ADVERTISEMENT

ചെങ്ങോടുമലയുടെ ഉച്ചിയിൽ നിന്നു നോക്കിയാൽ പല വർണങ്ങൾ ഉള്ള പൂക്കളം എന്നു തോന്നിച്ചിരുന്ന നരയംകുളമെന്ന ഗ്രാമത്തിലാണു ഞാൻ ജനിച്ചു വളർന്നത്. പുരകെട്ടും കല്യാണവും പണംപയറ്റുമൊക്കെ ഒരുമിച്ച് ഒരു കുടുംബമായി ആളുകൾ ആഘോഷിക്കുന്നതു കണ്ടായിരുന്നു ഞങ്ങളുടെ ബാല്യം. സന്തോഷങ്ങളിൽ ഞങ്ങൾ ഒരുമിച്ചു പങ്കുകൊണ്ടു. അതിന്റെ ആനന്ദം എല്ലാവരുമായി വീതംവച്ചു. ഓണം മധുരത്തിന്റെ രൂപത്തിലാണു കുഞ്ഞുനാളിൽ എന്നിൽ നിറഞ്ഞത്. പുതിയോട്ടുകുഴിയിലെ മാതാമ്മ ഓണത്തിന് ഉമ്മയ്ക്കു സമ്മാനിക്കുന്ന, അരിപ്പൊടിയും ശർക്കരയും ചേർത്ത് ഇടിച്ചുണ്ടാക്കുന്ന ഉണ്ടയുടെ രുചി ഇന്നും നാവിലുണ്ട്. 

 

കുഞ്ഞുനാളിൽ കരച്ചിലടക്കാൻ, ‘ഓണേശ്വരൻ വന്നു പിടിച്ചുകൊണ്ടുപോകും’ എന്നു പേടിപ്പിക്കുമായിരുന്നു വല്ല്യുമ്മ. എന്നാൽ, കിരീടം അണിഞ്ഞ് ഓലക്കുടയും പിടിച്ച് മണിയും കിലുക്കി വീട്ടുമുറ്റത്തെത്തുന്ന ഓണേശ്വരൻ എന്നിൽ പേടിയെക്കാൾ ഉപരി അനുതാപമാണു നിറച്ചത്. 

ഓണേശ്വരൻ വേഷം കെട്ടിക്കഴിഞ്ഞാൽ കാലിൽ ഉറുമ്പു കയറാൻ പാടില്ല. അതുകൊണ്ടാണത്രേ ഒരിടത്തും നിൽക്കാതെ ഓടിക്കൊണ്ടിരിക്കുന്നത്. അതോർക്കുമ്പോൾ പാവം തോന്നും. വേഷം കെട്ടിക്കഴിഞ്ഞാൽ മിണ്ടാൻ പാടില്ല എന്ന അറിവ് ആ അനുതാപത്തെ ഒന്നുകൂടി വർധിപ്പിച്ചു. ഉപ്പാന്റെ ഉറ്റസുഹൃത്തായിരുന്നു വേഷം കെട്ടിവരാറുണ്ടായിരുന്ന ബാലൻ പണിക്കർ. ഓണേശ്വരനു കൊടുക്കാനുള്ള അരിയും പണവും ഉമ്മ നേരത്തേ കരുതിവയ്ക്കും. 

 

അൽപം മുതിർന്നപ്പോൾ നരയംകുളത്തെ ജവാഹർ ബാലജനസഖ്യത്തിന്റെ ഓണാഘോഷത്തിൽ ഞാനും സജീവമായി. പൂപറിക്കാൻ കൂട്ടുകാരോടൊപ്പം കുന്നും വയലും താണ്ടി. ഒരു കൊല്ലത്തെ പൂക്കളമത്സരത്തിനു നീലപ്പൂവു കിട്ടാഞ്ഞ് ഉമ്മ നട്ട പയറിൻപൂവു പറിച്ചുകൊണ്ടുപോയി സമ്മാനം നേടിയതും വൈകിട്ടു വീട്ടിലെത്തിയപ്പോൾ ഉമ്മ ചിരിയും കരച്ചിലുമായി പിറകെ ഓടിയതും ഇന്നലെ എന്നപോലെ ഓർക്കുന്നു.

