ADVERTISEMENT

സ്‌നേഹം ഭ്രാന്തനാക്കുമെന്ന് ആദ്യം പറയുന്ന ആളല്ല ഹോളിവുഡ് നടൻ വിൽ സ്മിത്ത്. ഓസ്‌കർ വേദിയിലല്ല ആ പ്രവചനം (മുന്നറിയിപ്പും) ആദ്യം മുഴങ്ങിക്കേൾക്കുന്നതും. സ്‌നേഹത്തിൽ നിന്നാണല്ലോ ആദ്യത്തെ കവിത തന്നെ ഉണ്ടാകുന്നത്. എന്നാൽ അത് ഹിംസയ്ക്ക് എതിരെയായിരുന്നു. മാ നിഷാദ... ഹിംസയിൽ നിന്നുണ്ടായ ദുഖത്തിന്റെ കയത്തിൽ നിന്നാണ് കവിതയുടെ ആദ്യത്തെ താമര വിടരുന്നത്. കാരുണ്യത്തിന്റെ അരുണ കിരണങ്ങളിൽ കുളിച്ച്.

 

സ്‌നേഹം ഭ്രാന്തനാക്കുമെന്ന് ഉറപ്പായിരുന്നു വിശ്വമഹാകവിക്ക്. എന്നാൽ കാമുകൻ മാത്രമല്ല ഭ്രാന്തനെന്നു കൂടി അദ്ദേഹം പറഞ്ഞു. കവിയും ഭ്രാന്തൻ തന്നെ. കാമുകനും കവിയും ഭ്രാന്തനും ഒന്നുതന്നെ. എ മിഡ്‌സമ്മർ നൈറ്റ്‌സ് ഡ്രീം നാടകത്തിന്റെ അഞ്ചാം അങ്കത്തിലാണ് കവി അത് പറഞ്ഞത്. തീസ്യൂസ് പ്രതിശ്രുത വധു ഹിപ്പോലൈറ്റയോട്. കവി സാധാരണ സംഭവങ്ങളിൽപ്പോലും അസാധാരണത്വം കാണുന്നു. അനുഭവിപ്പിക്കുന്നു. ഇല്ലാത്ത വസ്തുക്കൾ പോലും ഉണ്ടെന്നു കരുതുന്നു. ഹാ പുഷ്പമേ... എന്ന് പൂക്കളെ കാണുന്ന എല്ലാവരും പറഞ്ഞില്ലല്ലോ. ‘ദുഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഖമെന്താനന്ദമാണെനിക്കോമനേ’ എന്ന് ഭ്രാന്തനായ കവിക്കല്ലാതെ ആർക്കെങ്കിലും പറയാനാവുമോ.

 

മഴ കൊണ്ട് ഞാൻ

നിനക്ക്, മങ്ങാത്ത

ഒരു മാല നൽകാം.

ഉലയാത്ത ഒരു

മുലക്കച്ച നൽകാം.

കിഴിയാത്ത ഒരു കാഞ്ചിയും

കിലുക്കം തീരാത്ത

കാൽച്ചിലങ്കയും തരാം.

മഴ കൊണ്ട് ഞാൻ നിനക്ക്

മതിയാകാത്ത മനസ്സു തരാം

ഇനിയും സംശയിക്കേണ്ടല്ലോ. ഉറപ്പായില്ലേ, കവി ഭ്രാന്തൻ തന്നെ.

