ADVERTISEMENT

വീട്ടിൽ എനിക്ക് അവസാനമായി കിട്ടിയ നിമിഷങ്ങളിലാണ് ഈ വരികൾ എഴുതുന്നത്. ഉടൻ ജയിലിലേക്കു മടങ്ങണം. ഇത്തവണ ഞാൻ ചെയ്ത കുറ്റം ഇപ്പോൾ നിങ്ങൾ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകമാണ്. വെളുത്ത പീഡനം എന്ന എന്റെയും ഞാൻ പരിചയപ്പെട്ടവരുടെയും കഥ പറയുന്ന പുസ്തകം. 

കഴിഞ്ഞ മാർച്ചിലാണ് നർഗസ് മൊഹമ്മദി ഈ വരികൾ എഴുതിയത്. ജയിലിൽ വച്ചുണ്ടായ ഹൃദയാഘാതത്തെത്തുടർന്നു ശസ്ത്രക്രിയയ്ക്കായി ജാമ്യം ലഭിച്ച് വീട്ടിൽ എത്തിയപ്പോൾ. ഇപ്പോൾ നർഗസ് ഇറാൻ ജയിലിലാണ്. 30 വർഷത്തെ കഠിന, ഏകാന്തത്തടവിന് വിധിക്കപ്പെട്ട്. 

ഒരിക്കൽക്കൂടി ഞാൻ പറയുന്നു, ഈ ശിക്ഷ ക്രൂരവും മനുഷ്യത്വരഹിതവുമാണ്. ഈ നിയമം ഇല്ലാതാകുന്നതുവരെ എനിക്കു വിശ്രമമില്ല എന്നെഴുതിയാണ് അവർ പുസ്തകം അവസാനിപ്പിച്ചത്. മറ്റു കുറ്റകൃത്യങ്ങൾക്കൊപ്പം ഭരണകൂടത്തെ വിമർശിച്ചു പുസ്തകം എഴുതിയെന്ന കുറ്റവും. 

വെളുത്ത പീഡനം പറയുന്നത് നർഗസിന്റെ ഏകാന്തത്തടവിന്റെ മാത്രം കഥയല്ല. ജയിലിൽ പരിചയപ്പെട്ട തന്നേപ്പോലെ പീഡനം അനുഭവിക്കുന്ന മറ്റ് 12 വനിതാ തടവുകാരുടെയും കഥകളാണ്. 12 പേരോടും നേരിട്ടു സംസാരിച്ച്, ജാമ്യം കിട്ടിയ ഇടവേളയിൽ പുസ്തകം എഴുതിപ്പൂർത്തിയാക്കി വീണ്ടും ശിക്ഷ അനുഭവിക്കുകയാണ് നർഗസ്. പലവിധ കുറ്റങ്ങളുടെ പേരിലാണ് 12 പേരും വർഷങ്ങളോളം ജയിൽശിക്ഷ അനുഭവിക്കുന്നത്. സൂഫിയായതിന്റെ പേരിൽ മുതൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പേരിൽവരെ. 

ഹെംഗമെ ഷഹീദി എന്ന സ്ത്രീക്ക് ലഭിച്ച ശിക്ഷ 13 വർഷത്തെ തടവാണ്. ജുഡീഷ്യറിയിലെ അഴിമതി തുറന്നുകാണിച്ചു എന്നതാണ് കുറ്റം. ഇപ്പോഴും സാധാരണ ജീവിതം നയിക്കാൻ ശേഷിയില്ലാതെ അവർ മുടന്തുന്നു. കഴിഞ്ഞ വർഷമാണ് മോചനം ലഭിച്ചത്. എന്നാൽ ഏകാന്തത്തടവ് മനസ്സിലുണ്ടാക്കിയ മുറിവുകൾ ഉണങ്ങിയിട്ടില്ല. ഇപ്പോഴും ചികിത്സയിലാണ്. എന്നെങ്കിലും സാധാരണ ജീവിതം നയിക്കാൻ കഴിയുമെന്ന പ്രതീക്ഷ പോലുമില്ല. 

വധശിക്ഷയേക്കാൾ ഭീകരമാണ് ഇറാനിൽ ഏകാന്തത്തടവ്. വർഷങ്ങളോളം ശിക്ഷ അനുഭവിക്കുന്നവരുടെ ജീവിതം പിന്നീടൊരിക്കലും പഴയതുപോലെയാകാറില്ല. ഭരണകൂടം ആഗ്രഹിക്കുന്നതും അതാണ്. ഒരാൾ പോലും എതിർപ്പിന്റെ ശബ്ദം ഉയർത്തരുത്. എല്ലാ കർശന നിയമങ്ങളും അനുസരിച്ച്, സ്വാതന്ത്ര്യത്തെ ബലികഴിച്ച് അടിമകളെപ്പോലെ ജീവിക്കുക. 

