ADVERTISEMENT

കവിതയേക്കുറിച്ചു സർവ്വസമ്മതമായ ഒരു സിദ്ധാന്തമോ, വ്യാഖ്യാനമോ, വിശദീകരണമോ ഇല്ല. കവി ജ്ഞാനിയായിരിക്കേണ്ട കാര്യം ഇല്ല, അല്ലാതെതന്നെ അയാളുടെ കവിത അഗാധമായ ജ്ഞാനം നേടിക്കൊണ്ടേയിരിക്കും. എഴുതുന്നയാൾ, വിവരണാതീതമായ അനുഭൂതികളുടെ ആത്മീയനിയന്ത്രണത്തിലായിരിക്കും. അനിശ്ചിതത്വങ്ങൾക്കിടയിലും വല്ലാത്തൊരു ഉൾപ്പുളകം അയാളിൽ പൊതിയുന്നുണ്ടാകും. അതുകൊണ്ടാണ് 'കവി അയാൾക്കറിയുന്നതിനേക്കാൾ എഴുതുന്നു' എന്ന് ടി. എസ്, എലിയറ്റ് പറഞ്ഞത്. എന്നാൽ ഒരു കവിക്ക് മനുഷ്യ ജീവിതത്തിന്റെ സങ്കീർണതയെക്കുറിച്ചു ജിജ്ഞാസ ഉണ്ടായിരിക്കണം. ജീവിതത്തെ ശ്രദ്ധിക്കുന്ന വാക്കുകൾ കോർത്തിണക്കി അനുവാചകരുടെ മനസുതൊട്ടുണുർത്തുന്ന വിനീത് വിശ്വദേവിന്റെ "ചിന്തച്ചെരാതുകൾ" എന്ന കവിത സമാഹാരം ഞാൻ ഏറെ ഇഷ്ടത്തോടെ വായിച്ചു തീർത്തു.

 

പൊറുതികേടിന്റെ പുറത്ത് മുൾച്ചെരിപ്പിട്ടുപൊട്ടുന്ന ചിരിയായിപോലും വിനീത് വിശ്വദേവിന്റെ ദുഃഖാനുഭവം കാവ്യപ്പെടുന്നത് കൗതുകത്തോടെയേ വായിച്ചെടുക്കാനാവൂ. ഇടിമുഴക്കങ്ങൾക്കും, മിന്നൽ പിണരുകൾക്കുമിടയിലെ ഏതോ മേഘമാർഗത്തിൽ നിന്നും പെയ്തിറങ്ങുന്ന സ്നേഹ ജുഗൽബന്ദിയാണ് ഈ ചിന്തച്ചെരാതുകൾ. പോരായ്മകളിലും അതിന്റെ പൊരുൾ തിളക്കം സുഖനിർവൃതി പകരുന്ന ഹൃദ്യമായ വായനാനുഭവമാകുന്നുണ്ട്. ഈ നിഷ്കളങ്ക കാവ്യഹൃദയത്തെ ഗൗനിക്കാതെ നമ്മുക്കു കടന്നു പോകാനാകില്ല. 'ഏഴഴകി' എന്ന കവിതയിലെ പ്രണയാതുരതയും ഓർമപ്പൂക്കളിലെ ഓമനത്തവും, കഥയില്ലാ ജീവിതങ്ങളിലെ, വാസ്തവത്തിന്റെ വ്യാഖ്യാന ചാരുതയും കർമ്മം സാക്ഷിയിലെ ദാർശനിക ശിൽപ്പഭദ്രതയും അത്രമേൽ അഴകും ആഴവുമുള്ളതാണ്.

 

'ചിന്തച്ചെരാതുകൾ' എന്ന കവിതയിലെ ഈ വരി ശ്രദ്ധിയ്ക്കു.

 

vineeth-viswadev-book
രാജീവ് ആലുങ്കൽ, ഫാദർ ബോബി ജോസ് കട്ടികാട് എന്നിവർക്കൊപ്പം

                 "തമസിൽ പൂത്ത താരകങ്ങളേ നോക്കി 

                  തനിയെ നടന്നകന്നു ഞാനും ഈ വഴിയിൽ വൃഥാ."

 

അത് സത്യദർശനത്തിന്റെ മിന്നൽവെട്ടമാണ്. 'ജീവിതപ്രപഞ്ചം' എന്ന കവിതയിലെ ആഴമേറിയ അനുഭമാചിത്രങ്ങളും, തിരിനാളങ്ങളിലെ തിരയൊഴിയാത്ത  ഭാവനാഭദ്രതയും തെരുവിന്റെ സമരത്തിലെ പൊരുൾപെരുക്കങ്ങളും വായനക്കാരനെ വശീകരിക്കാതിരിയ്ക്കില്ല.

