ADVERTISEMENT

പ്രിയപ്പെട്ടവരുടെ സ്നേഹാശംസകൾക്കു നടുവിൽ സങ്കീർത്തനങ്ങളുടെ കഥാകാരൻ പെരുമ്പടവം ശ്രീധരൻ ശതാഭിഷേക നിറവിൽ. തമലത്ത് അദ്ദേഹത്തിന്റെ വസതിയിൽ കെപിസിസി കലാ സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതിയുടെ നേതൃത്വത്തിലാണ് 84–ാം ജന്മദിനത്തിൽ ആഘോഷം സംഘടിപ്പിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവർ ചേർന്ന് അദ്ദേഹത്തെ ആദരിച്ചു. ജന്മദിന കേക്കും മുറിച്ചു. മന്ത്രി വി.ശിവൻകുട്ടി, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ തുടങ്ങിയ പ്രമുഖരും വീട്ടിലെത്തി ശതാഭിഷേക ആശംസകൾ നേർന്നു.

വേദനിക്കുന്നവരുടെ എഴുത്തുകാരനാണു പെരുമ്പടവമെന്നു ശതാഭിഷേക ആദര ചടങ്ങിൽ ഉമ്മൻചാണ്ടി പറഞ്ഞു. മലയാളത്തെ ശ്രേഷ്ഠ ഭാഷയാക്കാനുള്ള ശ്രമങ്ങളിൽ പെരുമ്പടവം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇനിയും മികച്ച രചനകൾ ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. പൊന്നാട ചാർത്തി ആദര ഫലകവും സമ്മാനിച്ചു.

perumbadam
തിരുവനന്തപുരത്തെ വസതിയിൽ പെരുമ്പടവം ശ്രീധരന്റെ ശതാഭിഷേകം ആഘോഷിക്കുന്ന ചടങ്ങിൽ മകൾ അല്ലി പിറന്നാൾ കേക്ക് മുറിച്ചു കൊടുക്കുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ഡിസിസി പ്രസിഡന്റ് പാലോട് രവി എന്നിവർ സമീപം.

എന്നും ഏകാന്ത യാത്രികനാണു താനെന്നും ഇത്തരം സൗഹൃദങ്ങളും സ്നേഹവുമാണ് തന്നെ ആഹ്ലാദിപ്പിക്കുന്ന ശക്തിയെന്നും പെരുമ്പടവം പറഞ്ഞു. യുഡിഎഫ് കൺവീനർ എം.എം.ഹസൻ, ഡിസിസി പ്രസിഡന്റ് പാലോട് രവി, ഡോ.എം.ആർ.തമ്പാൻ, അജിത് വെണ്ണിയൂർ, വി.ആർ.പ്രതാപൻ തുടങ്ങിയവരും പെരുമ്പടവത്തിന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു.

ശതാഭിഷേക നിറവിൽ, പുതിയ നോവലിന്റെ അവസാന മിനുക്കു പണികളുടെ തിരക്കിലാണു പെരുമ്പടവം. 10 വർഷം മുൻപ് എഴുത്ത് ആരംഭിച്ച നോവലിൽ ഒരു കവിയുടെ ആത്മ സംഘർഷങ്ങളാണ് പശ്ചാത്തലം. ‘അവനി വാഴ്‌വ് കിനാവ്’ എന്നു പേരിട്ടിരിക്കുന്ന നോവൽ മൂന്നു മാസത്തിനുള്ളിൽ പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും പെരുമ്പടവം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com