ADVERTISEMENT

പാപത്തിന്റെ കനി രുചിച്ച ജീവിതം, ഓർമിക്കാൻ പോലും ഇഷ്ടപ്പെടാത്ത ആസക്തിയുടെ നിമിഷങ്ങൾ, പ്രായശ്ഛിത്തത്താൽ കാടുകയറിയ പ്രയാണങ്ങൾ...എല്ലാം മറന്ന് പുതിയൊരു ജീവിതത്തിലേക്ക് പത്മ രവിയെ ക്ഷണിച്ചത് അറുപതുകളുടെ അവസാനമാണ്. സംശയിച്ചുനിന്ന പത്മയോട് വരാം എന്നു പറയുമ്പോഴും രവിയുടെ വാക്കുകളിൽ നിസ്സംഗതയുണ്ടായിരുന്നു. ഖസാക്ക് വിടാം എന്നു പറയുമ്പോഴും. ആ നിസ്സംഗതയാണ് അസ്തിത്വത്തിന്റെ മഹാശൂന്യതയായി സാർത്ര്, കാഫ്ക, കമ്യൂ എന്നിവരിൽ തുടങ്ങി ഒ.വി.വിജയിൽ വരെ ആവേശിച്ചതും ഒരു തലമുറയെ ലക്ഷ്യമില്ലാത്തവരാക്കിയതും. ഖസാക്ക് പുറത്തിറങ്ങി 10 വർഷം കഴിഞ്ഞാണ് സാറാ തോമസ് നാർമടിപ്പുടവ പ്രസിദ്ധീകരിക്കുന്നത്. ഖസാക്കിനാൽ തളർന്ന്, പുതിയ ലോകത്തേക്ക് പ്രതീക്ഷയോടെ നോക്കാനാവാതെ മുഖം കുനിച്ച വായനക്കാരുടെ മുന്നിലേക്ക്. അസ്തിത്വദുഃഖമെന്ന പ്രഹേളികയെ സ്പർശിക്കുകപ്പോലും ചെയ്യാതെ. സാമൂഹിക ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളിലേക്ക് ക്ഷണിച്ചും പോരാടാതെ തളർന്നുവീഴുന്ന ത്യാഗമൂർത്തിയായ സ്ത്രീയുടെ നിസ്സഹായതയിലേക്കു വാതിൽ തുറന്നിട്ടും. 

താങ്ങാവുന്നതിലേറെ ഭാരം പേറിയ ജീവിതത്തിന്റെ വ്യർഥത നിർമിച്ച ശൂന്യതയിൽ മനസ്സ് എന്തു നേടിയാണ് പുറകോട്ട്, കഴിഞ്ഞ കാലങ്ങളിലെ അടച്ചുമുദ്രവയ്ക്കപ്പെട്ട ഓർമകളിലേക്ക് തിരനോട്ടം നടത്തിയതെന്ന് കനകാംബാംൾക്കു പോലും അറിയില്ല. താൻ താലോലിച്ചു വളർത്തിയെടുത്ത മോഹങ്ങളുടെ ഒരു പിടി ചാമ്പൽ മാത്രമാണ് അവർക്ക് അവസാനം ലഭിച്ചത്. സ്വന്തം സുഖദുഃഖങ്ങളുടെ നേരെ മനസ്സ് കരിങ്കല്ലാക്കി തപസ്യ പോലെ താൻ കഴിച്ചുകൂട്ടിയ ഒന്നിനു പുറകെ ഒന്നായി, എന്നോ എണ്ണം നഷ്ടപ്പെട്ട ദിവസങ്ങളുടെ പരമ്പര വഴിമുട്ടി നിൽക്കുന്നത്. സഹജീവികൾക്കു വേണ്ടി ജീവിച്ചിട്ടും അവരിൽ നിന്ന് കരുണയുടെ ഒരു കരം പോലും സഹായിക്കാൻ ഉയരാതിരുന്ന യാഥാർഥ്യം. മുഖത്തെ തൊലിയുടെ മാർദ്ദവം തീർത്തും നഷ്ടപ്പെട്ട്, കൈകാലുകൾ ചുക്കിച്ചുളിഞ്ഞ്, കണ്ണുകളുടെ നിറം മങ്ങി, മൊട്ടയടിച്ച തലയും ചുക്കിച്ചുളിഞ്ഞ ശരീരവും നാർമടിപ്പുടവ കൊണ്ടു പുതച്ചു കൂനിക്കൂടി നടക്കുന്ന ഒരാളെക്കൂടി സമൂഹത്തിനു സംഭാവന ചെയ്തുകൊണ്ട്. 

