ADVERTISEMENT

ആമുഖമോ അവതാരികയോ വേണ്ടാത്ത അദ്ഭുതമാണ് ഇന്ന് ഹാരി പോട്ടർ. പരിചയപ്പെടുത്തൽ ആവശ്യമേയില്ല രചയിതാവ് ജെ.കെ.റൗളിങ്ങിനും. എന്നാൽ 25 വർഷം മുമ്പ് ആദ്യ പുസ്തകം പുറത്തിറക്കാൻ റൗളിങ്ങിന് 12 പ്രസാധകരെ സമീപിക്കേണ്ടിവന്നു. അവരെല്ലാം തള്ളിക്കളഞ്ഞ ശേഷമാണ് ചവറ്റുകുട്ടയിലേക്ക് നീങ്ങുകയായിരുന്ന ഹാരിപോട്ടർ ആൻഡ് ദ് ഫിലോസഫേഴ്സ് സ്റ്റോൺ വിശ്വപ്രസിദ്ധിയിലേക്ക് നീങ്ങുന്നത്. അതിനു പിന്നിൽ ഒരുകൂട്ടം പ്രസാധകരുടെയും എഡിറ്റർമാരുടെയും നിരന്തര ശ്രമവുമുണ്ട്. 

 

കഴിഞ്ഞ കാൽനൂറ്റാണ്ട് റൗളിങ് നടത്തിയ അശ്വമേധം അന്ന് ആരുടെയും വിദൂരസ്വപ്നങ്ങളിൽപ്പോലും ഉണ്ടായിരുന്നുമില്ല. 1997 ജൂൺ 26 ന് യാഥാർഥ്യമായ ആദ്യ പുസ്തകത്തിലെ ആദ്യ അധ്യായത്തിലെ വാക്കുകൾ പിന്നീട് അക്ഷരം പ്രതി യാഥാർഥ്യമാകുകയായിരുന്നു. 

ഇവൻ പ്രശസ്തനാകും. ഇതിഹാസം തന്നെ സൃഷ്ടിക്കും. ഇവനെ അറിയാത്ത ഒരു കുട്ടിപോലും കാണില്ല ലോകത്ത് ഒരിടത്തും. 

പ്രഫ. മക് ഗൊണഗിലിന്റെ വാക്കുകളിലെ പ്രവചനശക്തിയോർത്ത് അദ്ഭുതപ്പെടുന്നവരിൽ റൗങ്ങുമുണ്ട്. 

 

ബ്ലൂംസ്ബറി പ്രസിദ്ധീകരണ ശാല സ്ഥാപകനും ചീഫ് എക്സിക്യുട്ടീവ് ഓഫിസറുമായ നിഗൽ ന്യൂട്ടൻ ആദ്യമായി ഹാരിപോട്ടർ വായിച്ചതിനെക്കുറിച്ച് പറയുന്നത് ഒരു കഥയാണ്. സത്യമുള്ള കഥ. ആദ്യ ഹാരിപോട്ടർ പുസ്തകത്തിന്റെ കയ്യെഴുത്ത് പ്രതി വീട്ടിൽ കൊണ്ടുപോയെങ്കിലും വായിച്ചില്ല എന്നാണദ്ദേഹം പറയുന്നത്. പകരം 8 വയസ്സുകാരി മകൾ ആലിസിന് കൈമാറി. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ സ്വപ്നത്തിലെന്നവണ്ണം കുട്ടി മടങ്ങിവന്നു. ചെറിയൊരു കുറിപ്പും കയ്യിലുണ്ടായിരുന്നു. അതിൽ ഇങ്ങനെ എഴുതിയിരുന്നു: വായിച്ചപ്പോൾ എന്റെ മനസ്സാകെ നിറയുന്നതുപോലെ തോന്നി. 8–10 പ്രായക്കാർക്ക് വായിക്കാനുള്ള പുസ്തകങ്ങളിൽ ഏറ്റവും മികച്ചതാണിത് എന്നാണെന്റെ തോന്നൽ. 

ഈ കുറിപ്പാണ് ന്യൂട്ടൻ തന്റെ സഹ എഡിറ്റർമാർക്ക് കൈമാറിയതും പിന്നീട് ചരിത്രമായതും. 

