ADVERTISEMENT

സ്മാർട്ട് ഫോണിനും മൂൻപാണ് അദ്ദേഹം ജീവിച്ചിരുന്നത്. സമൂഹ മാധ്യമങ്ങൾക്കും മുമ്പ്. വിരൽത്തുമ്പിൽ വേണ്ടതും വേണ്ടാത്തതുമായ എല്ലാ വിവരങ്ങളും ഞൊടിയിടയിൽ എത്തുന്നതിനു മുമ്പുള്ള കാലത്ത്. എന്നാൽ ആ കാലത്ത് സാഹിത്യ സംബന്ധമായ എല്ലാ വിവരങ്ങളും ലഭ്യമാക്കാൻ കഴിയുന്ന ഒരു സംവിധാനമുണ്ടായിരുന്നു. യന്ത്രമനുഷ്യനും മുമ്പ് കൃത്യതയോടെ പതിറ്റാണ്ടുകളോളം മലയാള സാഹിത്യത്തിനു വഴികാട്ടിയ ഒരു മനുഷ്യൻ. അദ്ദേഹത്തിന്റെ പേരാണ് എം.കൃഷ്ണൻ നായർ. 

സജീവമായ സമൂഹ മാധ്യമങ്ങളുടെ കാലത്തായിരുന്നു ജീവിച്ചിരുന്നതെങ്കിൽ എങ്ങനെയാകുമായിരുന്നു ആ ജീവിതവും പ്രവർത്തനങ്ങളും എന്ന് ഇന്ന് അനുമാനിക്കാൻ കഴിയില്ല. എന്നാൽ, അദ്ദേഹം ഇന്നും ജീവിച്ചിരുന്നെങ്കിൽ എഴുതുന്ന മിക്ക വാചകങ്ങളും വൈറലാകുമായിരുന്നു എന്നുറപ്പ്. വ്യാപകമായി പ്രചാരം നേടുമായിരുന്നു എന്നത് തർക്കമില്ലാത്ത വസ്തുത. ഇന്നും ഇടയ്ക്കൊക്കെ കൃഷ്ണൻ നായരും അദ്ദേഹത്തിന്റെ നിശിതവും വ്യക്തവുമായ നിലപാടുകളും നിരീക്ഷണങ്ങളും എവിടെനിന്നെല്ലാതെ ഉയർന്നുവരാറുണ്ട്. പലരും വ്യാപകമായി പങ്കുവയ്ക്കാറുമുണ്ട്. അദ്ദേഹം അതറിയുന്നുണ്ടാകില്ല. ശാസ്ത്ര സാങ്കേതിക വിദ്യ വലിയതോതിൽ വികാസം പ്രാപിക്കും മുമ്പ്, കൃത്യമായി 100 വർഷം മുമ്പാണ് മലയാളത്തിലെ ഏറ്റവും പ്രശസ്തനായ നിരൂപകൻ ജനിച്ചത്. അപൂർവം എഴുത്തുകാരുടെ ജൻമശതാബ്ദി മാത്രമാണ് ആഘോഷിക്കാറുള്ളത്. ചർച്ച ചെയ്യപ്പെടാറുള്ളത്. എന്നാൽ, ഒരു നിരൂപകന്റെ, വിമർശകന്റെ ജനമശതാബ്ദി മലയാളം ആഘോഷിക്കുന്നു എന്നത് അപൂർവതയാണ്. സുഹൃത്തുക്കളെക്കാൾ കൂടുതൽ ശത്രുക്കളെ സമ്പാദിച്ചിട്ടും കൃഷ്ണൻ നായർ മാഞ്ഞുപോയില്ല. കഥയോ കവിതയോ നോവലോ എഴുതാതിരുന്നിട്ടും വിസ്മൃതനായില്ല. എഴുത്തുകാർ ക്രൂരമായി അവഗണിച്ചിട്ടും അവരേക്കാൾ കൂടുതൽ ജനപ്രീതി നേടി മലയാളത്തിന്റെ മഹായശസ്സുമായി.  

സംഭാവനകൾ വിലയിരുത്തേണ്ടത് പുസ്തകങ്ങളുടെ എണ്ണം കൊണ്ടോ ? 

