ADVERTISEMENT

ഓർഹാൻ പാമുക്കിന്റെ ബോസ്ഫറസ് നദി - നദിയല്ലത് യഥാർത്ഥത്തിൽ, കടലിടുക്കാണ് - പോലെയാണ് ദുബായിലെ ക്രീക്ക്; ബോസ്ഫറസ് ഇസ്തംബുളിനെ രണ്ടായി മുറിക്കുമ്പോൾ ദുബായ് നഗരത്തെ പിളർത്തി, പുതുമയുടേയും പഴമയുടേയും ഇടയിലൂടെ, കുതിര ലാടത്തിന്റെ ആകൃതിയിൽ, ഒരു രേഖ വരച്ചു വയ്ക്കുന്നു ക്രീക്ക്. അതിന്റെ കരയിലാണ് വില്യം ഡഫ് എന്ന സ്കോട്ട്ലണ്ടുകാരൻ സായിപ്പ് ദുബായിലെ ആദ്യത്തെ കസ്റ്റംസ് കാര്യാലയം സ്ഥാപിച്ചത്, ദുബായുടെ ഇന്നത്തെ നിലയിലേക്കുള്ള വളർച്ചയിൽ, ആദ്യ ഭരണാധികാരി ഷെയ്ക് റാഷിദിന്റെ സുഹൃത്തും ഉപദേശകനുമായിരുന്ന ഡഫ് സായിപ്പിന്റെ സംഭാവന അത്രയും വലുതാണ്. 

തിരികെ ക്രീക്കിലേക്ക് ചെന്നാൽ, ബർദുബായിൽ നിന്ന് അവിടേക്ക് പോകുന്ന വഴിയിൽ ഒരു ഹൈന്ദവ ക്ഷേത്രമുണ്ട്, മ്യൂസിയത്തിനടുത്തായി. ചൊവ്വാഴ്ച്ചകളിൽ അവിടെ ദർശനത്തിന് പോകുന്നത് ഒരു പതിവാക്കിയിരുന്നു പ്രദീപ്, എന്റെ സുഹൃത്താണ് അയാൾ, കഴിഞ്ഞ കാൽനൂറ്റാണ്ടോളമായി എന്റെ കച്ചവട പങ്കാളിയും. സാമൂതിരിയുടെ പ്രധാനമന്ത്രിയും ഒരുപാട് നാടോടിക്കഥകളിലെ നായകനുമായിരുന്ന മങ്ങാട്ടച്ചന്റെ പരമ്പരയിൽ ആലത്തൂരിൽ ജനിച്ച്, ബോംബേയിൽ വളർന്ന്, ദുബായിൽ ജീവിക്കുന്ന പ്രദീപ് നല്ല ചുറുചുറുക്കുള്ള ആരോഗ്യവാനാണ്, എപ്പോഴും തിളച്ചുമറിയുന്ന ഒരു സ്വഭാവം. പതിവ് തെറ്റിച്ച്, അന്നൊരു ഞായറാഴ്ച, 2022 ലെ നവംബർ 27, രാവിലെ കുളി കഴിഞ്ഞ്, ബർദുബായിലെ ഫ്ലാറ്റിൽ നിന്ന് അയാൾ ക്ഷേത്രത്തിലേക്ക് നടന്നു, നിരത്തിന്റെ ഇടത്തും വലത്തുമായി തിങ്ങിനിൽക്കുന്ന കൊച്ചു കൊച്ചു കടകളെ കടന്ന്, എന്തൊക്കെയോ ആലോചിച്ചു കൊണ്ട്. ക്ഷേത്രവളപ്പിലേക്ക് കയറുമ്പോൾ പുറകിൽ നിന്ന് ആരോ വിളിച്ചു.

"പ്രദീപ് ബേട്ടാ..."

