ADVERTISEMENT

നട്ടുച്ച വെയിലിൽ പെട്ടെന്ന് ഇടിവെട്ടി മഴ പെയ്തു വെള്ളപ്പാച്ചിലുണ്ടായി സർവതും തച്ചുതകരുന്ന അനുഭവം സമ്മാനിക്കും ആർ ജെ ശാലിനി എഴുതിയ ‘പൂച്ചക്കുരു’ എന്ന നോവലിന്റെ വായന. മുൻ റേഡിയോ ജോക്കിയും സിനിമയിൽ സഹസംവിധായികയുമായ ശാലിനിയുടെ ആദ്യ നോവലാണിത്. നന്ദ എന്ന നന്ദിനി ബാലകൃഷ്ണന്റെയും നന്ദയുടെ പ്രിയ ഓപ്പ നിർമലയുടെയും കഥയാണ് പൂച്ചക്കുരു. അതൊരുപക്ഷേ, എല്ലാ പെൺകുട്ടികളുടെയും കഥ കൂടിയാണ്. ഓപ്പയുടെ വെല്ലുവിളികൾ നിറഞ്ഞ ജീവിതത്തിലൂടെ നമ്മുടെ ബന്ധങ്ങളിലെ ചില ഇരുണ്ട കോണുകളിലേക്കു വെളിച്ചം വീശാൻ ശ്രമിക്കുകയാണു ശാലിനി. ഒപ്പം കുട്ടിക്കാലത്തിന്റെ ബഹുവർണ ഓർമത്തുണ്ടുകളാൽ സമൃദ്ധവുമാണ് പൂച്ചക്കുരു. മധ്യവേനലവധിക്കാലത്ത് ഗ്രാമത്തിലെ അമ്മ വീടുകളിലേക്കു യാത്ര പോയിട്ടുള്ളവരുടെയും തൊടിയിലും പറമ്പിലും അലഞ്ഞുതിരിഞ്ഞു നടക്കാനും രാത്രിയുടെ നിശബ്ദ സംഗീതം ആസ്വദിക്കാനും ഇഷ്ടമുള്ളവരുടെയും മനസ്സിൽ വളരെ വേഗം പറ്റിച്ചേരും ഈ പുസ്തകം. കവർ ഡിസൈനും വരകളും വിനയതേജസ്വിയാണ്. പുസ്തകത്തെക്കുറിച്ചു ശാലിനിയുടെ വാക്കുകൾ:

എഴുത്തനുഭവം:

‘‘നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്’’ എന്ന് ആടുജീവിതത്തിൽ ബെന്യാമിൻ പറഞ്ഞു വച്ചതിൽ നിന്നുമാണ് നമുക്കറിയുന്നതും അറിയാത്തതുമായ ഓരോ മനുഷ്യരുടെയും ജീവിതത്തെക്കുറിച്ചൊക്കെ ആഴത്തിൽ ചിന്തിച്ചു തുടങ്ങാൻ ഇടയായത്. നമ്മൾ ദിവസവും കണ്ടുമുട്ടുന്ന ഓരോ മനുഷ്യരും ഓരോ കഥയാണ്. അത്തരത്തിൽ മനുഷ്യരുമായി വൈകാരികമായ അടുപ്പം വന്നു ചേർന്നാൽ ആ കഥ നമ്മുടേത് കൂടിയാകും. എഴുതാൻ കഴിയുമെന്ന് അറിഞ്ഞു കൊണ്ടല്ല ഞാൻ എഴുതിത്തുടങ്ങിയത്. കണ്ടതും കേട്ടതും അറിഞ്ഞതും പറഞ്ഞതും ഭാവനയിൽ ഉരുത്തിരിഞ്ഞതുമായ വസ്തുതകൾ എല്ലാം കൂടി കൂട്ടിയിണക്കിയപ്പോൾ നോവലായി എന്നു മാത്രം. ഒരു ചെറുകഥ പോലും എഴുതാതെയാണ് ഞാനാദ്യമായി നോവലെഴുതാൻ തുനിഞ്ഞത്. നോവൽ എഴുതിക്കഴിഞ്ഞാണ് ചെറുകഥകളിലേക്ക് തിരിഞ്ഞതും. മാസങ്ങൾ എടുത്താണ് നോവൽ പൂർത്തിയാക്കിയത്. ഇതിനിടയിൽ സിനിമാ സംബന്ധിയായ ജോലികളും കയറി വന്നിരുന്നു. ചില ദിവസങ്ങളിൽ ഒരു വരി മാത്രമാകും എഴുതുക. എഴുതുന്നതത്രയും വായനക്കാർക്ക് ഒരു അനുഭവമായി മാറണം എന്ന ബോധ്യത്തോടെ തന്നെയാണ് എഴുതാൻ ശ്രമിച്ചിട്ടുള്ളത്. 'നന്ദ'യാണ് ഇവിടെ കഥ പറയുന്നത്. എഴുതുന്ന നിമിഷം നന്ദയുടെ ചിന്തകൾ എന്റേതു കൂടിയാവുകയാണ്. വായിക്കുമ്പോൾ വായനക്കാരുടേയും. ഇത്തരത്തിലുള്ള താദാത്മ്യം പ്രാപിക്കലാണ് എഴുത്തിന്റെ വിജയം എന്നാണ് എന്റെ വിശ്വാസം.

