ADVERTISEMENT

പ്രശസ്തനോ അജ്ഞാതനോ ആകട്ടെ, ഏതൊരു വ്യക്തിയുടെയും ഏറ്റവും മാരകമായ സംഘർഷങ്ങൾ ആരുമായിട്ടാണെന്നറിയാൻ വലിയ അധ്വാനമൊന്നുമില്ല. അതു പിതാവോ മാതാവോ ബന്ധുക്കളോ അല്ല. സുഹൃത്തോ കാമുകിയോ(കാമുകനോ) അല്ല. ദൈവവുമല്ല. അവനവനുമായിത്തന്നെ. ഒറ്റയ്ക്കിരിക്കാൻ ഏറ്റവുമധികം പേടിക്കുന്നതും ഇതുകൊണ്ടുതന്നെ. ആൾക്കൂട്ടത്തിൽ വച്ചും തന്നിലേക്കു നോക്കാൻ മടിക്കുന്നതും. സ്വന്തം ചിന്തകളും മനോവികാരങ്ങളും വിചാരങ്ങളും ആത്മ വിചാരണയും ആരെയാണ് പേടിപ്പിക്കാത്തത്. നിരായുധനാക്കാത്തത്. നിസ്സഹായനാക്കാത്തത്. മറ്റുള്ളവരെ വഞ്ചിക്കുന്നതിൽ മടി കാട്ടുന്ന മനുഷ്യൻ പോലും സ്വയം വഞ്ചിക്കുന്നതിൽ മടി കാട്ടാറില്ലല്ലോ. എന്നാൽ സ്വയം വിചാരണയുടെ നിമിഷങ്ങളിൽ ആക്രമിക്കാൻ ആയുധങ്ങളില്ലാതെ, തടുക്കാൻ സന്നാഹങ്ങളില്ലാതെ, ചക്രവ്യൂഹത്തിന് നടുക്കെന്നതുപോലെ ഒറ്റപ്പെടുമ്പോൾ, എത്ര ഉച്ചത്തിൽ നിലവിളിച്ചാലും ഒരാളും സഹായിക്കില്ലെന്ന് ഉറപ്പാണ്. അഥവാ, എത്ര പേർ സഹായിക്കാൻ എത്തിയാലും മതിയാകില്ലെന്നും. അവിടെ ഒരു ന്യായാധിപൻ മാത്രമേയുള്ളൂ. അഭിഭാഷകനും ഒരാൾ മാത്രം. അതേ, ഘോരമായി വാദിക്കുന്ന വ്യക്തി തന്നെ വിധിയും പറയുന്ന വിധിവൈപിരീത്യം. അവനവനുമായുള്ള സംഘർഷങ്ങളിൽ പരാജയപ്പെടുന്ന മനുഷ്യന്റെ പരിദേവനങ്ങളാണ് ആത്മാർഥ രചനകൾ എന്നും പറയാം. കഥയേക്കാളും കവിതയേക്കാളും ലേഖനങ്ങളേക്കാളും ഇത് ഏറ്റവും പ്രകടമാകുന്നത് ആത്മകഥയിലും. 

 

വരുന്ന ഒക്ടോബറിൽ 41 വയസ്സ് ആകും സ്ലാറ്റൻ ഇബ്രാഹിമോവിച്ച് എന്ന ഫുട്‌ബോൾ താരത്തിന്. സ്വീഡന്റെ ഏറ്റവും പ്രശസ്ത ഫുട്‌ബോളർ. ഇറ്റലിയിലെ എസി മിലാൻ ക്ലബിന്റെ ഇതിഹാസ താരം. പരുക്കുകൾ അലട്ടുന്നുണ്ടെങ്കിലും മൈതാനത്ത് ഇന്നും സൂപ്പർസ്റ്റാറായി തുടരുന്ന അദ്ദേഹം യൗവ്വനത്തോടു വിടപറയുകയാണ്. ഫുട്‌ബോളർ എന്ന നിലയിൽ കരിയറിനോടും. സ്വയം കണ്ണാടിയിൽ നോക്കുന്നപോലെ തന്നെത്തന്നെനോക്കി ഇബ്രാഹിമോവിച്ച് വിചാരണ ചെയ്യുകയാണ് അദ്ദേഹത്തിന്റെ  രണ്ടാമത്തെ പുസ്തകത്തിൽ. അഡ്രിനാലിൻ, മൈ അൺടോൾഡ് സ്‌റ്റോറീസ് എന്ന ആത്മകഥയിൽ. 

