ADVERTISEMENT

സത്യജിത്ത് റേയുടെ ‘പഥേർ പാഞ്ജലി’യും എം.ടി.വാസുദേവൻനായരുടെ ‘നിർമ്മാല്യ’വും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? 1955ൽ റിലീസ് ചെയ്ത പഥേർ പാഞ്ജലിയും 1973ൽ റിലീസ് ചെയ്ത നിർമ്മാല്യവും തമ്മിൽ കഥയും ആശയവുമായി ഒരു ബന്ധവുമില്ല എന്ന് സിനിമ കണ്ടവർക്കറിയാം. എന്നാൽ റേയുടെ സിനിമ കണ്ടപ്പോഴാണ് അതുപോലെയൊരു ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമ ചെയ്യാൻ എംടി ചിന്തിക്കുന്നത്. പഥേർ പാഞ്ജലി കണ്ടതിനെ തുടർന്നാണ് എംടി നിർമ്മാല്യത്തിലേക്കെത്തിയത്. 

കോഴിക്കോട്ടെ ക്രൗൺ തിയറ്ററിൽ നിന്നു പഥേർ പാഞ്ജലി കണ്ടിറങ്ങിയപ്പോഴാണ് സ്വന്തം ഗ്രാമജീവിതത്തിലെ ആളുകളെയും സംഭവങ്ങളെയും ആധാരമാക്കി ഒരു ചിത്രം ചെയ്താലോ എന്ന് എംടി  ആലോചിക്കുന്നത്. ബംഗാളിലെ ഒരു ഗ്രാമത്തിൽ നിന്ന് സത്യജിത്ത് റേ ഒപ്പിയെടുന്ന ജീവിതങ്ങൾ അത്രയ്ക്ക് എം.ടിയെ സ്വാധീനിച്ചിരുന്നു. ലോക ക്ലാസിക് ചിത്രങ്ങൾ ധാരാളം കണ്ടിരുന്നെങ്കിലും അതൊന്നും നൽകാത്തൊരു അനുഭൂതിയായിരുന്നു പഥേർ പാഞ്ജലി എംടിയിൽ ഉണ്ടാക്കിയത്. 

എം.ടിക്കു പരിചയമുണ്ടായിരുന്ന കോഴിക്കോട്ടെ വി.അബ്ദുള്ളയുടെ ചിത്രസാഗർ എന്ന കമ്പനിയാണ് പഥേർ പാഞ്ജലി വിതരണത്തിനെടുത്തിരുന്നത്. ഇന്ത്യൻ സിനിമയുടെ പുതുയുഗത്തിനു തുടക്കമിട്ട ഈ ചിത്രം പക്ഷേ, കേരളീയർ വലിയ ആവേശത്തോടെയൊന്നും എതിരേറ്റില്ല. മൂന്നുദിവസം മാത്രമേ കോഴിക്കോട്ട് ക്രൗൺ തിയറ്ററിൽ പ്രദർശനം നടന്നുള്ളൂ. പിന്നീട് തിരുവനന്തപുരത്ത് രണ്ടുദിവസവും. നല്ല പരസ്യം കൊടുത്തിരുന്നെങ്കിലും തിയറ്ററിൽ അതുകൊണ്ട് കാര്യമായ ആളനക്കമൊന്നുമുണ്ടാക്കാൻ സാധിച്ചില്ല.

satyajit
സത്യജിത് റേ

ഏറെ ക്ലേശങ്ങൾ സഹിച്ചാണു സത്യജിത്ത് റേ പഥേർ പാഞ്ജലി പൂർത്തിയാക്കിയതെന്ന് എം.ടി. വായിച്ചിരുന്നു. അതുപോലെ വ്യത്യസ്തമായൊരു ചിത്രമൊരുക്കുമ്പോൾ തനിക്കു മുന്നിലും അതുപോലെയുള്ള പ്രതിസന്ധികൾ ധാരാളമുണ്ടാകുമെന്ന് എം.ടിക്ക് ഉറപ്പായിരുന്നു. സാമ്പത്തികം തന്നെയായിരിക്കും വലിയ പ്രശ്‌നമുണ്ടാക്കുക. എന്നിരുന്നാലും ആദ്യ സംവിധാന സംരംഭം സ്വന്തമായി നിർമിക്കാൻ തന്നെ എം.ടി തീരുമാനിച്ചു. കുറഞ്ഞ ചെലവിൽ ഗ്രാമീണ പശ്ചാത്തലത്തിലൊരു ചിത്രം. വലിയ താരങ്ങളൊന്നുമില്ലാതെ കുറഞ്ഞ ദിവസം കൊണ്ട് ചിത്രീകരിക്കാൻ കഴിയുന്നൊരു കഥയൊരുക്കാൻ എം.ടി തീരുമാനിച്ചു. എം.ടി തിരക്കഥയെഴുതിയ വിത്തുകളുടെ ചിത്രീകരണം ഈ സമയത്ത് നടക്കുകയാണ്. പി. ഭാസ്‌ക്കരനാണ് സംവിധാനം. മുൻപ് താനെഴുതിയ ഏതെങ്കിലുമൊരു കഥ സിനിമയാക്കാമെന്നായിരുന്നു എം.ടിയുടെ കണക്കുകൂട്ടൽ. അങ്ങനെയാണ് പള്ളിവാളും കാൽച്ചിലമ്പും എന്ന കഥയെ അവലംബിച്ച് തിരക്കഥയെഴുതാൻ തീരുമാനിച്ചത്. 