തിരിഞ്ഞു നോക്കുന്നതിനു മുമ്പേ ആളെ മനസ്സിലായി, ബാബയാണ്, ആ വൃദ്ധൻ മാത്രമേ "മോനേ..." എന്ന് വിളിക്കാറുള്ളൂ. അതെ, അയാളു തന്നെ, എപ്പോഴുമുള്ള ചിരി മുഖത്തുണ്ട്, പ്രദീപ് ചിരിച്ചതും ബാബയുടെ മുഖത്തെ ചിരി കെട്ടു, ആ മുഖം വ്യാകുലമായി.

"സുഖമല്ലേ മോനേ? അസുഖമൊന്നുമില്ലല്ലോ?"

ആരോഗ്യത്തെ കുറിച്ച് പതിവില്ലാത്ത ഈ അന്വേഷണം; ഗൗരവമുള്ള ഒരസുഖവും ഇതുവരെ സഹിക്കേണ്ടി വന്നിട്ടില്ലാത്ത പ്രദീപ് ആശയക്കുഴപ്പത്തിലായി.

"എന്താ ബാബാ ചോദിക്കാൻ? എനിക്കൊരു കുഴപ്പവുമില്ല."

അയാൾ കൈ മടക്കി മസിൽ പെരുപ്പിച്ചു കാണിച്ചുകൊണ്ട് ചിരിച്ചു. എന്നാൽ ബാബ ചിരിക്കുന്നില്ല.

"ശ്രദ്ധിക്കണം മോനേ. ഉടനെ ഡോക്ടറെ കാണണം, കണ്ട് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പാക്കണം."

ബാബയപ്പോഴും ചിരിക്കുന്നില്ല. കാണുമ്പോഴൊക്കെ ചെയ്യാറുള്ളതുപോലെ, പേഴ്സ് തുറന്ന് കുറച്ചു കാശെടുത്ത് ബാബയുടെ കയ്യിൽ വച്ചു കൊടുത്തു പ്രദീപ്, ക്ഷേത്രത്തിലേക്ക് കയറുന്നതിനു മുമ്പ് തിരിഞ്ഞു നോക്കുകയും ചെയ്തു. ബാബ അയാളെ തന്നെ നോക്കി നിൽക്കുകയാണ് അപ്പോഴും, ചിരിയില്ലാത്ത മുഖവുമായി. 

ദർശനം കഴിഞ്ഞു തിരിച്ചു പോകുമ്പോഴും, പകൽ മറ്റു കാര്യങ്ങളുമായി തിരക്കിലായിരിക്കുമ്പോഴും, ബാബയുടെ ഉപദേശം പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ഇടയ്ക്കിടെ ഓർമ്മയിൽ വന്നു കൊണ്ടിരുന്നു. കാര്യം വ്യക്തമായത് സന്ധ്യയ്ക്കാണ്, അപ്പോഴാണ് പ്രദീപിന് ഹൃദയാഘാതമുണ്ടായത്. 

പ്രവചനങ്ങളുടെ വഴികൾ ദുരൂഹമാണ്. 

പതിനാറാം നൂറ്റാണ്ടിലെഴുതപ്പെട്ട "പ്രവചനങ്ങൾ" എന്ന കൃതി, അതെഴുതിയ മിഷെൽ ഡി നോസ്ട്രഡാം എന്ന നോസ്ട്രഡാമസിന്റെ ശിരസ്സിന് ചുറ്റും ഒരു ദിവ്യദീപ്തിവലയം വച്ചു കൊടുത്തതും ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലോകം അദ്ദേഹത്തെ കൊണ്ടാടിയതുമൊക്കെ നമുക്കറിയാം. ഒരിടക്കാലത്ത് നമ്മുടെ മാധ്യമങ്ങളിലും പ്രവചനങ്ങളെ കുറിച്ചുള്ള എഴുത്തുകൾ സ്ഥിരമായി വരുമായിരുന്നു, കൂടെ നമ്മുടെ പുരാണങ്ങളിൽ പറഞ്ഞിട്ടുണ്ട് എന്ന് നമ്മൾ വീമ്പടിക്കുന്ന ദീർഘദർശനങ്ങളെ കുറിച്ചും. എന്നാൽ വിചിത്രമാംവിധം കൃത്യമായ ഒരു പ്രവചനം നടത്തിയ മറ്റൊരു എഴുത്തുകാരൻ ഇതിനിടയിൽ അധികം ശ്രദ്ധിക്കപ്പെടാതെ പോയി, വിഭ്രാത്മകമായ കഥകളെഴുതിയ എഡ്ഗർ അലൻ പോ, കുറ്റാന്വേഷണ കഥകളുടെ ഉത്ഘാടകരിൽ ഒരാൾ. 