 

ചെറുപ്പമായിരുന്നപ്പോൾ ഞാൻ ഏറ്റവും കൂടുതൽ സ്‌നേഹിച്ചത് എന്നെത്തന്നെയാണ്. എന്നെ സ്‌നേഹിച്ചു കഴിഞ്ഞിട്ട് മറ്റൊരാളെ സ്‌നേഹിക്കാൻ കഴിഞ്ഞില്ലെന്ന ഖേദത്തോടെ അദ്ദേഹം പറയുന്നു, ഞാൻ എന്ന ഭാവത്തിന്റെ തടവുമുറിയിലായിരുന്നു ഞാൻ. ഇപ്പോഴിതാ, കരിയറിന്റെ അവസാന വർഷങ്ങളിൽ മൈതാനത്തിലെ ആരവങ്ങേളോട് വിടപറയാൻ ഒരുങ്ങവെ, ഇബ്രാഹിമോവിച്ച് തന്നെത്തന്നെ നോക്കുകയാണ്. നഷ്ടപ്പെടുത്തിയതും നേടിയതും. കഷ്ടപ്പെട്ടതും സന്തോഷിച്ചതും. ഇനി മറ്റൊരു ദിശയിലേക്ക് തികച്ചും വ്യത്യസ്തമായി തിരിയുന്ന ജീവിതത്തിലേക്കും. 

 

9 വർഷം മുമ്പാണ് ഇബ്രാഹിമോവിച്ചിന്റെ ആദ്യ പുസ്തകം പുറത്തുവരുന്നത്. അയാം സ്ലാറ്റൻ ഇബ്രാഹിമോവിച്ച് എന്ന പേരിൽ.  30-ാം വയസ്സിലെ ആത്മകഥ. താരം പറഞ്ഞുകൊടുത്ത് എഴുതിപ്പിച്ചതാകും. എന്നാൽ, ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ ഒരു താരത്തിന്റെ ഏറ്റവും മികച്ച ആത്മകഥ എന്നാണത് ഇന്നും അറിയപ്പെടുന്നത്. പെനൽറ്റി ഏരിയയിൽ അങ്ങേയറ്റം അപകടകാരിയും, വല കുലുക്കുന്നതിൽ ഒരു പിഴവും വരുത്താത്ത താരവുമായ വ്യക്തിയുടെ അക്ഷരലോകത്തെ ആദ്യ വിജയം. 

 

താരങ്ങളുടെ പുസ്തകത്തിൽ താൻ ഏറ്റവും കൂടുതൽ വെറുക്കുന്നത് എന്താണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പട്ടിണിയിൽ നിന്ന് സമ്പത്തിലേക്കും പ്രതാപത്തിലേക്കും എത്തിയ പതിവു കഥ തന്നെ. എന്നാൽ ഇബ്രാഹിമോവിച്ച് പറഞ്ഞതും അതേ കഥ തന്നെയാണ്. ദയനീയ സാഹചര്യങ്ങളിൽ നിന്ന് അപ്രതീക്ഷിതമായ ഉയരത്തിലേക്ക് എത്തിയ അവിശ്വസനീയ കഥ. പുതിയ പുസ്തകത്തിൽ മറ്റൊരു വിഷയമാണ് അദ്ദേഹം പറയുന്നത്. പ്രായമാകുന്നു എന്ന യാഥാർഥ്യത്തെ അംഗീകരിക്കാൻ തയാറാകുന്ന വ്യക്തിയുടെ പക്വതയിലേക്കുള്ള കഥ. 

