ADVERTISEMENT

കോളമിസ്റ്റ് ഡെബോറ ജയിംസിന്റെ രണ്ടാമത്തെ പുസ്തകം പുറത്തിറങ്ങിക്കാണാൻ എഴുത്തുകാരിയേക്കാൾ ആഗ്രഹം വായനക്കാർക്കാണ്. പുസ്തകം പുറത്തിറങ്ങും മുൻപേ ബുക്കിങ്ങും തുടങ്ങി. പ്രീ ഓർഡറിൽ ഇതുവരെയുള്ള എല്ലാ റെക്കോർഡുകളും തകർത്ത് പുസ്തകം മുന്നേറുമ്പോൾ ഡെബോറയ്ക്ക് ആഹ്ലാദത്തേക്കാൾ ആശ്വാസം. വായനക്കാർക്കും. ഒപ്പം പ്രാർഥനകളും. ‍ഡെബോറയാകട്ടെ പുസ്തക പ്രകാശനത്തിനു പങ്കെടുക്കാൻ കഴിയണേ എന്ന ഒറ്റ ആഗ്രഹത്തിലും. 

 

How to live when You could be dead എന്നാണ് പുസ്തകത്തിന്റെ പേര്. അടുത്ത വർഷം ജനുവരിയിൽ പുറത്തിറക്കാൻ തീരുമാനിച്ച പുസ്തകം ഈ ഓഗസ്റ്റിൽ വായനക്കാരുടെ കൈകളിലെത്തും. പ്രസിദ്ധീകരണം വേഗത്തിലാക്കാൻ കാരണം എഴുത്തുകാരി ഇനി അധിക കാലം ജീവിച്ചിരിക്കില്ല എന്ന തിരിച്ചറിവ്. പരമാവധി ഏതാനും മാസങ്ങൾ കൂടി മാത്രമേ ഡെബോറ ജീവിച്ചിരിക്കൂ എന്നുറപ്പിച്ചത് ഡോക്ടർമാരാണ്. അതോടെ ജീവിതത്തിൽ നിന്നു വലിച്ചുചീന്തിയ വിഷയത്തെക്കുറിച്ച് അവർ ആവേശത്തോടെ എഴുതാൻ തുടങ്ങി. മരണം ഉറപ്പായിരിക്കെ ജീവിക്കുന്നതിനെക്കുറിച്ച്. അവസാന നിമിഷങ്ങൾ അതിജീവിക്കുന്നതിനെക്കുറിച്ച്. പ്രിയപ്പെട്ടവരെ സംഘർഷമില്ലാതെ വേർപിരിയുന്നതിനെക്കുറിച്ച്. ഭൂമിയിലെ ജീവിതം സമാധാനത്തോടെ അവസാനിപ്പിക്കുന്നതിനെക്കുറിച്ച്. വാർത്ത പുറത്തുവന്നതോടെ ജനപ്രിയ കുറ്റാന്വേഷണ നോവലുകളെയും പിന്തള്ളി ഡെബൊറയുടെ പുസ്തകത്തിന് ആവശ്യക്കാർ കൂടി. ഇതാദ്യമായാണ് പുറത്തിറങ്ങിയിട്ടില്ലാത്ത ഒരു പുസ്തകത്തിന് ഇത്രയധികം ആവശ്യക്കാർ ഉണ്ടാകുന്നത്. 