varantha-edger
എഡ്ഗർ അലൻ പോ. Photo Credit:wikimedia-commons

കുറെയധികം ചെറുകഥകളും - 'കഥ' 'ചെറു'താക്കിയെഴുതാമെന്ന് ആദ്യമായി മനസ്സിലാക്കിയവരിൽ ഒരാളാണ് എഡ്ഗർ അലൻ പോ - കുറെ കവിതകളുമെഴുതിയ പോ, ആദ്യമായി ഒരു നോവലെഴുതാൻ ശ്രമിച്ചത് 1838 ലാണ്, "നാൻടക്കറ്റിലെ ആർതർ ഗോർഡൻ പിമ്മിന്റെ കഥ" (The Narrative of Arthur Gordon Pym of Nantucket), അതു തന്നെയായി അദ്ദേഹത്തിന്റെ ഏക നോവലും, രണ്ടാമതൊരെണ്ണം - ജൂലിയസ് റോഡ്മാന്റെ കുറിപ്പുകൾ (The Journal of Julius Rodman) - 1940 ൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചു തുടങ്ങിയതാണ്, എന്നാൽ പത്രാധിപരുമായുള്ള വഴക്കിൽ ആറു അദ്ധ്യായങ്ങൾക്ക് ശേഷം അത് മുടങ്ങി, മൂന്നാമത്തെ നോവൽ തീർക്കാൻ അദ്ദേഹം ജീവിച്ചിരുന്നുമില്ല, ഇന്നും വെളിവായിട്ടില്ലാത്ത കാരണങ്ങളാൽ ബോധരഹിതനായി ബാൾട്ടിമോറിലെ ഒരു വഴിയരികിൽ കാണപ്പെട്ട അദ്ദേഹം അധികം ദിവസം വൈകാതെ മരണപ്പെട്ടു. 