ഇതുവരെയുള്ള യാത്രയിൽ നിന്ന് എന്തുനേടിയെന്നും സംശയത്തിന് ഇടകൊടുക്കാതെ അദ്ദേഹം പറയുന്നുണ്ട്. സംതൃപ്തി. സന്തോഷം. അതേ, സ്ലാറ്റൻ ഇബ്രാഹിമോവിച്ച് സന്തോഷവാനാണ്. എല്ലാ രീതിയിലും. പുസ്തകത്തിന്റെ അവസാന വരിയിലും അദ്ദേഹം അക്കാര്യം ഉറപ്പിക്കുന്നു.

 

എന്നാൽ സംഘർഷങ്ങളില്ലാതെ, ജീവിതം ഏൽപിച്ച ആഘാതങ്ങളെ നിർമമതയോടെ സ്വീകരിച്ച വ്യക്തിയാണ് താരം എന്നു കരുതിയെങ്കിൽ തെറ്റി. കളിക്കളത്തിൽ ഇന്നും ആക്രമോണുത്സുകമാണ് അദ്ദേഹത്തിന്റെ നീക്കങ്ങൾ. വാക്കുകളും. എതിർ ടീമിൽ കളിച്ചിട്ടുള്ള റൊമേലു ലുക്കാക്കുവുമായുള്ള വഴക്കുകളെക്കുറിച്ച് ദീർഘമായി അദ്ദേഹം പറയുന്നുണ്ട്. പ്രകോപിപ്പിക്കാൻ ശ്രമിച്ചാൽ ഒട്ടും വിട്ടുകൊടുക്കാത്ത വ്യക്തിയാണെന്ന് വേഗം മനസ്സിലാവുന്ന രീതിയിൽ. വാ തുറന്നാൽ എല്ലാ എല്ലും ഇടിച്ചു തകർക്കും എന്നാണ് ഒരിക്കൽ ലുക്കാക്കുവിനോട് ഇബ്രാഹിമോവിച്ച് പറഞ്ഞത്. ഭാര്യയെ അപമാനിക്കാൻ ശ്രമിച്ച ലുക്കാക്കുവിനോട്  അമ്മയെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് തിരിച്ചടിക്കുന്നതും. ചെറിയ പ്രകോപനത്തിൽ പോലും വീണു പോകുന്നുണ്ട്. ആക്രമിക്കാനും പ്രത്യാക്രമിക്കാനും ഒരു മടിയും കാട്ടുന്നുമില്ല. ഇതേ താരം തന്നെയാണോ ജീവിതത്തിന്റെ വേദനകളുമായി പൊരുത്തപ്പെട്ടു ജീവിക്കുന്നതെന്ന് സംശയം തോന്നാം. എന്നാൽ, താൻ സമരസപ്പെടുകയാണെന്ന് അദ്ദേഹം വീണ്ടും വീണ്ടും ഉറപ്പു പറയുന്നു. ജിപ്‌സി എന്നു വിളിച്ച് ആക്ഷേപിച്ച ഇറ്റാലിയൻ കാണികൾക്കെതിരെയും ദേഷ്യം മറച്ചുവയ്ക്കുന്നില്ല. വംശീയതയ്‌ക്കെതിരെയുള്ള ഇറ്റാലിയൻ കാണികളുടെ ആദർശ സമീപനങ്ങൾ കപടനാട്യമാണമെന്നും തറപ്പിച്ചുപറയുന്നു. അങ്ങനെയാണെങ്കിൽ താൻ ഒരിക്കലും വിദ്വേഷത്തിനും വംശീയ ആക്രമണങ്ങൾക്കും ഇരയാകേണ്ടിവരില്ലായിരുന്നു എന്നദ്ദേഹത്തിന് അറിയാം. 