 

ഇപ്പോൾ 40 വയസ്സുള്ള ഡെബോറയ്ക്ക് 2016 ലാണ് കാൻസർ സ്ഥിരീകരിക്കുന്നത്. വയറിനെ ബാധിച്ച രോഗം വൈകിയാണ് തിരിച്ചറിഞ്ഞത്. അടുത്ത 5 വർഷം അതിജീവിക്കാൻ 8 ശതമാനം ചാൻസ് മാത്രമാണ് അന്ന് ഡോക്ടർമാർ പ്രവചിച്ചത്. എന്നാൽ ഡെബോറ തളർന്നില്ല. തകർന്നില്ല. അധ്യാപികയായി സ്കൂളിന്റെ പ്രധാന ചുമതല ഉണ്ടായിരുന്ന അവർ രോഗം മനസ്സിലായതുമുതൽ ബോധവൽകരണത്തിനു മുന്നിട്ടിറങ്ങി. ബിബിസി റേഡിയോയിൽ ഉൾപ്പെടെ കഴിഞ്ഞ 5 വർഷത്തിനിടെ ആയിരക്കണക്കിനു പോഡ്കാസ്റ്റുകൾ ചെയ്തു. ലോകവ്യാപകമായി സംഭാവന സ്വീകരിച്ച് വലിയൊരു തുക രോഗ പ്രതിരോധത്തിനും ഗവേഷണത്തിനും വേണ്ടി സംഭാവന ചെയ്തു. 

 

ഇക്കഴിഞ്ഞ ആഴ്ച കേംബ്രിജിലെ പ്രഭു അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ നടത്തിയ വിരുന്നിൽ ഡെബോറ ആയിരുന്നു മുഖ്യാതിഥി. രോഗം മൂർഛിച്ചതിനെത്തുടർന്ന് ആശുപത്രിയിലേക്കു വിദഗ്ധ പരിചരണത്തിനു മാറ്റുന്നതിനു തൊട്ടുമുമ്പായിരുന്നു വിരുന്ന്. ആത്മാവിന്റെ ശക്തിയും ആവേശവും കൊണ്ട് ചിലർ രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റുന്നു. നേടുന്നതിനേക്കാൾ അവർ സമൂഹത്തിനു തിരിച്ചുകൊടുക്കുന്നു. ഡെബോറയും ഈ ഗണത്തിൽ ഉൾപ്പെടുന്നു–പ്രഭു പറഞ്ഞു. കാൻസർ ചികിത്സയ്ക്ക് വിധേയരാകുന്നവരെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന ആശങ്ക മാറ്റാനും അവബോധം സൃഷ്ടിക്കാനും നടത്തുന്ന പരിശ്രമങ്ങളെ പ്രകീർത്തിക്കുകയും ചെയ്തു. 

 

പുസ്തക പ്രകാശനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലായിരുന്നു ഡെബോറയുടെ ഭർത്താവ് സെബാസ്റ്റ്യൻ ബോവൻ. എന്നാൽ വീടു വിട്ടുപോകാൻ പോലും അവർക്ക് അനുവാദം നിഷേധിച്ചതോടെ ആഘോഷങ്ങൾ ഒഴിവാക്കി. പകൽ മിക്കസമയവും അവർ ക്ഷീണം മൂലം ഉറക്കത്തിലാണ്. എന്നാൽ ഉണർന്നിരിക്കുമ്പോൾ പുറത്തെ ആവേശകരമായ ജീവിതം ഓർമിപ്പിക്കുന്നത് ഇഷ്ടപ്പെടുന്നു. പച്ചപ്പ്. പ്രകൃതി. ജീവൻ തുടിക്കുന്ന നിമിഷങ്ങൾ. എന്നാൽ, ഒന്നിനോടും പ്രതികരിക്കാനാവാതെ ശരീരം തളരുന്നതും അറിയുന്നു. വേദനിക്കുന്നു. ദുഃഖത്തെ വാക്കുകളാക്കുന്നു. അതാണ് മരണമെത്തുന്ന നേരത്തെ ജീവിതത്തെക്കുറിച്ചുള്ള പുസ്തകം. ജീവിതം എന്ന ചൂളയിൽ എരിയുമ്പോഴും പ്രകാശം പരത്തുന്ന വ്യക്തിത്വം. 