sara-thomas-new
സാറാ തോമസ്

പത്മ വിളിക്കുമ്പോൾ രവി പുതിയ ജീവിതത്തിന്റെ കൈ പിടിക്കുന്നില്ല. സഹപ്രവർത്തകൻ പുതിയ ജീവിതത്തിലേക്ക് കനകാംബാളിനെയും ക്ഷണിക്കുന്നുണ്ട്. അതുവരെ സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും നേരിടേണ്ടിവന്ന എല്ലാ നൃശംസതകളെയും പിന്നിലാക്കി അവർക്ക് വ്യത്യസ്തമായ ഒരു ജീവിതം തുടങ്ങാമായിരുന്നു. വിവാഹിതയാകാമായിരുന്നു. മക്കളുമായി ദാമ്പത്യ ജീവിതത്തിന്റെ സുഖസൗകര്യങ്ങളിലേക്കു നടക്കാമായിരുന്നു. എന്നാൽ, കനകാംബാൾ തിരഞ്ഞെടുത്തത് ത്യാഗത്തിന്റെ വഴിയാണ്. കഷ്ടപ്പാടുകളുടെ ദിനങ്ങളാണ്. തന്നെ കാത്തിരിക്കുന്ന ഒറ്റപ്പെടൽ പരാതി പോലും പറയാതെ അവർ ഏറ്റുവാങ്ങു.  താൻ ആർക്കുവേണ്ടിയാണോ ജീവിക്കുന്നത് ആ പെൺകുട്ടി പോലും തന്നെ ചതിക്കുമെന്ന് അവർക്കു തോന്നിക്കാണില്ല. എന്നാൽ, ആ ആശ്രയവും തന്നെ വിട്ട് അകലുമ്പോൾ ശൂന്യത മാത്രമാണ് കനകാംബാളിനെ കാത്തിരിക്കുന്നത്. ശൂന്യതയുടെ അന്ധകാരം നാലുപാടു നിന്നും ഇരുണ്ടുകറുത്തു ഗ്രസിക്കാൻ പതിയിരിക്കുന്ന തന്റെ ജീവിതത്തിൽ സ്നേഹത്തിന്റെ വെളിച്ചം പരത്തിയ ഏകമാത്രമായ നെയ്ത്തിരി. ഇനി. അതേ. ഇനി. കണ്ണുകളിൽ പടർന്നുകയറിയ ഇരുട്ട് തലച്ചോറിലേക്ക് അതിവേഗം വ്യാപിക്കുമ്പോഴാണ് നാർമടിപ്പുടവ അവസാനിക്കുന്നത്. 

ഒരു കാലത്ത് സ്ത്രീകള്‍ അനുഭവിച്ച എല്ലാ അസ്വാതന്ത്ര്യങ്ങളും അടിമത്വവും കനകാംബാളും അനുഭവിച്ചിട്ടുണ്ട്. അവർ അതിന്റെയൊക്കെ ഇരയാണു താനും. പ്രതിഷേധിക്കാനോ മറ്റൊരു ജീവിതം ജീവിച്ചുകാണിച്ചുകൊടുക്കാനോ അവർ മുതിരുന്നില്ല. എന്നാൽ, സ്വന്തം വീട്ടിൽ നിന്നു തന്നെ തന്റെ ശരീരത്തിനു നേരെ നീണ്ടുവന്ന പീഡനത്തിന്റെ കൈ അവർ സധൈര്യം തട്ടിമാറ്റുന്നുണ്ട്. അതിനപ്പുറമൊരു പ്രതിഷേധം അവരുടെ ലക്ഷ്യമേയല്ല. ആ അർഥത്തിൽ നിസ്സഹായതയാണ് ആ ജീവിതത്തിന്റെ ആകെത്തുകയെന്നു തോന്നാം. എന്നാൽ, കനകാംബാൾ എന്ന സ്ത്രീ അനുഭവിക്കുന്ന വേദനകളും അസ്വസ്ഥകളും സമൂഹം അവരോടു കാണിച്ച ക്രൂരതയും എന്തൊക്കെയാണെന്നു സാറ തോമസ് വ്യക്തമാക്കുന്നുണ്ട്. ഇന്നല്ലെങ്കിൽ നാളെ അവയ്ക്കെതിരെ വിപ്ലവം പൊട്ടിപ്പുറപ്പെടുമെന്നും. പുരുഷനാൽ ഒറ്റയാക്കപ്പെടുന്ന സ്ത്രീയെക്കുറിച്ചെഴുതി ഫെമിനിസത്തിന്റെ ശക്തി പ്രാപിക്കുന്ന ധാരയ്ക്കൊപ്പം ചേർന്നുനിൽക്കാമായിരുന്നു സാറ തോമസിന്. എന്നാൽ, സ്ത്രീകളുടെ ജീവിതദുരന്തത്തിന് മറ്റു സ്ത്രീകളും കാരണക്കാരാകുന്നത് കാണാതിരിക്കാൻ ആകുമായിരുന്നില്ല. ആ യാഥാർഥ്യത്തിനുനേരെ അവർ കണ്ണടയ്ക്കുന്നുമില്ല. എന്നാൽ, വിപ്ലവം തന്റെ വഴിയല്ലെന്ന്  തിരിച്ചറിഞ്ഞിരുന്നു. 