 

പിറ്റേന്നത്തെ എഡിറ്റോറിയൽ മീറ്റിങ്ങിൽ എത്തുമ്പോൾ കുട്ടികളുടെ വിഭാഗത്തിലെ നാലു പേരും സന്തോഷവാൻമാരായിരുന്നു. മകൾ ആലിസിന് പുസ്തകം ഇഷ്ടപ്പെട്ടു എന്നു ന്യൂട്ടൻ പറഞ്ഞതോടെ നമുക്കിത് പ്രസിദ്ധീകരിക്കാം എന്ന് ചെയർമാൻ ക്രിസ്റ്റഫർ ബാരി സമ്മതിച്ചു. ബ്രിട്ടനിലും കോമൺവെൽത്ത് രാജ്യങ്ങളിലും വിൽക്കാനുള്ള അവകാശം മാത്രം വാങ്ങാം എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. യുഎസിലെ അവകാശം ചോദിച്ചതേയില്ല. എന്നാൽ പിന്നീട് യുഎസിൽ ചൂടപ്പം പോലെയാണ് പുസ്തകം വിറ്റുപോയത്. 

 

പ്രസിദ്ധീകരണശാലയുടെ കുട്ടികളുടെ വിഭാഗത്തിന്റെ മാർക്കറ്റിങ് ഡയറക്ടറായ റോസമണ്ട് ഹൈക്കിന് അന്ന് 25 വയസ്സ് മാത്രം. പുതുതായി ജോലിയിൽ ചേർന്ന അദ്ദേഹത്തിന് ആദ്യം ലഭിച്ചത് ഹാരിപോട്ടർ. ഇതു കുറച്ചു പ്രത്യേകതകളുള്ളതാണ്. വായിച്ചുനോക്കൂ... എന്ന വാക്കുകളോടെയാണ് കയ്യെഴുത്തുപ്രതി ലഭിക്കുന്നത്. അന്നുരാത്രി തന്നെ റൗളിങ്ങിന്റെ പുസ്തകം അദ്ദേഹം വായിച്ചുതീർത്തു. പൂർണമായും കീഴടങ്ങി എന്നുതന്നെ പറയാം. ആദ്യ മൂന്ന് അധ്യായങ്ങൾ സമ്മാനപ്പൊതി പോലെ വർണബലൂൺ കൊണ്ട് കെട്ടിയാണ് പിറ്റേന്ന് അദ്ദേഹം ഓഫിസിൽ എത്തിയത്. കുട്ടികൾക്കു വേണ്ടി മികച്ച ഒരു പുസ്തകം പോലും അക്കാലത്ത് ഇറക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, മോശം കാലത്തിനു വിട പറയുകയാണെന്ന് തോന്നി റൗളിങ്ങിനെ വായിച്ചപ്പോൾ. ഹാരിപോട്ടർ സഹപ്രവർത്തകരുടെ മുന്നിൽ അവതരിപ്പിച്ചപ്പോൾ ഓരോ മുഖത്തും ആത്മവിശ്വാസം മിന്നുന്നത് ഇന്നും റോസമണ്ട് വ്യക്തമായി ഓർമിക്കുന്നു. 

 

അടുത്തൊരു ദിവസം റൗളിങ്ങ് ലണ്ടൻ നഗരത്തിൽ എത്തി. കണ്ണിങ്ഹാം, ക്രിസ്റ്റഫർ ബാരി എന്നിവർ പ്രസിദ്ധീകരണശായെ പ്രതിനിധീകരിച്ചു. ഒരു ചെറിയ റസ്റ്റോറന്റിലേക്കാണ് അവർ പോയത്. ആദ്യ പുസ്തകത്തിന് തുടർച്ചയായി ഒന്നുകൂടി എഴുതിയാൽ എങ്ങനെയുണ്ടാകും എന്ന് റൗളിങ് ചോദിച്ചു. അതിപ്പോൾ ആലോചിക്കണ്ട. ആദ്യ പുസ്തകം വിറ്റുപോകുമോ എന്നു നോക്കാം എന്നായിരുന്നു അവരുടെ മറുപടി. എന്നാൽ‌ റൗളിങ് അവിടെയിരുന്നുതന്നെ ഹാരിപോട്ടറിന്റെ പിന്നീടുവന്ന എല്ലാ പുസ്തകങ്ങളുടെയും കഥ പറഞ്ഞു. വലിയ താൽപര്യമില്ലാതെ അവർ അതുകേട്ടിരുന്നു. അതേ കഥകൾക്കുവേണ്ടിയാണ് പിന്നീട് ലോകമെങ്ങുമുള്ള കുട്ടികളും മുതിർന്നവരും രാത്രികൾ പകലാക്കി ക്യൂ നിന്നത്. 

അന്യായ വില കൊടുത്ത് വാങ്ങിയത്. കള്ളപ്പതിപ്പുകൾ സുലഭമായി ഇറങ്ങിയത്. 