ആർതർ ഗോർഡൻ പിമ്മിന്റെ കഥ, അയാൾ നടത്തിയ ഒരു സാഹസിക യാത്രയുടെ കഥയാണ്, വിചിത്രമായ തിരിവുകളും ഭ്രമാത്മകമായ സംഭവങ്ങളും നിറഞ്ഞ ഒരു യാത്രയുടെ കഥ. സുഹൃത്തുക്കളായ രണ്ടു യുവാക്കൾ, ആർതർ പിമ്മും അഗസ്റ്റസും, മദ്യലഹരിയിൽ, ഒരു കടൽയാത്രയ്ക്കിറങ്ങി പുറപ്പെടുകയാണ്, പായ്ക്കപ്പലിലാണ് യാത്ര. തുടക്കത്തിൽ സുഖകരമായിരുന്നു അത്, വഴിയെ വന്ന ഒരു കടൽക്ഷോഭം കാര്യങ്ങളൊക്കെ അലങ്കോലമാക്കി, തുടർന്നുള്ള സംഭവങ്ങളാണ് കൃതിയുടെ കാതൽ. കടൽക്ഷോഭത്തിൽ നിന്ന് അവരെ രക്ഷിച്ച ഗ്രാമ്പസ് എന്ന കപ്പലിൽ കൂടുതൽ ക്ലേശങ്ങളാണ് കാത്തുനിൽക്കുന്നതെന്ന് യുവാക്കൾ അറിയുന്നില്ല, ഒരു കലാപത്തിന്റെ നടുവിലേക്കാണ് അവർ എത്തിപ്പെടുന്നത്. അതിനൊടുവിൽ ശേഷിക്കുന്നത് ഈ യുവാക്കളും ഡിർക് പീറ്റേർസ് എന്നൊരു നാവികനും പിന്നെ ഒരു സഹായിയും, ആ സഹായിയാണ് റിച്ചാർഡ് പാർക്കർ. മുന്നോട്ടുള്ള യാത്ര യാതനകളുടേതായിരുന്നു. ക്ഷയിച്ചു കൊണ്ടിരിക്കുന്ന കലവറ ഒരു കാര്യം അവരെ പഠിപ്പിച്ചു, പട്ടിണിയുടെ ദിവസങ്ങൾ അകലെയല്ലെന്ന്. ഇടയ്ക്ക് കിട്ടിയ ഒരു കടലാമ താൽക്കാലിക ശാന്തി കൊടുത്തെങ്കിലും പ്രശ്നം ഗുരുതരമായി തുടർന്നു. അങ്ങനെയാണ് അവർ ആ തീരുമാനമെടുക്കുന്നത്, തങ്ങളിൽ ഒരാളെ കൊല്ലുക, അയാളുടെ മാംസം ഭക്ഷിച്ച്, കരയെത്തും വരെയുള്ള നാളുകളിൽ പിടിച്ചു നിൽക്കാം. സ്ട്രോ ചാലഞ്ച് - പല പാത്രങ്ങളിലൊന്ന് വിഷം നിറച്ച പാനീയം, അത് തിരഞ്ഞെടുക്കുന്നവൻ മരണപ്പെടുന്നു - വഴിയാണ് നറുക്ക്, നറുക്ക് വീഴുന്നത് റിച്ചാർഡ് പാർക്കറിന്, അയാളെ കൊന്ന്, അയാളുടെ മാംസം ഭക്ഷിച്ച് അവർ രക്ഷയിലേക്കുള്ള യാത്ര തുടരുന്നു, അതിനൊടുവിൽ പിം കര പിടിക്കുന്നു. നോവലിന്റെ അവസാനം സന്നിഗ്ദമാണ്, രണ്ടോ മൂന്നോ അദ്ധ്യായങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പ്രസാധകരുടെ ഉപസംഹാരത്തിൽ പറയുന്നു. 

പോയുടെ ഈ കൃതിയ്ക്ക്, 1838 ലാണ് അത് പുറത്തു വരുന്നത്, വായനാലോകത്ത് നിന്ന് അത്ര വലിയ സ്വീകരണം കിട്ടിയില്ല, രസകരങ്ങളായ ചെറുകഥകൾ എഴുതിയിട്ടുള്ള എഴുത്തുകാരൻ, വലിയ കഥകളുടെ ലോകത്ത് വഴിതെറ്റി എന്നവർക്ക് തോന്നി. പോ പോലും സ്വന്തം കൃതിയെ അത്ര മഹത്തരമായി കണ്ടില്ല, എന്നാൽ മറ്റൊരാൾ, അയാളത്ര ചില്ലറക്കാരനല്ല, കരുതിയത് ഇതാണ്‌ പോയുടെ ഏറ്റവും ഉത്കൃഷ്ടമായ കൃതി എന്നാണ്, ഈ കൃതിയിൽ വിവരിച്ച ഒരു വിചിത്രജീവിയെ, ബോർഹസ് തന്റെ "സാങ്കൽപ്പിക ജീവികളെ കുറിച്ചുള്ള പുസ്തകം" (Book of Imaginary Beings) എന്ന കൃതിയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ജൂൾസ് വേർൺ, ഹെർമൻ മെൽവിൽ തുടങ്ങിയവരിലും ഈ നോവലിന്റെ സ്വാധീനം കാണാം. 