sara-thomas-writer1
സാറാ തോമസ്

സാമൂഹിക സാഹചര്യങ്ങൾ കൃത്യമായി കുറിച്ചിട്ട് പുരോഗതിയിലേക്കു മുന്നേറാൻ വെമ്പുന്ന തലമുറയുടെ പക്ഷം ചേർന്നില്ല സാറ തോമസ് എന്ന എഴുത്തുകാരി. ദുഃഖവും വേദനയും കാൽപനികതയുടെ കണ്ണാടിയിലൂടെ കണ്ട് ദുരന്തങ്ങളെ ഉപാസിക്കാനും തയാറായില്ല. എഴുതിത്തുടങ്ങുന്ന കാലത്തുതന്നെ ശക്തിപ്രാപിച്ച അസ്തിത്വദുഃഖത്തിന്റെ തീക്കാറ്റും ആകർഷിച്ചില്ല. എന്നാൽ, ഇവിടെ ഇങ്ങനെയും ചില മനുഷ്യരുണ്ടെന്നും അവരെ മറന്നുകൊണ്ടുള്ള വിപ്ലവം സുസ്ഥിരമായിരിക്കില്ലെന്ന് ശക്തമായി ഓർമിപ്പിച്ചു. തമിഴ് ബ്രാഹ്മണ സമൂഹത്തിലെ ഒരംഗത്തെ തന്റെ നോവലിലെ പ്രധാന കഥാപാത്രമാക്കിക്കൊണ്ട്, മനുഷ്യന്റെ ദുരന്തം ഏതെങ്കിലും ഒരു സമുദായത്തിലോ ജാതിയിലോ മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്നും കണ്ണീർ അതാരുടേതായാലും അതിന് ഒരേ ചൂടും ചൂരുമാണെന്ന് ധ്വനിപ്പിക്കുകയും ചെയ്തു. ജീവിതദുരന്തങ്ങളിൽ ഉലഞ്ഞ നാർമടിപ്പുടവ അരനൂറ്റാണ്ട് ആകുമ്പോഴും മലയാളത്തിന്റെ ശക്തിയായ ഒരു സാഹിത്യധാരയെ ഓജസ്സോടെ പ്രതിനിധീകരിക്കുന്നു. സാറ തോമസ് എന്ന എഴുത്തുകാരിയുടെ പ്രസക്തിയും അടിവരയിടുന്നു. 

നീതി പുലർത്തേണ്ടത് അനുഭവങ്ങളോടാണ്. സ്വന്തം അനുഭവം തന്നെയായി ഏറ്റുവാങ്ങിയ സഹജീവികളുടെ ദുരിതങ്ങളോടാണ്. അവ കണ്ടില്ലെന്നു നടിക്കുന്ന മനുഷ്യത്വം ആ പേരിനു തന്നെ അർഹമല്ല. 

അവകാശവാദങ്ങളില്ലാതെ സാറ തോമസ് കടന്നുപോകുമ്പോൾ ഒന്നോർക്കുക. ആരവങ്ങളും ആർപ്പുവിളികളും സൈദ്ധാന്തിക ചർച്ചകളും അരങ്ങ് തകർത്താലും ആത്മാവിന്റെ വേദനകൾ അക്ഷരങ്ങളിൽ ആവാഹിച്ച എഴുത്തിന് മരണമില്ല. തെളിവ് അക്ഷരങ്ങളുടെ ഈ ആദരാഞ്ജലി തന്നെ. 

Content Summary: Malayalam Writer Sara Thomas and her writings in Malayalam Literature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com