ഒരു കൂട്ടം പ്രതിഷേധക്കാർക്ക് എന്തു സംഭവിച്ചു എന്ന് അന്വേഷിക്കാൻ പുറപ്പെട്ടതിന്റെ പേരിലാണ് മാർസി അമീറി എന്ന മാധ്യമപ്രവർത്തക ജയിലിലായത്. 

എനിക്കു ലഭിച്ചതും ഏകാന്തത്തടവാണ്. ശിക്ഷ ലഭിച്ചപ്പോൾ ഭ്രാന്ത് പിടിക്കുന്നതുപോലെ തോന്നി. എന്നെ ചോദ്യം ചെയ്തവരെയല്ല പേടിച്ചത്. ജയിലിനെയും പേടിച്ചില്ല. എന്റെ മനസ്സ്. ഇനിയുള്ള വർഷങ്ങളിൽ കാത്തിരിക്കുന്ന ഇരുട്ട്. പൊതുജീവിതമാണ് ഞങ്ങളെപ്പോലുള്ളവരുടെ ജീവിതത്തിന്റെ അടിസ്ഥാനം. അതു നഷ്ടപ്പെട്ടാൽ എല്ലാം നഷ്ടപ്പെടുക എന്നാണർഥം– മാർസി പുസ്തകത്തിൽ പറയുന്നു. 

തിരഞ്ഞെടുപ്പിലെ ക്രമക്കേടുകളുടെ പേരിലും ഇന്ധന വില അന്യായമായി വർധിപ്പിച്ചതിനെതിരെയും നേരത്തേ ഇറാനിൽ വൻപ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ, ശരിയായി ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് മതപൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമീനി കൊല്ലപ്പെട്ടതിന്റെ പേരിലാണ് പ്രക്ഷോഭം നടക്കുന്നത്. ഭരണാധികാരികളുടെ എല്ലാ കണക്കുകൂട്ടലിനുമപ്പുറം എല്ലാ നിയമങ്ങളും ലംഘിച്ചും ക്രൂരമായ ശിക്ഷകളെ ഭയക്കാതെയും ഓരോ ദിവസവും തെരുവിലിറങ്ങുന്നവരുടെ എണ്ണം കൂടുകയാണ്. പൊലീസ് വാഹനങ്ങൾ ഇടയ്ക്ക് ആക്രമിക്കപ്പെടുന്നു. സർക്കാർ ഓഫിസുകൾക്കു നേരെ കല്ലേറുണ്ടാകുന്നു. എന്നാൽ കൂടുതൽ സമയവും പാട്ടുപാടി തെരുവിലൂടെ നീങ്ങുകയാണ് യുവതലമുറ. സഹിച്ചു മടുത്തു എന്ന പ്രഖ്യാപനവുമായി. ഇനിയെങ്കിലും സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കൂ എന്നപേക്ഷിച്ചുകൊണ്ട്. പെൺകുട്ടികളും സ്ത്രീകളും ശിരോകവചങ്ങൾ വലിച്ചെറിയുന്നു. മുടി കാറ്റിൽ പാറിപ്പറക്കാൻ അനുവദിക്കുന്നു. ഇതിനെല്ലാം കൊടുക്കേണ്ടിവരുന്നത് വലിയ വിലയാണ്. ഇതുവരെ 326 പേർ മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. 25 സ്ത്രീകളും 43 കുട്ടികളും ഉൾപ്പെടെ !

പരസ്യമായി പ്രക്ഷോഭത്തെ പിന്തുണച്ചതിന്റെ പേരിൽ ജയിലിലാകുന്നവരുടെ എണ്ണം കൂടുന്നു. രാജ്യാന്തര സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടും പ്രതിഷേധക്കാരെ അടിച്ചമർത്തി മുന്നോട്ടുപോകുകയാണ് ഇറാൻ സർക്കാർ. ഇതിനിടെയാണ് നർഗസിന്റെ പുസ്തകവും എത്തുന്നത്. ഹൃദയം തളർന്നിട്ടും കീഴടങ്ങാൻ തയാറാവാത്ത പോരാട്ടവീര്യം. മരിച്ചാലും തോൽവി സമ്മതിക്കില്ലെന്ന ഇഛാശക്തി. പുസ്തകം എഴുതിയതിന്റെ പേരിൽ‌ ജയിലിൽ കാത്തിരിക്കുന്നത് കൊടിയ പീഡനങ്ങളാണ് എന്നറിഞ്ഞിട്ടും വിറയ്ക്കാതെ എഴുതിയ പുസ്തകം. ഹൃദയത്തിന്റെ മിടിപ്പ് കൂടുന്നതനുസരിച്ചു മാത്രം വായിക്കാൻ കഴിയുന്ന അക്ഷരങ്ങൾ. സ്വാതന്ത്ര്യത്തിനും സുരക്ഷയ്ക്കും മൂല്യങ്ങൾക്കും കൊടുക്കേണ്ടിവന്ന വലിയ വില. 

 

Content Summary: Iranian Human Rights Activist Narges Mohammadi and her Book White Torture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com