mt-vasudevan-nair1
എം. ടി. വാസുദേവൻ നായർ

ഇതിനു മുൻപ് എം.ടി. ഒൻപതു ചിത്രങ്ങൾക്ക് കഥയും തിരക്കഥയും ഒരുക്കിയിരുന്നു. 1965ൽ എ.വിൻസന്റ് സംവിധാനം ചെയ്ത മുറപ്പെണ്ണ് എന്ന ചിത്രത്തിനു കഥയെഴുതിക്കൊണ്ടാണ് എംടി ചലച്ചിത്രലോകത്തേക്കു കടന്നുവന്നത്. പ്രേംനസീറും മധുവും ശാരദയുമൊക്കെ അഭിനയിച്ച ചിത്രം എംടിയുടെ സ്നേഹത്തിന്റെ മുഖങ്ങൾ എന്ന ചെറുകഥയെ അവലംബമാക്കി ഒരുക്കിയതായിരുന്നു. പകൽക്കിനാവ്, ഇരുട്ടിന്റെ ആത്മാവ്, നഗരമേ നന്ദി, അസുരവിത്ത്,ഓളവും തീരവും, വിത്തുകൾ, മാപ്പുസാക്ഷി, കുട്ട്യേടത്തി, നിഴലാട്ടം എന്നീ ചിത്രങ്ങൾക്കു ശേഷമാണ് എംടി സ്വന്തം സിനിമയിലേക്കു കടന്നത്. 

മൂലയിൽ ചാരിവച്ച പള്ളിവാളും ചുമരലിൽ ഒരാണിയിൽ തൂങ്ങിക്കിടന്ന ചിലമ്പും അയാൾ കയ്യിലെടുത്തു.

അച്...ഛാ..

ഞാൻ വരാം മോളേ..

എങ്ങട്ടാ..

അയാൾ നടന്നു.

മൂശാരി നാണുവിന്റെ പുരയിലേക്കാണ് അയാൾ കയറിച്ചെന്നത്. വെളിച്ചപ്പാടിനെ കണ്ടപ്പോൾ നാണു ബഹുമാനത്തോടെ എഴുന്നേറ്റു നിന്നു. 

എന്താണാവോ ഈ വഴിക്ക്.

പഴേ ഓടിന് എന്തു വിലയുണ്ട്

റാത്തലിന് രണ്ടര ഉറുപ്പിക. വെച്ചിട്ടാ അട്യേൻ വാങ്ങ്ണ്.

ന്നാ ഇതൊക്കെ തൂക്കി ഒന്നു കാശ് കണക്കാക്ക്..

മൂശാരി അമ്പരന്നുപോയി. ഭഗവതിയുടെ പള്ളിവാളും ചിലമ്പുമാണ്.

പള്ളിവാളും കാൽച്ചിലമ്പും എന്ന കഥ അവസാനിക്കുന്നത് ഇങ്ങനെയാണ്. മൂലകഥയിലെ വെളിച്ചപ്പാടിന്റെ ദൈന്യത, പൂജമുട്ടിയ അമ്പലം എന്നിവയൊക്കെ പശ്ചാത്തലമാക്കി, ക്ലൈമാക്‌സിൽ മാറ്റം വരുത്തി എം.ടി. തിരക്കഥ പൂർത്തിയാക്കി. 

nirmalyam
നിർമാല്യം ചിത്രത്തിലെ രംഗം

രാത്രി.

ചിലമ്പിന്റെയും അരമണിയുടെയും ഒച്ച. ഹിയ്യേ എന്ന അലർച്ച.

വെളിച്ചപ്പാടിന്റെ അന്നത്തെ പ്രകടനത്തിന്റെ അവസാനമാണ്.

അയാളുടെ സവിശേഷ ശൈലിയിലുള്ള കൽപ്പന.

തട്ടകം വിട്ടുപോവുമ്പോൾ മുമ്പിലും പിമ്പിലും നടന്ന് കാത്തുരക്ഷിക്കാൻ അമ്മയുണ്ടെന്നു കരുതിക്കോളൂ മക്കളേ..