 

അന്നത്തെ കൂടിക്കാഴ്ചയിൽ പിന്നീട് ചർച്ചയായത് പുസ്തകത്തിന്റെ പേരായിരുന്നു. ഹാരി പോട്ടർ ആൻഡ് ദ് ഫിലോസഫേഴ്സ് സ്റ്റോൺ കുട്ടികളുടെ വായിൽ കൊള്ളാത്ത പേരാണെന്ന് ക്രിസ്റ്റഫറിനു തോന്നി. എന്നാൽ പരിചയമില്ലാത്ത പേരുകൾ കുട്ടികൾക്ക് ഇഷ്ടപ്പെടുമെന്നായിരുന്നു റൗളിങ്ങിന്റെ നിലപാട്. ഒടുവിൽ രചയിതാവിന്റെ ഇഷ്ടം നടക്കട്ടെ എന്നുതന്നെ തീരുമാനിച്ചു. ഏതാനും അധ്യായങ്ങൾ വെട്ടിക്കുറയ്ക്കാൻ മടിച്ചുമില്ല. 

 

അക്കാലത്ത് പുസ്തകവുമായി ബന്ധപ്പെട്ട ഏതു കടുത്ത വ്യവസ്ഥയും അംഗീകരിക്കാൻ തയാറായിരുന്നു റൗളിങ്. അവർക്ക് സ്ഥിരവരുമാനം ഉണ്ടയിരുന്നില്ല. എഡിൻബറോയിൽ താമസം. കോഫിഷോപ്പിലെ എഴുത്തുകാരി എന്ന താൽക്കാലിക പദവി മാത്രം. കുട്ടികൾക്കുള്ള പുസ്തകം വിറ്റ് നിങ്ങൾ ഒരിക്കലും ഒന്നുമാകാൻ പോകുന്നില്ല. എങ്ങനെയെങ്കിലും ഒരു നല്ല ജോലി കണ്ടെത്തൂ എന്ന് ബാരി പറഞ്ഞു. ആ വാക്കുകൾ പിന്നീട് വലിയ തമാശയായി മാറി. ഇന്നും അതുപറഞ്ഞ് ബാരിയും റൗളിങ്ങും ഇന്നും ചിരിക്കാറുണ്ട്. 

 

തോമസ് ടെയ്‍ലർ എന്ന ചിത്രകാരനാണ് കവർ വരച്ചത്. അക്കാലത്ത് ഒരു ആർട് സ്കൂളിൽ നിന്ന് ബിരുദം നേടിയതേയുണ്ടായിരുന്നുള്ളൂ അദ്ദേഹം. 22 വയസ്സ്. ഒരു ദിവസം ബാരി വിളിച്ച് ഒരു ബുക്കിന് കവർ വരയ്ക്കാമോ എന്നു ചോദിച്ചു. തോമസ് ലണ്ടനിൽ എത്തി കുറേ പേപ്പറുകൾ ഏറ്റുവാങ്ങി. മാർജിനിൽ പലതും എഴുതിയ, പൂർണമാകാത്ത അധ്യായങ്ങഴ്‍. വീട്ടിലേക്കു ട്രെയിനിൽ മടങ്ങുമ്പോൾ തന്നെ വായിച്ചു. ആദ്യവായനയിൽ തന്നെ ഇഷ്ടപ്പെട്ടു. എന്നാൽ ബാരിയുടെ നിർദേശങ്ങൾക്കനുസരിച്ചാണ് വരച്ചത്. ആശയം അദ്ദേഹം അംഗീകരിച്ചതോടെ 2 ദിവസം കൊണ്ട് കവർ പൂർത്തിയായി. 

 

പുസ്തകം ഹിറ്റ് ആയതോടെ റൗളിങ് അസ്വസ്ഥയായിക്കൊണ്ടിരുന്നു. എഡിൻബറോയിൽ കാണാൻ ചെല്ലുന്നവരെ നേരിടാൻ പോലും കഴിയാതെ പരിഭ്രാന്തയായിരുന്നു അവർ. പിന്നീട് പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് അവർക്ക് ഒഴിഞ്ഞുമാറാനേ കഴിഞ്ഞില്ല; എല്ലാം ഹാരി പോട്ടർ കൊണ്ടുവന്ന ഭാഗ്യം. മന്ത്രമാകട്ടെ തന്ത്രമാകട്ടെ. ഏതു കുട്ടിയിലുമുണ്ട് അഭിമാനിക്കാവുന്ന കഴിവുകൾ. അവയിൽ വിശ്വാസിക്കുക. ഹാരി പോട്ടറിനെപ്പോലെ. ഇന്നല്ലെങ്കിൽ നാളെ... 

 

Content Summary: First Harry Potter book completes 25 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com