കൃതിയുടെ പ്രസിദ്ധീകരണത്തിന് നാലര പതിറ്റാണ്ടിന് ശേഷം, പോയുടെ മരണത്തിന് മൂന്നര പതിറ്റാണ്ടിന് ശേഷം, 1884 ൽ, ഒരു ചെറു യാനം, നാല് നാവികരുമായി, ഇംഗ്ലണ്ടിൽ നിന്ന് സിഡ്നിയിലേക്ക് തിരിച്ചു, പേര് 'മിന്യൂനെറ്റ്' (Mignonette) - അന്ന് ഓസ്ട്രേലിയയ്ക്ക് സ്വാതന്ത്രം ലഭിച്ചിട്ടില്ല. ദീർഘദൂരയാത്രയ്ക്ക് യോജിച്ച നൗകയായിരുന്നില്ല മിന്യൂനെറ്റ്, കടൽക്ഷോഭങ്ങളെ ചെറുക്കാനുള്ള പ്രാപ്തി കുറവായിരുന്നു അതിന്, എന്നാൽ ആ യാത്രയിൽ കൊടുങ്കാറ്റെത്തി. കര പറ്റാൻ വലഞ്ഞ കപ്പലിലെ ഭക്ഷണം തീർന്നു, ഇടയ്ക്കൊരു കടലാമയെ കിട്ടിയെങ്കിലും അതും പെട്ടെന്ന് തീർന്നു. ഭക്ഷണവും വെള്ളവുമില്ലാതെ കഷ്ടപ്പെട്ട നാവികരിലൊരാൾ സഹികെട്ട് കടൽവെള്ളം കുടിച്ചു, ഉപ്പുവെള്ളം കുടിച്ച് മത്തുപിടിച്ച അയാളെ മറ്റ് നാവികർ കുത്തിക്കൊന്നു, അയാളുടെ മാംസം ഭക്ഷിച്ചു. നിങ്ങൾക്കെന്തോ ഓർമ്മ വരുന്നില്ലേ, ഇല്ലെങ്കിൽ ഇതു കൂടി കേൾക്കൂ, മരിച്ചയാളുടെ പേര് റിച്ചാർഡ് പാർക്കർ. മൂന്ന് ദിവസം കൂടി കടലിൽ അലഞ്ഞ ആ കപ്പലിലെ മറ്റ് മൂന്ന് നാവികരെ വേറൊരു കപ്പലിൽ വന്നവർ രക്ഷപ്പെടുത്തി. കരയിലെത്തിയ അവരെ വിചാരണ ചെയ്ത്, അതിൽ രണ്ടു പേരെ - ഡഡ്ലി എന്നും സ്റ്റീഫൻസ് എന്നുമായിരുന്നു അവരുടെ പേരുകൾ - മരണശിക്ഷയ്ക്ക് വിധിച്ചെങ്കിലും പിന്നീട് ശിക്ഷ ആറു മാസം തടവു മാത്രമായി ചുരുക്കി. 

വിചിത്രമായ ഈ സാദൃശ്യങ്ങൾ പൊതുവിടത്തിലെത്തിയത് 1994 ൽ സൺഡേ ടൈംസ് എന്ന ദിനപത്രത്തിലേക്ക് പ്രശസ്ത സാഹിത്യകാരൻ, ആർതർ കെയ്സ്ലർ, എഴുതിയ ഒരു കത്തിൽ നിന്നാണ്, നൈജൽ പാർക്കർ എന്നൊരാളാണ് ഈ വിവരങ്ങൾ കെയ്സ്ലറുടെ ശ്രദ്ധയിലെത്തിച്ചത്. മിന്യുനെറ്റ് എന്ന യാനത്തിൽ മരിച്ച റിച്ചാർഡ് പാർക്കറുടെ പരമ്പരയിൽ ജനിച്ചയാളായിരുന്നു നൈജൽ പാർക്കർ. 

