ADVERTISEMENT

ഓർമകളുടെയും വിചാരങ്ങളുടെയും നേരിടലാണ് മിലാൻ കുന്ദേരയുടെ എൻകൗണ്ടർ എന്ന പുസ്‌തകം. സ്വത്വബന്ധിയായ വിഷമങ്ങളെ, പഴയ പ്രണയങ്ങളെ, സൗന്ദര്യത്തെ നേരിടുന്നതിനെപ്പറ്റി എഴുതപ്പെട്ട പുസ്‌തകത്തിൽ മാർകേസിെൻറ ഏകാന്തതയുടെ നൂറുവർഷങ്ങളെപ്പറ്റി ഒരു പഠനമുണ്ട്. നോവലിന്റെ പിറവിക്കു നിമിത്തമായ കാലത്തിന്റെ അന്ത്യം കുറിക്കുന്ന കൃതിയാണ് ഏകാന്തതയുടെ നൂറു വർഷങ്ങൾ എന്ന ആശയം മിലൻ കുന്ദേര അവതരിപ്പിച്ചത് ‘ദ നോവൽ ആൻഡ് ദ് പ്രൊക്രിയേഷൻ എന്ന ലേഖനത്തിലാണ്. 

മഹത്തായ നോവലുകളിലെ കഥാപാത്രങ്ങൾ പലരും മക്കളില്ലാത്തവരാണ് എന്ന ആശയം അവതരിപ്പിച്ചുകൊണ്ട് ഏകാന്തതയുടെ നൂറു വർഷങ്ങൾ യൂറോപ്യൻ നോവലിൽ എവിടെ നിൽക്കുന്നു എന്നാണ് പഠനം തിരയുന്നത്. ‘വലിയ നോവലുകളിലെ നായകന്മാരിൽ പലരും മക്കളില്ലാത്തവരാണ്. കുട്ടികളില്ലാത്തവർ ലോകജനസംഘ്യയുടെ ഒരു ശതമാനത്തിൽ താഴെയാണ്. സാഹിത്യത്തിലെ ഗംഭീര കഥാപാത്രങ്ങളിൽ  പകുതിയും പ്രത്യുൽപാദനം നടത്താതെയാണ് നോവലിനു പുറത്തേക്കു പോകുന്നത്. സെർവാന്റിസിെൻറ ഡോൺക്വിക്‌സോട്ടും (ഗെഥെയുടെ) വെർതറും ഫീൽഡിങ്ങിന്റെ ടോം ജോൺസും കുട്ടികളില്ലാത്ത കഥാപാത്രങ്ങളാണ്. സ്‌റ്റെൻഥാളിന്റെ എല്ലാ കഥാപാത്രങ്ങളും ബൽസാക്കിന്റെയും ദസ്‌തയേവ്‌സ്‌കിയുടെയും മിക്ക കഥാപാത്രങ്ങളും അനപത്യത അനുഭവിക്കുന്നവരാണ്. കാഫ്‌കയുടെ എല്ലാ കഥാപാത്രങ്ങളും അങ്ങനെയാണ്; തീരെ ചെറുപ്പമായ കാൾ റോസ്‌മൻ ഒഴിച്ച്. വേലക്കാരിയെ ഗർഭിണിയാക്കിയ ആ കഥാപാത്രവും കുഞ്ഞിന്റെ സ്‌മരണയെ കൊലപ്പെടുത്താൻ അമേരിക്കയിലേക്ക് പലായനം ചെയ്യുകയും അങ്ങനെ നോവലിന്റെ പിറവിക്കു നിമിത്തമാവുകയുമാണ്. നോവലിസ്‌റ്റുകൾ ബോധപൂർവം സൃഷ്‌ടിക്കുന്ന വന്ധ്യതയല്ല ഇത്. നോവൽ എന്ന കലാശിൽപ്പത്തിെൻറ അബോധം ആവശ്യപ്പെടുന്നതാണ് ഈ വന്ധ്യംകരണം. 