രാജസ്ഥാനിലെ പച്പഹാട് നവോദയ വിദ്യാലയത്തിൽ മലയാളം അധ്യാപകനായി ചെന്നത് ഒരോണക്കാലത്ത്. ജീവിതത്തിലാദ്യമായി ഓണാഘോഷവും ഓണസദ്യയും നഷ്ടമാകുന്നതിന്റെ സങ്കടത്തിലായിരിക്കുമ്പോൾ തൊട്ടടുത്ത ഭവാനി മണ്ഡിയിൽ താമസിക്കുന്ന ഒരു മലയാളി കുടുംബം എന്നെ കാണാൻ സ്കൂളിൽ വന്നു. കേരളത്തിൽ നിന്നു ആരോ അധ്യാപകനായി വന്നിരിക്കുന്നു എന്നറിഞ്ഞെത്തിയതാണ്. മുൻപരിചയമില്ല. ആയിടെ വിവാഹിതനായ ഞാൻ പ്രിയതമയെയും നാടിനെയും പിരിഞ്ഞിരിക്കുന്നതിൽ അനുഭവിച്ച വീർപ്പുമുട്ടൽ, അവരുടെ നാവിൽ നിന്നുകേട്ട മലയാളത്തിൽ ശമിച്ചു. അവർ വന്നിരിക്കുന്നത് ഓണസദ്യയുണ്ണാൻ വീട്ടിലേക്കു ക്ഷണിക്കാനാണ് എന്നറിഞ്ഞപ്പോൾ നാട്ടിൽ തിരിച്ചെത്തിയ സന്തോഷമായിരുന്നു. ലോകത്തെവിടെയായിരുന്നാലും ഓണനാളിൽ മലയാളിക്ക് ഒരിലയുണ്ട് എന്ന് എന്നെ ബോധ്യപ്പെടുത്തിയ അനുഭവമായിരുന്നു അത്. 

 

വിദേശ മലയാളികൾക്കൊപ്പം പലവട്ടം ഓണമുണ്ണാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. തമിഴ്നാട്ടിലെ മലയാളി സംഘടനകൾ കൂട്ടായി സിടിഎംഎയുടെ നേതൃത്വത്തിൽ ഒരുക്കുന്ന ഒരുമാസം നീളുന്ന ചെന്നൈയിലെ ‘ആവണിപ്പൂവരങ്ങ്’ ഓർമ വരുന്നു. ദുബായിൽ യുഎഇയിലെ ട്രാൻസ്പോർട് ജീവനക്കാർ ഒരുക്കിയ ഓണസദ്യയുടെ സ്വാദും നാവിലുണ്ട്. ഒരു വർഷം മുഴുവൻ നീളുന്ന ഓണാഘോഷമൊരുക്കുന്ന മറുനാടൻ മലയാളിക്കൂട്ടായ്മയെപ്പറ്റി കേട്ടിട്ടുണ്ട്.

 

പ്രവാസിയുടെ രൂപകമായിത്തീരാനുള്ള ക്ഷമത മഹാബലിയുടെ മിത്തിനുണ്ട്. വിധിയുടെ, നിയോഗത്തിന്റെ കാലടി ശിരസ്സിലേറ്റ നാൾ നാടുപേക്ഷിച്ചവരാണവർ. വർഷാവർഷം മാവേലിയെപ്പോലെ അവരും ജന്മനാട് കണ്ടു തിരികെ പോകുന്നു. ചിങ്ങവെയിലും ഓണനിലാവും ഹൃദയത്തിലൊളിച്ച് ഒപ്പം പോകുന്നു..

 

തയാറാക്കിയത്: ഡോ. എം.പി. പവിത്ര

 

 

Content Summary: Ormapookkalam, Memoir written by Veerankutty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com