന്നതോടെയാണ് പ്രശസ്ത എഴുത്തുകാർ അടിയന്തര പ്രാധാന്യത്തോടെ ഒരുമിച്ച് കത്തെഴുതിയിരിക്കുന്നത്. സമ്മർദത്തിനു മുന്നിൽ റുവാണ്ടൻ അധികൃതർക്കു പ്രതികരിക്കേണ്ടിവരുമെന്ന പ്രതീക്ഷയിൽ.

ഒരു വർഷം മുൻപ് 2021 ഫെബ്രുവരി 7 ന് റുവാണ്ടയുടെ തെക്കൻ പ്രവിശ്യയായ നിയാൻസ ജില്ലയിലെ ഒരു ഹോട്ടലിലാണ് ബഹതിയെ അവസാനമായി കാണുന്നത്. അതിനുശേഷം ഇന്നുവരെ അദ്ദേഹത്തെക്കുറിച്ചുള്ള ഒരു വിവരങ്ങളും പുറത്തുവന്നട്ടില്ല. യൂ ട്യൂബിലും ഫെയ്‌സ്ബുക്കിലും സജീവമായിരുന്ന ബഹതി കവിയരങ്ങുകളിലെയും നിരന്തര സാന്നിധ്യമായിരുന്നു. എന്നാൽ ഒരു വർഷമായി അദ്ദേഹത്തിന്റെ ഫോൺ സ്വിച്ച് ഓഫാണ്. ഭരണകൂടത്തെ ഭയക്കാത്ത കവിതകളായിരുന്നു പലതും. അധികൃതർക്കെതിരെ അദ്ദേഹം വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. തെറ്റായ പ്രവണതകൾക്കെതിരെ വിരൽ ചൂണ്ടിയിട്ടുണ്ട്. ഒട്ടേറെ ആരാധകരുള്ള അദ്ദേഹം സ്വാഭാവികമായും സർക്കാരിന്റെ കണ്ണിലെ കരടായിരുന്നു. ഒരു വർഷമായി തുടരുന്ന തിരോധാനം യാദൃഛികമല്ലെന്നാണ് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. ഒട്ടേറെ അഭ്യർഥനകൾ ഉണ്ടായെങ്കിലും കാര്യക്ഷമമായ ഒരു അന്വേഷണവും ഇതുവരെ നടന്നിട്ടുമില്ല. ഇപ്പോഴും മൗനം പാലിക്കുകതന്നെയാണ് അധികൃതർ.

ബഹതിയെ കാണാതായി രണ്ടു ദിവസമായപ്പോൾ തന്നെ റുവാണ്ടയിലെ ഔദ്യോകിക അന്വേഷണ ഏജൻസിയായ റുവാണ്ട ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിൽ വിവരം ധരിപ്പിച്ചിരുന്നു. കവിയെ തങ്ങൾ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നായിരുന്നു ഏജൻസിയുടെ മറുപടി. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അവർ അറിയിച്ചു. എന്നാൽ, അതിനുശേഷം അന്വേഷണ പുരോഗതി അറിയിച്ചിട്ടേയില്ല. കിഗാലി ഗ്രീൻ ഹിൽസ് അക്കാദമിയിലെ അധ്യാപകൻ കൂടിയായിരുന്നു ബഹതി.

ബഹതിയുടെ തിരോധാനത്തിൽ ഉൽക്കണ്ട രേഖപ്പെടുത്തി റുവാണ്ടൻ പ്രസിഡന്റിന് 100 എഴുത്തുകാരിൽ അധികം വരുന്ന കൂട്ടായ്മയാണ് ഇപ്പോൾ കത്തെഴുതിയിരിക്കുന്നത്. പെട്ടെന്നൊരു സുപ്രഭാതത്തിൽ അദ്ദേഹം അപ്രത്യക്ഷനായതല്ലെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. അധികൃതരുടെ കൈകൾ ഇതിനു പിന്നിലുണ്ട്. ആർക്കും ഒരു പങ്കും ഇല്ലെങ്കിൽ എന്തുകൊണ്ടാണ് സത്യം പുറത്തുവരാത്തതെന്നും അവർ ചോദിക്കുന്നു. മുന്നറിയിപ്പുകൾ ഒട്ടേറെയുണ്ടായെങ്കിലും അവയെല്ലാം അവഗണിച്ച് ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ചായിരുന്നു ബഹതിയുടെ സാഹിത്യ, സാംസ്‌കാരിക പ്രവർത്തനം. തന്നെ നിശ്ശബ്ദനാക്കാനാവില്ലെന്നും തന്റെ കവിതകൾ പുറത്തുവരിക തന്നെ ചെയ്യുമെന്നും പല തവണ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്.

