ADVERTISEMENT

അടുത്ത ഫെബ്രുവരിയിൽ എനിക്ക് 84 വയസ്സാകും. ഏതാണ്ട് 80 കൊല്ലത്തെ ഓണഓർമ എനിക്കുണ്ട്. ഓണം വരുന്നു എന്ന പ്രതീക്ഷയും ഓണം കഴിഞ്ഞുപോയി എന്ന നഷ്ടബോധവും ഒരു ആണ്ടിലും ഇല്ലാതിരുന്നിട്ടില്ല. കറുത്ത പക്ഷത്തിലെ നിലാവ് എന്നപോലെ ഓരോ കൊല്ലവും ഓണത്തിന്റെ പ്രഭ മങ്ങി വരുന്ന സാഹചര്യത്തിൽ ഓർമകൾ കൂടുതൽ കൂടുതൽ പ്രസക്തമാകുന്നു.

 

നാട്ടിൽ എല്ലാവർക്കും മറ്റുള്ള എല്ലാവരെയും അറിയാമായിരുന്ന ആ പഴയ കാലങ്ങളിൽ, ഓണക്കാലത്ത് പ്രത്യേകിച്ചും, മറ്റുള്ളവരുടെ എല്ലാ സങ്കടങ്ങളിലും എല്ലാവരും പങ്കാളികളാകുമായിരുന്നു. ജീവിതത്തിൽ എനിക്ക് ഏറ്റവും സന്തോഷം തന്ന ഓണം എന്റെ പതിനഞ്ചാം വയസ്സിലായിരുന്നു. ആ കൊല്ലമാണ് എന്റെ സുഹൃത്തും അയൽക്കാരനുമായ ഉണ്ണിയുടെ കണ്ണുകളിൽ ആമ്പൽപൂ വിരിഞ്ഞ ഓണം.

 

സിംഗപ്പൂരിൽ നിന്നു നാട്ടിലേക്കു പുറപ്പെട്ട കപ്പൽ എത്തിച്ചേരേണ്ട ദിവസം കഴിഞ്ഞിട്ടും മദിരാശി തുറമുഖത്തു വന്നില്ല. പൂക്കൂടയുമായി ഇറങ്ങിയ ഞാൻ ഉടനെത്തന്നെ സങ്കടത്തോടെ തിരിച്ചു വന്നതു കണ്ട് അമ്മ കാരണം തിരക്കി. വിവരമറിഞ്ഞ് എന്റെ കൂടെ ഉണ്ണിയുടെ വീട്ടിലേക്കു വന്നു. ഉണ്ണിയുടെ അച്ഛൻ തീർച്ചയായും ഓണത്തിനു വരുമെന്ന് ഉറപ്പിച്ചു പറഞ്ഞ് ഉണ്ണിയെയും അവന്റെ അമ്മയെയും അമ്മ ആശ്വസിപ്പിച്ചു. മനസ്സില്ലാമനസ്സോടെ എന്റെ കൂടെ ഇറങ്ങിയ ഉണ്ണി എല്ലാവരുടെയും കൂട്ടത്തിൽ കൂടിയപ്പോൾ സങ്കടമൊക്കെ മറന്നു.

 

പക്ഷേ, അന്നു സന്ധ്യയ്ക്ക് വല്ലാതെ ബേജാറായി, ഞങ്ങൾ. ഓണം ഉണ്ണാൻ അവന്റെ അച്ഛനെ കൊണ്ടുവരണമെന്ന് എന്റെ അമ്മ മൺമറഞ്ഞ കാരണവന്മാരോടും ശാസ്താവിനോടും ഉറക്കെത്തന്നെ കരഞ്ഞു പറയുന്നതു ഞാൻ കേട്ടു. ഉറക്കം വരുവോളം ഞാനും ഇത് ഏറ്റുപറഞ്ഞു.

അത്‌ഭുതമെന്നു പറയാം, നേരം പരപരാ വെളുക്കെ ഉണ്ണിയുടെ അച്ഛൻ വന്നു!

ആ ഓണമായിരുന്നു ശരിയായ തിരുവോണം!

 

എല്ലാവർക്കും സന്തോഷം വരണമെന്ന് എല്ലാവരും ആഗ്രഹിച്ച കാലമായിരുന്നു അന്നൊക്കെ ഓണം. ചുറ്റുവട്ടത്ത് എല്ലാവർക്കും ഓണമുണ്ണാൻ ഉണ്ടോ ആവോ എന്ന് ഉത്രാട സന്ധ്യകളിൽ വേവലാതിപ്പെടാറുള്ള മുത്തച്ഛൻ എനിക്ക് 11 വയസ്സായപ്പോൾ മരിച്ചുപോയി. അതിൽപിന്നെ ആ ചോദ്യം നാട്ടിൽ ആരും സ്വയം ചോദിക്കുന്നതായി ഞാൻ കേട്ടിട്ടില്ല.

 

സാർവത്രികമായ സന്തോഷം എന്ന ഈ സങ്കൽപം ഭൂമിയിൽ മലയാളികൾക്കു മാത്രമുള്ള സ്വപ്നമാണ്. നിലവിലിരുന്ന ഒരു സമൂഹത്തിന്റെ ഓർമയാണോ ഒരു വെറും കിനാവാണോ ഇത് എന്നു തർക്കിക്കുന്നതിനു പകരം ഇങ്ങനെയാവാൻ പരിശ്രമിക്കുന്നതല്ലേ നമ്മുടെയൊക്കെ യഥാർഥമായ ധർമം.

 

തയാറാക്കിയത്: ഡോ. എം.പി.പവിത്ര

 

Content Summary: Ormapookkalam, Onam Memoir written by C Radhakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com