ADVERTISEMENT

'എ മാസ്റ്റർ പീസ്' – സൽമാൻ റുഷ്ദിയുടെ ഈ വിശേഷണവും പേറിയാണ് ദ് ബുക്ക് ഓഫ് ലാഫ്റ്റർ ആന്‍ഡ് ഫൊർഗെറ്റിങ് എന്ന പുസ്തകം വായനക്കാരുടെ കൈയിലെത്തുക. വായിക്കുന്തോറും ചിന്തിക്കും. ചിന്തിക്കുന്തോറും വായിക്കും. അതാണ് കുന്ദേര. ഇതിനാലാവണം എലിഫ് ഷഫാക്കിന്റെ 'ദ് ബാസ്റ്റഡ് ഓഫ് ഇസ്താംബുൾ' എന്ന നോവലിൽ ഗൗരവചിന്തകൾക്ക് കൂടുന്ന ആകർഷകമായ കഫേയ്ക്ക് 'കഫേ കുന്ദേര' എന്ന പേര് എഴുത്തുകാരി നല്‍കിയത്.

ബന്ധങ്ങളുടെ സങ്കീർണ്ണതകളിലേക്ക് ആഴ്ന്നിറങ്ങുന്ന നോവലുകൾ സാഹിത്യലോകത്തിന് സമ്മാനിച്ച പ്രശസ്ത ചെക്ക്-ഫ്രഞ്ച് എഴുത്തുകാരനാണ് മിലൻ കുന്ദേര. ദാർശനിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന രീതിയില്‍ നിന്നുകൊണ്ടു തന്നെ ആഴത്തിൽ ആഴ്ന്നിറങ്ങുന്ന കഥാപാത്രങ്ങളെയും അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. വായനക്കാരിൽ ശാശ്വതമായ ഒരു മതിപ്പ് അവശേഷിപ്പിക്കുന്ന, ആണും പെണ്ണുമായി എണ്ണമറ്റ കഥാപാത്രങ്ങളെ കുന്ദേര വികസിപ്പിച്ചിട്ടുണ്ട്. എങ്കിലും പ്രത്യേക ആകർഷണം തോന്നുന്ന പുരുഷ കഥാപാത്രങ്ങളെക്കുറിച്ച് പറയാതെ വയ്യ.

കുന്ദേരയുടെ സാഹിത്യ പ്രപഞ്ചത്തിൽ, പുരുഷ കഥാപാത്രങ്ങൾ പലപ്പോഴും ബഹുമുഖ വ്യക്തിത്വങ്ങളോടും കൂടിയാണ് ചിത്രീകരിക്കപ്പെടുന്നത്. സ്വന്തം ചിന്തകളെ തീവ്രമായി ആത്മപരിശോധന നടത്തുന്ന വ്യക്തികളാണവർ. സമൂഹത്തിന്റെ പ്രതീക്ഷകളെ വെല്ലുവിളിക്കുന്ന മനുഷ്യർ. അസ്തിത്വപരമായ അർത്ഥത്തിനായുള്ള അവരുടെ ആഗ്രഹമാണ് അവർക്കിടയിലെ ഒരു പൊതുസ്വഭാവം. 

വിശ്വസ്തതയുടെയും സ്വാതന്ത്ര്യത്തിന്റെയും ചോദ്യങ്ങളുമായി പോരാടുന്നവനാണ് 'ദി അൺബെയറെബിള്‍ ലൈറ്നെസ് ഓഫ് ബീയിങ്' എന്ന നോവലിലെ തോമസ്. ലൈംഗികതയെയും പ്രണയത്തെയും വ്യത്യസ്തവും ബന്ധമില്ലാത്തതുമായ രണ്ട് ഘടകങ്ങളായി കണക്കാക്കുന്ന തോമസ്, പല സ്ത്രീകളുമായി ബന്ധം പുലർത്തുമ്പോഴും, തെരേസയെ സ്നേഹിക്കുന്നു. പ്രതിബദ്ധതയുള്ള ബന്ധത്തിനായുള്ള അവന്റെ ആഗ്രഹത്തിനും ലൈംഗിക വിമോചനത്തിനായുള്ള അവന്റെ പരിശ്രമത്തിനും ഇടയിൽ, കുന്ദേര ബന്ധുത്വത്തിന്റെ സങ്കീർണ്ണത പര്യവേക്ഷണം ചെയ്യുന്നു. എന്നാല്‍, ആശ്വാസവും സ്ഥിരതയും തേടുന്ന ഒരു പാരമ്പര്യവാദിയുടെ ചിത്രീകരണത്തെ പ്രതിനിധീകരിക്കുന്ന കഥാപാത്രമാണ് ഫ്രാൻസ്. തോമസിന്റെ വിപരീത സ്വഭാവമുള്ളവൻ. ഒരു യൂണിവേഴ്‌സിറ്റി പ്രൊഫസറായ ഫ്രാൻസിനെ, സബീന എന്ന സ്ത്രീയോടുള്ള അടങ്ങാത്ത സ്നേഹം വേട്ടയാടുന്നു. വിശ്വസ്തതയുടെ പ്രതിരൂപമാണ് അയാൾ, ആഗ്രഹങ്ങളെ അടിച്ചമർത്തുന്നതിന്റെ അനന്തരഫലങ്ങൾ അനുവിക്കാന്‍ വിധിക്കപ്പെട്ടവൻ.

