ADVERTISEMENT

തീവ്രമായി സ്നേഹിക്കുന്നതുപോലെയാണ് തീവ്രമായി എഴുതുന്നതും. യാഥാർഥ്യം ഉൾക്കൊണ്ട് ജീവിക്കുമ്പോൾ തന്നെ മറ്റൊരു ലോകത്തായിരിക്കും മനസ്സ്. വ്യത്യസ്തമായ ആകാശവും ഭൂമിയും. ആ നിമിഷങ്ങളിൽ എങ്ങനെയൊക്കെ, എന്തൊക്കെ ചെയ്യുമെന്ന് പ്രവചിക്കാനോ, മറ്റൊരു അവസരത്തിൽ വിലയിരുത്തി ശരി തെറ്റുകൾ കണ്ടെത്തുന്നതിലോ അർഥമില്ല. വികാരതീക്ഷ്ണത മാത്രമായിരിക്കും ഒരേയൊരു സത്യം. മനസ്സ് പൂർണമായും ഏകാഗ്രമായിരിക്കും. സൂചിത്തുമ്പിൽ നിശ്ചലം നിൽക്കുന്നതുപോലെ. ആ നിമിഷത്തിന്റെ നിർവൃതിയിൽ സ്വയം നീതിപുലർത്തുന്നതിൽ വിജയിക്കുമെങ്കിലും പരിഹസിക്കപ്പെടാനും സാധ്യതയേറെയാണ്. ബാലിശമായി പെരുമാറാം. യുക്തിയില്ലാതെ സംസാരിക്കാം. ആഹ്ളാദത്തിന്റെ പരകോടിയിൽ എത്തുന്നതുപോലെ തന്നെ തീവ്രവിഷാദത്തിനും അടിമയാകാം. പിന്നീട് ഒരു കാലത്ത് തിരിഞ്ഞുനോക്കുന്നതുപോലും ആഴമേറിയ മുറിവിൽ കുത്തുന്നതുപോലെ അനുഭവപ്പെടാം. 

 

അപകടസാധ്യത ഏറെയാണെങ്കിലും ഓർ‌മകൾ, അതും ഏറ്റവും ആത്മാർഥമായതും വിലപ്പെട്ടതും ജീവിസ്സുറ്റതും വിട്ടുകളയാനും ആരും തയാറാകില്ല. എന്നാൽ സ്വകാര്യതയ്ക്ക് അല്ലാതെ പൊതുവായനയ്ക്ക് അതേ ഓർമകൾ നിരത്തിവയ്ക്കാൻ അസാധാരണ ധൈര്യം വേണം. ഫ്രഞ്ച് സാഹിത്യത്തിലെ ശ്രദ്ധേയ സാന്നിധ്യം പ്രഫ. ആനി എർനോ കൊളുത്തുന്നത് തീപ്പൊരി അല്ല. ആഗ്രഹം തുറന്നുപറയുന്ന, അനുഭവിച്ചതെല്ലാം വാക്കുകളിൽ ചൊരിയുന്ന തീക്കാറ്റ്. 82 വയസ്സുള്ള എഴുത്തുകാരി 50 വയസ്സ് എത്തുന്നതിന് മുമ്പ് തീവ്രമായി പ്രണയിച്ച നാളുകളിൽ എഴുതിയ ഡയറിക്കുറിപ്പുകൾ പുറത്തുവിട്ടുകൊണ്ട്. ഒരു വാക്കോ വരിയോ പോലും വെട്ടിമാറ്റാതെ, തനിക്കുവേണ്ടി മാത്രമെഴുതിയ കുറിപ്പുകൾ സെൻസർ ചെയ്യാതെ പ്രസിദ്ധീകരിച്ചുകൊണ്ട്. ആത്മദാഹത്തിനൊപ്പം ശരീരത്തിന്റെ തൃഷ്ണകളും തുറന്നുപറഞ്ഞുകൊണ്ട്. നഷ്ടപ്പെടുമ്പോൾ (Getting lost) എന്ന പേരിൽ. ശരീരവും മനസ്സും നഷ്ടപ്പെടുത്തിയ യൗവ്വന സമൃദ്ധവും സ്നേഹനിർഭരവമായ കാലത്തിന്റെ ജ്വലിക്കുന്ന ഓർമകൾ. ശരീരം യുക്തിയെ അടക്കിഭരിച്ച ദിവസങ്ങൾ. ആ നാളുകളിൽക്കൂടി വീണ്ടും കടന്നുപോകുകയാണ് ആനി; വായനക്കാരും. 