 

താൻ ജീവിതം കൊണ്ടെഴുതിയ മരണ പുസ്തകത്തിന് വായനക്കാർ കാത്തിരിക്കുന്നു എന്നറിയുന്നതിൽ ഡെബോറയ്ക്ക് ആഹ്ലാദമുണ്ട്. മരണദിവസം എണ്ണിക്കഴിയുന്ന തന്നെ ഓർമിക്കുന്നവരോട് ഹൃദയത്തിന്റെ ഭാഷയിൽ അവർ നന്ദി പറയുന്നു. ഒറ്റയ്ക്കല്ലെന്ന് ഓർമിപ്പിക്കുന്ന ഓരോ വായനക്കാരനെയും ചേർത്തുപിടിക്കുന്നു. 

 

ഡെബോറയുടെ ആദ്യത്തെ പുസ്തകവും കാൻസറിനെക്കുറിച്ചുതന്നെയായിരുന്നു. ടൈറ്റിലിൽ തന്നെ രോഗത്തെ ശപിക്കുന്നത്. രോഗം എങ്ങനെ തിരിച്ചറിയാം എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് ആദ്യകൃതിയിൽ ഉൾപ്പെടുത്തിയത്. എന്നാൽ പുതിയ പുസ്തകം രോഗത്തിനൊപ്പം മനസ്സിനെ ഒരുക്കുന്നതിനെക്കുറിച്ചാണു പറയുന്നത്. അടിയുറച്ച വിശ്വാസിയാണെന്നും അവർ ആവർത്തിക്കുന്നുണ്ട്. വിശ്വാസം വേദന കുറച്ചെന്നും സാക്ഷ്യപ്പെടുത്തുന്നു. ഡോക്ടർമാർ പ്രവചിച്ചതിനേക്കാളും കൂടുതൽ കാലം ജീവിക്കാൻ കഴിഞ്ഞതിൽ ചെറുതല്ലാത്ത സന്തോഷമുണ്ട്. ആദ്യമൊക്കെ ഓരോ നിമിഷവും അതിജീവിക്കുക എന്നതായിരുന്നു ലക്ഷ്യം. പിന്നീടത് മണിക്കൂറുകളും ദിവസങ്ങളുമായി. എന്നാൽ ഇപ്പോഴും ഓരോ നിമിഷവും ജീവിക്കുന്നതിൽ മാത്രമാണു ശ്രദ്ധ. വരാനിരിക്കുന്ന കാലത്തിന്റെ സമ്മർദത്തിന് അടിമപ്പെടാതെ. 

 

ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഞാൻ മുന്നിൽക്കണ്ടത്. ജീവിതം തന്നെ ഇല്ലാതാകുന്ന അവസ്ഥ. എന്നാൽ, ശുഭപ്രതീക്ഷ കൈവിടാതെയാണു ജീവിച്ചത്. 

അതേ, ഡെബോറ ഒരു പക്ഷിയാണെങ്കിൽ ഉയരത്തിൽ തന്നെയാണു പറക്കുന്നത്. എന്നാൽ എത്രകാലം പറക്കുമെന്ന് ഉറപ്പില്ലെന്നു മാത്രം.

 

പുസ്തകത്തിൽ നിന്നു ലഭിക്കുന്ന വരുമാനത്തിൽ ഒരു ഭാഗം കാൻസർ രോഗികളുടെ ക്ഷേമത്തിനുള്ള ട്രസ്റ്റിനായിരിക്കും നൽകുക. താൻ ഇല്ലാത്ത ലോകത്തിലും തന്റെ സ്നേഹവും കരുതലുമുണ്ടെന്ന് ഉറപ്പാക്കുകയാണ് ഡെബോറ. ജീവിതം കൊണ്ട് തനിക്കു കഴിയാവുന്ന ഏറ്റവും നല്ലത് ചെയ്തെന്ന സംതൃപ്തിയോടെ. 

 

Content Summary: How to Live When You Could Be Dead book by Deborah James

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com