ഇഷ്ടവാചകം:

‘ആശയങ്ങൾ വാക്യങ്ങളായും വാക്യങ്ങൾ വാക്കുകളായും അവ അക്ഷരങ്ങളായും പരിണമിക്കുന്നതിനു മുൻപേ ഞാൻ ശീർഷകം എഴുതി അടിയിൽ വരച്ചു. പൂച്ചക്കുരു!! ഞാൻ എന്റെ ഓപ്പയെക്കുറിച്ച് എഴുതാനാരംഭിച്ചു’. നോവലിലെ അവസാന വരിയാണ്. ഈ വരി എഴുതിവച്ചതിനു ശേഷമാണ് ഞാൻ പുസ്തകം എഴുതാൻ ആരംഭിച്ചതു തന്നെ. വായിക്കുമ്പോൾ നിസ്സാരമാണ്. എന്നാൽ ഈ കഥ പറഞ്ഞു വയ്ക്കുന്ന ആശയം പൂർണമാകുന്നത് ഈ വരിയിലാണ്. ‘നമ്മളുടേത്’, ‘നമ്മളുടെ ഏറ്റവും അടുത്ത ബന്ധമുള്ളയാൾ’ എന്നൊക്കെ പറഞ്ഞു വയ്ക്കുന്ന പലരെയും ആഴത്തിൽ നമുക്കറിയാൻ കഴിയുന്നുണ്ടോ എന്ന് ചിന്തിച്ചാൽ മതി. ബന്ധങ്ങളിൽ സൗകര്യപൂർവമുള്ള മറവിയാണ് പൊതുവിൽ സ്വീകാര്യം. 'പൂച്ചക്കുരു' എന്ന പേരിലേക്കു വരാം. ഓപ്പയുമായിട്ടുള്ള നന്ദയുടെ തിളക്കമുള്ള ഓർമകൾ ആരംഭിക്കുന്നത് പൂച്ചക്കുരു എന്ന വസ്തുവുമായി ബന്ധപ്പെടുത്തിയാണ്. പല്ലുകൾ കുഴിച്ചിട്ടാൽ പല്ലുമരം ഉണ്ടാകുമെന്ന് അവളെ പറഞ്ഞു വിശ്വസിപ്പിക്കുന്നതും ഓപ്പയാണ്. നന്ദ വളരുന്നതോടൊപ്പം ഓപ്പയിലും അവളോടുള്ള പെരുമാറ്റത്തിലെ വ്യത്യാസം പ്രകടമാണ്. മധ്യവേനലവധിക്ക് തറവാട്ടിൽ പോകുമ്പോൾ മാത്രം കണ്ടിരുന്ന ഓപ്പ എന്ന കഥാപാത്രം എത്ര മാത്രം സങ്കീർണമാണെന്ന് നന്ദ മനസ്സിലാക്കുന്നത് ഏറെ വൈകിയാണ്. വാക്കുകളിലൊതുക്കാൻ കഴിയാത്തവണ്ണം ഓപ്പയെന്ന കഥാപാത്രം വളരുമ്പോഴാണ് നന്ദ അവരെക്കുറിച്ച് എഴുതാൻ ആരംഭിക്കുന്നത്. ആശയങ്ങൾക്കും ചിന്തകൾക്കും എഴുത്തിലൂടെ മാത്രം സാധ്യമാകുന്ന ഒരു വൈകാരികതലമുണ്ട്. ആ വൈകാരികതയാണ് നോവലിന്റെ അവസാന വരിയിൽ പ്രതിഫലിക്കുന്നത്.

Content Summary: Love Letter Column by Ajish Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com