ഹും..ഹും..

മഴപോലെ വന്നതിനെ മഞ്ഞുപോലാക്കി...

ഹും..ഹും..

നല്ലച്ഛന്റെ പാദത്താണേ..

ഹും..ഹും..

പള്ളിവാളും കാൽച്ചിലമ്പും നിർമ്മാല്യം എന്ന പേരിലേക്ക് മാറിയപ്പോൾ തിരക്കഥയുടെ തുടക്കം ഇങ്ങനെയായിരുന്നു. ഏതൊരു ഗ്രാമത്തിനും അതിന്റെ ചൈതന്യം നിലനിർത്തുന്നൊരു ദേവിയുണ്ടാകും. ആ ദേവിയുടെ അമ്പലവും ശാന്തിക്കാരനും വെളിച്ചപ്പാടും കഴകക്കാരുമെല്ലാം ഗ്രാമത്തിലെ എല്ലാവരുടെ ജീവിതവുമായി ബന്ധപ്പെട്ടു കഴിയുന്നവരായിരിക്കും. എന്നാൽ ദൈവത്തിനോട് ഏറ്റവും അടുത്തുനിൽക്കുന്ന ഇവരും മനുഷ്യരാണെന്ന് ആരും കരുതാറില്ല. ഒരുമനുഷ്യജീവിതത്തിലെ എല്ലാ ആകുലതകളും ദൈന്യതയുമെല്ലാം വെളിച്ചപ്പാടിനും ശാന്തിക്കാരനും അനുഭവിക്കുന്നുണ്ടെന്ന കാഴ്ചപ്പാടിൽ നിന്നാണ് സിനിമ വളരുന്നത്. 

MT-Vasudevan-Nair
എം. ടി. വാസുദേവൻ നായർ

ഒരു സിനിമ സംവിധാനം ചെയ്യാനുള്ള വൈദഗ്ധ്യം പൂർണമായി ഉണ്ടെന്ന വിശ്വാസമില്ലാതെ നിർമ്മാല്യം തുടങ്ങിയതെന്നാണ് എം.ടി പിന്നീട് എഴുതിയത്. കഥയും തിരക്കഥയും നിർമ്മാണവുമെല്ലാം എം.ടി നിർവഹിച്ച ആദ്യ ചിത്രമായിരുന്നു ഇത്. സിനിമ നിർമിക്കാൻ വേണ്ട പണം വലിയൊരു ഘടകമാണ്. അത് എവിടെ നിന്ന് എന്നൊരു വലിയ ചോദ്യം സംവിധായകനുമുന്നിലുണ്ട്. കൂടല്ലൂരിൽ നിന്നു കോഴിക്കോട്ടേക്കെത്തിയതോടെ എം.ടിയുടെ സൗഹൃദലോകം വികസിച്ചിരുന്നു. കോഴിക്കോട്ടെ രണ്ടു സുഹൃത്തുക്കൾ സഹായിക്കാമെന്നേറ്റു. ബിസിനസുകാരനും കലാതൽപ്പരനുമായ പുതുക്കുടി ബാലൻ, ആദ്യകാല സോഷ്യലിസ്റ്റായിരുന്ന ആതാടി ദാമോദരൻ എന്നിവരായിരുന്നു മുടക്കുന്ന പണം ചിലപ്പോൾ തിരിച്ചുകിട്ടില്ല എന്നറിഞ്ഞിട്ടും സഹായിക്കാമെന്നേറ്റത്. കലയിലും സാഹിത്യത്തിലും സിനിമയിലും തൽപരനായിരുന്നു പുതുക്കുടി ബാലൻ. ദാമോദരൻ മരക്കച്ചവടക്കാരനായിരുന്നു. അദ്ദേഹത്തോടൊപ്പം എം.ടി. കുടകിലും മറ്റും യാത്ര പോകുമായിരുന്നു. നിർമാണം ആരംഭിക്കാനുള്ള പണം ഉറപ്പായതോടെ എം.ടി. വിതരണക്കാരെ സമീപിച്ചു. സുഹൃത്തായ പാവമണിയെയാണു കണ്ടത്. മിതമായൊരു സംഖ്യ മുൻകൂറായി തരാമെന്ന ഉറപ്പിൽ അദ്ദേഹത്തിന്റെ ഷീബാ ഫിലിംസിന് വിതരണാവകാശം നൽകി. 