സമഗ്രമായ പഠനങ്ങള്‍ ഉൾപ്പെട്ട ആധികാരികമായ പുസ്കകങ്ങൾ കൃഷ്ണൻ നായർ എഴുതിയില്ല എന്നത് പലരും ചൂണ്ടിക്കാണിക്കാറുണ്ട്. നിരൂപകർ പോലും പ്രത്യേക വിഷയത്തെയോ പ്രമേയത്തെയോ ആധികരിച്ചെഴുതുന്ന ലേഖനങ്ങൾ സമാഹരിച്ച് പുസ്തകമാക്കി, ആ പുസ്തകങ്ങളിലൂടെയാണ് നിലനിൽക്കാറുള്ളത്. എത്രയോ പുസ്തകങ്ങൾ എഴുതാമായിരുന്നിട്ടും കൃഷ്ണൻ നായർ അതിൽ വലിയ താൽപര്യം കാണിച്ചില്ല. പകരം ഓരോ ആഴ്ചയും ഞെട്ടിപ്പിക്കുന്ന വിഭവങ്ങളുമായി പുതിയ വാരഫലങ്ങൾ എഴുതിക്കൊണ്ടിരുന്നു. 

m-krishnan-nair
എം. കൃഷ്ണൻ നായർ

നിസ്സാരമായിരുന്നില്ല അതിന്റെ പിന്നിലുള്ള അധ്വാനം. മിക്ക ആഴ്ചയും ലോകനിലവാരത്തിലുള്ള ഒരു പുസ്തകം. ചിലപ്പോൾ പ്രതീക്ഷയോടെ കാത്തിരുന്നിട്ടും നിരാശപ്പെടുത്തിയ  പുസ്തകത്തെക്കുറിച്ച്. എഴുത്തുകാരനെക്കുറിച്ച്. അവയൊന്നുമില്ലാത്തപ്പോൾ ക്ലാസിക്കുകൾ പകരുന്ന ഉൾക്കാഴ്ചയെക്കുറിച്ച്. പല ആവർത്തി വായിച്ച പുസ്തകങ്ങളാണെങ്കിലും അവയെക്കുറിച്ച് കൃഷ്ണൻ നായർ എഴുതുമ്പോൾ പുതിയൊരു വെളിച്ചം പ്രസരിക്കുമായിരുന്നു. ഷേക്സ്പിയർ ആയാലും ടോൾസ്റ്റോയ് ആയാലും പാസ്തർനാക്ക് ആയാലും വേറിട്ടുനിന്നിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ. തുളച്ചുകയറുമായിരുന്നു നിരീക്ഷണങ്ങൾ. മനസ്സിനെ ഉഴുതുമറിക്കാൻ പ്രാപ്തമായിരുന്നു ഉൾക്കാഴ്ചകൾ. 

പോരായ്മകൾ ചൂണ്ടിക്കാണിക്കുന്നത് കൊടും പാതകമോ ? 

മലയാളത്തിലുൾപ്പെടെ വ്യാപകമായി അംഗീകരിക്കപ്പെട്ടതും പ്രശസ്തവുമായ പല കൃതികളുടെയും എഴുത്തുകാരുടെയും പോരായ്മകൾ അദ്ദേഹം എടുത്തുകാട്ടിയിട്ടുണ്ട്. അവയോട് പലർക്കും വിയോജിപ്പുകൾ തോന്നി. അത്ര കടുത്ത വിമർശനം അവർ അർഹിക്കുന്നില്ല എന്നും തോന്നി. എന്നാൽ, അദ്ദേഹം മികച്ചത് എന്നു ചൂണ്ടിക്കാട്ടിയ ഏതെങ്കിലും പുസ്തകം എന്നെങ്കിലും ആരെയെങ്കിലും നിരാശപ്പെടുത്തി എന്ന് ആരും ഇതുവരെ വിമർശനം ഉന്നയിച്ചിട്ടില്ല. കേരളത്തിലെയോ ഇന്ത്യയിലെയോ വിദേശ രാജ്യങ്ങളിലെയോ രത്നങ്ങൾ എന്ന് അദ്ദേഹം വിശേഷിപ്പിച്ചവ രത്നങ്ങൾ തന്നെയായിരുന്നു. വജ്രങ്ങളും അങ്ങനെതന്നെ. തകഴിയുടെ വെള്ളപ്പൊക്കത്തിൽ എന്ന കഥയെക്കുറിച്ച് എത്രയോ തവണ എഴുതി. നൂറു വർഷങ്ങളുടെ ഏകാന്തതയ്ക്കു ശേഷം മാർക്കേസ് കോളറക്കാലത്തെ പ്രണയം എഴുതിയപ്പോൾ മാസ്റ്റർപീസ് എന്നു വിശേഷിപ്പിക്കാൻ മടിച്ചില്ല. ഉജ്ജയനി ഉൾപ്പെടെയുള്ള ഒഎൻവിയുടെ കവിതകളിലെ കാവ്യഭംഗിയെക്കുറിച്ച് വാചാലനായി. ചങ്ങമ്പുഴയെ വാഴ്ത്തിയെങ്കിലും വയലാറിനെ ഇകഴ്ത്തി. ഇന്ന്, തിരിഞ്ഞുനോക്കുമ്പോൾ അദ്ദേഹത്തിന്റെ നിലപാടുകൾ ശരിയാണ് എന്നു സമ്മതിക്കേണ്ടിവരും. വയലാറിന്റെ എത്ര കവിതകൾ കാലത്തെ അതിജീവിച്ചു എന്നു വിലയിരുത്തിയാൽ മാത്രം മതി. ഗാനങ്ങളിൽ വയലാർ അദ്വിതീയനായിരുന്നു. എന്നാൽ വയലാറിന്റെ എത്ര കവിതകൾ ഇന്നും നിലനിൽക്കുന്നുണ്ട് എന്നു പരിശോധിച്ചാൽ മാത്രം മതി ആ പ്രവചനങ്ങളുടെ യുക്തിയും ശക്തിയും മനസ്സിലാക്കാൻ. 