‘ആധുനികതയുടെ പിറവിക്കൊപ്പമാണ് നോവലും പിറന്നത്. ഹെയ്‌ദിഗ്ഗറുടെ രീതിയിൽ, ലോകത്തു സാധ്യമായ ഒരേയൊരു വിഷയം മനുഷ്യനാണ് എന്ന വിശ്വാസം രൂഢമായ കാലം. യൂറോപ്പിന്റെ ഭൂമികയിൽ മനുഷ്യവ്യക്‌തിത്വത്തെ ഉറപ്പിച്ചത്, പ്രധാനമായും നോവൽ എന്ന മാധ്യമമായിരുന്നു. യഥാർഥ ജീവിതത്തിൽ, നമ്മുടെ ജനനത്തിനു മുൻപ്, അച്‌ഛനമ്മമാരുടെ ജീവിതം എന്തായിരുന്നു എന്ന് നമുക്കറിവില്ല. ബന്ധുക്കളെപ്പറ്റി ശകലിതമായ അറിവുകളേ നമുക്കുള്ളൂ. അവർ വരികയും പോവുകയും ചെയ്യുന്നു. ഒരാൾ മറയുന്നതിനു മുൻപ് മറ്റൊരാൾ ആ സ്‌ഥാനം കയ്യടക്കുന്നു. ഒരാളെ തെളിച്ചെടുത്ത്, അയാളുടെ ജീവിതകഥയിലേക്കും വികാരലോകത്തേക്കും വെളിച്ചം കടത്തി. ലോകത്തിന്റെ കേന്ദ്രത്തിൽ ദാർഢ്യമുള്ള വ്യക്‌തിത്വമായി പ്രതിഷ്‌ഠിക്കുന്ന കല, നോവലിനുമാത്രം അവകാശപ്പെട്ടതാണ്. 

ഇതിനു വിപരീതമായി, വ്യക്‌തി എല്ലാറ്റിനും പടരാനും പടർന്നു പന്തലിക്കാനുമുള്ള മണ്ണാകുന്നത് എങ്ങനെ എന്ന സ്വപ്‌നമാണ് മാർകേസിന്റെ ഏകാന്തതയുടെ നൂറു വർഷങ്ങൾ. ഒരാൾക്കു പകരം അനേകർ വരുന്നു. ഓരോരുത്തർക്കും വിശേഷ വ്യക്‌തിത്വം ഉണ്ടെങ്കിലും നദിയിൽ മിന്നായംപോലെ ഹ്രസ്വമായി തെളിയുന്ന വെളിച്ചക്കീറുകളാണ് അവർ. ഭാവിയിൽ വിസ്‌മൃതമാകും എന്നുറപ്പുള്ള വ്യക്‌തിത്വത്തിന്റെ ഭാരവുമായി, നോവലിന്റെ തുടക്കം മുതൽ ഒടുക്കംവരെ നിലനിൽക്കാൻ കഴിവില്ല എന്ന അറിവുമായി നോവൽ സന്ദർശിക്കുന്നവരാണ് ആ കഥാപാത്രങ്ങൾ (120 വയസ്സുവരെ ജീവിക്കുന്ന ഉർസുലയെ ഒഴിച്ചാൽ). യൂറോപ്യൻ വ്യക്‌തിബോധത്തിൽ നിന്നുയിർക്കൊണ്ട കഥാപാത്രങ്ങളല്ല അവർ. നോവൽ എന്ന കലയുടെ വിപരീതത്തിൽ നിൽക്കുന്ന ഏകാന്തതയുടെ നൂറുവർഷങ്ങൾ, നോവലിന്റെ പിറവിക്കു കാരണമായ കാലഘട്ടത്തിന്റെ അന്ത്യത്തെയും കുറിക്കുന്നു.

Content Summary: Milan Kundera And Garbriel Garcia Marquez

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com