 

ഞങ്ങൾ വീണ്ടും കാണുന്ന ദിവസമല്ലാതെ മറ്റൊരു ഭാവി എനിക്കില്ല. 1989 ൽ തുടങ്ങി 1990 ഏപ്രിൽ വരെയുള്ള കാലത്താണ് ആനി പ്രണയത്തിൽ സ്വയം നഷ്ടപ്പെടുത്തിയത്. 18 മാസം മാത്രം നീണ്ടുനിന്ന ബന്ധം. ഭർത്താവിന്റെ അവിശ്വസ്തതയെത്തുടർന്ന് വിവാഹമോചിതയായിരുന്നു അവർ അക്കാലത്ത്. അധ്യാപക ജോലിക്കു പുറമെ പാരിസിൽ എഴുത്തുകാരി എന്ന നിലയിലും പ്രശസ്ത. 1988 ൽ സർക്കാർ പ്രതിനിധിയായി സോവിയറ്റ് യൂണിയൻ സന്ദർശിച്ചു. യാത്രയുടെ അവസാന ദിവസം ലെനിൻഗ്രാഡിൽ വച്ചാണു അതു സംഭവിച്ചത്. ഫ്രാൻസിലെ സോവിയറ്റ് എംബസിയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെ കാണുന്നു. ആനിക്ക് 48 വയസ്സ്. ഡയറിയിൽ മിസ്റ്റർ എസ് എന്നു വിശേഷിപ്പിച്ച യുവാവിന് 35. 13 വയസ്സിന് ഇളയയാൾ. വിവാഹിതൻ. എന്നാൽ‌ സ്നേഹത്തിന്റെ നരകത്തിൽ സ്വയം നഷ്ടപ്പെടുന്നതിന് ഇതൊന്നും തടസ്സമായില്ല. ഇരുവരും പാരിസിൽ എത്തിയതോടെ ഒരേ വികാരത്തിന്റെ നടുക്കടലിൽ അകപ്പെടുകയായിരുന്നു ഇരുവരും. 

 

അസംതൃപ്തയും ദുഃഖിതയുമായിരുന്നു അവർ അക്കാലത്ത്. 24–ാം വയസ്സിൽ നടന്ന ഗർഭഛിദ്രത്തിന്റെ വേദനിപ്പിക്കുന്ന ഓർമകൾ. വിവാഹം അവശേഷിപ്പിച്ച വേദനയും ദേഷ്യവും. അമ്മയുടെ മരണം ഏൽപിച്ച ആഘാതം. എന്നാൽ, എസ്സുമായി അടുത്തതോടെ ആനി മറ്റൊരാളായി. 

 

ഞാൻ പൂർണമായും സ്നേഹത്തിൽ അകപ്പെട്ടു. എനിക്കു സ്നേഹത്തിൽ പൂർണത വേണ്ടിയിരുന്നു. ‘ഒരു സ്ത്രീയുടെ കഥ’ എഴുതിയ നാളുകളിലെപ്പോലെ സ്നേഹം എന്ന വിശുദ്ധമായ പ്രവൃത്തിയിൽ പൂർണമായും മുഴുകാൻ ഞാൻ തീവ്രമായി അഭിലഷിച്ചു. എല്ലാ ജാഗ്രതയും ഉപേക്ഷിച്ചും മുന്നറിയിപ്പുകൾ അവഗണിച്ചും മാത്രമേ മുന്നോട്ടുപോകുവാൻ കഴിയുമായിരുന്നുള്ളൂ. ആ പാതയിലേക്ക് ഞാൻ ഇറങ്ങിക്കഴിഞ്ഞിരുന്നു. സ്നേഹത്തിൽ സുന്ദരിയായ പെണ്ണിനെപ്പോലെ. 

 

20 ൽ അധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് ആനി. ബുക്കർ സമ്മാനത്തിന്റെ ചുരുക്കപ്പട്ടികയിൽ എത്തിയ ദ് ഇയേഴ്സ് ഉൾപ്പെടെ. എന്നാൽ ഗെറ്റിങ് ലോസ്റ്റ് എന്ന ഡയറിക്കുറിപ്പിൽ വാനയക്കാർ കാണുന്നത് ഒരു പുതിയ എഴുത്തുകാരിയെയാണ്. ഏറ്റവും മോഹിപ്പിക്കുന്ന വാക്കുകളിൽ സ്നേഹം എഴുതുന്ന, ഒരോ വാക്കിലും വരിയിലും ആസക്തിയുടെ കനൽ ഒളിപ്പിച്ച സ്ത്രീയെ. 

 

18–ാം വയസ്സിൽ ആദ്യമായി ചുംബിച്ച അതേ ആഹ്ളാദവും ആവേശവും ആനി അറിഞ്ഞു എസിൽ നിന്ന്. പകൽ എംബസിൽ ചെന്ന് കാണാൻ അനുവാദമുണ്ടായിരുന്നില്ല. ജോലി തീർത്തിട്ടു മാത്രമേ എസിന് ആനിയുടെ അടുത്ത് എത്താൻ കഴിയുമായിരുന്നുള്ളൂ. ഇടയ്ക്കിടെ ഫോൺവിളികൾ. ഇടവേളകളിലാണ് ആനി ഡയറി എഴുതിയത്. വിരഹത്തിൽ ഉരുകുമ്പോൾ. ഓരോ നിമിഷവും തീവ്രവേദനയിലൂടെയും അഭിലാഷത്തിലൂടെയും കടന്നുപോകുമ്പോൾ. എഴുതുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലാത്തപ്പോൾ. അയാൾ അടുത്തില്ലാത്ത ഓരോ നിമിഷവും ജീവിതത്തിന്റെ അവസാനമാണെന്നു കരുതി. താൻ ഉപേക്ഷിക്കപ്പെട്ടോ എന്നു ഭയന്നു. ജീവിതം അവസാനിച്ചു എന്നുതന്നെ ഉറപ്പിച്ചു. സ്നേഹവും ആസക്തിയും കടന്നുപോയ ചൂടേറിയ അനുഭവങ്ങളും അവസാനമായി കത്തുന്ന വാക്കുകളിൽ പകർത്തി. വായിക്കുമ്പോൾ ആ ചൂട് പുതിയ തലമുറ പോലും തൊട്ടറിയുന്നു. ഫോൺ വിളിക്കുവേണ്ടി മാത്രം കാത്തിരുന്ന പകലുകൾ. തമ്മിൽ കാണാൻ വേണ്ടി മാത്രം കാത്തിരുന്ന രാത്രികൾ. 

