ADVERTISEMENT

ഏതു കാലമോ പ്രായമോ സാഹചര്യമോ ആകട്ടെ, പ്രിയപ്പെട്ടവരുടെ മരണം അടുത്തുവരുന്നു എന്ന ചിന്ത ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്. ചോദ്യങ്ങളില്ലാത്ത ഉത്തരമാണ് മരണം. ജീവിതം ഉത്തരങ്ങളില്ലാത്ത ചോദ്യവും. എത്രമാത്രം ആഴത്തിൽ ആ സത്യം ഉൾക്കൊണ്ടാലും ആരും എല്ലാക്കാലത്തേക്കുമായി ജീവിച്ചിരിക്കില്ലെന്നു മനസ്സിലാക്കിയാലും ചില മരണങ്ങളുമായി പൊരുത്തപ്പെടുക അത്ര എളുപ്പമല്ല. മരണം അടുത്തുവരുന്നു എന്ന ചിന്തയ്‌ക്കൊപ്പം അതിനുവേണ്ടി തയാറാകേണ്ടികൂടി വരുമ്പോൾ അതിജീവനത്തിനു പഠിച്ചതെല്ലാം മറന്ന് പുതിയ മന്ത്രങ്ങൾ കണ്ടെത്തേണ്ടിവരും. ദുരന്തത്തിന്റെ ഇരകളായവരെ ചേർത്തുപിടിക്കണം. കരളിനെ നീറ്റുന്ന വേദന മറച്ചുവച്ച് ആശ്വസിപ്പിച്ചും സാന്ത്വനിപ്പിച്ചും മുന്നോട്ടുപോകണം. ജീവിതം കാത്തുവയ്ക്കുന്ന ഏറ്റവും ദുഷ്കരമായ ദൗത്യങ്ങളിലൊന്ന്. 

ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ ക്ലോ ഹൂപ്പറിനെ പ്രതിസന്ധിയിലാക്കിയതും മരണം തന്നെയാണ്. ജീവിതത്തിൽ അതുവരെയുണ്ടായിരുന്ന വെളിച്ചത്തെ മുഴുവൻ ഇല്ലാതാക്കുന്നത്. പ്രകാശം നിറഞ്ഞ പുൽമേടിലൂടെ യാത്ര ചെയ്ത് പെട്ടെന്ന് ഇരുട്ട് താവളമടിച്ച തുരങ്കത്തിലേക്ക് ഇറങ്ങിയതുപോലെ. ഏറെ നടന്നിട്ടും വെളിച്ചത്തിന്റെ തീരത്ത് എത്താത്ത അലച്ചിൽ. എന്നാലോ നടക്കാതിരിക്കാൻ കഴിയാത്ത അവസ്ഥയും. ചുറ്റും നിറയുന്ന ഇരുട്ടിൽ ഒടുവിൽ ഹൂപ്പറിന് ആശ്വാസമായത് അക്ഷരങ്ങളാണ്. അതാണ് ബെഡ്‌ടൈം സ്‌റ്റോറി. മക്കളെ ഉറക്കാൻ പറഞ്ഞ കഥ. എന്നാൽ ഈ കഥയിലുള്ളതു രാജാക്കൻമാരോ രാജ്ഞിമാരോ അല്ല. അദ്ഭുതലോകത്തെ ആലീസോ ആലിബാബയും 41 കള്ളൻമാരുമോ അല്ല. മരണം തന്നെ. അതും ഭർത്താവിന്റെ. പ്രിയപ്പെട്ട മക്കളുടെ പിതാവിന്റെ അവസാന യാത്രയുടെ സാക്ഷ്യം. 

ഏഴും നാലും വയസ്സായിരുന്നു ഹൂപ്പർ- ഡോൺ വാട്‌സൺ ദമ്പതിമാരുടെ മക്കൾക്ക്. വാട്‌സനും എഴുത്തുകാരനായിരുന്നു. എന്നാൽ ദമ്പതിമാർ തമ്മിൽ പ്രകടമായ പ്രായവ്യത്യാസമുണ്ടായിരുന്നു. ഹൂപ്പറിന് 46 വയസ്സുള്ളപ്പോൾ വാട്‌സന് 69. എന്നാൽ സന്തോഷനിർഭരവും ആശ്വാസപ്രദവുമായിരുന്നു അവരുടെ കുടുംബജീവിതം. പരസ്പരം മനസ്സിലാക്കിയും സൗഹൃദം പങ്കുവച്ചും തുടർന്ന ജീവിതയാത്ര. എന്നാൽ  2018 ൽ വാട്‌സന് കാൻസർ ബാധിച്ചത് അപ്രതീക്ഷിതമായിരുന്നു. 