 

ഡോസ്‌റ്റോവ്‌സ്‌കിയുടെ ദി ഇഡിയറ്റ് ഓർമിയില്ലേ. നവംബറിലെ തണുത്തുറഞ്ഞ പ്രഭാതത്തിൽ ട്രെയിനിൽ സെന്റ് പീറ്റേഴ്‌സ്ബർഗിലേക്ക് മടങ്ങുന്ന മിഷ്‌കിൻ എന്ന യുവാവിനെ. നാലു വർഷത്തെ മാനസിക രോഗ ചികിത്സയ്ക്കു ശേഷമാണു മിഷ്‌കിൻ മടങ്ങുന്നത്. പ്രതീക്ഷാ നിർഭരമായ യാത്ര. ഭ്രാന്തിൽ നിന്നു ജീവിതത്തിലേക്ക്. നിരാശയിൽ നിന്ന് ആശയിലേക്ക്. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്. അവസാനം, അതേ മിഷ്‌കിൻ ഒറ്റയ്‌ക്കൊരു ട്രെയിനിൽ തിരിച്ചു സ്വിറ്റ്‌സർലണ്ടിലേക്കു മടങ്ങിപ്പോകുമ്പോഴാണ് ആ യാത്ര പൂർണമാകുന്നത്, നോവൽ അവസാനിക്കുന്നതും. ആ യാത്രയിലും അയാൾ തനിച്ചായിരുന്നു. കാമുകിയില്ലാതെ. സുഹൃത്തുക്കളില്ലാതെ. മനസ്സു നിറയെ ഇരുട്ടുമായി, വെളിച്ചവുമായി പൊരുത്തപ്പെടാനാവാതെ, എങ്ങോ ഉറപ്പിച്ച ദൃഷ്ടികളുമായി. മാനസിക രോഗ ചികിത്സാലയത്തിലേക്കു തന്നെ. വന്നയിടത്തേക്കുതന്നെ. ഭ്രാന്തനായി, കാമുകനായി, കവിയായി... 

 

ഒരുമിച്ചുള്ള അവസാനത്തെ യാത്ര എഴുതിയ റോബർട് ബ്രൗണിങ്ങിന്റെ കാമുകനും ഭ്രാന്തൻ തന്നെയല്ലേ. അയാൾ എന്തിനാണ് കാമുകിയെ കൊന്നത്. ദേഹത്തോട് ചേർത്തിരുത്തി, ഓരോ മുടിയിഴകളായി വേർപെടുത്തി, അവ ഓരോന്നും കൊലക്കയറാക്കി, പ്രിയപ്പെട്ട കഴുത്തിൽ മുറുക്കിയതെന്തിനായിരുന്നു. എന്നിട്ടും ദൈവത്തെ കൂട്ടുപിടിച്ച് അയാൾ സ്വന്തം പ്രവൃത്തി ന്യായീകരിച്ചു. എന്നെ എതിർത്ത് ദൈവം ഒരു വാക്കു പോലും പറഞ്ഞില്ലെന്ന്. കവിതയുടെ തുടക്കത്തിൽ കൊടുങ്കാറ്റിലൂടെ കാമുകൻ താമസിക്കുന്ന കുടിലിലേക്ക് നടന്നുവരുന്ന കാമുകിയെയാണു കാണുന്നത്. വിറകുകൾ പെറുക്കി കൂട്ടി അവൾ കുടിലിന്റെ മുന്നിൽ നെരിപ്പോട് ഒരുക്കുന്നു. നഗ്നമായ തോളുകളോടെ അവൾ അയാളെ ആലിംഗനം ചെയ്യുന്നു. എല്ലാവരെയും എതിർത്തിട്ടാണു താൻ വന്നതെന്നു പറയുന്നു. അയാൾ ഒന്നും പറയുന്നില്ല. എന്നാൽ, അവൾക്കു മടങ്ങിപ്പോകേണ്ടിവരും എന്നു മാത്രം മനസ്സിലാക്കുന്നു. ഒരു വഴിയേ മുന്നിൽ തെളിഞ്ഞുള്ളൂ. അതാണയാൾ ചെയ്തത്. ഒഥല്ലോ ഡെസ്ഡിമോണയെ എന്നതു പോലെ. ദേഷ്യം കൊണ്ടായിരുന്നില്ലല്ലോ. വിദ്വേഷം കൊണ്ടായിരുന്നില്ലല്ലോ. വെറുപ്പ് തോന്നിയിട്ടേയില്ലല്ലോ. മെഴുകുതിരി മൃദുവായി ഊതിക്കെടുത്തുന്നതുപോലെ... പൂവ് കാറ്റിൽ കൊഴിയുന്നതുപോല. കരിയില കൊഴിയുന്നപോലെ. മഞ്ഞുകട്ട അലിയുന്നപോലെ. എത്ര ലഘുവായി, ലളിതമായ് നീ മറഞ്ഞു.  