varantha-life-of-pi

അമ്പതോളം വർഷങ്ങളുടെ അപ്പുറമിപ്പുറമായി, ഒരിക്കൽ പുസ്തകത്തിലും തുടർന്ന് ശാന്തസമുദ്രത്തിലുമായി, കൂട്ടാളികളുടെ ഭക്ഷണമായി തീർന്ന റിച്ചാർഡ് പാർക്കറുടെ കഥയ്ക്ക് ഒരു അടിക്കുറിപ്പ് കൂടി ആവശ്യമുണ്ട്: യാൻ മാർടെൽ 2001 ൽ എഴുതിയ, പത്തു വർഷത്തിനുശേഷം ആംഗ് ലീ സിനിമയിലാക്കിയ, 'ലൈഫ് ഒഫ് പൈ' എന്ന കഥയിലെ കടുവയുടെ പേരും റിച്ചാർഡ് പാർക്കർ എന്നു തന്നെ. അതിലും ഒരു കൊച്ച് ബോട്ടുണ്ട്, ഒരു കടൽക്ഷോഭമുണ്ട്, എന്നാൽ പാർക്കർ ആരാലും കൊല്ലപ്പെടുന്നില്ലെന്നു മാത്രം. 

varantha-gullivers

സ്വന്തം കൃതികൾ കൊണ്ട് ലോകത്തിന്റെ ഭാവിയെ സ്വാധീനിച്ച എഴുത്തുകാർ വേറെയുമുണ്ട്, മറ്റു ചിലരാകട്ടെ, മനുഷ്യലോകത്തിനു മുന്നിൽ വെളിവാകാനിരിക്കുന്ന സത്യങ്ങളിലേക്ക് ഒരു ചൂണ്ടുവിരൽ നീട്ടിപ്പിടിക്കുന്നു. നമ്മളെല്ലാം ആദ്യമായി കേട്ട കഥകളിലൊന്നായ "ഗള്ളിവറുടെ സഞ്ചാരങ്ങൾ " എന്ന കൃതിയിലും ഇത്തരം ഒരു ചൂണ്ടുപലകയുണ്ട്, വിചിത്രമായ ഒന്ന്. പതിനെട്ടാം നൂറ്റാണ്ടിൽ ഇറങ്ങിയ ഈ കൃതിയിൽ, അതിന്റെ മൂന്നാം ഭാഗത്തിലെ മൂന്നാം അദ്ധ്യായത്തിൽ, ചൊവ്വാ ഗ്രഹത്തെ ചുറ്റുന്ന രണ്ട് ചന്ദ്രന്മാരെ കുറിച്ച്, അവയുടെ ഭ്രമണപഥങ്ങളെ കുറിച്ച്, വിവരണങ്ങളുണ്ട്. ഒന്നര നൂറ്റാണ്ടുകൾക്ക് ശേഷം, അസാഫ് ഹാൾ എന്ന ജ്യോതിശാസ്ത്രജ്ഞൻ, ആ ഗ്രഹത്തിന്റെ രണ്ട് ചന്ദ്രന്മാരെ കണ്ടെത്തി. അന്നുവരെ ചൊവ്വയ്ക്ക് ചന്ദ്രന്മാർ ഉണ്ട് എന്ന് ശാസ്ത്രലോകം അറിഞ്ഞിരുന്നില്ല. ഹാൾ കണ്ട ചന്ദ്രന്മാർക്ക് - ഫോബോസും ഡെയ്മോസും - സ്വിഫ്റ്റിന്റെ വിവരണങ്ങളുമായി അത്ഭുതകരമായ സാദൃശ്യങ്ങളുണ്ടായിരുന്നു, കാമിൽ ഫ്ലമേറിയൺ എന്ന ശാസ്ത്രജ്ഞൻ ഇതിനെ "രണ്ടാം ദൃഷ്ടി" എന്ന് വിളിച്ചു. സ്വിഫ്റ്റിനോടുള്ള ബഹുമാന സൂചകമായി, ഫോബോസിലെ ഗർത്തങ്ങളിൽ ചിലതിന് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ പേരുകളാണ് നൽകിയിരിക്കുന്നത്. 