അപൂർവമായ, മാരകമായ, രക്ഷപ്പെടാൻ നേരിയ അവസരം പോലും നൽകാതിരുന്ന രോഗം. അതുവരെയുണ്ടായിരുന്ന സന്തോഷത്തിന്റെ നാളുകൾക്കു വിട ചൊല്ലി ഹൂപ്പർ മരണത്തെ നേരിടാൻ തയാറായി. എന്നാൽ അതിനെക്കുറിച്ച്, അവരുടെ പ്രിയപ്പെട്ട അച്ഛൻ ഇല്ലാതാകുകയാണെന്ന യാഥാർഥ്യത്തെക്കുറിച്ച് മക്കളോട് പറയാനാണ് ഏറ്റവും ബുദ്ധിമുട്ടിയത്. അതിനെ അതിജീവിക്കാൻ ഒരു വഴിയേ ഉണ്ടായിരുന്നുള്ളൂ. എഴുതുക. കിടക്കയുടെ സമീപമെത്തിയ മരണത്തെക്കുറിച്ചു കുട്ടികളെ ഉറക്കുമ്പോൾ പറഞ്ഞ ജീവിതകഥ. അതേ, ഞങ്ങളെ ഒരുമിപ്പിച്ചുനിർത്താൻ എന്തെങ്കിലും വേണ്ടിയിരുന്നു. നിസ്സാരമല്ലാത്ത, ശാശ്വതമായ ഒന്ന്. അതിനുവേണ്ടിയുള്ള ശ്രമമാണ് ഈ ആത്മകഥ: ഹൂപ്പർ പറയുന്നു. 

എ ചൈൽഡ്‌സ് ബുക്ക് ഓഫ് ട്രൂ ക്രൈം ആണ് ഹൂപ്പറുടെ വരവറിയിച്ച പുസ്തകം. ഒട്ടേറെ പുരസ്‌കാരങ്ങളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട, അമേരിക്കയിൽ ആഴ്ചകളോളം ബെസ്റ്റ് സെല്ലറായി തുടർന്ന ആദ്യ നോവൽ. ദ് എൻഗേജ്‌മെന്‌റ്, ദ് ടോൾ മാൻ, ദ് ആഴ്‌സണിസ്റ്റ് എന്നീ പുസ്തകങ്ങളും എഴുത്തുകാരി എന്ന സ്ഥാനം ഉറപ്പിച്ചു. ഏറ്റവും പുതിയ പുസ്തകമായ ബെഡ്‌ടൈം സ്റ്റോറി പുറത്തിറങ്ങുന്നത് ഇക്കഴിഞ്ഞ വർഷത്തിന്റെ അവസാന മാസത്തിൽ. 

വാട്‌സന്റെ അന്ത്യം അടുത്തു എന്ന യാഥാർഥ്യം ഡോക്ടർമാർ സ്ഥിരീകരിച്ചെങ്കിലും ഹൂപ്പറിന് അത് അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു. എഴുപതോളം വയസ്സുള്ള ഭർത്താവുള്ളപ്പോൾ ഇതൊക്കെ പ്രതീക്ഷിക്കേണ്ടതല്ലേ എന്ന മട്ടിലായിരുന്നു സുഹൃത്തുകളുടെ പ്രതികരണം. ഇതിൽക്കൂടുതൽ എന്താണ് പ്രതീക്ഷിക്കുന്നതെന്നുപോലും അവർ ചോദിക്കാതിരുന്നില്ല. വാട്‌സനെ കാണാൻ ആശുപത്രിയിലെത്തിയ കുട്ടികളെ നോക്കി ജീവനക്കാർ പറഞ്ഞത്, മുത്തച്ഛനെ കാണാൻ കൊച്ചുമക്കൾ എത്തിയെന്നാണ് !

 

സമാന്തരമായ രണ്ടു പാതകളിലൂടെയാണ് ബെഡ്‌ടൈം സ്റ്റോറി സഞ്ചരിക്കുന്നത്. വാട്‌സൻ ഇനിയില്ല എന്ന യാഥാർഥ്യത്തെ ഹൂപ്പർ ഉൾക്കൊള്ളാൻ നടത്തുന്ന ശ്രമമാണ് ആദ്യത്തേത്. കുട്ടികളെ ഇക്കാര്യം എങ്ങനെ പറഞ്ഞു മനസ്സിലാക്കുമെന്ന ആശയക്കുഴപ്പമാണ് രണ്ടാമത്തേത്. രണ്ടിലെയും നായിക ഹൂപ്പർ തന്നെ.. പുസ്തകങ്ങളായിരുന്നു കുട്ടിക്കാലം തൊട്ടേയുള്ള കൂട്ടുകാർ. അക്ഷരങ്ങളായിരുന്നു ആദ്യത്തെയും അവസാനത്തെയും ആശ്രയം. എന്നാൽ, ജീവിതത്തിലെ യഥാർഥ വേദനകളെ പകർത്തേണ്ടിവന്നപ്പോൾ ഹൂപ്പർ പതറി. മനസ്സിനെ പ്രതിഫലിപ്പിക്കുന്ന വാക്കുകൾക്കും ഉപമകൾക്കും വേണ്ടി തിരയേണ്ടിവന്നു. നിലയില്ലാത്ത കടലിൽ തിരകൾ പിന്നെയും അഗാധതയിലേക്ക് വലിച്ചിഴച്ച അനുഭവം. പിടിച്ചുനിൽക്കാൻ, ആശ്രയത്തിനും അഭയത്തിനും വേണ്ടി ചുറ്റും നോക്കി ആരുമില്ലെന്നു തിരിച്ചറിയുമ്പോഴുള്ള തളർച്ച. 