'ഇമ്മോർട്ടാലിറ്റി'യിൽ, വാർധക്യത്തെയും മരണത്തെയും കുറിച്ചുള്ള ചിന്തകളുമായി ഇഴയുന്ന ഒരു കേന്ദ്ര കഥാപാത്രമായാണ് കുന്ദേര ഗൊയ്‌ഥെ അവതരിപ്പിക്കുന്നത്. ഇവിടെ കുന്ദേര കഥാപാത്രങ്ങളുടെ മനഃശാസ്ത്രത്തിലേക്ക് ആഴ്ന്നിറങ്ങി, അവരുടെ പരാധീനതകളും അരക്ഷിതാവസ്ഥയും വെളിപ്പെടുത്തുന്നു. കാലം കടന്നുപോകുന്നതും യുവത്വത്തിന്റെ വീര്യം നഷ്‌ടപ്പെടുന്നതുമായ പുരുഷന്മാർ അനുഭവിക്കുന്ന സാർവത്രിക ഉത്കണ്ഠയാണ് ഗൊയ്‌ഥെയിലൂടെ കുന്ദേര പരിശോധിക്കുന്നത്.

924926702

'ദ ജോക്കി'ലെ നായകൻ ലുഡ്‌വിക്, ഒരു യുവ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമാണ്. നിരുപദ്രവകരമായ ഒരു തമാശയ്ക്ക് ശേഷം പാർട്ടിയിൽ നിന്ന് പുറത്താക്കൽ നേരിടുകയും പരസ്യമായി അപമാനിക്കപ്പെടുകയും ചെയ്യുമ്പോൾ, രാഷ്ട്രീയ അധികാരത്തിന്റെ വിനാശകരമായ ഫലങ്ങൾ അയാൾ അനുഭവിക്കുന്നു. സാമൂഹിക സമ്മർദ്ദവും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും ഒരു വ്യക്തിയുടെ ജീവിതത്തെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് അനാവരണം ചെയ്യാൻ കുന്ദേര ലുഡ്‌വിക്ക് ഉപയോഗിക്കുന്നു.

ബൗദ്ധിക കലാപത്തിന്റെ സങ്കീർണതകൾ എന്ന വിഷയത്തെ മനോഹരമായി കുന്ദേര പകർത്തുകയാണ് 'ലൈഫ് ആസ് എൽസ്്വെയറിലെ' ജാക്കൂബിലൂടെ. കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് ചെക്കോസ്ലോവാക്യയിൽ ജീവിച്ചിരുന്ന കവിയും വിമതനുമായ ജാക്കൂബ് അടിച്ചമർത്തൽ വ്യവസ്ഥയ്‌ക്കെതിരായ കലാപത്തിന്റെ പ്രതീകമായി പ്രവർത്തിക്കുന്നു. പ്രണയബന്ധങ്ങളിലൂടെയും രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെയും സഞ്ചരിക്കുമ്പോൾ, കലയും രാഷ്ട്രീയവും തമ്മിലുള്ള പോരാട്ടത്തെ ഉൾക്കൊള്ളുവാൻ അയാൾ നിർബന്ധിതനാകുന്നു. സ്വേച്ഛാധിപത്യ ഭരണത്തിൻകീഴിൽ കലാകാരന്മാർ അഭിമുഖീകരിക്കുന്ന പോരാട്ടങ്ങളും കലാപരമായ ആവിഷ്‌കാരത്തിന് വേണ്ടിയുള്ള ത്യാഗങ്ങളും നൽകുന്ന സംഘർഷം വളരെ വലുതാണെന്ന് ജാക്കൂബിന്റെ കഥാപാത്രത്തിലൂടെ വായനക്കാർ മനസ്സിലാക്കുന്നു.

കുന്ദേരയുടെ പുരുഷ കഥാപാത്രങ്ങൾ പരമ്പരാഗത പുരുഷ സ്റ്റീരിയോടൈപ്പുകളിൽ ഒതുങ്ങുന്നില്ല; പകരം, പ്രണയത്തിന്റെയും രാഷ്ട്രീയത്തിന്റെയും സ്വന്തം ആഗ്രഹങ്ങളുടെയും വലയിൽ അകപ്പെട്ടിരിക്കുന്ന പ്രക്ഷുബ്ധമായ മനസ്സുള്ളവരാണ്. തങ്ങളുടെ ജീവിതത്തിന്റെ ലക്ഷ്യത്തെയും ആധികാരികതയെയും ചോദ്യം ചെയ്യുന്നവർ. അരാജകത്വത്തിനും വഞ്ചനയ്ക്കും ഇടയിൽ ആത്മബോധം നിലനിർത്താൻ അവർ പോരാടുമ്പോൾ, കുന്ദേര കാട്ടുന്നത് സാധാരണ മനുഷ്യരെയാണ്, ഹീറോക്കളെയല്ല. നിരന്തര ജീവിതപ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന സാധാരണ മനുഷ്യർ.

Content Summary: Rememenbering Milan Kundera and his Literary Works

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com