ഭ്രാന്തൻമാരായ കവികളുടെ നിര നീളുകയാണ്. കവികളായ ഭ്രാന്തൻമാരുടെ. കാമുകൻമാരുടെയും.

യാത്രക്കാരിലൊരാൾ

കാമുകിയെക്കാണാൻ

പോകുകയായിരിക്കുമെ-    

ന്നോർത്തപ്പോൾ

എന്നിക്കുൻമേഷമായി.

അയാളെങ്കിലും

പാതയോരത്തെ പൂക്കൾ കാണുമല്ലോ.

അയാളെങ്കിലും

വളരെ നേരമായി

ബസ്സിനു വഴിയൊഴിഞ്ഞുതരാത്ത

ലോറിഡ്രൈവറെ വെറുക്കുന്നുണ്ടാവില്ല.

 

അതേ, ഇതു ഭ്രാന്ത് തന്നെ. ഇനിയും സംശയമെന്ത്. എന്നാൽ വിൽ സ്മിത്ത് ഒരുകാര്യം കൂടി പറഞ്ഞു. ആത്മാർഥയോടെ. സത്യസന്ധമായി. കുറ്റം സമ്മതിച്ചും ശിക്ഷ ഏറ്റുവാങ്ങാൻ തയാറാണെന്നും അറിയിച്ചുകൊണ്ട്. അതിതാണ്... ഞാൻ പണി തീരാത്ത ഒരു ശിൽപമാണെന്ന്. ഒരു പക്ഷേ ഒരിക്കൽ തന്റെ ഭ്രാന്ത് മാറാമെന്ന്. അന്ന് ആര് എന്തൊക്കെ പറഞ്ഞാലും താൻ ആർക്കെതിരെയും കൈ ഓങ്ങുകയില്ലെന്ന്. സ്മിത്ത് ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ടാകും. അങ്ങനെയൊരു കാലം. എന്നാൽ അതു വേണോ.... അങ്ങനെയായാൽ വീണ്ടും കവിതകൾ എഴുതപ്പെടുമോ. അറിഞ്ഞാസ്വദിച്ച, ചൊല്ലിപ്പഠിച്ച, എന്നെന്നും മനസ്സിൽ അനശ്വരമായി കുടികൊള്ളുന്ന വരികൾ. ആത്മാവിൽ തൊട്ടുവിളിച്ചതുപോലുള്ള ഹൃദയ മർമരങ്ങൾ.

വിൽ സ്മിത്ത് മനുഷ്യനാണ്. മനുഷ്യത്വം തുടിച്ചുനിൽക്കുന്നു അയാളുടെ പ്രവൃത്തിയിൽ. തെറ്റു പറ്റാവുന്ന പാവം മനുഷ്യൻ.  ക്രിസ് റോക്കും സാധാരണ മനുഷ്യൻ തന്നെ. തെറ്റു പറ്റാം അയാൾക്കും. എങ്കിലും ഉയർന്നു കേൾക്കുന്നുണ്ട് ആ വാക്കുകൾ അവളെക്കുറിച്ച് ഇനിയൊരക്ഷരം പറയരുത്...

 

ഞാനൊരു ദൈവമായിരുന്നെങ്കിൽ

മറ്റൊരു ദൈവത്തെ സൃഷ്ടിച്ച്

ദൈവമെന്ന നിലയിൽ

എല്ലാ ചുമതലകളും

ആ ദൈവത്തെ ഏൽപിച്ച്

നിന്റെ കണ്ണിൽ മാത്രം

നോക്കിയിരിക്കും.

 

Content Summary: Will Smith - may you never change

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com