വായിച്ച കഥകളിൽ മരിക്കുന്ന പലരും മരങ്ങളായും ചെടികളായും പുനർജനിച്ചു. കിളികളായി അനശ്വരത നേടി. ഒരു രൂപത്തിലല്ലെങ്കിൽ മറ്റൊരു രൂപത്തിൽ അവർ തുടർന്നുകൊണ്ടിരുന്നു. എന്നാൽ, യഥാർഥ ജീവിതത്തിൽ അങ്ങനെ സംഭവിക്കുന്നില്ലെന്നും ശൂന്യത മാത്രമാണ് ബാക്കിയാകുന്നതെന്നും അനുഭവം പഠിപ്പിച്ചപ്പോൾ ഹൂപ്പർ മക്കളെ ചേർത്തുപിടിച്ചു. ഒപ്പം ബെഡ്‌ടൈം സ്റ്റോറിയും. 

കുട്ടികളുടെ എഴുത്തുകാരിയായി അറിയപ്പെട്ട ഹൂപ്പർ മറ്റൊരു സത്യം കൂടി മനസ്സിലാക്കി. ബാല സാഹിത്യ ലോകത്തെ പല പ്രമുഖ എഴുത്തുകാരും കുട്ടിക്കാലത്തേ കടുത്ത വേദനയിലൂടെ കടന്നുപോയവരാണ്. സിഎസ്. ലെവിസ്, ഫ്രാൻസിസ് ബെന്നറ്റ്, ടോക്കിൻ, കെന്നത്ത് ഗ്രഹാം, ഫിലിപ് പുൾമാൻ, ഹാൻസ് ക്രിസ്ത്യൻ ആൻഡേഴ്‌സൻ എന്നിവർക്കെല്ലാം മാതാപിതാക്കളെ കുട്ടിക്കാലത്തേ നഷ്ടപ്പെട്ടിരുന്നു. എന്നിട്ടും അവർ സന്തോഷത്തെക്കുറിച്ച് എഴുതാതിരുന്നിട്ടില്ല. നിഷ്‌കളങ്കതയെക്കുറിച്ച്, പ്രതീക്ഷകളെക്കുറിച്ച്. വേദനകളുടെ കടൽ കടന്ന് അവർ കണ്ടെത്തിയ അക്ഷരങ്ങൾ തലമുറകൾക്ക് പ്രചോദനമാകുന്നു. 

വാട്‌സന്റെ മരണത്തെക്കുറിച്ചെഴുതുമ്പോൾ ഹൂപ്പർ തളർന്നുപോകുന്നുണ്ട്. 

ഹോട്ടലിൽ എന്റെ മുമ്പിൽ ഒരു വൈൻഗ്ലാസ് കൊണ്ടുവന്നു. ഒരു പ്ലേറ്റും. ഒന്നിനും ഒരു കുറവുമില്ലെന്ന് അവർ ഉറപ്പുവരുത്തുകയായിരുന്നു. തല താഴ്ത്തിയിരുന്നിട്ടും ഞാൻ ഒന്നും കാണുന്നുണ്ടായിരുന്നില്ല.... 

മരണത്തെ അംഗീകരിച്ച രീതിയിലായിരുന്നു വാട്‌സന്റെ പെരുമാറ്റം. ഓരോ നിമിഷവും ജീവിക്കുക എന്ന പ്രമാണത്തിൽ അദ്ദേഹം വിശ്വസിച്ചില്ല. വേദനിക്കുന്ന നിമിഷത്തിൽ ജീവിക്കുന്നതെങ്ങനെ എന്നദ്ദേഹം തിരിച്ചുചോദിച്ചപ്പോൾ മറുപടി ഡോക്ടർമാർക്കും ഉണ്ടായിരുന്നില്ല. 

ജീവിത ദുരന്തത്തിന്റെ തീവ്രാവിഷ്‌കാരം മാത്രമല്ല ബെഡ്‌ടൈം സ്‌റ്റോറി. മികച്ച ഒരു കലാസൃഷ്ടി കൂടിയാണ്. അന്ന വാക്കറുടെ ചിത്രങ്ങൾ വിട്ടുപോയ അക്ഷരങ്ങൾ മനോഹരമായി പൂരിപ്പിക്കുന്നു. പേജിൽ നിന്നു പുറത്തേക്കു വളരുന്ന ശാഖകൾ. കൊമ്പുകൾ. അവയിലെ തളിരിലകൾ. കായ്കനികൾ. പൂവിന്റെ ജന്മം കൊതിക്കുന്ന പ്രതീക്ഷയുടെ മുകുളങ്ങൾ. 

 

Content Summary: Book ' Bed Time Story ' written by Australian Writer Chloe Hooper

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com