 

മദ്യപിച്ചാൽ സ്റ്റാലിനെക്കുറിച്ച് വാതോരാതെ പറയുന്ന കാമുകനെക്കുറിച്ചെഴുതുമ്പോൾ താൻ പരിഹസിക്കപ്പെടുമെന്നോ മറ്റുള്ളവർ കളിയാക്കുമെന്നോയുള്ള പേടിയൊന്നും ആനിയെ അലട്ടുന്നില്ല. തന്റെ ഓരോ നിമിഷവും അയാൾക്കുവേണ്ടി മാത്രമാണെന്നു പറയുന്നതിൽ നാണക്കേടു വിചാരിക്കുന്നില്ല. അമ്മയായിരുന്നു ഞാൻ, വെപ്പാട്ടിയും എന്നാണവർ മടിയില്ലാതെ എഴുതുന്നത്. ആസക്തിയുടെ ആധിക്യതയിൽ‌ ഇങ്ങനെ ഇതിനുമുമ്പ് ഒരു സ്ത്രീയും വെളിപ്പെട്ടിട്ടില്ല എന്നു പറയാൻ ഒരിക്കൽപ്പോലും മടിക്കേണ്ടതില്ലാത്ത ചൂടുള്ള വാക്കുകൾ. 

 

ജീവിതം ഇളക്കിമറിച്ച പ്രണയത്തെക്കുറിച്ച് ആനി ആദ്യം നോവലാണ് എഴുതിയത്. സിംപിൾ പാഷൻ എന്ന പേരിൽ. ചെറിയൊരു നോവലായിരുന്നു അത്. എന്നാൽ ഒളിവും മറവുമില്ലാതെ പ്രണയം എല്ലാ വന്യതയോടും കൂടി ഈ ഡയറിക്കുറിപ്പുകളിൽ ഒഴുകിപ്പരക്കുന്നു. ഒരു കാമുകിക്ക് ഇത്രമാത്രം സത്യസന്ധയും ആവേശഭരിതയുമാകാമോ എന്നുപോലും സംശയിപ്പിച്ചുകൊണ്ട്. 

 

ഒരു വർഷക്കാലത്ത് സ്നേഹിക്കുകയല്ലാതെ താൻ മറ്റൊന്നും ചെയ്തില്ലെന്ന് ആനി കുറ്റസമ്മതം നടത്തുകയല്ല, സന്തോഷത്തോടെ സമ്മതിക്കുകയാണ്. ഏതാനും ചില ലേഖനങ്ങൾ. തിരക്കുള്ള എഴുത്തുകാരിയായിട്ടും മറ്റൊന്നും എഴുതാനാവാതെ, സ്നേഹിച്ചുകൊണ്ടു മാത്രം ജീവിച്ചു ആനി. ഭക്ഷണം കഴിച്ചതും ശ്വസിച്ചതും പോലും സ്നേഹം. എസ് അടുത്തില്ലാത്ത നിമിഷങ്ങളുടെ ഭീകരത പൊള്ളിച്ചു. ആ നിമിഷങ്ങൾ എത്രയും വേഗം അവസാനിക്കാൻ വേണ്ടി കാത്തിരിക്കുമ്പോൾ നരകത്തീയിൽ ഉരുകിയൊലിച്ചു. വീണ്ടും കാണാൻ വേണ്ടി മാത്രം ജീവൻ നിലനിർത്തി. സമാഗമത്തിന്റെ നിമിഷങ്ങളിൽ മാത്രം ജീവിച്ചു. നിലനിൽപിന്റെ അത്യാനന്ദത്തിൽ നീന്തിത്തുടിച്ചു. സ്നേഹം നഷ്ടപ്പടലാണ്, എന്നാൽ അത് വാക്കുകളുടെ ആഘോഷമാണ്. വികാരങ്ങളുടെ ഉത്സവമാണ്. ഭാവനയുടെ സമൃദ്ധിയും. വാക്കുകളിൽ ഉയിർത്തെഴുന്നേൽക്കാനുള്ള വിശുദ്ധമായ നഷ്ടം. 

 

Content Summary : ‘Getting Lost’ by Annie Ernaux 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com