താരനിർണയത്തെക്കാൾ എം.ടി ആദ്യം പ്രാധാന്യം നൽകിയത് ലൊക്കേഷൻ കണ്ടെത്തുന്നതിനായിരുന്നു. ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ അമ്പലമാണ് പ്രധാന ലൊക്കേഷൻ. അതേ ദരിദ്ര്യ പശ്ചാത്തലമുള്ളൊരു ഗ്രാമവും വേണം. ലൊക്കേഷൻ തേടിയുള്ള യാത്രയിൽ പുതുക്കുടി ബാലനായിരുന്നു കൂടെയുണ്ടായിരുന്നത്. അവധി ദിവസങ്ങളിലായിരുന്നു ലൊക്കേഷൻ തേടിയുള്ള യാത്ര. ഗ്രാമങ്ങൾ നഗരവൽക്കരണത്തെ സ്വാഗതം ചെയ്യുന്ന കാലമായിരുന്നു. ക്ഷയിച്ച അമ്പലം കാണാൻ ചെല്ലുമ്പോൾ അവിടെ കോൺക്രീറ്റ് ചെയ്ത കെട്ടിടമായിരിക്കും വരവേൽക്കുന്നത്. നാലഞ്ചുയാത്രകൾക്കു ശേഷമാണ് മൂക്കുതലയിലെ അമ്പലത്തെക്കുറിച്ചുകേൾക്കുന്നത്. എടപ്പാൾ കുട്ടൻ എന്നു സുഹൃത്തുക്കൾ വിളിക്കുന്ന പൊന്നുംകുഴിയിൽ നാരായണൻനായരായിരുന്നു പിന്നീടു വേണ്ട സഹായമൊക്കെ ചെയ്തുകൊടുത്തത്. നടൻ സുകുമാരന്റെ അമ്മാവനായിരുന്നു എടപ്പാൾ കുട്ടൻ. ഇദ്ദേഹമാണ് മൂക്കുതലയിലെ അമ്പത്തിലേക്ക് എം.ടിയെ കൊണ്ടുപോകുന്നത്. വലിയ സമൃദ്ധിയോടെയുള്ള മേലേകാവും തൊടുടുത്ത് അനാഥാവസ്ഥയിലുള്ള താഴേക്കാവും അദ്ദേഹം കാട്ടിക്കൊടുത്തു. എം.ടി മനസ്സിൽ കണ്ട ഏറെക്കുറെയൊക്കെ അവിടെയുണ്ടായിരുന്നു. മനസ്സിൽ കണ്ട അമ്പലത്തിനടുത്തുകൂടെ പുഴ ഒഴുകുന്നുണ്ടായിരുന്നു. എന്നാൽ ഇവിടെ അതുണ്ടായിരുന്നില്ല എന്ന വ്യത്യാസം മാത്രമേയുള്ളൂ. ഇടവഴികളും നാടൻ വീടുകളുമെല്ലാം കണ്ടപ്പോൾ എം.ടിക്കു സന്തോഷമായി. ചിത്രീകരണം അവിടെ വച്ചുതന്നെയാക്കാൻ എം.ടി തീരുമാനിച്ചു. അമ്പലക്കമ്മിറ്റിക്കാരുടെ അനുവാദം വാങ്ങാൻ എടപ്പാൾ കുട്ടനെ ചുമതലപ്പെടുത്തി. 

nirmalyam-1
പി. ജെ. ആന്റണി ( നിർമാല്യം സിനിമയിൽ നിന്നും)

ഇനി താരങ്ങളെ നിശ്ചയിക്കണം. പ്രധാന കഥാപാത്രമായ വെളിച്ചപ്പാടിനെ അവതരിപ്പിക്കാൻ എം.ടി. ആദ്യം നിശ്ചയിച്ചിരുന്നത് ശങ്കരാടിയെയായിരുന്നു. അമ്പലവാസിയായിരുന്ന അദ്ദേഹത്തിന് വെളിച്ചപ്പാടിന്റെ പ്രകൃതം നന്നായി ചെയ്യാൻ കഴിയുമെന്ന് ഉറപ്പായിരുന്നു. എന്നാൽ ഇക്കാര്യം പറഞ്ഞപ്പോൾ ശങ്കരാടി വേറെയൊരു നിർദേശമാണു മുന്നോട്ടുവച്ചത്. അത്രയും ദൈന്യത നിറഞ്ഞ വെളിച്ചപ്പാടിനെ അവതരിപ്പിക്കാൻ തന്റെ ഈ ശരീരം കൊണ്ടു കഴിയില്ലെന്നും ആ വേഷം ചെയ്യാൻ ഏറ്റവും നല്ലത് പി.ജെ.ആന്റണിയായിരിക്കുമെന്നായിരുന്നു ശങ്കരാടിയുടെ നിർദേശം. അതു ശരിയാണെന്ന് എംടിക്കും തോന്നി. ഈ ചിത്രത്തിലെ അഭിനയത്തിനാണ് പി.ജെ.ആന്റണിക്ക് 1974ൽ മികച്ച നടനുള്ള ദേശീയപുരസ്കാരം ലഭിച്ചത്. 

Content Summary: Influence of Satyajith Ray on M T Vasudevan Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com