 

വൈരുധ്യങ്ങളുടെ ആകെത്തുകയാണ് ഇബ്രാഹിമോവിച്ച്. എല്ലാ മനുഷ്യരെയും പോലെ. പ്രശസ്ത താരങ്ങളെപ്പോലെ ഒട്ടേറെ ടാറ്റൂകളുണ്ട് അദ്ദേഹത്തിന്റെ ശരീരത്തിലും. എന്നാൽ എല്ലാം പിൻഭാഗത്താണെന്നും അതുകൊണ്ടുതന്നെ തനിക്ക് അവയെ വീണ്ടും വീണ്ടും കാണേണ്ടതില്ലെന്നും താരം പറയുന്നു. പ്രകീർത്തിച്ചു പറയാൻ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വാക്ക് തരുന്നു. 

ഞാനായിത്തന്നെ ജീവിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. ഞാൻ എന്താണോ അങ്ങനെതന്നെ തുടർന്നാൽ മതി- ഇബ്രാഹിമോവിച്ച് ദൃഡസ്വരത്തിൽ പ്രഖ്യാപിക്കുന്നു. 

 

താരം എന്ന നിലയിലും വ്യക്തി എന്ന നിലയിലും മനസ്സിലാക്കുന്ന, എന്നാൽ പ്രശസ്തി ആഗ്രഹിക്കാത്ത വ്യക്തിയെ പങ്കാളിയായും ലഭിച്ചു. 

രണ്ടു മക്കളെയും നോക്കി അവർ സ്വീഡനിൽ ജീവിക്കുന്നു. 

 

പുസ്തകം പൂർത്തിയാകുന്നതിനിടെ, രണ്ടു പ്രധാന സംഭവങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായി. ഒന്ന് ഒരു മരണമാണ്. ഏറ്റവും നല്ല സുഹൃത്ത് എന്ന ഇബ്രാഹിമോവിച്ച് വിശേഷിപ്പിച്ച ഏജന്റ് മിനോ റയോള കഴിഞ്ഞ ഏപ്രിലിലാണ് അപ്രതീക്ഷിതമായി മരിച്ചത്. എസി മിലാൻ ഒരു ദശകത്തിനിടെ ആദ്യമായി ഇറ്റാലിയൻ ചാമ്പ്യൻമാരായതാണ് രണ്ടാമത്തെ സംഭവം. സ്വന്തം ടീം വീജയകിരീടം ചൂടിയെങ്കിലും ആ വിജയത്തിൽ ഏറെയൊന്നും ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. പരുക്കുകൾ പലപ്പോഴും വിലങ്ങുതടിയായി. എന്നാലും വിജയപ്രതീക്ഷ ഇല്ലാതായ ഒരു ടീമിനെ ആക്രമണോത്സുക ടീമാക്കി മാറ്റുന്നതിൽ ഇബ്രാഹിമോവിച്ചിന്റെ സാന്നിധ്യം ഗുണം ചെയ്‌തെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. 

അവസാനമായി ഒരേയൊരു വിഷമം മാത്രം അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. തന്റെ പേര് ആർത്തുവിളിക്കുന്ന കാണികളുടെ സാന്നിധ്യമില്ലാതെ എങ്ങനെ ജീവിക്കും എന്ന ആശങ്ക. അത് ഒരു താരത്തിന്റേത് മാത്രമല്ല. അരങ്ങിൽ നിന്ന് അണിയറയിലേക്ക് പിൻവാങ്ങുന്ന എല്ലാ വ്യക്തികളുടേതുമാണ്. ആ ചോദ്യത്തെ സത്യസന്ധമായി നേരിടുന്നു എന്നതിലാണ് ഇബ്രാഹിമോവിച്ചിന്റെ ആത്മാർഥ. അതിന്റെ പേരിൽ തന്നെയാകും അദ്ദേഹത്തിന്റെ രണ്ടാമത്തെ ആത്മകഥയും അറിയപ്പെടാൻ പോകുന്നതും. 

 

Content Summary: Adrenaline: My Untold Stories Book by Luigi Garlando and Zlatan Ibrahimovic

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com