varantha-forster
ഇ. എം. ഫോസ്റ്റർ. Image Credit: facebook/E.M.ForsterAuthor

ഒന്നുകൂടി പറയാതെ വയ്യ. കോവിഡിന്റെ വരവിനെ തുടർന്ന്, 2020ൽ, ലോകം കൊട്ടിയടയ്ക്കപ്പെട്ടപ്പോൾ ചിലരെങ്കിലും ഓർത്തത് ഇ. എം. ഫോസ്റ്ററെയാണ്, അദ്ദേഹത്തിന്റെ 1909 ൽ എഴുതപ്പെട്ട "യന്ത്രം നിലയ്ക്കുന്നു" (The Machine Stops) എന്ന ചെറുകഥയെയാണ് - ശാസ്ത്രകഥാസാഹിത്യത്തിലെ എക്കാലത്തേയും മികച്ച ചെറുകഥകളിൽ ഇതും പെടും. ഇന്റർനെറ്റും, ടെലിവിഷൻ പോലും, ഇല്ലാതിരുന്ന ഒരു കാലത്ത്, ഭൂമിക്കടിയിൽ, കൊച്ചു കൊച്ചു മുറികളിൽ, ഏകാന്ത ജീവിതം നയിക്കുന്ന മനുഷ്യരുടെ കഥയാണിത്. അവർ ഏതോ ഇലക്ട്രോണിക് മാധ്യമത്തിലൂടെ പരസ്പരം ബന്ധപ്പെടുന്നു, മാധ്യമങ്ങൾക്കുള്ളിൽ സംഘങ്ങൾ (groups) രൂപികരിക്കുന്നു, മെല്ലെ മുറിയ്ക്ക് പുറത്തുള്ള ജീവിതം സഹിക്കാനാവാത്തവിധം അവർ മാറിപ്പോകുന്നു. കെന്നത്ത് ഷ്നെയർ എന്ന യൂണിവേഴ്സിറ്റി പ്രഫസർ ഈ കൃതിയെ കുറിച്ച് പറഞ്ഞ അഭിപ്രായം രസകരമാണ്: "ഫോസ്റ്റർ നരകത്തിലിരുന്ന് കാണുന്ന സ്വപ്നമാണ് നമ്മുടെ ഇന്നത്തെ ജീവിതം" (We are all living the nightmare that Forster is dreaming in hell). 

അതെ, പ്രവചനങ്ങളുടെ വഴികൾ ദുരൂഹമാണ്, ചിലപ്പോഴെങ്കിലും, യുക്തിയ്ക്കപ്പുറത്തേക്ക് വിരൽ ചൂണ്ടുന്നു ഇവ. എന്നാൽ, അതീന്ദ്രിയ ജ്ഞാനമെന്ന് കരുതുന്ന പലതും "പോസ്റ്റ്ഡിക്ഷൻ' (Postdiction) - ഒരു സംഭവത്തെ മുമ്പൊരിക്കൽ സംഭവിച്ചതുമായി കൂട്ടിക്കെട്ടി വ്യാഖ്യാനിക്കുന്ന രീതി - ആണെന്നുള്ള വാദം പൊതുവെ അംഗീകരിക്കപ്പെടുന്നു. എന്നിരിക്കിലും, സാഹിത്യത്തെ കൂടുതൽ ധന്യമാക്കുന്ന ഇത്തരം കൂട്ടിക്കെട്ടലുകളെ കുറിച്ച് വായിച്ചറിയാൻ രസമാണ്. അങ്ങനെയെങ്കിൽ, അവ അതീന്ദ്രിയ ജ്ഞാനമായാലെന്ത്, അല്ലെങ്കിലെന്ത്.

Content Summary: Varantha column by Jojo Antony about Prophecies in Literature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com