'നാലുചുവർജീവിതം' എന്ന കവിത സ്നേഹത്തിലെ നിലാ ചെരാതു പൂത്തതാണ്. പ്രതിഭയുടെ പ്രാണ നിർവൃതിയിൽ അനുഗ്രഹത്തിന്റെ തണൽത്തണുപ്പിൽ ഇങ്ങനെ എഴുത്തിനിരിക്കാനാകുന്നത് ധന്യമായ ജന്മ നിയോഗമാണ്. 'നൊമ്പരക്കിനാവുകൾ' എന്ന കവിതയിൽ വിനീത് വിശ്വദേവ് എഴുതി അടയാളപ്പെടുത്തുന്നു.

 

      "കിനാവുകൾ പേറിടാത്ത മാനവരുണ്ടോ ഈ ഭൂതലത്തിൽ."

 

അതെ.നിദ്രയിൽ മാത്രമല്ല ഉണർന്നിരിക്കുമ്പോഴും ഉലയൂതിത്തെളിക്കുന്ന കിനാവ് തന്നെയാണ് വിനീത് വിശ്വദേവിന്റെ കവിതകൾ. പാരിജാത മലരുകളും, പാഴ്ക്കിനാവുകളും, പ്രണയസായൂജ്യവും അത്രമേൽ അഴകും ആഴവുമുള്ള ചിന്തയുടെ ചെരാതുകൾ തന്നെ. 'മഴക്കിനാവുകൾ' എന്ന കവിത തീരുന്ന വരികൾ മറക്കാതെ ഞാൻ ഇഷ്ടക്കൂട്ടിൽ ചേർത്തുവയ്ക്കുന്നു.

 

           "മൗനസംഗീതം പെയ്തിറങ്ങിയ 

           മാനസ സരോവരത്തിൻ തീരത്തു

           മായാത്ത ഓർമ്മകൾ തന്ന 

           മഴക്കിനാവുകൾക്കേറെ പറയുവാനുണ്ട്."

 

ജീവിതത്തിന്റെ നിഗൂഢതകളിലേയ്ക്ക് മിഴികൾ പ്രകാശിപ്പിച്ചു, ഓർമ്മകളുടെ ആഴ്ച്ചക്കാഴ്ചകളിലേക്കു വലയെറിഞ്ഞു കവിതയെ ലഭിക്കാൻ വിനീത് വിശ്വദേവ് ഇനിയും കാത്തിരിക്കട്ടെ, ജനതയുടെയും കാലത്തിന്റെയും വിളംബരമാണ് കവിത. വാഴ്വിന്റെ വാറ്റിയെടുത്ത ലഹരിയായി, ശബ്ദത്തെ മൗനം കൊണ്ട് മാറ്റിയെടുക്കുന്ന അനുഭവമായി, ഉറക്കെപ്പറയാത്ത അർത്ഥമായി ഈ ചിന്തച്ചെരാതുകൾ അർത്ഥ ദീപ്തിയിൽ കാലാതിവർത്തിയാകട്ടെ.

 

വിനീത് വിശ്വദേവിന്റെ കവിതകൾ വായിച്ചറിഞ്ഞ ഒരു ആസ്വാദകന്റെ അനുഭവക്കുറിപ്പ് മാത്രമാണിത്. വയൽ ഗ്രാമവും, സീമന്തസിന്ദൂരവും, സ്വപ്നവേഗങ്ങളും, ഹൃദയവിഗ്രഹങ്ങളും, നിലാച്ചന്തമുള്ള കവിതകൾ. കാമിനിയും, പ്രണയമഴയും, കദന കാവ്യവും കിനാവുകളുടെ ഈണമുള്ളവ. വിമൂകവീഥിയിൽ പൂത്ത മൂടുപടമില്ലാത്ത മിഴിനീർ പാരിജാതങ്ങൾ. ഏറെ കാലത്തിനുശേഷം ഋതുഭേദ സന്ധ്യകൾ ഈ നിഴൽകോമര വെളിപാടുകൾ ആഘോഷിക്കാതിരിക്കില്ല. ഈ ചിന്തച്ചെരാതുകൾ സൗവർണ്ണദീപ്തമായി അവതരിപ്പിച്ചു തെളിച്ചുവയ്ക്കാൻ ഞാൻ കൂടി നിയോഗമായതിൽ സന്തോഷം. പ്രിയ അനുജൻ വിനീതമായി യാത്ര തുടരുക. വിശ്വം വിസ്മയ കണ്ണുകളിൽ തിളക്കമോടെ എതിരേൽക്കുമെന്നു ഉറപ്പ്.

 

Content Summary : Review of Malayalam Book ' Chintha Cherathukal ' by Vineeth Viswadev 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com