നേരത്തെ 2017 ൽ സർക്കാരിനെ വിമർശിക്കുന്ന കമന്റ് ഇട്ടതിനു പിന്നാലെ ബഹതിയെ കാണാതായിരുന്നു. ഏതാനും ദിവസത്തിനു ശേഷം പൊലീസ് കസ്റ്റഡിയിലായ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. തൊട്ടുപിന്നാലെ വിചാരണയില്ലാതെ  ശിക്ഷിച്ചു. മൂന്നു മാസത്തെ ജയിൽവാസം. അതും ഒരു കുറ്റവും പ്രത്യേകിച്ചു ചൂണ്ടിക്കാണിക്കാതെ. ഒടുവിൽ കോടതി ഇടപെട്ടതോടെയാണ് ബഹതിക്ക് ജാമ്യം ലഭിച്ചത്. 2021 ൽ റുവാണ്ടൻ സ്‌റ്റേറ്റ് സെക്രട്ടറി നടത്തിയ ഒരു പ്രസ്താവനയും എഴുത്തുകാർ ഇപ്പോൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.

വഴി തെറ്റിയ കവിത പൊതുജനങ്ങളെ തെറ്റിധരിപ്പിക്കും. തെറ്റായ വഴിയിലൂടെ നടത്താം. ഇക്കാരണം കൊണ്ടാണ് റുവാണ്ടയിലെ കവികൾക്ക് അടുത്തകാലത്തുണ്ടായ ബുദ്ധിമുട്ടുകൾ മറക്കണം എന്നു ഞാൻ അഭ്യർഥിക്കുന്നത്. വഴി തെറ്റുന്ന കവികളെ തിരുത്തേണ്ടത് മറ്റുള്ളവരുടെ കടമയാണ്. ആ ഉത്തരവാദിത്തം എല്ലാവരും സന്തോഷത്തോടെ ഏറ്റെടുക്കണമെന്നും സർക്കാരിനു വേണ്ടി ഞാൻ അഭ്യർഥിക്കുന്നു- സ്‌റ്റേറ്റ് സെക്രട്ടറിയുടെ പ്രസ്താവനയിൽ പറയുന്നു.

ഈ പ്രസ്താവന പുറത്തുവന്നതിനു പിന്നാലെയാണു ബഹതിയെ കാണാതാകുന്നത്. രണ്ടു സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് കരുതാൻ എല്ലാ  സാഹചര്യത്തെളിവുകളുമുണ്ട്. ബഹതിയുടെ തിരോധാനത്തിനു പിന്നിൽ അദ്ദേഹത്തിന്റെ കവിത തന്നെയാണ്. സ്വതന്ത്രമായ ആവിഷ്‌കാരരീതിയും. ശിക്ഷ കൊണ്ടോ ജയിൽവാസം കൊണ്ടോ കവികളുടെ ശബ്ദത്തെ ഇല്ലാതാക്കാൻ കഴിയില്ല. ഒരു കവിയെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ ആയിരക്കണക്കിനു കവികൾ ഉയർന്നുവരും.ഞങ്ങൾക്കു ബഹതിയുടെ കവിത വീണ്ടും കേൾക്കണം. കവിയെ കാണണം. അദ്ദേഹത്തെ മോചിപ്പിക്കൂ... എഴുത്തുകാർ ഒറ്റക്കെട്ടായി റുവാണ്ടൻ അധികൃതരോട് ആവശ്യപ്പെടുന്നു.

Content Summary: Open letter to president Paul Kagame on the disappearance of Innocent Bahati

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com