M-Krishnan-Nair--1-
എം. കൃഷ്ണൻ നായർ

നക്ഷത്രങ്ങളുടെ വ്യാപാരി 

അതുല്യം എന്ന വാക്ക് അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നു. ശരാശരി എന്ന അർഥത്തിൽ മീഡിയോക്കർ എന്ന് ആവർത്തിച്ചെഴുതി. എന്നാൽ, അതിലൊക്കെ ഉപരി, എഴുത്ത് എന്നത് എത്ര മഹത്തായ സർഗപ്രക്രിയയാണെന്നും പൂർണ പ്രതിബദ്ധതയും പ്രതിഭയുമുള്ളവരും മാത്രം വ്യാപരിക്കേണ്ട മേഖലയാണെന്നും സ്ഥാപിച്ചു. ഒഴിവാക്കപ്പെട്ടവർക്ക് നീരസമുണ്ടാകുക സ്വാഭാവികം. കുറ്റവും കുറവും ചൂണ്ടിക്കാണിക്കുന്നവർ ഏതുകാലത്താണ് വ്യാപകമായി ഇഷ്ടപ്പെട്ടത്. ആദരിക്കപ്പെട്ടത്.  എന്നു പരിശോധിക്കുമ്പോൾ മനസ്സിലാകും എന്തിനാണ് കൃഷ്ണൻ നായരോട് പലരും അസഹിഷ്ണുത പുലർത്തിയതെന്ന്. 

വാക്കുകൾ അദ്ദേഹത്തിന് നക്ഷത്രങ്ങളായിരിരുന്നു. അതുല്യ സൃഷ്ടികൾ മഴവില്ല് പോലെ അപൂർവവും അദ്ഭുതകരവും എല്ലാക്കാലത്തും ആനന്ദം പകരുമെന്നും ഉദാഹരിച്ചു. 

കൃഷ്ണൻ നായർ എന്ന എഴുത്തുകാരനെയും അതുല്യൻ എന്നു വിശേഷിപ്പിക്കാൻ ഒരു നിമിഷം പോലും ആലോചിക്കേണ്ടതില്ല. ജീവിതത്തിലുടനീളം നക്ഷത്രങ്ങളെ മേഘത്തിന്റെ മറ നീക്കി കാണിച്ച പ്രതിഭയാണദ്ദേഹം. ജൻമശതാബ്ദി വർഷത്തിൽ നീലാകാശച്ചെരുവിൽ സപ്തവർണങ്ങളുടെ തേരിലേറി ആ എഴുത്തിന്റെ തേജസ്സ് പരിലസിക്കുന്നു. ആ കാഴ്ച പകരുന്ന ആനന്ദം ചെറുതല്ല. ആ ഓർമ പകരുന്ന ആവേശം അളക്കാവുന്നതല്ല. ഏറ്റവും മികച്ചതിലേക്ക് പ്രചോദിപ്പിച്ച ആ വാക്കുകൾ ഇന്നു മാത്രമല്ല എന്നും വെളിച്ചം വിതറട്ടെ. മേഘങ്ങള്‍ വഴിമാറട്ടെ. നക്ഷത്രങ്ങൾ തെളിയട്ടെ. മഴവില്ലഴകിൽ വാക്കുകളുടെ ഘോഷയാത്ര തുടരട്ടെ ! 

Content Summary: Malayalam Critic M Krishnan Nair Birth Centenary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com